ADVERTISEMENT

ഉത്തരധ്രുവമേഖലയിൽ കാണപ്പെടുന്ന സ്ഥിരസ്ഥായിയായ ഹിമമാണ് പെർമഫ്രോസ്റ്റ്. അനേകവർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന പല മൃഗങ്ങളെയും പെർമഫ്രോസ്റ്റിൽ നിന്നു കിട്ടാറുണ്ട്. നൂറ്റാണ്ടുകൾക്കു മുൻപുള്ള മാമ്മത്തുകളെയും മറ്റും ഇത്തരത്തിൽ കിട്ടിയിട്ടുണ്ട്. മൂന്ന് വർഷങ്ങൾക്ക് മുൻപ് പെർമഫ്രോസ്റ്റിൽ നിന്ന് ഇത്തരത്തിൽ കണ്ടെത്തിയത് ഒരു ചെന്നായയുടെ ശരീരമാണ്. റഷ്യയിലെ യാകൂട്ടിയ മേഖലയിൽ സാഖ നദിക്കു സമീപത്തു നിന്നാണ് ഇതു കണ്ടെത്തിയത്.

ഏകദേശം 44,000 വർഷങ്ങൾ പഴക്കമുള്ളതാണ് ഈ ചെന്നായയെന്നാണ് വിലയിരുത്തൽ. ശാസ്ത്രജ്ഞർ ഈ ചെന്നായയെക്കുറിച്ച് കൂടുതൽ പഠിക്കാനായി ഇതിൽ മൃഗശസ്ത്രക്രിയ നടത്തിയിരിക്കുകയാണ്. യാക്കുട്‌സ്‌കിലെ നോർത്ത് ഈസ്‌റ്റേൺ ഫെഡറൽ സർവകലാശാലയിലാണ് ഈ പോസ്റ്റ്‌മോർട്ടം നടന്നത്. പ്ലീസ്റ്റോസീൻ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഈ മൃഗത്തെപ്പറ്റി കൂടുതൽ മനസ്സിലാക്കാൻ ഇതുവഴി സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

ചെന്നായയുടെ ഫോസിൽ പരിശോധിക്കുന്ന ശാസ്ത്രജ്ഞർ (Photo: X/@EvanKirstel)
ചെന്നായയുടെ ഫോസിൽ പരിശോധിക്കുന്ന ശാസ്ത്രജ്ഞർ (Photo: X/@EvanKirstel)

നിബിഡമായ ഹിമം നിറഞ്ഞിരിക്കുന്ന പെർമഫ്രോസ്റ്റ് ചത്തജീവികളുടെ ശരീരം സംരക്ഷിക്കും. ഇത്തരത്തിൽ കണ്ടെത്തിയതാണ് ഈ ചെന്നായയെയും. ചെന്നായയുടെ ആന്തരിക അവയവങ്ങളിലും ആമാശയത്തിലും ശാസ്ത്രജ്ഞർ വിദഗ്ധ പരിശോധന നടത്തുന്നുണ്ട്. ചരിത്രാതീത കാലത്തെ വൈറസുകളെയും ബാക്ടീരിയകളെയും മറ്റ് സൂക്ഷ്മജീവികളെയും കണ്ടെത്താനും ഇവർ ഉന്നമിടുന്നുണ്ട്.

യാകുട്സ്കാണ് ലോകത്ത് ഏറ്റവും തണുപ്പുള്ള വൻനഗരം എന്നറിയപ്പെടുന്നത്. റഷ്യയിലെ തണുപ്പുകൂടിയ സൈബീരിയൻ മേഖലയിലാണ് യാകുട്സ്ക്. വെറും 3.36 ലക്ഷം ആളുകൾ മാത്രമാണ് യാകുട്സ്കിലുള്ളത്. ഖനനമാണ് ഈ മേഖലയിലെ പ്രധാന വ്യവസായം. കൽക്കരി, സ്വർണ, വജ്ര ഖനികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.  മൈനസ് 76 ഡിഗ്രി സെൽഷ്യസ് വരെ താഴുന്ന താപനില യാകുട്സ്കിലുണ്ട്.

