ADVERTISEMENT

ഡൂംസ് ഡേ ഗ്ലേസിയർ അഥവാ അന്ത്യദിന ഹിമാനി. അന്റാർട്ടിക്കയിലെ ത്വൈറ്റ്‌സ് ഗ്ലേസിയർ അറിയപ്പെടുന്നത് ഇങ്ങനെയാണ്. ഭാവിയിലെ സമുദ്രമേഖലയെ വമ്പൻ പ്രതിസന്ധിയിലേക്ക് തള്ളിവിടാവുന്ന ഒരു വമ്പൻ ജലബോംബാണ് ത്വൈറ്റ്സ്. സർവനാശമായിരിക്കും ഇതു മൂലമുണ്ടാകുന്നതെന്ന് ഗവേഷകർ നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. ദിവസങ്ങൾക്ക് മുൻപ് ഈ ഹിമാനിയിലേക്ക് ഒരു റോബട്ടിക് പരീക്ഷണവാഹനം ഇറക്കി പരിശോധന നടത്തിയിരുന്നു. ഹിമാനിക്ക് ശോഷണമുണ്ടെന്ന വസ്തുതയാണ് പഠനത്തിൽ തെളിഞ്ഞത്.

ത്വൈറ്റ്സിനെ തടഞ്ഞു നിർത്തുന്ന ഒരു വൻ ഐസ്‌ഷെൽഫ് അഥവാ ഹിമപാളി 5 മുതൽ 10 വർഷത്തിനുള്ളിൽ തകരുമെന്നും ഇതു ലോകവ്യാപകമായ പ്രത്യാഘാതങ്ങളിലേക്കു നയിക്കുമെന്നും രണ്ടു വർഷം മുൻപ് ശാസ്ത്രജ്ഞർ പറഞ്ഞിരുന്നു. ത്വൈറ്റ്‌സ് ഹിമപ്പരപ്പിൽ പഠനങ്ങൾ നടത്തുന്ന യുഎസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ ശാസ്ത്രജ്ഞ സംഘമാണ് അന്ന് മുന്നറിയിപ്പ് നൽകിയത്.

ത്വൈറ്റ്‌സ് ഗ്ലേസിയർ (Photo: X/@MarioNawfal)
ത്വൈറ്റ്‌സ് ഗ്ലേസിയർ (Photo: X/@MarioNawfal)

ഓരോ വർഷവും 5000 കോടി ടൺ ഹിമം സമുദ്രത്തിലേക്ക് ഈ ഹിമപ്പരപ്പിൽ നിന്നു വീഴുന്നുണ്ട്. എന്നാൽ നിലവിൽ അതു കടൽനിരപ്പിന് കാര്യമായ വർധനയ്ക്കു കാരണമാകുന്നില്ല. എങ്കിലും നിലവിൽ ലോകത്തെ സമുദ്രജലപ്പുയരുന്നതിൽ 4 ശതമാനം സംഭാവന നൽകുന്നത് ത്വൈറ്റ്സിൽ നിന്നു കൊഴിഞ്ഞുവീഴുന്ന ഹിമമാണ്. ഹിമപ്പരപ്പിലെ ഹിമസമ്പത്ത് വളരെ കൂടുതലാണ്. ഇതെല്ലാം ഉരുകിയാൽ കടൽനിരപ്പിൽ വലിയ ഉയർച്ചയ്ക്ക് അതു കാരണമാകുകയും ലോകവ്യാപക പ്രത്യാഘാതങ്ങൾക്കു വഴി വയ്ക്കുകയും ചെയ്യും. ലോകത്തിലെ ഏറ്റവും വലുപ്പമുള്ളവയിലൊന്നും അപകടകാരിയുമായ ഹിമാനികളിലൊന്നായാണ് ത്വൈറ്റ്‌സ് കണക്കാക്കപ്പെടാറുള്ളത്. അന്റാർട്ടിക്കയുടെ പടിഞ്ഞാറൻ ഭാഗത്ത് അമുൻഡ്‌സെൻ കടലിന്റെ ഭാഗമായ പൈൻബേ ഉൾക്കടലിന്റെ സമീപത്താണ് ഇതു സ്ഥിതി ചെയ്യുന്നത്. ത്വൈറ്റ്സ് തകർന്നാൽ അന്റാർട്ടിക്കയിലെ മറ്റു ഹിമപ്പരപ്പുകളുടെ തകർച്ചയിലേക്കും അതു വഴിവയ്ക്കുമെന്നും ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നുണ്ട്. ഇതു തുറമുഖങ്ങളെയും തീരദേശ നഗരങ്ങളെയുമൊക്കെ ദോഷകരമായി ബാധിക്കാം.

