ADVERTISEMENT

ഈയിടെയാണ് അബുദാബിയിൽ വച്ച് ഒരു സുഹൃത്ത് എന്നോട് ചോദിക്കുന്നത്.

" ഒരു വീടിന് എത്ര ആയുർദൈർഘ്യംകാണും ..? 50വർഷം ? 60 വർഷം ..?"

ഞാൻ ഒന്നും പറഞ്ഞില്ല.

കാരണം അങ്ങനെയൊരു കണക്കില്ല, എത്ര ആയുർദൈർഘ്യംവേണം എന്ന് അത് പണിയുന്ന നമ്മളാണ് തീരുമാനിക്കുന്നത്. ഓരോ കെട്ടിടവും എത്ര നാൾ നിലനിൽക്കണം എന്ന് അത് രൂപകൽപന ചെയ്യുമ്പോൾ തന്നെ തീരുമാനിക്കപ്പെടുന്നു എന്നർഥം.

എന്ന് വച്ചാൽ എന്റെ വീടിന്റെ ആയുസ്സല്ല തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് കെട്ടിടത്തിന് വേണ്ടത്, സെക്രട്ടേറിയറ്റ് കെട്ടിടത്തിന്റെ ആയുസ്സല്ല കൂടംകുളത്തെ ആണവ റിയാക്ടർ കെട്ടിടത്തിന് വേണ്ടത്. ഒരു കെട്ടിടം പൂർണ്ണാരോഗ്യത്തോടെ അതിൽ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ലക്ഷ്യങ്ങൾ എല്ലാം പൂർത്തീകരിക്കുന്ന കാലഘട്ടത്തെയാണ് കെട്ടിടത്തിന്റെ സർവീസ് പിരിയഡ് എന്ന് പറയുന്നത്.

ഇനിയാണ് ചോദ്യം.

നാം പണിയുന്ന വീടുകൾക്ക് എത്ര സർവീസ് പിരിയഡ് ഉണ്ടായിരിക്കണം ..?

ഉത്തരം ലളിതമാണ്, വീട് പണിയുന്ന വ്യക്തിക്കും, കുറഞ്ഞ പക്ഷം അയാളുടെ പങ്കാളിക്കും അവരുടെ ജീവിതാവസാനം വരെ കാര്യമായ ബുദ്ധിമുട്ടുകൾ ഒന്നും സൃഷ്ടിക്കാതെ ആ കെട്ടിടം നിലനിൽക്കണം. ഉദാഹരണത്തിന് 45 വയസ്സുള്ള ഒരാൾ നിർമിക്കുന്ന വീട് 40 വർഷമെങ്കിലും  ആരോഗ്യത്തോടെ നിലനിൽക്കണം.

നടക്കില്ല മോനെ ദിനേശാ, നടക്കില്ല.

പറയാൻ കാരണമുണ്ട്. ഇക്കഴിഞ്ഞ മാസം ഞാൻ ഏതാണ്ട് കേരളത്തിലെ മുഴുവൻ ജില്ലകളും സന്ദർശിച്ചു, പല സൈറ്റുകളും കണ്ടു, പല വീടുകളുടെയും മുകളിൽ വലിഞ്ഞു കയറി. ഇവയിൽ കുറെയേറെ എണ്ണം പഴയ കെട്ടിടങ്ങളായിരുന്നു, അവയുടെ ആരോഗ്യ സ്ഥിതിയെപ്പറ്റി അവലോകനം നടത്തുക എന്നതായിരുന്നു എന്റെ യാത്രാലക്ഷ്യം .

damp

വേദനയോടെ പറയട്ടെ, ജീർണ്ണാവസ്ഥ പ്രാപിച്ച ആ കെട്ടിടങ്ങളിൽ പലതിന്റെയും പ്രായം 18 മുതൽ 30 വർഷമായിരുന്നു. ഒരു സുഹൃത്തിന്റെ വീട്ടിൽ 13 കൊല്ലം ആയപ്പോഴേക്കും സ്ളാബിൽ ജീർണ്ണതയുടെ സൂചനകൾ കണ്ടു തുടങ്ങിയിരിക്കുന്നു. 33 വർഷമായ കെട്ടിടത്തിന്റെ ഉള്ളിൽ കയറി പരിശോധിക്കാൻ ഞാൻ ഭയന്നുപോയ സന്ദർഭം ഉണ്ട്.

ഇനി നമുക്ക് വർത്തമാനകാലത്തിലേക്കു വരാം.

