ADVERTISEMENT

ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് സമുദ്രങ്ങൾ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് ലോകജനതയ്ക്ക് അവബോധം നൽകുന്നതിനായാണ് എല്ലാ വർഷവും ജൂൺ എട്ടിന് രാജ്യാന്തരതലത്തിൽ സമുദ്ര ദിനം ആചരിക്കുന്നത്. ഈ സമുദ്ര ദിനത്തിൽ ഇന്ത്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാം നിരയിലുള്ള ഗോവയിലേക്ക് നമുക്ക് ശ്രദ്ധ തിരിക്കാം. ഗോവയിലെ ഏറ്റവും വലിയ ആകർഷണം അതിമനോഹരമായ ബീച്ചുകളാണ്. എന്നാലിവിടെ സമുദ്രത്തിനടിയിൽ അധികമാരും അറിയാതെ പോകുന്ന ഒരു നിധിയുണ്ട്. അതാണ് ഇവിടുത്തെ പവിഴപ്പുറ്റുകൾ. കൃത്യമായി സംരക്ഷണം ഉറപ്പാക്കിയില്ലെങ്കിൽ ഈ പവിഴപുറ്റുകൾ എന്നന്നേക്കുമായി നമുക്ക് നഷ്ടപ്പെട്ടേക്കാം.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലോ ലക്ഷദ്വീപ് ദ്വീപസമൂഹത്തിലോ ഉള്ളതുപോലെ വിശാലമല്ലെങ്കിലും ഗോവയിലെ പവിഴപുറ്റുകൾ പ്രദേശത്തെ സമുദ്ര ജൈവവൈവിധ്യത്തിന്റെ ഒരു സുപ്രധാന ഭാഗമായതിനാൽ അവയ്ക്ക് അങ്ങേയറ്റം പാരിസ്ഥിതിക പ്രാധാന്യമുണ്ട്. തീരദേശത്തോട് ചേർന്നാണ് ഗോവയിലെ പവിഴപ്പുറ്റുകൾ സ്ഥിതി ചെയ്യുന്നത്. ഗ്രാൻഡെ ദ്വീപ്, സെന്റ് ജോർജ് ദ്വീപ്, ബാറ്റ് ദ്വീപ് എന്നിവിടങ്ങളിലാണ് ഏറ്റവും ശ്രദ്ധേയമായ പവിഴപ്പുറ്റുകൾ ഉള്ളത്. കാഠിന്യമേറിയതും മൃദുവായതുമായ പവിഴപുറ്റുകൾ ഇവിടെ കാണാം. ആയിരക്കണക്കിന് സമുദ്രജീവികളാണ് ഇവയെ ആശ്രയിച്ച് കഴിയുന്നത്.

പവിഴപ്പുറ്റുകൾ (Photo: X/ @ToK_ScienceTree)
പവിഴപ്പുറ്റുകൾ (Photo: X/ @ToK_ScienceTree)

ഗോവയിലെ കോറൽ പ്ലേറ്റുകൾ പവിഴ മത്സ്യങ്ങളെയും മത്സ്യ ലാർവകളെയും വികസിപ്പിക്കുന്നതിലും ഗോവയ്ക്ക് ചുറ്റുമുള്ള മത്സ്യസമ്പത്തിനെ ആരോഗ്യകരമായി നിലനിർത്തുന്നതിലും വലിയ പങ്കാണ് വഹിക്കുന്നത്. ഗ്രൂപ്പർ, സ്‌നാപ്പർ, ബാരാക്കുഡ, സർജൻ-ഫിഷ്, ട്യൂണ, കടലാമകൾ, ട്രിഗർഫിഷ്, എയ്ഞ്ചൽഫിഷ് തുടങ്ങി സ്രാവുകൾ വരെ ഭക്ഷണത്തിനായും പ്രജനനത്തിനായും പവിഴപുറ്റുകളെ ആശ്രയിക്കുന്നുണ്ട്. നക്ഷത്ര മത്സ്യങ്ങൾ, കടൽ എർച്ചിനുകൾ, വിവിധയിനം മോളസ്കുകൾ എന്നിവയുൾപ്പെടെ നിരവധി അകശേരുക്കളും ഞണ്ടുകൾ, ലോബ്സ്റ്ററുകൾ, ചെമ്മീൻ തുടങ്ങിയവയും എല്ലാം പവിഴപുറ്റുകളിൽ വസിക്കുന്നു. ഇവയ്ക്ക് അഭയം നൽകുന്നതിൽ മാത്രമല്ല ശക്തമായ തിരമാലകൾക്ക് തടസ്സം നിൽക്കുകയും മണ്ണൊലിപ്പ് ചെറുക്കുകയും ചെയ്യുന്നതിലൂടെ തീരദേശത്തിന് സംരക്ഷണം ഒരുക്കുന്നതിലും പവിഴപുറ്റുകൾക്ക് വലിയ പങ്കുണ്ട്. ഇത്രയേറെ പ്രാധാന്യമുണ്ടെങ്കിലും പവിഴപ്പുറ്റുകളെ കുറിച്ച് വേണ്ടത്ര അവബോധം ഇല്ലാത്തതും മാനേജ്മെന്റ് പ്ലാനുകളുടെ അഭാവവും മൂലം അവ വേണ്ടവിധത്തിൽ സംരക്ഷിക്കപ്പെടാത്തത് വലിയ ഭീഷണി ഉയർത്തുന്നു. ഇതിനുപുറമേ കാലാവസ്ഥാ വ്യതിയാനം, അമിത മത്സ്യബന്ധനം, മലിനീകരണം, അനിയന്ത്രിത ടൂറിസം എന്നിവയെല്ലാം പവിഴപുറ്റുകളുടെ നിലനിൽപ്പിന് വെല്ലുവിളിയാണ്. 