ഈ ഹിമാനിക്ക് ഈ നൂറ്റാണ്ടിൽ കാര്യമായ കേട് ഉണ്ടാകില്ലെന്ന് നേരത്തെ ശാസ്ത്രസമൂഹം വിശ്വസിച്ചിരുന്നു.പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും ഇന്‌റർനാഷനൽ തൈ്വറ്റ്‌സ് ഗ്ലേസിയർ കൊളാബറേഷൻ ലീഡ് കോ ഓർഡിനേറ്ററുമായ പ്രഫ. ടെഡ് സ്‌കാംബോസ് ഇതു സംബന്ധിച്ചു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ബ്രിട്ടന്‌റെ ആകെ വിസ്തീർണമുള്ളതാണ് ഈ ഹിമാനി. മൂന്ന് ദശകങ്ങൾക്കിടയിൽ ഇതിൽ നിന്നുള്ള ഹിമത്തിന്റെ ഒഴുക്കിന്റെ തോത് ഇരട്ടിയിലേറെയായിട്ടുണ്ട്. ഹിമപ്പരപ്പിനെ ഒരു തടയണപോലെ തടഞ്ഞുനിർത്തുന്ന ഹിമപാളിക്കടിയിലേക്ക് ചൂടുള്ള സമുദ്രജലം കയറുന്നതിനെത്തുടർന്ന് ഹിമം ഉരുകുന്നതാണ് ഇതിനു വഴി വയ്ക്കുന്നത്.

കൂടുതൽ അളവിൽ ചൂടുള്ള സമുദ്രജലം എത്തുന്നത് തടയണപോലെ പ്രവർത്തിക്കുന്ന ഈ ഹിമപാളിയെ ദുർബലമാക്കും. കൂടാതെ ഈ തടയണ ഹിമപാളിയുടെ കിഴക്കൻ ഭാഗം പൊട്ടിമാറാനുള്ള സാധ്യത വളരെയേറെയാണ്. ഹിമപാളിയിൽ വിവിധയിടങ്ങളിലായി പൊട്ടലുകളും തകരാറുകളും ഉടലെടുക്കുന്നുമുണ്ട്. ഇതെല്ലാം അടുത്ത ഒരു ദശകത്തിനുള്ളിൽ തന്നെ ത്വൈറ്റ്സിനെ ഗുരുതരമായി ബാധിക്കുന്ന സംഭവങ്ങളാണ്. നിലവിൽ ബാധിക്കപ്പെട്ട സ്ഥലം കുറവാണ്. എന്നാൽ ഭാവിയിലെ വലിയ പ്രശ്‌നങ്ങളുടെ സൂചനകളാകാം ഇതെന്നും വിലയിരുത്തപ്പെടുന്നു. മുൻപെങ്ങുമില്ലാത്ത വിധം ഉപഗ്രഹങ്ങളും മറ്റു ഡേറ്റയുമൊക്കെ ഉപയോഗിച്ച് ത്വൈറ്റ്സിനെ ഇപ്പോൾ ശാസ്ത്രസമൂഹം നിരീക്ഷിക്കുന്നുണ്ട്.

എത്തിപ്പെടാൻ ഏറെ പാടുള്ള ഹിമപ്പരപ്പാണു ത്വൈറ്റ്സ്. കുറച്ച് ശാസ്ത്രജ്ഞർ മാത്രമാണ് ഇതുവരെ ഇവിടം സന്ദർശിച്ചിട്ടുള്ളത്. അന്റാർട്ടിക്കയിൽ വിവിധ രാജ്യങ്ങൾ സ്ഥാപിച്ചിട്ടുള്ള ബേസുകളിൽ നിന്ന് അകലെ മാറി സ്ഥിതി ചെയ്യുന്നതിനാലും ഈ ഹിമാനിയുടെ നിരീക്ഷണം പാടുള്ള സംഗതിയാണ്.

English Summary:

Doomsday Glacier Threatens Global Sea Levels: Alarming Findings from Thwaites Glacier Study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com