നിങ്ങൾ ഇപ്പോൾ പണിതുകൊണ്ടിരിക്കുന്ന വീട് ഒരു 25 കൊല്ലത്തിനപ്പുറം ആ അവസ്ഥയിൽ എത്തിയാൽ നിങ്ങൾ എന്ത് ചെയ്യും ..?

നിലവിൽ 45 വയസ്സുള്ള ഒരാൾക്ക് അന്ന് 70 വയസ്സായിരിക്കും. വരുമാനവും ആരോഗ്യവും നഹി. മക്കൾ ഒപ്പം ഉണ്ടാവണം എന്നോ, ഉണ്ടെങ്കിൽ തന്നെ അവർക്കൊപ്പം താമസിക്കാം എന്നോ ഒരു ഗ്യാരണ്ടിയും ഇല്ല. കയ്യിൽ നീക്കിയിരുപ്പായി ഉള്ള പണം എടുത്തു രണ്ടാമതൊരു വീട് വയ്ക്കാം എന്ന് ചിന്തിച്ചാൽ ശിഷ്ടകാലം പണമില്ലാതെ ദുരിതമയമാകും. അതാണ് ഞാൻ മുൻപെഴുതിയ ലേഖനത്തിൽ പറഞ്ഞത്, ഏതാനും വർഷങ്ങൾക്കപ്പുറം കേരളം കോൺക്രീറ്റ് കെട്ടിടങ്ങളുടെ ഒരു ശ്മശാന ഭൂമി ആയിത്തീരും, അപ്പോഴും അതിനുള്ളിൽ നിരാശരായ ഒരു ജനസഞ്ചയം ഉണ്ടായിരിക്കും എന്ന്. 

crack-roof

ഇപ്പറഞ്ഞത് മുപ്പതും ഇരുപത്തഞ്ചും വർഷം മുൻപുള്ള കെട്ടിടങ്ങളുടെ കാര്യമാണ്, നിലവിലെ കെട്ടിടങ്ങളുടെ നിർമാണ നിലവാരം പരിഗണിക്കുമ്പോൾ അവയുടെ ആയുർദൈർഘ്യം മുൻപ് പറഞ്ഞതിലും കുറയും.അത്രമാത്രം അസംബന്ധങ്ങളാണ് നമ്മുടെ വീട് നിർമാണ  മേഖലയിൽ ഇപ്പോൾ നടക്കുന്നത്.

വീട് നിർമാണ രംഗത്ത് മലയാളിക്ക് സംഭവിക്കുന്ന അബദ്ധങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ അമിതമായ വലുപ്പം, ആവശ്യമില്ലാത്ത മുറികൾ, എണ്ണത്തിൽ അധികമുള്ള ടോയ്‌ലെറ്റുകൾ എന്നിവയായിരിക്കും പതിവുള്ള ഉത്തരം.

എന്നാൽ അല്ല, വീടിന്റെ ഉറപ്പ് എന്ന ഘടകത്തെ അവഗണിച്ചുകൊണ്ട് കേവലം ഭംഗിക്ക് മാത്രം മുൻ‌തൂക്കം കൊടുത്തുകൊണ്ടുള്ള നിർമാണം നിമിത്തം ഒരാളുടെ ജീവിതകാലത്തിനുള്ളിൽ വീട് പുതുക്കിപ്പണിയേണ്ട അല്ലെങ്കിൽ പൊളിച്ചു വീണ്ടും പണിയേണ്ടിവരുന്നു എന്നതാണ് മലയാളിക്ക് സംഭവിക്കുന്ന, അല്ലെങ്കിൽ സംഭവിക്കാൻ പോകുന്ന ഏറ്റവും വലിയ അബദ്ധം. പൊതുവായി പറയുന്നില്ലെങ്കിലും കേവലം ബാഹ്യ ഭംഗി എന്നതിലപ്പുറം ഈ വക ഒരു ചിന്തയും ശരാശരി മലയാളിക്കില്ല.

***

ഇനി ഈ വിഷയത്തെ നമുക്ക് ശെരിക്കും ഒന്ന് പഠിക്കാം. അതിനായി ഒരു കെട്ടിടത്തിന്റെ ഭാഗങ്ങളെ നാം മനസ്സിലാക്കിയിരിക്കണം. സാങ്കേതികമായി ഒരു കെട്ടിടത്തിന് മൂന്നു ഭാഗങ്ങളാണുള്ളത്. 

