ADVERTISEMENT

കേരളത്തിൽ പേമാരിയെങ്കിൽ ഉത്തരേന്ത്യയിൽ കൊടുംചൂടാണ്. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിൽ അതിതീവ്ര ചൂടാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, ചൊവ്വാഴ്ച ന്യൂഡൽഹിയിലെ രണ്ട് സ്ഥലങ്ങളിൽ എക്കാലത്തെയും ഉയർന്ന താപനില രേഖപ്പെടുത്തി. മുങ്കേഷ്പൂരിലും നരേലയിലും താപനില 49.9 ഡിഗ്രി സെൽഷ്യസ് തൊട്ടു. ഇത് സാധാരണ താപനിലയേക്കാൾ 9 ഡിഗ്രി കൂടുതലായിരുന്നു. നജഫ്ഗഡിലും 49.8 ഡിഗ്രി രേഖപ്പെടുത്തി. ജൂണിൽ ഉത്തരേന്ത്യ കടുത്ത ചൂട് നേരിടുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

50 ഡിഗ്രിയിൽ രാജസ്ഥാനും ഹരിയാനയും

രാജസ്ഥാനിലെ ജനങ്ങൾ വെന്തുരുകുകയാണ്. ഏറ്റവും ഉയർന്ന താപനിലയായ 50.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത് ചുരുവിലാണ്. സാധാരണയിൽ നിന്ന് 7.5 ഡിഗ്രി സെൽഷ്യസ് കൂടുതലാണിത്. ഹരിയാനയിലെ സിർസയിൽ പരമാവധി താപനില 50.3 ഡിഗ്രിയും ഹിസാറിൽ 49.3 ഡിഗ്രിയും രേഖപ്പെടുത്തി. പഞ്ചാബിലെ ഭട്ടിൻഡയിലാണ് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത്. 49.3 ഡിഗ്രി സെൽഷ്യസ്. 

ഉത്തർപ്രദേശിലെ ഝാൻസിയിൽ 49.0 ഡിഗ്രി, പ്രയാഗ്‌രാജിൽ 48.2 ഡിഗ്രി, കാൻപുരിൽ 47.6 ഡിഗ്രി, വാരണസിയിൽ 47.6 ഡിഗ്രി താപനിലയും രേഖപ്പെടുത്തിയിട്ടുണ്ട്. മധ്യപ്രദേശിലെ നിവാരി, ദാതിയ, രേവ, ഖജുരാഹോ തുടങ്ങിയ പ്രദേശങ്ങളിൽ 48 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് താപനില. 

രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ ഉത്തരേന്ത്യയിലെ നിരവധി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടുത്ത നാല് ദിവസങ്ങളിൽ റെഡ് അലർട്ട് ആണ്. ഇവിടങ്ങളിൽ പകൽ താപനില 47 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

ഡൽഹി ഹോട്ടാണ്

ഡൽഹിയിൽ വർഷംതോറും ചൂടിനൊപ്പം അന്തരീക്ഷ ഈർപ്പത്തിന്റെ (Humidity) അളവും കൂടിവരികയാണ്. 2001-2010 വരെയുള്ള ശരാശരി അന്തരീക്ഷ ഈർപ്പവുമായി താരതമ്യം ചെയ്യുമ്പോൾ 2014–2023 വരെ വേനൽക്കാലത്ത് അനുഭവപ്പെട്ട ശരാശരി ഈർപ്പം 8% കൂടുതലാണ്. 2001 മുതൽ 2010 വരെയുള്ള വേനൽക്കാലത്ത് ശരാശരി അന്തരീക്ഷ ഈർപ്പം 52.5% ആയിരുന്നു. എന്നാൽ 2023 ലെ വേനൽക്കാലത്ത് ഇത് 60.9% ആയി ഉയർന്നു. 2020ൽ ഇത് 61.4, 2021ൽ 57.3, 2022ൽ 53.5% ആയിരുന്നു ശരാശരി അന്തരീക്ഷ ഈർപ്പം.

ഡൽഹിയിൽ കനത്ത ചൂട് ശമിപ്പിക്കാനായി വെള്ളം സ്പ്രേ ചെയ്തു പോകുന്ന വാഹനത്തിന്റെ പിറകിൽ ഓടുന്ന കുട്ടികൾ (Photo by Arun SANKAR / AFP)
ഡൽഹിയിൽ കനത്ത ചൂട് ശമിപ്പിക്കാനായി വെള്ളം സ്പ്രേ ചെയ്തു പോകുന്ന വാഹനത്തിന്റെ പിറകിൽ ഓടുന്ന കുട്ടികൾ (Photo by Arun SANKAR / AFP)

ചർമത്തിൽനിന്ന് വിയർപ്പ് ബാഷ്പീകരിച്ചു പോകുന്നതോടെ ശരീരത്തിന് തണുപ്പ് അനുഭവപ്പെടുന്നു. എന്നാൽ അന്തരീക്ഷ ഈർപ്പത്തിന്റെ അളവ് ഉയരുമ്പോൾ ഈ സ്വാഭാവിക പ്രക്രിയ തടസ്സപ്പെടുന്നു. ഇതിന്റെ ഫലമായി മനുഷ്യന് കടുത്ത ചൂട് അനുഭവപ്പെടുകയും മാനസിക സമ്മർദം, രോഗങ്ങൾ എന്നിവ ഉണ്ടാവുകയും ചെയ്യുന്നു. ഇതിന്റെ പരിണിതഫലം ഗുരുതരമാകാനും സാധ്യതകളേറെയാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com