സമുദ്ര താപനില ഉയരുന്നത് പവിഴപ്പുറ്റുകളിൽ ബ്ലീച്ചിങ് നടക്കുന്നതിന് കാരണമാകും. അന്തരീക്ഷത്തിൽ നിന്നും ആഗിരണം ചെയ്യപ്പെടുന്ന കാർബൺഡയോക്സൈഡിന്റെ അളവ് വർധിക്കുന്നത് സമുദ്ര അമ്ലീകരണത്തിന് കാരണമാകുന്നുണ്ട്. ഇതുമൂലം ബാഹ്യമായി ഉണ്ടാകുന്ന കേടുപാടുകളിൽ നിന്നും ബ്ലീച്ചിങ്ങിൽ നിന്നും സ്വാഭാവികമായി ആരോഗ്യം വീണ്ടെടുക്കാനുള്ള പവിഴപുറ്റുകളുടെ കഴിവ് കുറയും. സമാനമായ സാഹചര്യം മൂലം ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫിലെ 30 ശതമാനം പവിഴപുറ്റുകളും നഷ്ടപ്പെട്ടു പോയിരുന്നു. വ്യവസായിക മാലിന്യങ്ങൾ വലിയതോതിൽ സമുദ്രത്തിൽ വന്നടിയുന്നതും പവിഴ പുറ്റുകളിൽ നങ്കൂരം ഇടുന്നതും നിരുത്തരവാദപരമായ ഡൈവിങ് രീതികളും കൂടിച്ചേരുമ്പോൾ പവിഴപ്പുറ്റുകൾ അതിവേഗതയിൽ നാശമാകാനുള്ള സാധ്യതയാണ് ഇന്നുള്ളത്. ഈ ആഘാതങ്ങളും അവയുടെ  അനന്തരഫലങ്ങളും മനസ്സിലാക്കി  പവിഴപുറ്റുകളെ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത് ഗോവൻ സമുദ്ര ആവാസ വ്യവസ്ഥയുടെ നിലനിൽപ്പിന് അനിവാര്യമാണെന്ന് ഗോവയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ കാലാവസ്ഥാ നിരീക്ഷകനും ചീഫ് സയന്റിസ്റ്റുമായ (റിട്ട) ഡോ. രമേഷ് കുമാർ പറയുന്നു.

വെള്ളനിറത്തിലുള്ള പവിഴപ്പുറ്റുകൾ (Photo: X/ @HySpeedGeo)
വെള്ളനിറത്തിലുള്ള പവിഴപ്പുറ്റുകൾ (Photo: X/ @HySpeedGeo)

വൈവിധ്യ സമ്പന്നതയാണ് പവിഴപ്പുറ്റുകളുടെ പ്രധാന സവിശേഷത. സമുദ്രജൈവ വൈവിധ്യത്തിന്റെ ഹോട്ട്സ്പോട്ടായ പവിഴപ്പുറ്റുകൾ വ്യത്യസ്ത തരത്തിലുള്ള സമുദ്രജീവികൾക്ക് അഭയം നൽകുന്നുണ്ട്. അതിനാൽ സമുദ്രത്തിന്റെ ആരോഗ്യം ഉറപ്പാക്കാൻ പവിഴപുറ്റുകൾ സംരക്ഷിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്.  സമുദ്രങ്ങളുടെ ആരോഗ്യം ഭൂമിയുടെ നിലനിൽപ്പുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ പവിഴപുറ്റുകൾ നശിക്കുന്നതിന്റെ അനന്തരഫലമായി ഭൂമിയിൽ ഇപ്പോൾ നേരിടുന്നതിനേക്കാൾ കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾ ഉടലെടുക്കും. 

English Summary:

Discover the Hidden Treasures: Goa's Coral Reefs on International Oceans Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com