ഒന്ന് - മണ്ണിനടിയിൽ ഉള്ള, കെട്ടിടത്തെ താങ്ങി നിർത്തുന്ന തറ, അഥവാ എൻജിനീയറിങ് ഭാഷയിൽ സബ് സ്ട്രക്ച്ചർ.

രണ്ട് - തറക്ക് മുകളിൽ ഉള്ള, ഭിത്തിയും, ലിന്റലും, ഗോവണിയും ഒക്കെ ഉൾപ്പെടുന്ന സൂപ്പർ സ്ട്രക്ച്ചർ.

മൂന്ന് - ഈ സൂപ്പർ സ്ട്രക്ച്ചറിന് മുകളിലായി ഒരു കുടപോലെ പ്രവർത്തിക്കേണ്ട മേൽക്കൂര അഥവാ റൂഫ്.

നിലവിലെ കേരളീയ സാഹചര്യത്തിൽ രണ്ടാമത്തെയും, മൂന്നാമത്തെയും എലമെന്റുകളുടെ സ്ഥിതി അതീവ ദയനീയമാണ്. ആദ്യത്തെ ഘടകമായ തറ ആരോഗ്യത്തോടെ നിലനിൽക്കുന്നു എങ്കിൽ അതിനു കാരണം നമ്മുടെ ജാഗ്രതയല്ല, മറിച്ച് കേരളത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന കരിങ്കല്ലിന്റെ സ്വാഭാവിക ഈടും, കേരളത്തിലെ മണ്ണിന്റെ തരക്കേടില്ലാത്ത ഭാര്യ ദ്വഹന ശേഷിയും കാരണമാണ്.

എന്താണ് മേൽക്കൂരയ്ക്ക് സംഭവിക്കുന്നത് എന്ന് നോക്കാം.

കഴിഞ്ഞ ഏതാനും ദശകങ്ങളായി കേരളത്തിലെ മേൽക്കൂരകൾ കോൺക്രീറ്റ് നിർമിതമാണ്. കോൺക്രീറ്റ് എന്നത് വെള്ളത്തെ ആഗിരണം ചെയ്യുന്ന പദാർത്ഥമാണ്. ദൃഢത ഏറിയ കോൺക്രീറ്റ് കുറഞ്ഞ അളവിൽ വെള്ളം വലിച്ചെടുക്കുമ്പോൾ ദുർബലമായ കോൺക്രീറ്റ് കൂടുതൽ വലിച്ചെടുക്കുന്നു.അതുപോലെ ചെരിഞ്ഞ കോൺക്രീറ്റ് മേൽക്കൂരയിൽ നിന്നും വെള്ളം എളുപ്പത്തിൽ ഊർന്നു പോകുമ്പോൾ പരന്ന സ്ളാബിൽ അത് കൂടുതൽ നേരം നിൽക്കുന്നു. എന്ന് വച്ചാൽ ദൃഢത ഇല്ലാതെ നിർമിക്കുന്ന ഒരു പരന്ന കോൺക്രീറ്റ് മേൽക്കൂര നശിച്ചു പോകാൻ ഉള്ള സാധ്യത ഒരു ചെരിഞ്ഞ മേൽക്കൂരയെക്കാൾ പല മടങ്ങാണ്. ഞാൻ കണ്ടതും അതാണ്. പരന്ന മേൽക്കൂര നശിച്ചു പോകാൻ ഇനിയുമുണ്ട് കാരണങ്ങൾ. ദീർഘിച്ചുപോകുന്നതുകൊണ്ട് പറയുന്നില്ല. ഇതെല്ലാം കൂടി ചേർന്നാണ് പത്തോ അമ്പതോ വർഷം നിലനിൽക്കേണ്ട വീടിന് അകാല മൃത്യു കുറിക്കുന്നത്. പല സാഹചര്യത്തിലും വീടിന്റെ നിർമാണത്തിന് വേണ്ടി എടുത്ത വായ്പ മുഴുവനായി തിരിച്ചടക്കും മുന്നേ ഉടമ വീട് പുതുക്കിപ്പണിയാൻ അല്ലെങ്കിൽ പുതിയ വീട് പണിയാൻ  ശ്രമിക്കേണ്ട ദുരവസ്ഥയാണ്.

ആരാണ് ഇതിനുത്തരവാദി ..?

