ADVERTISEMENT

കള്ളന്മാർ വീട്ടിൽ കടന്നു കയറിയാൽ വിലപിടിപ്പുള്ളവ മോഷണം പോവുക മാത്രമല്ല വീടാകെ അലങ്കോലമാക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. പറ്റാവുന്ന സമയംകൊണ്ട് പണവും ആഭരണങ്ങളും ഗൃഹോപകരണങ്ങളും അങ്ങനെ പരമാവധി സാധനങ്ങൾ കൈക്കലാക്കാനുള്ള കള്ളന്മാരുടെ ശ്രമങ്ങൾ വീട്ടുടമകൾക്ക് ഇരട്ടി ജോലിഭാരം വരുത്തിവയ്ക്കും. എന്നാൽ, വെയിൽസിന്റെ തെക്ക് കിഴക്കൻ മേഖലയിലെ മോൺമൗത്ഷയർ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു വീട്ടിൽ കടന്നു കയറിയ കള്ളൻ അൽപം മാന്യനായിരുന്നു. ഉടമയില്ലാത്ത നേരം നോക്കി മോഷണത്തിന് കയറിയതാണെങ്കിലും അവിടുത്തെ ജോലികളെല്ലാം ഭംഗിയായി ചെയ്തുവച്ച ശേഷമാണ് ഇയാൾ മടങ്ങിയത്. 

ഡാമിയൻ വോനിലോവിക് എന്ന 36 കാരനാണ് ഈ പരോപകാരിയായ മോഷ്ടാവ്. വീട്ടുടമയായ സ്ത്രീ അവിടെയില്ലാത്ത തക്കം നോക്കി ഡാമിയൻ ഇവരുടെ വീടിനുള്ളിൽ കടന്നുകൂടി. ഇക്കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം. തിരികെയെത്തിയ ശേഷം താൻ പോയതിലും ഭംഗിയായി വീടുകടക്കുന്നത് കണ്ട വീട്ടുടമസ്ഥ അമ്പരന്നുപോയി. പോകുംമുൻപ് ഉടമസ്ഥ അലക്കി വച്ചിരുന്ന വസ്ത്രങ്ങളെല്ലാം ഡാമിയൻ ഭംഗിയായി വിരിച്ചിട്ടു. വാങ്ങി വച്ചിരുന്ന വീട്ടുസാധനങ്ങളെല്ലാം ഫ്രിഡ്ജിനുള്ളിലും അതാത് സ്ഥലങ്ങളിലുമായി എടുത്തുവച്ചു.

മൂടിയില്ലാതെ കിടന്ന ടൂത്ത് ബ്രഷുകളുടെ ക്യാപ്പുകൾ കണ്ടെത്തി അവ ഭദ്രമായി അടച്ചുവച്ചു. ഉപയോഗിച്ചിരുന്ന പഴയ പാത്രങ്ങൾ മാറ്റി പുതിയവ എടുത്തുവച്ചു. പായ്ക്ക് ചെയ്തു വച്ചിരുന്ന ഷൂസുകൾ പുറത്തെടുത്തിരിക്കുന്നത് കണ്ടാണ് വീട്ടുടമസ്ഥയ്ക്ക് ആദ്യം സംശയം തോന്നിയത്. പിന്നീട് ബേർഡ് ഫീഡറുകൾ നിറച്ചു വച്ചിരിക്കുന്നതായി കണ്ടെത്തി. ഇവയെല്ലാം തുറന്ന ശേഷം കവറുകൾ കൃത്യമായി റീസൈക്കിൾ ബിന്നിൽ തന്നെ നിക്ഷേപിക്കുകയും ചെയ്തിരുന്നു. 

ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളെല്ലാം ഭംഗിയായി ഡാമിയൻ അടുക്കി പെറുക്കി. എന്നിട്ടും തൃപ്തിയാകാതെ വന്ന ഡാമിയൻ വീടിന്റെ തറ മുഴുവൻ വൃത്തിയായി തുടച്ചിടുകയും ചെയ്തിരുന്നു. എന്നാൽ, ഇതുകൊണ്ടൊന്നും തീർന്നില്ല വീട്ടുടമയ്ക്കുവേണ്ടി പ്രത്യേക ഭക്ഷണവും പാകം ചെയ്തുവച്ച ശേഷമാണ് മോഷ്ടാവ് മടങ്ങിയത്. സ്റ്റോറിലെ കബോർഡിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ ഉപയോഗിച്ച് തന്നെയാണ് ഭക്ഷണം തയ്യാറാക്കിയത്. തന്റെ വീട്ടിൽ എന്താണ് സംഭവിച്ചിരിക്കുന്നത് എന്ന് മനസ്സിലാകാതെ ഉടമസ്ഥ ആദ്യം കുഴങ്ങിയെങ്കിലും ഒടുവിൽ ഡാമിയന്റെ വകയായി കണ്ടെത്തിയ കുറിപ്പാണ് മോഷണം നടന്നു എന്ന നിഗമനത്തിൽ എത്തിച്ചത്.

വിഷമിക്കാതെ സന്തോഷത്തോടെ ഇരിക്കണമെന്നും ആഹാരം കഴിച്ച് സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നുമാണ് കുറിപ്പിൽ ഉണ്ടായിരുന്നത്. എന്തൊക്കെ വസ്തുക്കളാണ് വീട്ടിൽ നിന്നും മോഷണം പോയിരിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇത്രയേറെ ഉപകാരങ്ങൾ മോഷ്ടാവ് ചെയ്തെങ്കിലും തന്നെ സംബന്ധിച്ചടത്തോളം ഇത് ജീവിതത്തിലെ ഏറ്റവും നടുക്കുന്ന അനുഭവമാണെന്ന് വീട്ടുടമസ്ഥ പറയുന്നു. അതേ വീട്ടിൽ വീണ്ടും തനിച്ച് താമസിക്കാൻ ഭയം തോന്നിയതിനെ തുടർന്ന് ഇവർക്ക് കുറച്ചുനാളുകൾ സുഹൃത്തിന്റെ വീട്ടിൽ താമസിക്കേണ്ടിവന്നു.

ഏതാനും ആഴ്ചകൾക്കുള്ളിൽ ഡാമിയൻ മറ്റൊരു വീട്ടിലും മോഷണം നടത്തിയതോടെ പിടിയിലായി. എന്നാൽ ഇത്തവണ ഇയാൾ ആ വീട്ടിൽ ഉണ്ടായിരുന്ന വസ്തുക്കൾ ഉപയോഗിച്ച് സ്വന്തം വസ്ത്രങ്ങൾ അലക്കുകയും ഹോട്ട് ടബ്ബ് ഉപയോഗിക്കുകയും അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ പാനീയങ്ങൾ കഴിക്കുകയും ചെയ്തിരുന്നു. രണ്ടു മോഷണക്കുറ്റങ്ങളും ചേർത്ത് 22 മാസത്തെ ജയിൽ ശിക്ഷയാണ് കോടതി ഡാമിയന് വിധിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com