ADVERTISEMENT

തലച്ചോറിനുള്ളിലെ അസാധാരണ കോശങ്ങളുടെ രൂപവത്കരണത്തെ ബ്രെയിൻ ട്യൂമർ എന്ന വാക്കു കൊണ്ട് സൂചിപ്പിക്കുന്നു. രണ്ട് പ്രധാന തരം ബ്രെയിൻ ട്യൂമറുകൾ ആണ് ഉള്ളത് -  മാരകമായ (കാൻസർ)  മുഴകൾ, അപകടകരമല്ലാത്ത (ബിനൈൻ) മുഴകൾ. 

മസ്തിഷ്ക മുഴകളിൽ അതിജീവിക്കാനുള്ള സാധ്യത താഴെ പറയുന്ന ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു:
1. ഏതു തരം ട്യൂമർ ആണ്, ട്യൂമറിന്റെ വലുപ്പം, ഉൾപ്പെട്ടിരിക്കുന്ന പ്രദേശം, തുടക്കത്തിലെയുളള കണ്ടെത്തൽ.
2. രോഗിയുടെ പ്രായവും ആരോഗ്യവും.
3. ട്യൂമർ നീക്കം ചെയ്യുന്നതിന്റെ വ്യാപ്തി.

തലച്ചോറിന്റെ കംപ്രഷൻ അല്ലെങ്കിൽ പ്രകോപനം മൂലമാണ്  ട്യൂമറുകൾ രോഗലക്ഷണങ്ങൾ കാണിക്കുന്നത്. ഇവയുടെ പ്രധാന ലക്ഷണങ്ങൾ എന്ന് പറയുന്നത് തലവേദന, ഫിറ്റ്സ്, കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ, ഛർദ്ദി, മസ്തിഷ്കത്തിൽ സംഭവിക്കുന്ന ന്യുനത്വം (സെൻസോറിയം കുറയുന്നത്), മാനസികമായ മാറ്റങ്ങൾ എന്നിവയാണ്. ഇത്തരം അവസരങ്ങളിൽ രോഗിക്കു അസഹനീയമായ തലവേദന അനുഭവപ്പെടുന്നു. അത് രാവിലെ അതീതീവ്രമായി വരികയും ചിലപ്പോൾ  ഛർദ്ദിക്കുന്നതോടെ ശമിക്കുകയും ചെയ്യുന്നു. എന്നാൽ ചില അവസരങ്ങളിൽ നടക്കാനോ അല്ലെങ്കിൽ സംസാരിക്കാനോ ഉള്ള ബുദ്ധിമുട്ട് ഉൾപ്പെടാം.

എന്നാൽ എല്ലാ തലവേദനയും ട്യൂമർ കാരണം ആവില്ല. എപ്പോഴാണ് അവയെ കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ഇനി പറയുന്ന അപായസൂചനകൾ കാണുകയാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്:

1. തലവേദന ഇല്ലാത്ത ഒരാൾക്ക് തലവേദന വരാൻ തുടങ്ങിയാൽ, അത് ഗൗരവമായി കാണണം. പുതുതായി രൂപംകൊണ്ട തലവേദനയുടെ തീവ്രത ക്രമേണ വർധിച്ചുവരുന്നതായി കാണപ്പെടുന്നു. വേദന തികച്ചും ഇടവിടാതെതന്നെ അനുഭവപ്പെടുന്നു. സാധാരണയായി അധിക സമയത്തും രോഗി കടുത്ത തലവേദനയെ തുടർന്നാണ് രാവിലെ ഉണരുന്നത്. 

1282490768
Representative image. Photo Credit:Vasil Dimitrov/istockphoto.com

2. രാവിലെ ഉണരുമ്പോൾ തന്നെ രോഗി അതികഠിനമായി ഛർദ്ദിക്കുന്നു. ഇവിടെ ഛർദിയോടൊപ്പം ഓക്കാനം ഉണ്ടാകില്ല. ഛർദ്ദിക്കുന്നതോടെ തലവേദനയ്ക്ക് താൽക്കാലിക ആശ്വാസം ലഭിക്കുന്നു.