പലരും ഉണ്ട്. അതിൽ പരന്ന സ്ളാബുകളെ പ്രമോട്ട് ചെയ്യുന്ന കോൺട്രാക്ടർ ലോബി മുതൽ, ചെരിഞ്ഞ മേൽക്കൂര നിർമിച്ചെടുക്കാൻ കഴിയാത്ത, അല്ലെങ്കിൽ മിനക്കെടാത്ത ത്രീഡിക്കാർ വരെയുണ്ട്. വിദഗ്ധ തൊഴിലാളികളുടെ ഈ രംഗത്തുനിന്നുള്ള പിന്മാറ്റവും ഒരു പ്രശ്നമാണ്.കുറഞ്ഞ കൂലിക്കു അന്യ സംസ്ഥാന തൊഴിലാളികളെ ലഭിക്കും എന്ന സ്ഥിതി വന്നതോടെ എളുപ്പം പണി തീർക്കാവുന്ന പരന്ന മേൽക്കൂരകളിലേക്ക് എൻജിനീയർമാരും കോൺട്രാക്ടർമാരും  ശ്രദ്ധ തിരിച്ചു. അതോടെ നല്ല ഒന്നാംതരമായി ചെരിഞ്ഞ മേൽക്കൂര രൂപപ്പെടുത്താൻ കഴിഞ്ഞിരുന്ന നമ്മുടെ തച്ചന്മാർ കളമൊഴിഞ്ഞു. കേരളത്തിൽ  പെട്ടിവീടുകൾ തരംഗമായതോടെ പെയിന്റ് കമ്പനികൾക്ക് കോളായി. എന്നാൽ ഇതിന്റെ ഒക്കെ പരിണതഫലം വരാനിരിക്കുന്നതേയുള്ളൂ, ഏതാണ്ട് ആരംഭിച്ചു എന്ന് പറയാം.

***

ഇപ്പോൾ പറഞ്ഞത് ഒരു കെട്ടിടത്തിന്റെ മേൽക്കൂരയെ കുറിച്ച് മാത്രമാണ്. ഭിത്തി അടങ്ങുന്ന സൂപ്പർ സ്ട്രക്ച്ചറിനെക്കുറിച്ചു പിന്നീട് പറയാം.നിലവിൽ നാം നിർമിക്കുന്ന പരന്ന കോൺക്രീറ്റ് മേൽക്കൂരയുടെ ആയുസ്സു വർധിപ്പിക്കാൻ എന്ത് ചെയ്യാമെന്ന് നോക്കാം. അടിസ്ഥാനപരമായി രണ്ടു കാര്യങ്ങളാണ് ചെയ്യാനുള്ളത്.

ഒന്ന് - കോൺക്രീറ്റിന്റെ ഗുണനിലവാരം വർധിപ്പിക്കുക.

രണ്ട് - സ്ളാബിലേക്കു വെള്ളം പെനിട്രേറ്റ് ചെയ്യാനുള്ള സാധ്യത കുറക്കുക.

പ്രാഥമികമായി ചെയ്യേണ്ടത് അതിന്റെ വാട്ടർ - സിമെന്റ് റേഷ്യോ കർശനമായി പാലിക്കുക എന്നതാണ്. നിങ്ങൾ ഏതു ബ്രാൻഡ് സിമന്റും കമ്പിയും ഉപയോഗിച്ചിട്ടും കാര്യമില്ല, കോൺക്രീറ്റ് തയാറാക്കുന്ന പ്രൊസീജറിൽ പാകപ്പിഴവ് വന്നാൽ സർവ്വതും തീർന്നു. മിക്സിലെ വെള്ളത്തിന്റെ അളവ് വർധിക്കും തോറും കോൺക്രീറ്റിനു ഒരു സ്പോഞ്ചു സ്വഭാവം കൈവരും, അത് കൂടുതൽ വെള്ളത്തെ ആഗിരണം ചെയ്യും. മിക്സിലെ വെള്ളം പോലെത്തന്നെ പ്രധാനമാണ് കോംപാക്ഷൻ. വെള്ളം കുറച്ചു നിർമ്മിച്ച കോൺക്രീറ്റ് വൈബ്രെറ്ററുകൾ ഉപയോഗിച്ച് നന്നായി കോംപാക്ട് ചെയ്തെടുക്കുമ്പോളാണ് മികച്ച കോൺക്രീറ്റ് ലഭിക്കുന്നത്.

