ADVERTISEMENT

ദുബായ് ∙ ലിറ്റിൽ ഹാർട്സ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ നാട്ടിലെ പ്രമോഷന്റെ ഭാഗമായുള്ള ടെലിവിഷൻ അഭിമുഖത്തിലെ പരാമർശത്തിൽ എന്തെങ്കിലും ഉണ്ണിമുകുന്ദനേയോ അദ്ദേഹത്തിന്റെ ഫാൻസിനേയോ വേദനപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ നിർവ്യാജം പരസ്യമായി മാപ്പുചോദിക്കുന്നുവെന്ന് നടൻ ഷെയ്ൻ നിഗം. സുഹൃത്തുക്കളെന്ന നിലയിൽ തമാശ രൂപേണയാണ് അന്ന് അങ്ങനെ പറഞ്ഞുപോയത്. അല്ലാതെ മനപ്പൂർവം ആരെയും വേദനിപ്പിക്കാനല്ലെന്നും നടൻ പറഞ്ഞു. സാന്ദ്ര തോമസ് നിർമിച്ച്, ഷെയിൻ നിഗം–മഹിമാ നമ്പ്യാർ ജോഡി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലിറ്റിൽ ഹാർട്സിന്റെ ഗൾഫിലെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.

വിവാദം എന്റെ സിനിമകളെ പ്രതികൂലമായി ബാധിക്കാറില്ല. എന്ത് വിവാദമുണ്ടായാലും നല്ല സിനിമയാണെങ്കിൽ ജനം തിയറ്ററിലെത്തും. മോശമാണെങ്കിൽ എത്തുകയുമില്ല. നല്ല ഉദ്ദേശ്യത്തിലാണ് അഭിപ്രായ പ്രകടനങ്ങൾ നടത്താറുള്ളത്. ഞാനായതുകൊണ്ടാണോ അതെല്ലാം വേറെ രീതിയിൽ വ്യാഖ്യാനിച്ച് ഇങ്ങനെ വിവാദമാകുന്നതെന്ന് ആലോചിച്ചാൽ ആർക്കും മനസിലാകും. ഇത്തരം വിവാദങ്ങൾ തന്നെ ബാധിക്കാറില്ലെങ്കിലും ഉമ്മച്ചിയുടെയും മറ്റും ടെൻഷൻ കാണുമ്പോൾ സങ്കടം തോന്നാറുണ്ടെന്നും ഷെയിൻ പറഞ്ഞു. 

∙ സിനിമയിലെത്തിയത്കൊണ്ട് ഗുണമേ ഉണ്ടായിട്ടുള്ളൂ: മഹിമാ നമ്പ്യാർ
കാസർകോട്ടുനിന്ന് സിനിമയിലെത്തിയതുകൊണ്ട് എനിക്ക് ഗുണമേ ഉണ്ടായിട്ടുള്ളൂ എന്ന് മഹിമാ നമ്പ്യാർ പറഞ്ഞു. കൊച്ചിയിലോ എറണാകുളത്തോ ആയിരുന്നു താമസിച്ചിരുന്നതെങ്കിൽ എനിക്ക് ജീവിതം ഇത്രമാത്രം  ആസ്വദിക്കാനാകുമായിരുന്നില്ല. പ്രഫഷനൽ, പേഴ്സണൽ ജീവിതം ഒരുപോലെ  മുന്നോട്ടുകൊണ്ടുപോകുന്നതിന് ഒരു നാട്ടിൻപുറത്തുകാരിയായതുകൊണ്ട് എളുപ്പം സാധിക്കുന്നു. സിനിമ കഴിഞ്ഞാൽ ഉടൻ വീട്ടിലേയ്ക്ക് ഒാടിപ്പോകും. പിന്നീട് അവിടെയാണ് എന്റെ ജീവിതം. ഇത് വിരസമായിരുന്നെങ്കിൽ എന്നേ കൊച്ചിയിലേയ്ക്കോ എറണാകുളത്തേയ്ക്കോ താമസം മാറുമായിരുന്നു.

