ADVERTISEMENT

വംശനാശത്തിലേക്ക് അനുദിനം അടുത്തുകൊണ്ടിരിക്കുകയാണ് വാക്വിറ്റകൾ. സമുദ്രത്തിൽ അപൂർവമായി കാണപ്പെടുന്ന ഭംഗിയുള്ള ഈ ചെറുജീവികളിൽ വെറും 10 എണ്ണം മാത്രമാണ് ഇനി ശേഷിക്കുന്നതെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

വാക്വിറ്റകൾ ഇന്ന് കലിഫോർണിയ ഉൾക്കടലിന്റെ ഉത്തരഭാഗത്ത് 2235 ചതുരശ്ര കിലോമീറ്റർ സ്ഥലത്തുമാത്രമാണ് കാണപ്പെടുന്നത്. ആഴം കുറഞ്ഞ ജലമേഖലയിലാണ് ഇവ താമസിക്കുന്നത്. ഇത്രയും ചെറിയ വിസ്തൃതിയിൽ താമസമേഖലയുള്ള ഏക സമുദ്രജീവി കൂടിയാണ് വാക്വിറ്റ. ആഴം കുറഞ്ഞ ജലമേഖലയിൽ താമസിക്കുന്നതിനാൽ മനുഷ്യരുടെ പ്രവർത്തനങ്ങൾ ഇവയെ നന്നായി ബാധിക്കാറുണ്ട്. ഇവയുടെ പ്രതിസന്ധിക്കുള്ള പ്രധാന കാരണവും ഇതുതന്നെ.

വലയിൽ കുടുങ്ങിയ വാക്വിറ്റ (Photo: X/@leslieamlwch)
വലയിൽ കുടുങ്ങിയ വാക്വിറ്റ (Photo: X/@leslieamlwch)

ഏകദേശം 1.5 മീറ്റർ നീളവും 68 കിലോഗ്രാം ഭാരവുള്ള ജീവികളാണ് വാക്വിറ്റകൾ. ഫൊസീന സൈനസ് എന്നറിയപ്പെടുന്ന ഇവ പോർപോയിസ് എന്ന ജീവിവിഭാഗത്തിൽ പെടുന്നു. ഡോൾഫിനുകൾ, തിമിംഗലങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന സെറ്റേഷ്യൻസ്  എന്ന സമുദ്ര സസ്തനി വിഭാഗത്തിൽ ഉൾപ്പെടുന്ന ജീവികളാണ് വാക്വിറ്റകൾ. ചാരനിറത്തിൽ ശരീരമുള്ള ഇവയുടെ കണ്ണുകളിലും ചുണ്ടിലും കറുത്ത പാടുകളുണ്ട്. ഉരുണ്ട തലകളുമാണ് ഇവയ്ക്ക്.

ക്രിട്ടിക്കലി എൻഡേഞ്ചേഡ് അഥവാ ഗുരുതരമായ തോതിൽ വംശനാശഭീഷണി നേരിടുന്ന ജീവിയായാണ് രാജ്യാന്തര പ്രകൃതി സംരക്ഷണ സംഘടന ഇവയെ കണക്കാക്കുന്നത്. 1997ൽ 567 വാക്വിറ്റകൾ ഭൂമിയിലുണ്ടായിരുന്നു. 2015ൽ ഇത് 59 ആയി കുറഞ്ഞു. 2022 ആയതോടെ വാക്വിറ്റകളുടെ എണ്ണം 10 ആയി മാറി. അനധികൃതമായ മത്സ്യബന്ധനമാണ് വാക്വിറ്റകളുടെ നാശത്തിനു കാരണമായി പറയപ്പെടുന്നത്. ടോടാബ എന്നയിനം സമുദ്രജീവികൾക്കായുള്ള മത്‌സ്യബന്ധനമാണ് വാക്വിറ്റകളെയും വലയ്ക്കുന്നത്. ടോടാബകൾ വാക്വിറ്റകളുടെ താമസമേഖലയിൽ കാണപ്പെടാറുണ്ട്.

വാക്വിറ്റ (Photo: X/ (Photo: X/@WorldWide_Gen)
വാക്വിറ്റ (Photo: X/ (Photo: X/@WorldWide_Gen)

ഇന്ന് വാക്വിറ്റകളെ സംരക്ഷിക്കുന്നത് സംബന്ധിച്ച് വലിയ അവബോധമുണ്ട്. വാക്വിറ്റകളുടെ താമസമേഖലയുടെ മേൽ നിയന്ത്രണമുള്ള മെക്‌സിക്കൻ സർക്കാർ ഇവിടെ എല്ലാത്തരം മത്സ്യബന്ധനവും നിരോധിച്ചിട്ടുണ്ട്. ലിയനാഡോ ഡി കാപ്രിയോയെ പോലെ പരിസ്ഥിതി സ്‌നേഹികളായ പ്രമുഖ നടൻമാരും ഇവയ്ക്കായി രംഗത്തുവന്നിട്ടുണ്ട്.

English Summary:

Vanishing Vaquitas: Scientists Sound the Alarm as the Ocean's Rarest Mammal Nears Extinction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com