ADVERTISEMENT

ലോകമെമ്പാടും പല പേരുകളിൽ അറിയപ്പെടുന്ന ഫലമാണ് ബ്ലൂബെറി. ചെറിയ ഉരുണ്ട ഈ ഫലങ്ങൾ വാക്‌സീനിയം എന്ന ജനുസ്സിൽ ഉൾപ്പെടുന്നു. ക്രാൻബെറി, ബിൽബെറി എന്നിവയും ഈ ജനുസ്സിലുള്ളതാണ്. കടുംനീല നിറവും മധുരവുമുള്ള ഈ ഫലങ്ങൾക്ക് ഒട്ടേറെ ആരോഗ്യഗുണങ്ങളുമുണ്ട്.

പേരു സൂചിപ്പിക്കുന്നതു പോലെ നീലനിറമാണ് ബ്ലൂബെറികൾക്ക്. എങ്ങനെയാണ് ഈ പഴങ്ങൾക്ക് നീലനിറം കിട്ടിയതെന്നു സംബന്ധിച്ച് ശ്രദ്ധേമായ ഒരു ഗവേഷണ ഫലം പുറത്തുവന്നിരിക്കുകയാണ്. ബ്ലൂബെറി തൊലിയിൽ കടുത്ത ചുവപ്പ് നിറത്തിലുള്ള പിഗ്മെന്റുകളാണുള്ളത്. എന്നിട്ടും എന്തുകൊണ്ട് നീലനിറം വരുന്നു? ബ്ലൂബെറി ഫലങ്ങളെ പൊതിഞ്ഞുനിൽക്കുന്ന മെഴുക് രൂപത്തിലുള്ള ഒരു രാസവസ്തുവാണ് ഇതിനു കാരണം. മൈക്രോസ്കോപിക് ഘടനകളുള്ള ഈ രാസവസ്തു നീല, അൾട്രാവയലറ്റ് രശ്മികളെ പുറത്തേക്കു തള്ളുന്നു. അങ്ങനെയാണ് ഈ പഴത്തിന് നീലനിറം വരുന്നതത്രേ.

ബ്ലൂബെറി (Photo: X/@keithrpillow)
ബ്ലൂബെറി (Photo: X/@keithrpillow)

തദ്ദേശം വടക്കേ അമേരിക്ക

വടക്കേ അമേരിക്കയാണ് ബ്ലൂബെറികളുടെ തദ്ദേശം. ഇവിടങ്ങളിലെ തദ്ദേശീയജനത ബ്ലൂബെറികൾ നൂറ്റാണ്ടുകളായി ഭക്ഷണത്തിലും ഔഷധങ്ങളിലും ഉപയോഗിച്ചുപോന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ യുഎസിലുണ്ടായിരുന്ന എലിസബത്ത് വൈറ്റ് എന്ന കർഷകയാണ് ബ്ലൂബെറി വ്യാപകമായി ഉൽപാദിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്.  ഫ്രെഡറിക് കൊവില്ലെ എന്ന സസ്യ ശാസ്ത്രജ്ഞനുമായി ചേർന്ന് ഇവർ ബ്ലൂബെറി കൃഷിയും കച്ചവടവും തുടങ്ങി. 1942 മുതലുള്ള കാലഘട്ടത്തിൽ യുഎസിൽ ബ്ലൂബെറി ബൂം സംഭവിച്ചു. ലക്ഷക്കണക്കിന് ബ്ലൂബെറി തൈകൾ യുഎസിലെമ്പാടും അക്കാലത്ത് കൃഷി ചെയ്തു.

ഇന്ന് ലോകമെമ്പാടും പലയിടത്തും ബ്ലൂബെറി കൃഷി ചെയ്യുന്നുണ്ട്. ഇന്ത്യയിലും ചില മേഖലകൾ ബ്ലൂബെറി കൃഷിക്ക് അനുയോജ്യമാണെന്നു വിലയിരുത്തപ്പെടുന്നു. ഐസ്‌ക്രീമുകളിലും മധുരപലഹാരങ്ങളിലും മിഠായികളിലുമൊക്കെ ഇന്ന് ബ്ലൂബെറികൾ ഉപയോഗിക്കുന്നുണ്ട്.

ബ്ലൂബെറി (Photo: X/ @ChillDrakaina)
ബ്ലൂബെറി (Photo: X/ @ChillDrakaina)

കാലറി കുറവുള്ള ബ്ലൂബെറി വിവിധ ഫൈബറുകൾ, വൈറ്റമിൻ സി, കെ, മാംഗനീസ്, വിവിധ ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്. ബ്ലൂബെറിയിൽ അടങ്ങിയിട്ടുള്ള ആന്തോസയനിൻ എന്ന ആന്റി ഓക്‌സിഡന്റ് വളരെ പ്രശസ്തമാണ്. ശരീരത്തിലെ ഇൻഫ്‌ളമേഷനുകൾ കുറയ്ക്കാൻ ഇവ അത്യുത്തമമാണ്. 

സാലഡുകളിലും ഡെസേർട്ടുകളിലും കേക്കുകളിലുമൊക്കെ ബ്ലൂബെറി വ്യാപകമായി ഉപയോഗിക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com