∙ വനിതാ നിർമാതാവ് എന്ന നിലയിൽ വേർതിരിവ് നേരിടേണ്ടി വരുന്നു: സാന്ദ്ര തോമസ് 
പുരുഷന്മാരായ നിർമാതാക്കൾക്കാണ് തിയറ്ററുകളും മറ്റും പ്രാമുഖ്യം നൽകുന്നതെന്നും തന്നെപ്പോലുള്ള വനിതാ നിർമാതാക്കൾക്ക് വിവേചനം നേരിടേണ്ടിവരുന്നുവെന്നും സാന്ദ്ര തോമസ് പറഞ്ഞു. പുരുഷ നിർമാതാക്കളെയാണ് പല കാര്യത്തിനും അവർക്ക് ആവശ്യമുള്ളത്. അതുകൊണ്ട് തന്നെ അവരെ അവർ കൂടുതലും പിന്തുണയ്ക്കുന്നു. ഇതൊക്കെകൊണ്ട് സിനിമാ നിർമാണത്തിന് വളരെ കഷ്ടപ്പെടേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്നും അവർ പറഞ്ഞു.

തിയറ്ററുകളെ ആശ്രയിച്ച് മാത്രമേ സിനിമയ്ക്ക് നിലനിൽപുള്ളൂ എന്നതിനാൽ നിർമാണം വലിയ വെല്ലുവിളിയായിത്തീർന്നു. പഴയ പോലെ റിലീസിന് മുൻപ് സിനിമയുട ഒടിടി, സാറ്റലൈറ്റ് വിൽപന നടക്കാത്തതാണ് തിയറ്ററുകളെ മാത്രം ആശ്രയിക്കേണ്ടി വരുന്നത്.  പ്രേക്ഷകരെ എങ്ങനെയെങ്കിലും തിയറ്ററിലേയ്ക്ക് എത്തിക്കുക എന്ന വലിയ ടാസ്കാണ് ഉള്ളത്. എല്ലായിടത്തും പ്രമോഷൻ നടത്തുന്നത് ഇതുകൊണ്ടാണെന്നും അവർ പറഞ്ഞു. ഷെയിൻ നിഗമിന്റെ പേരിലുള്ള വിവാദങ്ങൾ സിനിമയ്ക്ക് ഗുണമാണോ ദോഷമാണോ എന്ന് ഞാൻ നോക്കാറില്ല. എന്നാൽ ഒരു നിലപാടുള്ള നടന്റെ കൂടെയാണ് പ്രവർത്തിച്ചത് എന്നതിൽ സന്തോഷമുണ്ട്. അനാവശ്യ വിവാദങ്ങളാണ് ഇപ്പോഴുണ്ടായിട്ടുള്ളതെന്നും സാന്ദ്ര തോമസ് പറഞ്ഞു.

ഇടുക്കിയിലെ ഏലത്തോട്ടങ്ങളുടെ പശ്ചാത്തലത്തിൽ പ്രണയത്തിന്റെയും ബന്ധങ്ങളുടെയും കഥയാണ് ലിറ്റിൽ ഹാർട്സ് പറയുന്നത്. കുടുംബപ്രേക്ഷകർക്ക് രസകരമായി കാണാവുന്ന, ഹൃദയം നിറയെ പ്രണയംകൊണ്ട് മൂടുന്ന ചിത്രമാണിത്. ഷെയിനും മഹിമയും ആർഡിഎക്സിന് ശേഷം വീണ്ടും പ്രണയജോഡികളായെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ആറോ ജോസ് പെരേര–എബി ട്രീസാ പോൾ എന്നിവരാണ് കഥയെഴുതി സംവിധാനം ചെയ്തത്. തിരക്കഥ രാജേഷ് പിന്നാടൻ. സംഗീതം: കൈലാസ് മേനോൻ. ഛായാഗ്രാഹണം: ലൂക്ക് ജോസ്. എഡിറ്റർ: നൗഫൽ അബ്ദുല്ല. ബാബുരാജ്, ഷൈൻ ടോം ചാക്കോ, രണ്‍ജി പണിക്കർ, മാലാ പാർവതി, രമ്യാ സുവി, െഎമാ സെബാസ്റ്റ്യൻ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  ഇൗ മാസം 7ന് കേരളത്തിനോടൊപ്പം യുഎഇയിലും ഇതര ഗൾഫ് രാജ്യങ്ങളിലും ചിത്രം പ്രദർശനമാരംഭിക്കും.

English Summary:

Actor Shane Nigam Apologised to Unni Mukundan Little Hearts Movie Promotion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com