ADVERTISEMENT

കഴിഞ്ഞ വർഷം ഹോട്ടൽ ഭക്ഷണം കഴിച്ചു യുവതി മരിക്കാനിടയായ സാഹചര്യത്തിൽ കേരളത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ്, ഭക്ഷ്യവിഷബാധ തടയുന്നതിനായി ചില തീരുമാനങ്ങളെടുത്തു (ഭൂരിഭാഗവും നടപ്പിലായില്ല). അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭക്ഷണം പൊതിഞ്ഞു വരുന്ന പാഴ്സൽ കവറിനു പുറത്ത് പാകം ചെയ്ത തീയതിയും സമയവും രേഖപ്പെടുത്തണമെന്നും, 2 മണിക്കൂറിനുള്ളിൽ ഈ ഭക്ഷണം കഴിക്കണമെന്നുള്ളതുമാണ്. അതിനർഥം 2 മണിക്കൂർ കഴിഞ്ഞാൽ ഈ ഭക്ഷണം ഭക്ഷ്യയോഗ്യമല്ലെന്നല്ലേ? 2 മണിക്കൂർ കഴിഞ്ഞാൽ ഭക്ഷണം ഭക്ഷ്യയോഗ്യമല്ലാതാകുമെങ്കിൽ അത്തരം ഭക്ഷണം വിപണനം നടത്താനും, വിതരണം ചെയ്യാനും അനുവദിക്കാമോ?

ലോകത്ത് കേരളത്തിലല്ലാതെ വേറെ എവിടെയെങ്കിലും 2 മണിക്കൂറിനുള്ളിൽ കേടാവും എന്നുപറഞ്ഞ് വിതരണം ചെയ്യുന്ന ഭക്ഷണം ഉണ്ടാകുമോ? അതിന് നിയമപരമായ അനുവാദം കേരളത്തിലല്ലാതെ വേറെ എവിടെയെങ്കിലും ലഭിക്കുമോ? ഇത്തരം അപഹാസ്യമായ നിയമങ്ങളാണ് ഭക്ഷ്യവിഷബാധയുടെ പേരിൽ ആളെ കൊല്ലുന്നത്. കേരളത്തിലെ ഉദ്യോഗസ്ഥരെ ഗൾഫ് നാടുകളിലെ ‘ചായപ്പീടികകൾ’ ഒന്ന് സന്ദർശിക്കാൻ അവസരം കൊടുക്കണം. അവിടങ്ങളിൽ നിയമം നടപ്പിലാകുന്നത് എങ്ങനാണെന്ന് കണ്ടു പഠിക്കട്ടെ.

2023 ജനുവരിയിൽ ഭക്ഷ്യവിഷബാധമൂലം മനുഷ്യജീവൻ പൊലിഞ്ഞപ്പോൾ ‘കർഷകശ്രീ’ ചില നിർദേശങ്ങൾ മുൻപോട്ടുവച്ചിരുന്നു. വീണ്ടും ഭക്ഷ്യവിഷബാധയും മരണവും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആ നിർദേശങ്ങൾ ഒരിക്കൽക്കൂടി പ്രസിദ്ധീകരിക്കുന്നു.

ആരോഗ്യമന്ത്രിക്ക് 10 നിർദ്ദേശങ്ങൾ, ഇനിയൊരു മരണം ഉണ്ടാവാതിരിക്കാൻ

  1. കുഴിമന്തി, അൽഫഹാം, ഷവർമ തുടങ്ങിയ ഭക്ഷണങ്ങൾ മരണകാരണങ്ങളാകുന്നതിന്റെ അടിസ്ഥാന കാരണം പരിശോധിക്കണം. 
  2. നിറവും, മണവും മാത്രം നോക്കിയുള്ള മാംസഭക്ഷണ പരിശോധന ഗുണം ചെയ്യില്ല.
  3. പരിശോധനയ്ക്കായെടുക്കുന്ന സാംപിളുകളിലെ വിഷകാരികളായ ബാക്ടീരിയകളെ കണ്ടെത്തുന്നതിന് അംഗീകാരമുള്ള ലബോറട്ടറി സംവിധാനം ഒരുക്കണം. 
  4. ഹോട്ടലുകളിലേക്ക് ഇതരസംസ്ഥാനത്തുനിന്നും സംസ്കരിച്ച ചിക്കൻ കൊണ്ടുവരുന്നുണ്ട്. അത്തരം കോഴിയിറച്ചി അതിർത്തിയിൽ തന്നെ പരിശോധിക്കണം (നിലവിൽ സംവിധാനമില്ല. ശീതീകരിച്ച വാഹനത്തിലാണ് മാംസം കൊണ്ടുപോകേണ്ടത്. ഫ്രഷ് എങ്കിൽ 4 ഡിഗ്രി സെൽഷ്യസിലും ഫ്രോസൺ ആണെങ്കിൽ -20 ഡിഗ്രി സെൽഷ്യസിലും ആയിരിക്കണം മാംസം കൊണ്ടുവരേണ്ടത്. നിലവിൽ അത്തരം സംവിധാനങ്ങളിലാണോ മാംസം എത്തിക്കുന്നതെന്ന് പരിശോധിക്കണം).
  5. കോഴിക്കടകളിൽ കശാപ്പ് ചെയ്യുന്ന രീതി പരിശോധിക്കണം. അവിടെ നിന്നും വിൽക്കുന്ന മാംസം ശുദ്ധമാണെന്ന് ഉറപ്പു വരുത്തണം. 
  6. നന്നായി പാചകം ചെയ്താൽ എല്ലാം മാംസവും ശുദ്ധമാകുമെന്നും, ബാക്ടീരിയ രഹിതമാകുമെന്നുമുള്ള വിദഗ്ധരുടെ മുൻവിധി മുഖവിലയ്ക്കെടുക്കരുത്. പകരം ശുദ്ധമായ മാംസമാണ് ഉപഭോക്താക്കളിലെത്തുന്നതെന്ന് ഉറപ്പ് വരുത്തണം. 
  7. ഹോട്ടലുകളിൽ മാംസം സൂക്ഷിച്ചിരിക്കുന്നത് ശരിയായ താപനിലയിലുള്ള ശീതീകരണ സംവിധാനങ്ങളിലാണോ എന്ന് പരിശോധിക്കണം. 
  8. വാർത്തകൾക്ക് പിന്നാലെയുള്ള, പരിശോധനാ രീതി ഉപേക്ഷിക്കണം. കൃത്യമായ ഇടവേളകളിൽ നോട്ടീസ് നൽകിയുള്ള പരിശോധനയും മിന്നൽ പരിശോധനയും ആവശ്യമാണ്. 
  9. കേരളത്തിലേക്ക് അതിർത്തി കടന്നു വരുന്ന ജീവനുള്ള കോഴികൾ, സാൽമൊണല്ല, കോളിഫോം തുടങ്ങിയ അസുഖ ബാധിത കോഴികളാണോയെന്ന് ചെക്ക് പോസ്റ്റുകളിലും, ചെറുകിട വിതരണ കേന്ദ്രങ്ങളിലും പരിശോധിക്കണം. 
  10. ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തി കണ്ടെത്തിയ അപാകതകൾ ഏതു രീതിയിൽ പരിഹരിച്ചു എന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com