ADVERTISEMENT

ഒരായുഷ്കാലത്തെ സമ്പാദ്യം ചെലവഴിച്ചാണ് ഭൂരിഭാഗം ആളുകളും വീട്  സ്വന്തമാക്കുന്നത്. അത്രയും ആഗ്രഹിച്ചു നടത്തുന്ന ഭവന ഇടപാടിൽ ചതിവുപറ്റിയാലോ? പണം നഷ്ടപ്പെട്ടതിന് പുറമേ അതുണ്ടാക്കുന്ന മാനസികാഘാതം വളരെ വലുതാണ്. അത്തരമൊരു അവസ്ഥയിലൂടെയാണ് ഇംഗ്ലണ്ട് സ്വദേശികളായ മാർട്ടിൻ-സാറ ദമ്പതികൾ കടന്നുപോയത്. കോടികൾ മുടക്കി സ്വന്തമാക്കിയ വീട്ടിലെ വിലപിടിപ്പുള്ളതെല്ലാം മുൻ ഉടമ കവർച്ച ചെയ്ത് കടന്നു കളയുകയായിരുന്നു.

ഗോഥിക് - റിവൈവൽ ശൈലിയിൽ നിർമിച്ച 10 കിടപ്പുമുറികളുള്ള  കോൺവാളിലെ കൊട്ടാരസമാനമായ ബംഗ്ലാവ് 1.5 മില്യൺ ഡോളറിനാണ് (16 കോടി രൂപ ) മാർട്ടിനും സാറയും വാങ്ങിയത്. സ്വപ്നം യാഥാർഥ്യമായതോടെ  ഇവരുടെ സന്തോഷത്തിന് അതിരുകളുണ്ടായിരുന്നില്ല. എന്നാൽ പുതിയ വീട്ടിൽ ഇവർ താമസത്തിന് എത്തുന്നതിനു മുൻപുതന്നെ മുൻ ഉടമ വീട്ടിലെ വിലപിടിപ്പുള്ളതെല്ലാം ഇളക്കിയെടുത്ത് മുങ്ങി. 

manor-view
Img Credit- fb@Bochym Manor Events

ജേക്കബിയൻ ഓക്കിൽ നിർമ്മിച്ച പ്രൗഢമായ സ്റ്റെയർകെയ്സ് ,വാൾനട്ട് പാനലിങ് ചെയ്ത ലൈബ്രറി, രഹസ്യ ഇടനാഴികൾ, ഏറെ കാലപ്പഴക്കം ചെന്ന സ്റ്റെയിൻഡ് ഗ്ലാസ് ജനാലകൾ തുടങ്ങി ഓരോ കോണിലും രാജകീയത വിളിച്ചോതുന്ന ഒട്ടേറെ പ്രത്യേകതകൾ വീട്ടിലുണ്ടെന്ന് കണ്ടാണ് വൻതുക മുടക്കിയാണെങ്കിലും അത് വാങ്ങാൻ ദമ്പതികൾ തയാറായത്. ഇതിനുപുറമേ മനോഹരമായ 13 ഹോളിഡേ ഹോമുകളും എസ്റ്റേറ്റിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഡോ. മാർക്ക് പെയിൻ എന്ന വ്യക്തിയുടെ പക്കൽ നിന്നുമാണ് 2014ൽ മാർട്ടിനും സാറയും വീട് വാങ്ങിയത്. എന്നാൽ അതിനുശേഷം വീട്ടിലേക്ക് ആദ്യമായി എത്തിയ സമയത്താണ് ഒരിക്കലും ഉൾക്കൊള്ളാനാകാത്ത രീതിയിൽ മാർക്ക് വീട് മാറ്റിക്കളഞ്ഞു എന്ന കാര്യം ഇവർ തിരിച്ചറിഞ്ഞത്.

വീടിന്റെ പ്രധാന വാതിലുകളും ജനാലകളും ഫയർ പ്ലേസുകളും തറയും എന്തിനേറെ പ്ലമ്മിങ്ങും ഇലക്ട്രിക്കൽ വർക്കുകളും വരെ മാർക്ക് ഇളക്കിയെടുത്തിരുന്നു. ഹോളിഡേ ഹോമുകൾ പൂർണമായും തകർത്ത നിലയിലായിരുന്നു. തീർന്നില്ല എസ്റ്റേറ്റിലെ ക്ലോക്ക് ടവറിൽ നിന്നുള്ള സ്റ്റെയർകെയ്സും നാശമാക്കപ്പെട്ടിരുന്നു. യുദ്ധത്തിലോ പ്രകൃതി ദുരന്തത്തിലോ തകർന്നടിഞ്ഞ നിലയിലായിരുന്നു വീട് കാണാനായത് എന്ന് മാർട്ടിൻ പറയുന്നു. അവശേഷിക്കുന്ന വാതിലുകളുടെ ഹാൻഡിലുകളും ഭിത്തിയിലെ മനോഹരമായ ടൈലുകളും വരെ മാർക്ക് ഇളക്കിയെടുത്തു കൊണ്ടുപോയി. പൂട്ടുകൾ പോലും ഇല്ലാത്ത നിലയിലാണ് പുതിയ വീട്ടിലേക്ക് ഇവർ പ്രവേശിച്ചത്.