ശരാശരി വാർഷിക താപനില മൈനസ് 7.5 ഡിഗ്രി സെൽഷ്യസാണ്. ഉത്തരധ്രുവമേഖലയിൽപെട്ട പെർമഫ്രോസ്റ്റിൽ (കാലങ്ങളോളം തണുത്തുറഞ്ഞുകിടക്കുന്ന മഞ്ഞ്) നിർമിച്ച വൻനഗരമാണ് യാകുട്സ്ക്. ഈ മഞ്ഞ് ഉരുകാതെയിരിക്കാൻ നഗരത്തിലെ പല കെട്ടിടങ്ങളും പ്രത്യേക ഘടനകളിലാണ് ഉയർത്തി നിർത്തിയിരിക്കുന്നത്.

ആഗോളതാപനം മൂലം പെർമഫ്രോസ്റ്റ് ഉരുകുന്നത് ലോകത്തെ പരിസ്ഥിതി ശാസ്ത്രജ്ഞരുടെ പ്രധാന ആശങ്കകളിലൊന്നാണ്. ലോകമെമ്പാടും അന്തരീക്ഷ കാർബൺ സാന്നിധ്യം കൂടുമെന്നതും പെർമഫ്രോസ്റ്റുമായി ബന്ധപ്പെട്ടുള്ള ഒരു പ്രതിസന്ധിയാണ്. ഇത് ആഗോളതാപനത്തിന്റെ തോത് വീണ്ടും കൂട്ടും. എന്നാൽ ഇതിനെല്ലാമപ്പുറം പെർമഫ്രോസ്റ്റ് ഉരുകിയാൽ ആഗോളതലത്തിൽ മഹാമാരികളുണ്ടാകാൻ അതു വഴിവയ്ക്കുമെന്ന് നേരത്തെ ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകിയിരുന്നു.

പെർമഫ്രോസ്റ്റ് എന്നറിയപ്പെടുന്ന മഞ്ഞുപാളികൾക്കു താഴെ ചരിത്രാതീത കാലത്തെ വൈറസുകളും ബാക്ടീരിയകളും നിർജീവാവസ്ഥയിൽ കിടക്കുന്നുണ്ട്. മഞ്ഞുരുകി ഇവ പുറത്തുവന്ന് പരന്നാൽ അതു വലിയ പ്രതിസന്ധിക്കു കാരണമാകുമെന്നായിരുന്നു മുന്നറിയിപ്പ്. 

2016ൽ ധ്രുവപ്രദേശത്തിന്റെ ഭാഗമായുള്ള സൈബീരിയയിലെ യമാൽ പ്രദേശത്ത് വമ്പിച്ച ആന്ത്രാക്സ് ബാധ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഒട്ടേറെപ്പേർ ആശുപത്രിയിലായി. വർഷങ്ങൾക്കു മുൻപ് മഞ്ഞിലാണ്ടു പോയ ആന്ത്രാക്സ് ബാധിച്ച ഒരു മാനിന്റെ ശരീരമാണ് വില്ലനായത്.

അടുത്തിടെയായി തുടരുന്ന മഞ്ഞുരുക്കത്തിൽ മറഞ്ഞിരുന്ന ഈ ശരീരം പുറത്തു വന്നു. അതിനുള്ളിൽ കാലങ്ങളായി ഉറക്കത്തിലായിരുന്ന ആന്ത്രാക്സ് പരത്തുന്ന സൂക്ഷ്മാണുക്കൾ ഉണർന്നെണീക്കുകയും വായുവിലും വെള്ളത്തിലും കലരുകയും ചെയ്തു. ഇതാണു ബാധയ്ക്കു വഴിവച്ചത്. പെർമഫ്രോസ്റ്റിലെ സൂക്ഷ്മാണുക്കളെപ്പറ്റി ലോകം ആഴത്തിൽ ചിന്തിക്കാൻ ഇടവരുത്തിയ സംഭവമായിരുന്നു ഇത്.

English Summary:

Stunning photos show 44,000-year-old mummified wolf discovered in Siberian permafrost

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com