ADVERTISEMENT

ഒരേ കെട്ടിടത്തിൽ വ്യത്യസ്ത കുടുംബങ്ങൾ താമസിക്കുമ്പോൾ പലവിധ ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. വേസ്റ്റ് മാനേജ്‌മെന്റും വെള്ളത്തിന്റെ ഉപയോഗവുമൊക്കെ ഇതിൽ ഉൾപെട്ടെന്നുവരാം. എന്നാൽ ചൈനക്കാരിയായ ഒരു സ്ത്രീ വളരെ വിചിത്രമായ ആരോപണമാണ് തന്റെ അപ്പാർട്ട്മെന്റിന്റെ മുകൾനിലയിലെ താമസക്കാരനെതിരെ ഉയർത്തിയത്. ശബ്ദത്തോട് വളരെയധികം അസഹിഷ്ണുതയുള്ള ഇവർ മുകൾനിലയിലെ താമസക്കാർ രാത്രികാലത്ത് ബാത്റൂം പോലും ഉപയോഗിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഷെജിയാങ് പ്രവിശ്യയിലെ ഒരു റസിഡൻഷ്യൽ ബ്ലോക്കിലെ ഒന്നാം നിലയിലാണ് വാങ്ങ് എന്ന സ്ത്രീയുടെ താമസം. മുകളിലെ താമസക്കാർ വീടിനുള്ളിലൂടെ നടക്കുന്നതും ദൈനംദിന കാര്യങ്ങൾ ചെയ്യുന്നതുമൊക്കെ വാങ്ങിന് അരോചകമായിരുന്നു. പതിവായി ഇവർ ഇതേക്കുറിച്ച് പരാതി ഉന്നയിച്ചുകൊണ്ടിരുന്നു. വാങ്ങിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനായി മാത്രം മുകളിലെ താമസക്കാരൻ വീട്ടിലുടനീളം കാർപെറ്റ് വിരിക്കുകയും സോഫ്റ്റായ ചെരുപ്പ് വാങ്ങി ധരിക്കുകയും വരെ ചെയ്തു.

എന്നാൽ ഇതുകൊണ്ടൊന്നും വാങ്ങിന്റെ പരാതി തീർന്നില്ല എന്നു മാത്രമല്ല ഓരോ ദിവസം ചെല്ലുംതോറും പരാതികൾ വർദ്ധിച്ചുകൊണ്ടുമിരുന്നു. പല്ലു തേയ്ക്കുന്നതും നടക്കുന്നതും കുളിക്കുന്നതും എന്തിനേറെ കുപ്പികളുടെ അടപ്പ് താഴെ വീഴുന്നത് പോലും പരാതിക്ക് കാരണമായി. രാത്രി 10 മണിക്ക് ശേഷം ടോയ്‌ലറ്റ് ഉപയോഗിക്കരുത് എന്ന് ആവശ്യപ്പെടുന്നതിൽ വരെ കാര്യങ്ങൾ എത്തി നിന്നു.  എന്തെങ്കിലും ശബ്ദം ഉണ്ടായാൽ ഉടൻതന്നെ വാങ്ങ് നീളമുള്ള വടി ഉപയോഗിച്ച് സീലിങ്ങിൽ തട്ടി മുന്നറിയിപ്പ് നൽകും. ചിലപ്പോൾ ഒരു പടികൂടി കടന്ന് സ്പീക്കർ ഉപയോഗിച്ച് വലിയ ശബ്ദം ഉണ്ടാക്കി പ്രകോപിപ്പിക്കാനും ശ്രമിക്കും. പതിവായുള്ള വീട്ടുജോലികൾ പോലും ചെയ്യാൻ സാധിക്കാതെ വന്നതോടെ  വീട്ടുടമ വാങ്ങിനെതിരെ പൊലീസിൽ പരാതിപ്പെട്ടു.

പൊലീസ് സ്ഥലത്തെത്തി നിരവധിതവണ മുന്നറിയിപ്പ് നൽകിയിട്ടും വാങ്ങിന്റെ പെരുമാറ്റത്തിൽ മാറ്റമുണ്ടായില്ല. ഒടുവിൽ മറ്റൊരു മാർഗവുമില്ലാതെ അദ്ദേഹത്തിന് വീട് മാറി താമസിക്കേണ്ടി വന്നു. അതേ ബ്ലോക്കിൽ ഒരു വാടകവീടും അദ്ദേഹം കണ്ടെത്തി. സ്വന്തം വീട് വാടകയ്ക്ക് വിട്ടുകൊടുക്കാനായിരുന്നു തീരുമാനം. രണ്ട് തവണ വാടകയ്ക്ക് വീട് കൈമാറിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ വാങ്ങിന്റെ  ശല്യം മൂലം വാടകക്കാർ വീട് ഒഴിഞ്ഞുപോയി. ഒടുവിൽ മറ്റൊരു മാർഗവുമില്ലാതെ വന്നതോടെ അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു.

വീടു മാറി താമസിക്കേണ്ടി വന്നതിന്റെ ചെലവായും അനുഭവിച്ച മാനസിക സമ്മർദ്ദത്തിനുള്ള നഷ്ടപരിഹാരമായും വാങ്ങിൽ നിന്നും 33,000 യുവാനാണ് (3.89 ലക്ഷം രൂപ ) വീട്ടുടമ ആവശ്യപ്പെട്ടത്. എന്നാൽ അദ്ദേഹം സ്വന്തം താല്പര്യ പ്രകാരം മാറിയതിന് താൻ പണം കൊടുക്കില്ല എന്നതായിരുന്നു വാങ്ങിന്റെ വാദം. കേസ് വിശദമായി പരിശോധിച്ച കോടതി വീട്ടുടമയുടെ ഭാഗത്ത് തെറ്റില്ല എന്നും വാങ്ങ് എടുത്ത് നടപടികൾ കടന്നുപോയി എന്നും ചൂണ്ടിക്കാട്ടി. വാങ്ങ് 19,600 യുവാൻ (2.31 ലക്ഷം രൂപ ) വീട്ടുടമയ്ക്ക് നഷ്ടപരിഹാരമായി നൽകണമെന്നായിരുന്നു കോടതിവിധി.  ഇതിനെതിരെ വാങ്ങ് അപ്പീൽ നൽകിയെങ്കിലും അവിടെയും പരാജയം നേരിട്ടു.

വിചിത്രമായ ഈ കേസ് വാർത്തയായതോടെ ചൈനീസ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. ശബ്ദത്തോട് ഇത്രയധികം അസഹിഷ്ണുതയുണ്ടെങ്കിൽ വാങ്ങ് സ്വതന്ത്രമായ വീടോ വില്ലയോ വാടകയ്ക്ക് എടുത്തു താമസിക്കണമായിരുന്നു എന്ന് ഭൂരിഭാഗം ആളുകളും ചൂണ്ടിക്കാട്ടുന്നു. അതേസമയം അടപ്പ് താഴെ വീഴുന്ന ശബ്ദം പോലും സഹിക്കാനാവാത്ത വാങ്ങിന് എങ്ങനെയാണ് ഉച്ചത്തിൽ ശബ്ദമുണ്ടാക്കി അയൽക്കാരനെ പ്രകോപിപ്പിക്കാനായത് എന്ന സംശയം പ്രകടിപ്പിക്കുന്നവരും കുറവല്ല. അയൽക്കാരനായ വീട്ടുടമ തുടക്കത്തിൽ തന്നെ നടപടി എടുക്കേണ്ടതായിരുന്നു എന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com