3. പുതിയതായി സംഭവിക്കുന്ന ഫിറ്റ്സ്. ഇത് വ്യത്യസ്ത തരം ആകാം. അതായതു  ശരീരത്തിന്റെ ഒരു ഭാഗം മാത്രം ഉൾപ്പെടുന്ന തരത്തിലോ (കൂടുതൽ പ്രാധാന്യമർഹിക്കുന്നവ)  അല്ലെങ്കിൽ മുഴുവൻ ശരീരവും ഉൾപ്പെടുന്ന തരത്തിലോ ആവാം.

4. ബലഹീനത അല്ലെങ്കിൽ മരവിപ്പ്- ക്രമേണ വർധിക്കുകയും ശരീരത്തിന്റെ ഒരു ഭാഗം അല്ലെങ്കിൽ ഒരു വശo മാത്രം ഉൾപ്പെടുമ്പോൾ.
5. കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ പ്രത്യേകിച്ച് ഒപ്റ്റിക് നാഡി (കാഴ്ചയുടെ നാഡി) അല്ലെങ്കിൽ പിറ്റ്യൂട്ടറി ഗ്രന്ഥി എന്നിവ ഉൾപ്പെടുമ്പോൾ.
6. മെമ്മറി പ്രശ്നങ്ങൾ, പെരുമാറ്റ മാറ്റങ്ങൾ, ഭാഷാ പ്രശ്നങ്ങൾ, ആശയക്കുഴപ്പങ്ങൾ മുതലായവ പെട്ടെന്ന് ഉണ്ടാകുന്ന വൈജ്ഞാനിക പ്രശ്നങ്ങൾ സംഭവിക്കുമ്പോൾ.
7. സംസാരത്തിലെ ബുദ്ധിമുട്ട്, ചലനരീതിയിൽ സംഭവിക്കുന്ന പെട്ടെന്നുള്ള  അസ്വസ്ഥതകൾ, അസന്തുലിതാവസ്ഥ, ഏകോപനത്തിൽ അല്ലെങ്കിൽ മുഖത്തെ പേശികളുടെ ബലഹീനത എന്നിവ സംഭവിക്കുമ്പോൾ.

ഇങ്ങനെയുള്ള അപകടസൂചനകൾ രോഗിയിൽ കാണുമ്പോൾ എത്രയും പെട്ടെന്ന് ആവശ്യമായ വൈദ്യസഹായം തേടേണ്ടതാണ്.

മസ്തിഷ്ക മുഴകളുമായി ബന്ധപ്പെട്ട അപകട  ഘടകങ്ങൾ
മിക്ക മസ്തിഷ്ക മുഴകളും  വ്യക്തമായ അപകട ഘടകങ്ങളുമായി ബന്ധപ്പെട്ടായിരിക്കില്ല എന്നതാണ് വാസ്തവം.  എന്നാൽ മസ്തിഷ്ക മുഴകളുടെ അപകടസാധ്യത ഉയർത്തുന്ന സംശയാസ്പദമായ ചില ഘടകങ്ങൾ ഉണ്ടാകാം. അവ ഏതാണെന്നു നമുക്ക് നോക്കാം.

