ADVERTISEMENT

ന്യൂഡൽഹി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച നാഷനൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് സിബിഎസ്ഇയുടെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ഈ അധ്യയന വർഷം മുതൽ നടപ്പാക്കും. പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്തെ രണ്ടായിരത്തോളം സ്കൂളുകളിലാണ് ഇക്കുറി ക്രെഡിറ്റ് ഫ്രെയിംവർക്ക് നടപ്പാക്കുക. കേരളത്തിലെ 139 സ്കൂളുകളും ഇതിലുണ്ട്.

6,9,11 ക്ലാസുകളിലാണു പദ്ധതി നടപ്പാക്കുക. നിലവിൽ സെക്കൻ‍ഡറി തലത്തിൽ മാത്രം നിർബന്ധമായ 75% ഹാജർ ആറാം ക്ലാസിലും നടപ്പാക്കുന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ ഇതിലുണ്ട്. അക്കാദമിക് വർഷത്തിൽ 1200 മണിക്കൂർ പഠനം ഉറപ്പാക്കുന്ന ക്രെഡിറ്റ് ചട്ടക്കൂടിൽ ഒരു ക്ലാസിൽ വിജയം നേടാൻ 40 ക്രെഡിറ്റ് ആവശ്യമാണെന്നു നിർദേശിക്കുന്നു. ക്ലാസ്മുറിയിൽ 30 മണിക്കൂർ പഠനം നടത്തിയാൽ അത് ഒരു ക്രെഡിറ്റായി മാറും. ആറാം ക്ലാസിൽ 3 ഭാഷയും 9 ൽ 2 ഭാഷയും പഠിച്ചിരിക്കണം. അധിക വിഷയങ്ങൾ പഠിച്ചു കൂടുതൽ ക്രെഡിറ്റു നേടാനും അവസരമുണ്ടാകും.

യോഗ, എൻസിസി, പെർഫോമിങ് ആർട്സ്, ഹാൻഡിക്രാഫ്റ്റ്, ഇന്റേൺഷിപ് എന്നിവയെല്ലാം ഇത്തരത്തിൽ പരിഗണിക്കും. കുട്ടികൾ നേടുന്ന ക്രെഡിറ്റുകൾ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ (എബിസി) ലഭ്യമാക്കും. ഇവയെ ഏകീകൃത വിദ്യാർഥി നമ്പറായ ആപാറുമായും ഡിജി ലോക്കറുമായും ബന്ധിപ്പിക്കും. ഒരു വിഷയത്തിൽ പൂർണ ക്രെഡിറ്റ് നേടുകയോ അല്ലെങ്കിൽ ക്രെഡിറ്റ് ഒന്നുമില്ലാതിരിക്കുകയോ ചെയ്യുന്ന സാഹചര്യം മാത്രമാണുള്ളത്. അതായത് ആറാം ക്ലാസിൽ കണക്കിന് 5 ക്രെഡിറ്റാണു നിശ്ചയിച്ചിരിക്കുന്നത്. ഇതു പൂർണമായി നേടാൻ മാത്രമേ സാധിക്കൂ. പകുതിയായി ലഭിക്കുന്ന സാഹചര്യമല്ല. ക്ലാസ് മുറിക്കു പുറത്തുള്ള അറിവും ക്രെഡിറ്റായി പരിഗണി ക്കുന്നതോടെ കുട്ടികളുടെ പഠനമികവ് ഉയരുമെന്നാണു വിലയിരുത്തൽ. 6,9,11 ക്ലാസുകളിൽ ഇതു നടപ്പാക്കാൻ താൽപര്യമുള്ള സ്കൂളുകളിൽനിന്നു സിബിഎസ്ഇ അപേക്ഷ ക്ഷണിച്ചു. സ്കൂളുകൾക്കുള്ള ബോധൽക്കരണം, പരിശീലനം എന്നിവയെല്ലാം സിബിഎസ്ഇ ക്രമീകരിക്കും.

English Summary:

National Credit Framework Rolls Out in 139 Kerala CBSE Schools This Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com