ADVERTISEMENT

ചിന്നക്കനാലിൽ മുറിവാലൻ കൊമ്പന്റെ മരണത്തിനു കാരണമായ ആനപ്പോരിനു ശേഷം മൂന്നാർ മേഖലയിലും കാട്ടാനകളുടെ ഏറ്റുമുട്ടൽ. നയമക്കാട് എസ്റ്റേറ്റ് റേഷൻ കടയ്ക്കു സമീപമുള്ള കന്നിമല ലോവർ ഡിവിഷൻ അതിർത്തിയിലെ തേയിലത്തോട്ടത്തിൽ കഴിഞ്ഞ ദിവസം മുതൽ പടയപ്പയും ഒറ്റക്കൊമ്പനുമാണു കൊമ്പുകോർത്തത്. പടയപ്പയ്ക്കു പരുക്കേറ്റെങ്കിലും ഗുരുതരമല്ലെന്നു വനംവകുപ്പ് അറിയിച്ചു.

ഏറ്റുമുട്ടൽ 15 മിനിറ്റ് നീണ്ടു. ദ്രുതകർമസേന ആനകളെ നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ കുത്തേറ്റാണു മുറിവാലൻ കൊമ്പൻ ചരിഞ്ഞത്.

ചക്കക്കൊമ്പൻ പെരിയകനാലിനു സമീപം ആനയിറങ്കൽ ജലാശയത്തിൽ കുളിച്ചശേഷം ശങ്കരപാണ്ഡ്യമെട്ടിലേക്കു പോകുന്നു.
ചക്കക്കൊമ്പൻ പെരിയകനാലിനു സമീപം ആനയിറങ്കൽ ജലാശയത്തിൽ കുളിച്ചശേഷം ശങ്കരപാണ്ഡ്യമെട്ടിലേക്കു പോകുന്നു.

ഓഗസ്റ്റ് 21ന് ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ ദേഹത്തു 15 ഇടങ്ങളിലാണു മുറിവാലന് ആഴത്തിൽ മുറിവേറ്റത്. ഇടതു കാലിന്റെ സ്വാധീനം നഷ്ടപ്പെട്ട മുറിവാലൻ കൊമ്പനെ പെരിയകനാൽ - ചിന്നക്കനാൽ റോഡിൽ നിന്ന് 500 മീറ്റർ അകലെയുള്ള കാട്ടിലാണ് അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. അനുരാജിന്റെ നേതൃത്വത്തിൽ മരുന്നുകൾ നൽകിയിരുന്നു. കൊമ്പനെ ചികിത്സിക്കുന്നതിനായി വനം വകുപ്പ് ചീഫ് വെറ്ററിനറി ഓഫിസർ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ശനിയാഴ്ച നിയോഗിച്ചിരുന്നു. 

എന്നാൽ ഡോ. അരുണും സംഘവും എത്തും മുൻപ് തന്നെ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. കഴിഞ്ഞ ജൂൺ 14നു ചക്കക്കൊമ്പന്റെ ആക്രമണത്തിൽ പരുക്കേറ്റ 2 വയസ്സ് പ്രായമുള്ള ഒരു കുട്ടിക്കൊമ്പനും ചരിഞ്ഞിരുന്നു. നിലവിൽ ചക്കക്കൊമ്പനു മദപ്പാട് മൂർധന്യാവസ്ഥയിലാണെന്നു ദേവികുളം റേഞ്ച് ഓഫിസർ പി.വി.വെജി പറഞ്ഞു.

കൊമ്പുകൾ സ്ട്രോങ് റൂമിലേക്ക്

കൊമ്പന്മാരായ കാട്ടാനകൾ ചരിഞ്ഞാൽ ജഡം മറവു ചെയ്യും മുൻപു കൊമ്പുകൾ പിഴുതെടുക്കും. അതതു റേഞ്ച് ഓഫിസുകളിലെ സ്ട്രോങ് റൂമിൽ സൂക്ഷിക്കുന്ന കൊമ്പുകൾ പിന്നീടു തിരുവനന്തപുരത്തെ വനം വകുപ്പിന്റെ പ്രധാന സ്ട്രോങ് റൂമിലേക്കു മാറ്റും. 

ചിന്നക്കനാൽ മേഖലയിൽ അരിക്കൊമ്പൻ, മുറിവാലൻ കൊമ്പൻ, ചക്കക്കൊമ്പൻ എന്നീ 3 ഒറ്റയാൻമാരാണു ഭീതി പരത്തിയിരുന്നത്. അരിക്കൊമ്പനെ 2023 ഏപ്രിൽ 29ന് ആദ്യം പെരിയാർ വന്യജീവി സങ്കേതത്തിലേക്കും പിന്നീടു തിരുനെൽവേലി കോതയാർ വനമേഖലയിലേക്കും മാറ്റി. ഇതോടെ ആ മേഖലയിലെ ഏക ഒറ്റയാൻ ചക്കക്കൊമ്പനായി.

English Summary:

Elephant War in Munnar: "Padayappa" Battles "Ottakomban" After "Murivalan Komban's" Tragic Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com