ADVERTISEMENT

ജീവൻ നിലനിർത്താൻ ഏത് അപകടകരമായ മാർഗവും സ്വീകരിക്കാനുള്ള പ്രാപ്തി മൃഗങ്ങൾക്കുമുണ്ട്. അത്തരത്തിൽ രണ്ട് മൃഗങ്ങൾ നടത്തിയ ഒരു സാഹസിക യാത്രയുടെ വിവരങ്ങളാണ് ഒരു സംഘം ഗവേഷകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ജീവിച്ചിരുന്ന സ്ഥലത്ത് നിലനിൽക്കാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെ സഹോദരങ്ങളായ രണ്ട് സിംഹങ്ങൾ മുതലകൾ നിറഞ്ഞ നദി നീന്തി കടക്കുകയായിരുന്നു.

ആഫ്രിക്കയിലെ ദേശീയോദ്യാനത്തിൽ കഴിഞ്ഞിരുന്ന ജേക്കബ്, ടിബു എന്നീ സിംഹങ്ങളാണ് ഈ സാഹസിക കഥയിലെ നായകന്മാർ. വനമേഖലയിൽ മനുഷ്യരുടെ നിരന്തരമായ ഇടപെടലുകൾ ഉണ്ടാകുന്നതുമൂലം ജീവിക്കാനാകാത്ത സാഹചര്യം വന്നതോടെ അത്യന്തം അപകടകരമായ കാസിംഗ ചാനൽ നീന്തി കടക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു. ഒന്നര കിലോമീറ്ററിൽ അധികമാണ് രാത്രി സമയത്ത് ഇവർ നദിയിലൂടെ നീന്തിയത്. 10 വയസുകാരനായ ജേക്കബ് മുൻപ് വേട്ടക്കാരുടെ കെണിയിൽ അകപ്പെട്ടതോടെ ഒരു കാൽ നഷ്ടമായിരുന്നു. ഈ വെല്ലുവിളിയെയും അതിജീവിച്ചു കൊണ്ടായിരുന്നു ജേക്കബിന്റെ നീന്തൽ.

രാജ്യാന്തര തലത്തിലുള്ള ഗവേഷകരുടെ സംഘം ഉഗാണ്ടയിലെ വന്യജീവി വകുപ്പുമായി സഹകരിച്ചാണ് സിംഹങ്ങളുടെ നീക്കങ്ങൾ നിരീക്ഷിച്ചത്. ഹീറ്റ് ഡിറ്റക്ഷൻ കാമറകൾ ഡ്രോണുകളിൽ ഘടിപ്പിച്ചായിരുന്നു നിരീക്ഷണം. മുതലകളെയും ഹിപ്പൊപ്പൊട്ടാമസുകളെയും സിംഹങ്ങൾ വേട്ടയാടാറുണ്ടെങ്കിലും മുതലകൾക്ക് ആധിപത്യമുള്ള നദിക്കുള്ളിൽ അകപ്പെട്ടു പോയാൽ സിംഹങ്ങൾക്ക് കീഴടങ്ങുകയല്ലാതെ മറ്റു നിവൃത്തിയില്ല. മുൻപു രണ്ടു തവണ ഇത്തരത്തിൽ നദി കടക്കാൻ സിംഹങ്ങൾ ശ്രമം നടത്തിയിരുന്നെങ്കിലും  പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ജേക്കബും ടിബുവും ഇപ്പോൾ ഈ ഉദ്യമത്തിൽ വിജയിച്ചത് അത്ഭുതത്തോടെയാണ് ഗവേഷകർ നോക്കിക്കാണുന്നത്.

ഇവയിൽ തന്നെ ജേക്കബിന്റെ അതിജീവനം അസാധാരണമാണെന്ന് ഗവേഷകർ വിശേഷിപ്പിക്കുന്നു. ഉരുക്ക് കെണിയിൽ കുടുങ്ങി കാലു നഷ്ടപ്പെട്ടതടക്കം രണ്ടുതവണയാണ് ജേക്കബ് വേട്ടക്കാരുടെ കെണിയിൽ അകപ്പെട്ടത്. കാട്ടുപോത്തിന്റെ ആക്രമണമേറ്റതും മറ്റൊരവസരത്തിൽ വിഷബാധ ഉണ്ടായതും എല്ലാം അതിജീവിച്ചാണ് 10 വർഷക്കാലം ജേക്കബ് ദേശീയോദ്യാനത്തിൽ കഴിഞ്ഞത്. നിലവിൽ ദേശീയോദ്യാനത്തിലെ മൃഗങ്ങൾ വലിയതോതിലുള്ള വേട്ടയാടൽ ഭീഷണി നേരിടുന്നുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ വേട്ടയാടലും വൈദ്യുതി വേലികളിൽ നിന്ന് ആഘാതം ഏറ്റതും മൂലം വനത്തിലെ സിംഹങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. 

അതിജീവനത്തിന് പുറമേ ഇണയെ തേടിയുള്ള യാത്ര കൂടിയായിരിക്കാം ഇവരുടേതെന്ന് ഗവേഷകർ വിലയിരുത്തുന്നുണ്ട്. ദേശീയോദ്യാനത്തിലെ സിംഹങ്ങളുടെ എണ്ണം കുറഞ്ഞത് മൂലം നിലവിൽ ഒരു പെൺസിംഹത്തിന് രണ്ട് ആൺ ഇണകൾ എന്നതാണ് കണക്ക്. ഈ സാഹചര്യത്തിൽ ഇണയെ കണ്ടെത്താനുള്ള ശ്രമം കൂടിയാണ് ജേക്കബ് ടിബുവും നടത്തിയത് എന്നാണ് ഗവേഷകരുടെ നിഗമനം. നദിയുടെ ഇരുവശങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് പാലം നിർമിച്ചിട്ടുണ്ടെങ്കിലും മനുഷ്യസാന്നിധ്യം മൂലമാവാം സിംഹങ്ങൾ ആ പാത തിരഞ്ഞെടുക്കാതിരുന്നത്. മനുഷ്യരുടെ ഇടപെടൽ വന്യജീവികളെ എത്രത്തോളം ദുഷ്കരമായ അവസ്ഥയിലേയ്ക്ക് തള്ളിവിടുന്നു എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമായും ഈ സിംഹങ്ങളുടെ അവസ്ഥയെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ദക്ഷിണാഫ്രിക്കൻ ഫിലിം മേക്കറായ ലൂക്ക് ഓക്സെയും ഗ്രിഫിത് സർവകലാശാല - നോർത്തേൺ അരിസോണ സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകരുമാണ് പഠന സംഘത്തിൽ ഉൾപ്പെട്ടിരുന്നത്. എക്കോളജി ആൻഡ് എവല്യൂഷൻ എന്ന ശാസ്ത്ര ജേർണലിലാണ് പഠന വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.

English Summary:

Against All Odds: How Two Lion Brothers Braved a Crocodile-Infested River to Survive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com