ADVERTISEMENT

ചൊവ്വയിൽ ഭാവിയിൽ കിളിർപ്പിക്കാവുന്ന ചെടിയെ ചൈനയിലെ മരുഭൂമിയിൽ നിന്നു കണ്ടെത്തി ഗവേഷകർ. മരുഭൂമിയിൽ വളരുന്ന ഒരിനം പായൽച്ചെടിയാണ് സിൻട്രിഷ്യ കാനിനെർവിസ്. ചൈനയിൽ മാത്രമല്ല പല മരുഭൂമികളിലും എന്തിന് അന്റാർട്ടിക്കയിൽ പോലും ഇവ വളരാറുണ്ട്. കടുത്ത താപനിലയെ അതിജീവിക്കാൻ ഇവയ്ക്ക് കരുത്തുണ്ട്. ജലാംശം ഏകദേശം പൂർണമായി നഷ്ടപ്പെട്ടാലും ഇവ പെട്ടെന്നു തിരിച്ചുവളരുമെന്ന് ഗവേഷകർ പറയുന്നു. പ്രകാശസംശ്ലേഷണവും ഇവ നിർവഹിക്കും. 

എന്നാൽ ഈ പായൽ ഭക്ഷിക്കാൻ കഴിയുകയില്ല. പക്ഷേ ചൊവ്വയിലെ സാഹചര്യങ്ങൾ അനുകൂലമാക്കുന്നതിൽ ഇതിനു സഹായം നൽകാൻ കഴിഞ്ഞേക്കുമെന്ന് ശാസ്ത്രജ്ഞർ പ്രത്യാശിക്കുന്നു. ഒരു പക്ഷേ ഭാവിയിൽ ചൊവ്വാക്കോളനി പോലുള്ള ദൗത്യങ്ങളിലൊക്കെ ഇതു നിർണായകമായേക്കാം.ബഹിരാകാശ മേഖലയിൽ വലിയ മത്സരങ്ങൾ നടക്കുന്ന കാലമാണിത്. ഭാവിയിൽ ചന്ദ്രൻ, ചൊവ്വ തുടങ്ങിയ ഇടങ്ങളിൽ യാത്രകൾ നടത്താമെന്നും കോളനികൾ സ്ഥാപിക്കാമെന്നും മനുഷ്യരാശി കണക്കുകൂട്ടുന്നു. ഭാവിയിലെ ചൊവ്വാക്കോളനികളിലും കൃഷി വേണം. യാത്രികരുടെയും കോളനിവാസികളുടെയും ഭക്ഷണാവശ്യം അങ്ങനെയാകണം നിറവേറ്റേണ്ടതെന്ന് ഏകദേശം നിസ്തർക്കമായ കാര്യമാണ്. 

syntrichia-plant
(Photo: X/@NutrioSci)

അൽഫാൽഫ എന്ന ചെടിയും ചൊവ്വയിൽ ഉപകാരപ്പെട്ടേക്കും. നേരിട്ടുള്ള ഭക്ഷണമായല്ല അൽഫാൽഫയെ ഉപയോഗിക്കാൻ പോകുന്നത്. മറ്റ് ഭക്ഷ്യയോഗ്യമായ വിളകൾ വളർത്താനുള്ള മാധ്യമമായാകും ഇതുപയോഗിക്കപ്പെടുക. അൽഫാൽഫ ചെടികൾ ചൊവ്വയിലെ മണ്ണുമായി വലിയ സാമ്യമുള്ള അഗ്നിപർവത മണ്ണിൽ വളരുമെന്ന് ഇപ്പോൾ യുഎസിൽ നടന്ന ഒരു ഗവേഷണം തെളിയിക്കുന്നു. ഈ ചെടികളെ വളമായും ഉപയോഗിക്കാം. ടർണിപ്, റാഡിഷ്, ലെറ്റിയൂസ് തുടങ്ങിയ ചെടികൾ ഈ വളമുപയോഗിച്ച് വളർത്താമത്രേ. ചൊവ്വയിൽ ലഭിച്ചേക്കാവുന്ന ഉയർന്ന രീതിയിൽ ലവണാംശം കലർന്ന വെള്ളത്തിൽ നിന്നു ലവണങ്ങൾ വേർതിരിക്കാൻ സഹായിക്കുന്ന ഒരു ബാക്ടീരിയയെയും ശാസ്ത്രജ്ഞർ വികസിപ്പിച്ചിട്ടുണ്ട്. ഈ കണ്ടെത്തലുകളെല്ലാം ഭാവിയിൽ ചൊവ്വാക്കോളനികൾ സ്ഥാപിക്കാനുള്ള ശ്രമങ്ങളെ ഊർജിതപ്പെടുത്തുന്നവയാണെന്നു ശാസ്ത്രജ്ഞർ പറയുന്നു.

ചൊവ്വയിലെ മണ്ണ്, പൊതുവെ ബസാൾട്ട് എന്ന ധാതു കലർന്നതാണ്. പോഷകങ്ങൾ കുറവും കാർബണിന്‌റെ അഭാവം മൂലം വെള്ളത്തെ പിടിച്ചുനിർത്താനുള്ള ശേഷി കുറവായതും കാരണം ഇവിടെ കൃഷി നടത്തുക ശ്രമകരമായ ദൗത്യമാണ്. ചൊവ്വയിലെ വെള്ളം സ്ഥിതി ചെയ്യുന്നത് ധ്രുവപ്രദേശങ്ങളിലെ ഐസ് പാളികളിലാണ്.

ലൂസേൺ എന്നും വിളിപ്പേരുള്ള അൽഫാൽഫ ചെടികൾ കാലിത്തീറ്റയെന്ന നിലയിൽ ലോകമെമ്പാടും കൃഷി ചെയ്യാറുണ്ട്. ആദിമ ഗ്രീക്ക്, റോമൻ സമൂഹങ്ങളിൽ പോലും ഈ ചെടി കൃഷി ചെയ്തിരുന്നെന്നു പറയപ്പെടുന്നു. തെക്ക്- മധ്യ ഏഷ്യയാണ് ഈ ചെടികളുടെ സ്വാഭാവികമായ വാസസ്ഥലം. പ്രാചീന ഇറാനിലാണ് ഇതാദ്യമായി കൃഷി ചെയ്തത്. പതിനാറാം നൂറ്റാണ്ടിൽ അമേരിക്കൻ വൻകരകളിലെത്തിയ സ്പാനിഷ് യാത്രികരാണ് അൽഫാൽഫയെ അവിടെ കൊണ്ടുചെന്നെത്തിച്ചത്. കുതിരകൾക്കുള്ള പുല്ലെന്ന നിലയിലാണ് ഇവർ ഇതവിടെ കൊണ്ടുപോയത്. ഈ ചെടിയുടെ വിത്തും ഉണക്കിയ ഇലകളും മനുഷ്യരും ഭക്ഷിക്കാറുണ്ട്.

English Summary:

Martian Farming Breakthrough: The Unlikely Heroes of Syntrichia caninervis and Alfalfa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com