ADVERTISEMENT

ഗൂഗിൾ മാപ്പിൽ അന്റാർട്ടിക്കയിൽ തിരച്ചിൽ നടത്തവേ കണ്ടെത്തിയ വാതിൽപ്പാളി അന്യഗ്രഹജീവികളുടെ താവളമാണെന്നു പറഞ്ഞു സമൂഹമാധ്യമങ്ങളിൽ പ്രചാരണം. ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് ഈ വാതിൽപ്പാളിയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചത്. താമസിയാതെ ഇതു പ്രചരിച്ചു. ഏലിയൻ ദുരൂഹതാവാദികൾക്ക് വലിയ താൽപര്യമുള്ള മേഖലയാണ് അന്റാർട്ടിക്ക. അതിനാൽ തന്നെ വിഷയത്തിനു പ്രത്യേകശ്രദ്ധ ലഭിച്ചു.

എന്നാൽ ശാസ്ത്രജ്ഞരുടെ സ്ഥീരികരണം തൊട്ടുപിന്നാലെ വന്നു. ഇത് അന്യഗ്രഹത്താവളമല്ലെന്നും മറിച്ച് ഐസ്ബർഗാണെന്നുമാണ് ഇത്. ദക്ഷിണധ്രുവ ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. അധികമാരും കടന്നുചെല്ലാത്ത ഹിമഭൂമി. ഭൂമിയിൽ പതിച്ച ഉൽക്കകളിൽ കണ്ടെത്തപ്പെട്ടവയിൽ മൂന്നിലൊന്നും അന്റാർട്ടിക്കയിൽ നിന്നാണു കണ്ടെത്തിയിട്ടുള്ളത്. ഇവിടെ നിന്ന് തൊണ്ണൂറുകളിൽ കണ്ടെത്തിയ ‘അലൻ ഹിൽസ് 84001’ എന്ന ഉൽക്ക ചൊവ്വാഗ്രഹത്തിൽ നിന്നു വന്നെത്തിയതാണ്. ഇത്തരം കാര്യങ്ങളെല്ലാം കൂടിച്ചേർന്ന് അന്റാർട്ടിക്കയ്ക്ക് ഒരു വല്ലാത്ത അന്യഗ്രഹപരിവേഷം കൊടുക്കാൻ ദുരൂഹതാ വാദികൾ ശ്രമിച്ചിട്ടുണ്ട്. ഇതിനായി പല കഥകളും ഉപകഥകളും അവർ ഇറക്കി.

അന്റാർട്ടിക്കയിൽ എല്ലാ സ്ഥലങ്ങളിലേക്കും ആളുകൾക്ക് പോകാനൊക്കില്ല. സുരക്ഷാകാരണങ്ങളാലാണിതെന്നാണ് അധികൃതർ പറയുന്നത്. വിനോദസഞ്ചാരികൾക്ക് അനുവദിച്ചിട്ടുള്ള മേഖലകളിലേക്കു മാത്രമേ പോകാനൊക്കൂ. വിവിധ രാജ്യങ്ങളുടെ സൈനിക സാന്നിധ്യുവും ഇവിടെയുണ്ട്. അന്റാർട്ടിക്കയ്ക്കു മുകളിലൂടെ വ്യോമഗതാഗതം ഇല്ല.

ഇത്തരം കാര്യങ്ങളെല്ലാം അന്റാർട്ടിക്കയിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന ഏലിയൻ രഹസ്യങ്ങളെല്ലാം ജനങ്ങളിൽ നിന്നു മറച്ചുപിടിക്കാനാണെന്നാണ് ദുരൂഹതാ വാദക്കാർ പറയുന്നത്. അന്റാർട്ടിക്കയിലെ ഷാക്കിൾട്ടൻ മലനിരയിലുള്ള പിരമിഡ് രൂപത്തിലുള്ള മല പ്രകൃതിദത്തമല്ല മറിച്ച് കൃത്രിമമായി നി‍ർമിച്ചതാണെന്നും പറയുന്നവരുണ്ട്. ഭൂമിയിൽ ആദ്യമായി നിർമിച്ച പിരമിഡ് ഇതാണത്രേ.

അറ്റ്ലാന്റിസുമായി ബന്ധപ്പെടുത്തിയും അന്റാർട്ടിക്കയുടെ കാര്യങ്ങൾ പറയപ്പെടാറുണ്ട്. അന്റാർട്ടിക്ക പണ്ടുകാലത്ത് ഇന്നത്തേതു പോലെ ഐസ് നിറഞ്ഞ ഒരു സ്ഥലമായിരുന്നില്ലെന്നു പറയുന്ന ഗൂഢവാദപ്രചാരകർ, ഇവിടെ പണ്ട് സാങ്കേതികപരമായി ഉന്നതി നേടിയ ഒരു ആദിമജനത പാർത്തിരുന്നെന്നും പറയുന്നു. ഈ ജനത അറ്റ്ലാന്റിസ് ആയിരുന്നെന്നാണ് ചിലരുടെ വാദം.

ഇടക്കാലത്ത് അന്റാർട്ടിക്കയിൽ പിരമിഡ് രൂപത്തിലുള്ള മല കണ്ടെത്തിയെന്ന് പറഞ്ഞു പ്രചരിച്ച ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമായിരുന്നു. ഇത്രയും വിദൂരമായ സ്ഥലത്ത് ഒരു പിരമിഡ‍് ഘടനയുണ്ടാകുന്നത് മനുഷ്യസാധ്യമല്ലെന്നും ഈ പിരമിഡ് മല നിർമിച്ചത് അന്യഗ്രഹജീവികളാണെന്നും അഭ്യൂഹമുയർന്നു. എന്നാൽ ഇതിൽ അസ്വാഭാവികമായി യാതൊന്നുമില്ലെന്നും ഇതു പ്രകൃതിപരമായ ഘടനകളാണെന്നും പറഞ്ഞ് ചില വിദഗ്ദരും രംഗത്തെത്തി.

English Summary:

Alien Base or Iceberg? Viral Google Maps 'Door' in Antarctica Sparks Frenzy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com