1. റേഡിയേഷൻ എക്സ്പോഷർ
റേഡിയേഷൻ എക്സ്പോഷറാണ് മസ്തിഷ്ക മുഴകൾക്കുള്ള ഏറ്റവും അറിയപ്പെടുന്ന പാരിസ്ഥിതിക അപകടസാധ്യത ഘടകം.  റേഡിയേഷൻ തെറാപ്പി മറ്റേതെങ്കിലും അവസ്ഥയെ ചികിത്സിക്കുന്നതിനായി (ഉദാഹരണത്തിന് ലുക്കീമിയ പോലുള്ള രോഗങ്ങൾക്ക് )  ഉപയോഗിക്കുമ്പോൾ അത് അപകടസാധ്യത സൃഷ്ടിച്ചേക്കാം. റേഡിയേഷന് ശേഷം 15 മുതൽ 20 വർഷങ്ങൾക്ക് ശേഷമാണ് ഈ മസ്തിഷ്ക മുഴകൾ ശ്രദ്ധിക്കാൻ കഴിഞ്ഞത്. പക്ഷേ റേഡിയേഷൻ-ഇൻഡ്യൂസ്ഡ് ട്യൂമറുകൾ  വളരെ  വളരെ അപൂർവമാണ്.

എക്സ്-റേ അല്ലെങ്കിൽ സിടി സ്കാൻ പോലുള്ള ഇമേജിങ് ടെസ്റ്റുകളിലേക്ക് എക്സ്പോഷർ ചെയ്യുന്നതിലൂടെ ഉണ്ടാകാനിടയുള്ള അപകടസാധ്യത  ഇതുവരെ ഉറപ്പാക്കിയിട്ടില്ല. എന്നിരുന്നാലും ഇതിനെ സംബന്ധിച്ചുള്ള അപകടസാധ്യത വളരെ ചെറുതാണ്.

Representative image. Photo Credit: New Africa/Shutterstock.com
Representative image. Photo Credit: New Africa/Shutterstock.com

2.  രോഗപ്രതിരോധ സംവിധാന വൈകല്യങ്ങൾ മൂലമോ മരുന്നുകളുടെ ഉപയോഗം മൂലമോ ഉണ്ടാവാം 
രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകൾക്ക് തലച്ചോറിന്റെയോ സുഷുമ്‌നാ നാഡിയുടെയോ ലിംഫോമ  ഉണ്ടാകാനുള്ള സാധ്യത സംശയാസ്പദമാണ് . 

ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി (HRT) അല്ലെങ്കിൽ ഓറൽ ഗർഭനിരോധന മാർഗങ്ങൾ എടുക്കുന്ന ആർത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകൾക്ക് മെനിഞ്ചിയോമ ഉണ്ടാകാനുള്ള സാധ്യത അൽപ്പം കൂടിയേക്കാം, എന്നാൽ ഇത് സ്ഥിരീകരിക്കുന്നതിന് കൂടുതൽ ഗവേഷണം ആവശ്യമാണ്.

3. കുടുംബപരമായി സംഭവിക്കുന്നത് 
അപൂർവ സന്ദർഭങ്ങളിൽ (5%) മസ്തിഷ്ക അർബുദം കുടുംബപാരമ്പര്യമെന്നോണം സംഭവിക്കുന്നു. സാധാരണയായി അവ വ്യക്തിയുടെ ചെറുപ്പകാലത്തിൽ സംഭവിക്കുന്നു. ന്യൂറോഫിബ്രോമാറ്റോസിസ്, ട്യൂബറസ് സ്ക്ലിറോസിസ്, വോൺ ഹിപ്പൽ-ലിൻഡോ രോഗം എന്നിവ ഇതിൽ ചിലതാണ്.

4. മറ്റ് ഘടകങ്ങൾ
പാരിസ്ഥിതിക ഘടകങ്ങളായ ലായകങ്ങൾ, കീടനാശിനികൾ, ഓയിൽ ഉപോൽപ്പന്നങ്ങൾ , റബ്ബർ അല്ലെങ്കിൽ വിനൈൽ ക്ലോറൈഡ് (പ്ലാസ്റ്റിക് നിർമിക്കാൻ ഉപയോഗിക്കുന്ന ഒരു രാസവസ്തു), പെട്രോളിയം ഉൽ‌പന്നങ്ങൾ, മറ്റ് ചില രാസവസ്തുക്കൾ എന്നിവ മസ്തിഷ്ക ട്യൂമറുകളുടെ അപകടസാധ്യത കൂട്ടുന്നതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

