ADVERTISEMENT

തേരട്ടകളുടെ പൂർവികനെന്ന് അറിയപ്പെടുന്ന വമ്പൻ ജീവിയായിരുന്നു ആർത്രോപ്ലൂറ. 30 കോടി വർഷം മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന ഇവ പഴുതാരകളിലേക്കുള്ള പരിണാമവഴിയിലെയും ഏറ്റവുമടുത്ത കണ്ണികളാണ്. ഇപ്പോഴിതാ ആർത്രോപ്ലൂറയുടെ മുഖം സൃഷ്ടിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞർ. പഴുതാരകളുമായി സാമ്യം തോന്നുന്ന മുഖമാണ് ഇത്. ശാസ്ത്രജ്ഞർ പറയുന്നതനുസരിച്ച് തേരട്ടകളുടെ ശരീരാകൃതിയും പഴുതാരയുടെ മുഖവും എട്ടരയടി നീളവും ഒന്നരയടി വീതിയുമുള്ള ആർതോപ്ലൂറയ്ക്ക് ഏകദേശം 50 കിലോയായിരുന്നു ഭാരം. 170 വർഷങ്ങൾക്കു മുൻപാണ് ആർതോപ്ലൂറയുടെ ഫോസിലുകൾ ആദ്യമായി ശാസ്ത്രജ്ഞർ കണ്ടെത്തിയത്. കാർബോണിഫറസ് പീരിയഡ് എന്നറിയപ്പെട്ടിരുന്ന പ്രാചീനകാലഘട്ടത്തിൽ ഇവ ബ്രിട്ടനുൾപ്പെടെ യൂറോപ്പിലും വടക്കേ അമേരിക്കയിലും വസിച്ചിരുന്നു. 2018ൽ ഈ ജീവിയുടെ ഏറെക്കുറെ പൂർണമായ ഒരു ഫോസിൽ കണ്ടെത്തി. ഇതാണ് ഈ ജീവിയെപ്പറ്റി സമഗ്രമായ വിവരങ്ങൾ ശാസ്ത്രലോകത്തിനു നൽകിയത്.

ആർതോപ്ലൂറയും മറ്റും ഭൂമിയിൽ ജീവിച്ചിരുന്ന കാലയളവിൽ ഇവിടത്തെ ഓക്‌സിജൻ നില വളരെ ഉയർന്ന തോതിലായിരുന്നു. വമ്പൻ മരങ്ങൾക്കൊപ്പം വമ്പൻ ജീവികളും ഇവിടെ ജീവിച്ചിരുന്നു.മെഗാന്യൂറയെന്നു പേരുള്ള ഒരു പക്ഷിയുടെ വലുപ്പമുള്ള തുമ്പിയും 10 സെമീറ്ററോളം നീളമുള്ള ഭീമൻ പാറ്റകളുമൊക്കെ അക്കാലത്തുണ്ടായിരുന്നു.

(Photo: x/@Dinoh555)
(Photo: x/@Dinoh555)

ഇംഗ്ലണ്ടിൽ 2021ൽ  വടക്കൻ മേഖലാ നഗരമായ നോർത്തുംബർലൻഡിനു സമീപം ഒരു ആർത്രോപ്ലൂറ ഫോസിൽ കണ്ടെത്തിയിരുന്നു.വളരെ യാദൃശ്ചികമായിട്ടായിരുന്നു ഈ കണ്ടെത്തൽ. ബീച്ച് വഴി നടന്ന ഒരു പിഎച്ച്ഡി വിദ്യാർഥി പാറയിൽ ഫോസിൽ പോലെ എന്തോ ഒന്ന് പറ്റിപ്പിടിച്ചിരിക്കുന്നതായി കണ്ടു. ആദ്യം എന്തെങ്കിലും മാലിന്യമോ പായലോ ആയിരിക്കുമെന്നു കരുതി നടന്നകലാൻ തുടങ്ങിയ വിദ്യാർഥി ശ്രദ്ധയോടെ വീണ്ടും പരിശോധിച്ചപ്പോഴാണു സംഭവം ഒരു ഫോസിലാണെന്നു മനസ്സിലായത്.

ആർത്രോപ്ലൂറ ജീവി ദിനോസറുകൾ ഭൂമിയിൽ വിഹരിക്കാൻ തുടങ്ങുന്നതിനും മുൻപുള്ളതാണ്. നാലരക്കോടി വർഷത്തോളം ഭൂമിയിൽ ജീവിക്കാൻ ഇവയ്ക്കു കഴിഞ്ഞു. അക്കാലത്ത് വിവിധ ഭൂഖണ്ഡങ്ങൾ ഉടലെടുത്തിരുന്നില്ല. ആദിമ കരഭാഗമായ പാൻജിയയാണ് ഉണ്ടായിരുന്നത്. ട്രോപ്പിക്കൽ കാലാവസ്ഥ അവിടെ നിലനിന്നു പോന്നു. ആർത്രോപ്ലൂറ വിഭാഗത്തിലുള്ള ഈ തേരട്ടകൾക്കു സുഖമായി ജീവിക്കാനും യഥേഷ്ടം ഭക്ഷണം കഴിക്കാനും ഈ കാലാവസ്ഥ തീർത്തും അനുയയോജ്യമായിരുന്നു.

എന്നാൽ പിൽക്കാലത്ത് കൂടുതൽ ചൂടുള്ള കാലാവസ്ഥ സംജാതമായതും ദിനോസറുകളും മറ്റ് ഉരഗങ്ങളും ശക്തിപ്രാപിച്ചതുമാകാം ഇവയുടെ നാശത്തിലേക്കു നയിച്ചതെന്നു കരുതപ്പെടുന്നു. ഇന്നത്തെ കാലത്തെ തേരട്ടകൾ ചത്തഴുകുന്ന ചെടികളും സസ്യങ്ങളും മരങ്ങളുമാണ് ഭക്ഷിക്കുന്നത്. എന്നാൽ പുരാതനകാലത്തെ ഈ വമ്പൻ തേരട്ടകൾ വലിയ വേട്ടക്കാരായിരുന്നത്രേ. കരയിലും കടലിലും ഇവ വിവിധ ജീവികളെ വേട്ടയാടിയിരുന്നു. 

English Summary:

Scientists Reconstruct Face of Earth's Largest-Ever Invertebrate: Meet Arthropleura

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com