വിൽപനയ്ക്കുവച്ച എസ്റ്റേറ്റിൻ്റെയും ബംഗ്ലാവിന്റെയും വിവരങ്ങൾ അറിഞ്ഞതോടെ അവിടെ വെക്കേഷൻ കോട്ടേജുകൾ ഒരുക്കാനും വെഡിങ് വെന്യുവാക്കി മാറ്റാനുമൊക്കെ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇവർ കച്ചവടത്തിന് തയ്യാറായത്. എന്നാൽ താമസത്തിന് എത്തും മുൻപ് വീടു കാണുന്നതിൽ നിന്നും മാർക്ക് പല ഒഴിവുകളും പറഞ്ഞ് തങ്ങളെ തടഞ്ഞിരുന്നതിൽ മുൻപുതന്നെ അസംതൃപ്തി ഉണ്ടായിരുന്നതായി ഇരുവരും പറയുന്നു. എങ്കിലും അതിന് പിന്നിൽ ഇത്രത്തോളം ക്രൂരമായ ഒരു ഉദ്ദേശ്യം പതിയിരുന്നുവെന്ന് തിരിച്ചറിയാനായില്ല. എന്തായാലും ബംഗ്ലാവിന്റെ അവസ്ഥ കണ്ടതോടെ ഇവർ പൊലീസിലും കൗൺസിലിലും പരാതിപ്പെടുകയും മാർക്കിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

മോഷ്ടിച്ചു കൊണ്ടുപോയവയിൽ ചില വസ്തുക്കൾ മാത്രമാണ് അന്വേഷണത്തിൽ കണ്ടെത്താനായത്. അതുകൊണ്ടുമാത്രം മാർക്ക് കുറ്റക്കാരനാണെന്ന്  സ്ഥാപിക്കാൻ കഴിയില്ലെന്ന് മനസ്സിലായതോടെ കുറ്റവിമുക്തനാക്കുകയും  ചെയ്തിരുന്നു. പിന്നീട് 9 വർഷം മാർട്ടിനും സാറയും നീതിക്കായി പോരാടി. വീടിന്റെ പഴയ ഫോട്ടോഗ്രാഫുകൾ സംഘടിപ്പിച്ച് തെളിവ് ശേഖരിച്ച ശേഷം വീണ്ടും പരാതിയുമായി ഇവർ കൗൺസിലിൽ എത്തുകയായിരുന്നു. എന്നാൽ ഇത്തവണ വിചാരണയ്‌ക്കെത്താതെ മാർക്ക് ഒഴിഞ്ഞുമാറി. ഇതോടെ നഷ്ടപ്പെട്ടവയിൽ നിന്നും കണ്ടെത്തിയ ചില വസ്തുക്കളെങ്കിലും മാർട്ടിനും കുടുംബത്തിനും തിരികെ ലഭിക്കുകയും ചെയ്തു.

ബോഷിം മാനോർ ഇവന്റസ്‌ എന്ന പേരിൽ ആഗ്രഹിച്ചതുപോലെ ഒരു ഒരു വെഡിങ് വെന്യു മാർട്ടിനും സാറയും ഇവിടെ ഒരുക്കിയിട്ടുണ്ട്. മനോഹരമായി  പുനർനിർമിച്ചെടുത്ത എസ്റ്റേറ്റിലും ബംഗ്ലാവിലുമായി ധാരാളം ഇവന്റുകളും  സംഘടിപ്പിക്കപ്പെടുന്നു. ബംഗ്ലാവിനു ചുറ്റുമായി വിശാലമായ പുൽത്തകിടിയും പൂന്തോട്ടവും എല്ലാം ഇവർ ഒരുക്കിയെടുത്തു. എങ്കിലും ബംഗ്ലാവ് വാങ്ങുന്ന സമയത്തുണ്ടായ ചതിയുടെ കഥ ഇവർ മറന്നിട്ടില്ല.  ബോഷിം മാനോറിന്റെ ഫെയ്സ്ബുക് പേജിൽ അതിജീവനത്തെക്കുറിച്ചും തിരിച്ചടികളെ സാഹസികമായി നേരിട്ട് പുതിയ യാത്ര തുടങ്ങിയതിനെക്കുറിച്ചും ഇവർ വിവരിക്കുന്നുമുണ്ട്. 

manor
Img Credit- fb@Bochym Manor Events

വീട് വാങ്ങാനായി ചെലവാക്കിയ അത്രയും തുക അതിന്റെ കേടുപാടുകൾ പരിഹരിക്കാനായി വേണ്ടി വന്നതായി മാർട്ടിനും സാറയും പറയുന്നു. ഒരു വീടു വാങ്ങാൻ തീരുമാനമെടുക്കും മുൻപ് എല്ലാ വശങ്ങളും കൃത്യമായി അന്വേഷിച്ചറിഞ്ഞ് അതു കണ്ട് ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ വാങ്ങാവൂ എന്ന് സ്വന്തം അനുഭവത്തിൽ കൂടി ഓർമിപ്പിക്കുകയാണ് ഇവർ.

English Summary:

uk couple bought 16 crore mansion finds it stripped of valuables

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com