ADVERTISEMENT

തിരുവനന്തപുരം എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയാറാക്കാൻ മാർക്ക് സമീകരണം നടത്തിയതോടെ കേരള സിലബസിൽ പഠിച്ചവർ പിന്നിലായെന്ന് ആക്ഷേപം. പരീക്ഷയെഴുതിയ 60 ശതമാനത്തിലധികം പേർ കേരള സിലബസിലുള്ളവരാണ്.

പ്രവേശനപരീക്ഷയുടെയും പ്ലസ്ടു മാർക്കിന്റെയും അടിസ്ഥാനത്തിലാണു പട്ടിക തയാറാക്കുന്നത്. വിവിധ സിലബസിലുള്ളവരുടെ മാർക്ക് മുന്നൂറിലേക്കു സമീകരിക്കുകയാണു ചെയ്യുക. ഇങ്ങനെ ചെയ്തപ്പോൾ കേരള സിലബസിൽ പഠിച്ചവരുടെ 27 മാർക്ക് വരെ കുറഞ്ഞതായാണു പരാതി. ‌ആദ്യ 5000 റാങ്കിൽ 2034 പേരാണ് സ്റ്റേറ്റ് സിലബസിൽനിന്നുള്ളത്. 2785 പേർ സിബിഎസ്ഇ, 162 പേർ ഐഎസ്‌സി, 19 പേർ മറ്റു സിലബസ് എന്നിങ്ങനെയാണ് ഇതര വിഭാഗക്കാർ.

കഴിഞ്ഞ വർഷം 15 മാർക്ക് വരെയാണു സ്റ്റേറ്റ് സിലബസുകാർക്ക് സമീകരണം വഴി കുറഞ്ഞത്. ഇത്തവണ 27 മാർക്ക് വരെ കുറയുകയും സിബിഎസ്ഇ വിദ്യാർഥികൾക്ക് 8 മാർക്ക് അധികമായി നൽകുകയും ചെയ്തെന്നാണ് ആക്ഷേപം. എൻട്രൻസ് സ്കോറിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക പുനഃപ്രസിദ്ധീകരിക്കണമെന്ന ആവശ്യം ഇതോടെ വീണ്ടും ഉയരുന്നുമുണ്ട്.

എന്നാൽ, ശാസ്ത്രീയ പഠ‌നത്തിന്റെ അ‌ടിസ്ഥാനത്തിലാണ് മാർക്ക് സമീകരണം നടത്തിയതെന്നാണ് പ്രവേശനപരീക്ഷാ കമ്മിഷണർ ഓഫിസ് അറിയിച്ചത്. സർക്കാർ നിശ്ചയിച്ച 2011ലെ വിദഗ്ധസമിതിയാണു ‘സ്റ്റാൻ‍ഡഡൈസേഷൻ’ നിർദേശിച്ചത്. ഇതിനായി ഓരോ ബോർഡും വിഷയങ്ങൾക്കു നൽകുന്ന ശരാശരി മാർക്ക്, ശരാശരിയിൽനിന്നുള്ള വ്യതിയാനം, ദേശീയതലത്തിൽ വിഷയങ്ങൾക്കു ലഭിക്കുന്ന ശരാശരി, ശരാശരിയിൽനിന്നുള്ള വ്യതിയാനം എന്നീ ഘടകങ്ങളുള്ള ഫോർമുലയാണ് ഉപയോഗിക്കുന്നത്. 2021ൽ 43 മാർക്ക് വരെ ഇങ്ങനെ കേരള സിലബസിലെ വിദ്യാർഥികൾക്കു കുറഞ്ഞിരുന്നു.

പ്രവേശനപരീക്ഷ മാത്രം അടിസ്ഥാനമാക്കി പ്രവേശനം നടത്തിയപ്പോൾ ആദ്യ 5000 റാങ്കിൽ 80% വിദ്യാർഥികളും സിബിഎസ്ഇ, ഐഎസ്‌സി സിലബസിൽ നിന്നുള്ളവരായിരുന്നു. പഴയ രീതിയിൽ പരീക്ഷ നടത്തിയാൽ എൻട്രൻസ് പരിശീലനം നടത്തുന്നവർക്കു മാത്രമായി പ്രവേശനം ചുരുങ്ങും. മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന നിർധന വിദ്യാർഥികൾ പിന്തള്ളിപ്പോകുന്നത് ഒഴിവാക്കാനാണ് മാർക്ക് സമീകരണമെന്ന് അധികൃതർ അറിയിച്ചു.

English Summary:

Kerala Syllabus Students Face Rank Reduction in Engineering Admissions: Allegations and Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com