അസ്പാർട്ടേറ്റ് (പഞ്ചസാരക്കു പകരമായി ഉപയോഗിക്കുന്നു) , ചില വൈറസുകൾ (EB വൈറസ്,  CM വൈറസ് , പോളിയോമ വൈറസ്) മൂലമുള്ള അണുബാധ എന്നിവ അപകടസാധ്യത ഘടകങ്ങളായി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

5. മസ്തിഷ്ക ട്യൂമർ അപകടസാധ്യതയെ സംബന്ധിച്ചു വിവാദത്തിലോ തെളിയിക്കാത്തതോ അനിശ്ചിതമോ ആയ ഘടകങ്ങൾ


Representative image. Photo Credit: ecep-bg/istockphoto.com
Representative image. Photo Credit: ecep-bg/istockphoto.com

A. സെൽ ഫോൺ ഉപയോഗം 
സെൽ ഫോണുകൾ റേഡിയോ ഫ്രീക്വൻസി (RF) കിരണങ്ങൾ നൽകുന്നു, ഇത് FM റേഡിയോ തരംഗങ്ങൾക്കും മൈക്രോവേവ് ഓവനുകൾ, റഡാർ, സാറ്റലൈറ്റ് സ്റ്റേഷനുകൾ എന്നിവയിൽ ഉപയോഗിക്കുന്ന വൈദ്യുതകാന്തിക സ്പെക്ട്രത്തിലെ ഊർജ്ജമാണ്. സെൽ‌ഫോണുകൾ‌ DNA-യെ തകർക്കുന്നതിലൂടെ കാൻ‌സറിന് കാരണമാകുന്ന അയോണൈസിങ് വികിരണം നൽകുന്നില്ല. 2011-ൽ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (IARC) മൊബൈൽ ഫോൺ വികിരണത്തെ ഗ്രൂപ്പ് 2 B ആയി തരംതിരിച്ചു - അതായത് "ഒരുപക്ഷേ അർബുദത്തിനു കാരണമായേക്കാം". അതിനാൽ അർബുദത്തിന് "എന്തെങ്കിലും അപകടസാധ്യത" ഉണ്ടാകാമെന്നതിനാൽ കൂടുതൽ ഗവേഷണം നടത്തേണ്ടതുണ്ട്.

Representative image. Photo Credit: ozgurdonmaz/istockphoto.com
Representative image. Photo Credit: ozgurdonmaz/istockphoto.com

B. ഭക്ഷണക്രമം, പുകവലി, മദ്യം
ഡയറ്ററി എൻ-നൈട്രോസോ സംയുക്തങ്ങൾ കുട്ടികളിലും  മുതിർന്നവരിലും മസ്തിഷ്ക മുഴകൾക്കുള്ള അപകടസാധ്യത സൂചിപ്പിക്കുന്നു. പ്രോസസ്സ് ചെയ്യപ്പെട്ട ചില മാംസങ്ങൾ, സിഗരറ്റ് പുക, സൗന്ദര്യവർധകവസ്തുക്കൾ എന്നിവയിൽ കാണപ്പെടുന്ന നൈട്രൈറ്റുകൾ അല്ലെങ്കിൽ നൈട്രേറ്റുകൾ എന്നിവയിൽ നിന്ന് ശരീരത്തിൽ എൻ-നൈട്രോസോ സംയുക്തങ്ങൾ രൂപം കൊള്ളുന്നു. എന്നാൽ മദ്യപിക്കുന്നത് അപകടസാധ്യതയെ ബാധിക്കുമെന്ന് തോന്നുന്നില്ല.

(കൊച്ചി വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റലിലെ കൺസൽട്ടന്റ് ന്യൂറോളജസിറ്റാണ് ലേഖകൻ)

English Summary:

Know about Brain Tumor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com