ADVERTISEMENT

സംസ്ഥാന മൃഗസംരക്ഷണ–ക്ഷീരവികസന വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി കഴിഞ്ഞ ദിവസം കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി രാജീവ് രഞ്ജൻ സിംഗിനു സമർപ്പിച്ച 9 ആവശ്യങ്ങളിൽ പക്ഷിപ്പനിയുമായി ബന്ധപ്പെട്ടവ ‘മനോരമ ഓൺലൈൻ കർഷകശ്രീ’ മുൻപേ പറഞ്ഞത്. കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യനുമായി മന്ത്രി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. 2023 നവംബർ 28, ഈ വർഷം മേയ് 18, ജൂൺ 26 തുടങ്ങിയ തീയതികളിൽ ഡോ. ഷാഹുൽ ഹമീദ് എഴുതിയ ലേഖനങ്ങളിൽ ഉന്നയിച്ചിരിക്കുന്ന പ്രധാന കാര്യങ്ങളാണ് മന്ത്രി ജെ.ചിഞ്ചുറാണി കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടത്. പക്ഷിപ്പനിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിലും പ്രധാനമായും ഉണ്ടായിരുന്നത് ‘മനോരമ ഓൺലൈൻ കർഷകശ്രീ’ മുൻപോട്ടുവച്ച മുൻകരുതൽ മാർഗനിർദേശങ്ങളായിരുന്നു.

കർഷകശ്രീ സൂചിപ്പിച്ച ചില കാര്യങ്ങൾ

സ്ഥിരമായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്ന സ്ഥലത്ത് വാക്സീൻ നൽകണം. നിലവിൽ ഇന്ത്യയിൽ വാക്സീൻ നൽകുന്നതിന് അനുമതിയില്ല. OIEയുടെ മാർഗനിർദേശ പ്രകാരം അനുവദിക്കുന്നില്ലെന്നുള്ളതാണ് കാരണം. എന്നാൽ ചില രാഷ്ട്രങ്ങൾ പക്ഷിപ്പനിക്കെതിരെ വാക്സീൻ ഉപയോഗിക്കുന്നുണ്ട്. ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുമുണ്ട്. 

പറന്നു നടക്കുന്ന പറവകളിലുൾപ്പെടെ പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തിൽ അസുഖത്തിന്റെയും സാഹചര്യത്തിന്റെയും ഗുരുതരാവസ്ഥ, ആവശ്യമായി സ്ഥിതി വിവര കണക്കുകളും, റിപ്പോർട്ടും സഹിതം സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, കേന്ദ്രസർക്കാരിന് സമർപ്പിക്കുകയും, ദയാവധത്തിനപ്പുറം, വാക്സിനേഷൻ പോലുള്ള നടപടികളിലേക്കു കടക്കുന്നതിനു വേണ്ട നിയമ നിർമാണത്തിനായി മുൻകൈയെടുക്കേണ്ടതുമാണ്. മുൻപ് ഈ വിഷയം പാർലമെന്റിൽ വരെ ചർച്ച ചെയ്തിട്ടുള്ളതാണ്. പുതിയ മന്ത്രിസഭയിൽ കേന്ദ്രമൃഗസംരക്ഷണ മന്ത്രി കേരളത്തിൽനിന്നുള്ള സ്ഥിതിക്ക് കാര്യങ്ങൾ ബോധ്യപ്പെടുത്താനും അനുകൂല തീരുമാനമെടുക്കാനും കഴിയണം.

കഴിഞ്ഞ പത്ത് വർഷമായി കേരളത്തിൽ, പ്രത്യേകിച്ച് കുട്ടനാടൻ മേഖലയിൽ പക്ഷിപ്പനി വരുന്നുണ്ട്. ദേശാടനപ്പക്ഷികളാണ് ഇതിന്റെ രോഗവാഹകരെന്ന് സ്ഥിരീകരിച്ചിട്ടുള്ളതാണ്. കുട്ടനാടൻ മേഖലയിൽ പക്ഷികളെ തുറന്ന് വിട്ടാണ് വളർത്തുന്നത്. ദേശാടനപക്ഷികളെ നമുക്ക് നിയന്ത്രിക്കാൻ കഴിയില്ല. എന്നാൽ നമുക്ക് നമ്മുടെ വളർത്തു പക്ഷികളെ ദേശാടനപ്പക്ഷികളിൽ നിന്നുള്ള സമ്പർക്കത്തിൽ നിന്ന് അകറ്റി നിർത്തണം. ദേശാടനപക്ഷികൾ വരുന്ന സീസണിൽ നമ്മുടെ വളർത്തു പക്ഷികളേയും താറാവുകളേയും കൂട്ടിലിട്ട് വളർത്താൻ കഴിയണം. എന്നിട്ടും ഫലപ്രദമാകുന്നില്ലെങ്കിൽ കുറച്ച് വർഷങ്ങൾ ഈ മേഖലയിൽ താറാവ് വളർത്തൽ നിരോധിക്കണം. അതിനായി കർഷകർക്കുണ്ടാകുന്ന നഷ്ടം സർക്കാർ ഇടപെടലിലൂടെ നികത്താൻ കഴിയണം. 