അതുപോലെ പ്രാധാന്യമുള്ളതാണ് സ്ളാബിനുള്ളിലെ കമ്പിയുടെ വിന്യാസം. എത്ര കമ്പി ഉപയോഗിച്ച് എന്നതിലല്ല, ആവശ്യമായ കമ്പി എങ്ങനെ വിന്യസിച്ചു എന്നതിലാണ് കോൺക്രീറ്റ് എലമെന്റുകളുടെ ഉറപ്പ് ഇരിക്കുന്നത്. ഈ വിന്യാസം പൂർണ്ണമായും തീരുമാനിക്കുന്നത് സ്ട്രക്ച്ചറൽ എൻജിനീയറിങ് നിയമങ്ങളാണ്. അതായത് നൂറു വീട് ചെയ്തു പരിചയിച്ച ഒരു മേസ്തിരിക്ക് പോലും വ്യക്തമായ തിയറിയുടെ പിൻബലമില്ലാതെ ഇക്കാര്യം തീരുമാനിക്കാനാവില്ല.

ഇനിയുള്ളത് സ്ളാബിൽ വെള്ളം കെട്ടി നിൽക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിനെക്കുറിച്ചാണ്. സ്ളാബിനു നേരിയ ഒരു ഡ്രൈനേജ് സ്ലോപ് കൊടുത്താൽ മതി, വെള്ളം തനിയെ ഊർന്നു പൊയ്‌ക്കോളും.അതുപോലെ പരന്ന സ്ളാബുകളിൽ നിന്നുള്ള ഡ്രൈനേജ് പൈപ്പുകൾക്കു നല്ല വ്യാസം വേണം. അല്ലാത്തപക്ഷം പൈപ്പിന് കുറുകെ തടഞ്ഞു നിൽക്കുന്ന ചെറിയ ഒരു ഇലപോലും സ്ളാബിന്റെ ഉപരിതലത്തിൽ വെള്ളക്കെട്ടുണ്ടാകും. അതുപോലെ സ്ളാബിന്റെ ഉപരിതലത്തിൽ പിന്നീട് ചെയ്യുന്ന പ്ലാസ്റ്ററിങ്ങും വെള്ളത്തെ പിടിച്ചു നിർത്തും. പ്ലാസ്റ്ററിങ് ചെയ്യണം എന്ന് നിർബ്ബന്ധമാണെങ്കിൽ അത് സ്ലാബ് കോൺക്രീറ്റ് ചെയ്തു അരമണിക്കൂറിനുള്ളിൽ നടത്തണം. അതായത് കോൺക്രീറ്റിങ്ങിനൊപ്പം തന്നെ പ്ലാസ്റ്ററിങ് നടത്തണം എന്നർഥം. പരന്ന സ്ളാബുകളുടെ ഉപരിതലം കുറഞ്ഞപക്ഷം മഴക്കാലത്തിനു മുൻപും ശേഷവും പൂപ്പലും പൊടിയും കളഞ്ഞു വൃത്തിയാക്കി വയ്ക്കണം. അതുപോലെ സ്ളാബിന്റെ മുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന ചെടികളും മരങ്ങളും വെട്ടിക്കളയണം. ഇവയിൽ നിന്ന് വീഴുന്ന ഇലകൾ സൃഷ്ടിക്കുന്ന ജൈവാവശിഷ്ടങ്ങൾ സ്ളാബിന്റെ ആയുസ്സിന്  ഭീഷണിയാണ്.

സ്ളാബിന്റെ ഉപരിതലത്തിൽ നേരിട്ട് വയ്ക്കുന്ന വാട്ടർ ടാങ്കുകളുടെ അടിയിലും വെള്ളം കെട്ടി നിൽക്കാം, ഇവിടെയും ലീക്ക് സംഭവിക്കും. ലീക്കിന്റെ ആരംഭത്തിനായി കാത്തു നിൽക്കാതെ വാട്ടർ പ്രൂഫിങ് നടത്തുന്നതും കൊള്ളാം. എന്നാൽ നമ്മുടെ സാഹചര്യത്തിൽ ഇത്തരം കാര്യങ്ങളിൽ എല്ലാം ക്രിയാത്മകമായ ഇടപെടൽ നത്തതാണ് കഴിയുന്നത് എൻജിനീയർമാർക്കോ, വീട് പണിയുന്നവർക്കോ അല്ല.  വീട്ടമ്മമാർക്കാണ്!...അതെങ്ങനെ എന്ന് പിന്നീട് പറയാം. ഒരർഥത്തിൽ ഞാൻ ഉദ്ദേശിക്കുന്നതും ഈ രംഗത്തെ സ്ത്രീ ശാക്തീകരണമാണ്..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com