വർഷാവർഷം കോടിക്കണക്കിനു രൂപയും മനുഷ്യ അധ്വാനവും ചെലവഴിച്ച് പക്ഷികളെയും താറാവുകളെയും കൊന്നൊടുക്കുന്നതിലും ഭേദമല്ലേ, കുറച്ചു വർഷത്തേക്ക് താറാവ് വളർത്തൽ നിരോധിത മേഖലയായി പ്രഖ്യാപിക്കുന്നത്. മനുഷ്യവാസയോഗ്യമല്ലാത്ത മേഖലയിൽ ആരും വീട് കെട്ടി താമസിക്കില്ലല്ലോ? അതുപോലെ കരുതിയാൽ മതി. 

 മന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്

1. നിലവിലെ ചെലവ് കുറഞ്ഞ കുട്ടനാടൻ പരമ്പരാഗത താറാവ് വളർത്തൽ സമ്പ്രദായം നില നിർത്തുന്നതിനു പക്ഷിപ്പനിക്കെതിരെ പ്രതിരോധ കുത്തിവയ്പ്പ് നടത്തേണ്ട സാഹചര്യം ഉണ്ടെന്നും അതിനായി രോഗബാധിത പ്രദേശങ്ങളിലെ താറാവുകൾക്കും കോഴികൾക്കും കേന്ദ്രസർക്കാരിന്റെ അനുമതിയോടുകൂടി പ്രതിരോധ കുത്തിവയ്പ്പ് നൽകാനുള്ള അനുകൂല തീരുമാനം ഉണ്ടാകുക എന്ന ആവശ്യം ധരിപ്പിച്ചു.

2. പക്ഷിപ്പനി നിയന്ത്രണ പ്രതിരോധ നടപടികളുടെ ഭാഗമായി കുട്ടനാട് മേഖലയിൽ വളർത്താൻ കഴിയുന്ന താറാവുകളുടെയും കോഴികളുടെയും എണ്ണം കുറയ്ക്കുന്നതിലൂടെ പരമ്പരാഗത കർഷകരുടെ സാമ്പത്തികക്ഷേമത്തെ വിപരീതമായ രീതിയിൽ ബാധിക്കുമെന്നതിനാൽ കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും രോഗസാധ്യതയുള്ള പ്രദേശങ്ങളിലെ താറാവ്/ കോഴി കർഷകർക്ക് ഒരു ഉപജീവന പാക്കേജ് അനുവദിക്കുന്നതിനു നടപടികൾ സ്വീകരിക്കുക എന്നാവശ്യവും കേരളത്തിന്റെ ആവശ്യമായി കേന്ദ്രത്തെ അറിയിച്ചു. 

3. നിരന്തരമായി കേരളത്തിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തു വരുന്ന സാഹചര്യത്തിൽ വൈറസിന്റെ സാന്നിധ്യം അടിയന്തിരമായി  പരിശോധിച്ചു സ്ഥിരീകരിച്ച് നിയന്ത്രണ പ്രതിരോധ നടപടികൾ ഊർജിതമായി കൈക്കൊള്ളുന്നതിനും, കേരളത്തിനു പുറത്തുള്ള അംഗീകൃത ലാബുകളിലേക്ക് സാമ്പിളുകൾ അയച്ച് ഫലം വരുന്നതിനുള്ള കാലതാമസവും, ഏറിയ സാമ്പത്തികച്ചെലവും ഒഴിവാക്കുന്നതിനും ഒരു പ്രാദേശിക പക്ഷിപ്പനി നിരീക്ഷണ ലാബ്  ( BSL-3 ലബോറട്ടറി)  മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പാലോട് SIADൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ ഏകാരോഗ്യ പദ്ധതികളിൽ ഉൾപ്പെടുത്തി സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com