ADVERTISEMENT

ഇക്കഴിഞ്ഞ രണ്ട് വർഷത്തോളമായി സംസ്ഥാനത്തെ പന്നിവളർത്തൽ മേഖലയെ പിടിച്ചുലച്ച് പടരുന്ന പകർച്ചവ്യാധിയായ ആഫ്രിക്കൻ പന്നിപ്പനിയെ പ്രതിരോധിക്കാൻ വീണ്ടും കർശനനിയന്ത്രണങ്ങളുമായി സർക്കാർ. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലും സംസ്ഥാനത്തിന് പുറത്തും വീണ്ടും ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ അതിർത്തി കടന്ന് അകത്തോട്ടും പുറത്തോട്ടുമുള്ള വളർത്തുപന്നികളുടെ വരവിനും, പന്നിയിറച്ചി, മറ്റുൽപ്പന്നങ്ങൾ, പന്നിവളം എന്നിവയുടെ കൈമാറ്റത്തിനും നിലവിലുണ്ടായിരുന്ന നിയന്ത്രണം ജൂലൈ 16 വരെ തൊണ്ണൂറ് ദിവസത്തേക്ക് കൂടി നീട്ടി. അതിർത്തി കടന്നുള്ള വളർത്തുപന്നികളുടെ വരവിന് മുൻപുണ്ടായിരുന്ന നിയന്ത്രണത്തിൻ്റെ കാലാവധി ഇക്കഴിഞ്ഞ ഏപ്രീൽ 16- ന് അവസാനിച്ചതോടെ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിന്നും രോഗബാധ സംശയിക്കുന്ന പന്നികൾ ധാരാളമായി ഏറ്റവും വലിയ പന്നിവിപണികളിലൊന്നായ കേരളത്തിലെത്തുന്ന സാഹചര്യം ഈയിടെ ‘മനോരമ ഓൺലൈൻ കർഷകശ്രീ’ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, ഇത് വീണ്ടും സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി പടരാനുള്ള സാഹചര്യമൊരുക്കുമെന്ന മുന്നറിയിപ്പും കർഷകശ്രീ പങ്കുവെച്ചിരുന്നു. ഇത്തരം മുന്നറിയിപ്പും ആശങ്കകളും മുഖവിലക്കെടുത്തുകൊണ്ടാണ് പന്നിവരവിന് വീണ്ടും നിയന്ത്രണമേർപ്പെടുത്തി സർക്കാർ ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

സർക്കാർ പന്നിഫാമുകൾക്ക് രണ്ടു കിലോമീറ്റർ പരിധിയിൽ തൽക്കാലം പന്നിക്കൃഷി വേണ്ട

അതിർത്തി കടന്നുള്ള പന്നികളുടെ വരവിന് നിരോധനം നീട്ടിയത് കൂടാതെ സംസ്ഥാനത്തെ സർക്കാർ/ പൊതുമേഖലാ/ സർവകലാശാലാ പന്നി വളർത്തൽ, ബ്രീഡിങ് കേന്ദ്രങ്ങൾക്ക് രണ്ടു കിലോമീറ്റർ പരിധിയിൽ സ്വകാര്യ വ്യക്തികൾ പന്നികളെ വളർത്തുന്നതും സർക്കാർ നിരോധിച്ചു. മൃഗങ്ങളിലെ പകർച്ചവ്യാധികളും സാംക്രമികരോഗങ്ങളും പ്രതിരോധവും നിയന്ത്രണവും-2009 ആക്ട് പ്രകാരമാണ് പന്നിവളർത്തൽ നിരോധന ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

സർക്കാർ പന്നി വളർത്തൽ കേന്ദ്രങ്ങൾക്ക് സമീപമേഖലകളിൽ ആഫ്രിക്കൻ പന്നിപ്പനി പൊട്ടിപ്പുറപ്പെട്ടാൽ സർക്കാർ ഫാമുകളിൽ പരിപാലിക്കുന്ന ഉയർന്ന ഗുണമേന്മയുള്ള വളർത്തുപന്നികളുടെ ജനിതകശേഖരം തന്നെ ഒറ്റയടിക്ക് ഇല്ലാതാവുന്നതിന് വഴിവയ്ക്കും. ഇത് സംസ്ഥാനത്തെ പന്നിക്കൃഷിയെ ഗുരുതരമായി ബാധിക്കും, മാത്രമല്ല, ഭാവിയിൽ ഗുണമേന്മയുള്ള പന്നിക്കുഞ്ഞുങ്ങൾ കർഷകർക്ക് കിട്ടാനുള്ള സാധ്യതകൾ ഇല്ലാതാക്കും. ഇത്തരം പ്രതിസന്ധികൾ തടയുന്നതിനാണ് ഇത്തരമൊരു കർശന നിയന്ത്രണത്തിന് സർക്കാർ തയാറായത്. സംസ്ഥാനം ആഫ്രിക്കൻ പന്നിപ്പനി വിമുക്തമായന്ന് ഔദ്യോഗിക പ്രഖ്യാപനം വരുന്നതു വരെ ഈ നിയന്ത്രണങ്ങൾ തുടരും.

രണ്ട് കിലോമീറ്റർ പരിധിയിൽ പന്നിവളർത്തലിന് നിരോധനമുള്ള മേഖലകൾ

pig

മറക്കല്ലേ ഈ ജൈവസുരക്ഷാ മാർഗങ്ങൾ

ആഫ്രിക്കൻ പന്നിപ്പനി വീണ്ടും പന്നിവളർത്തൽ മേഖലയിൽ പിടിമുറുക്കുന്ന സാഹചര്യത്തിൽ പന്നിവളർത്തൽ കേന്ദ്രങ്ങളിൽ ജൈവസുരക്ഷാ മാർഗ്ഗങ്ങൾ കൂടുതൽ കർശനമായി പാലിക്കാൻ കർഷകർ ശ്രദ്ധിക്കേണ്ടതുണ്ട്.

1. രോഗബാധയുള്ളതോ രോഗം സംശയിക്കുന്നതോ ആയ സ്ഥലങ്ങളിൽ നിന്നും ഫാമുകളിലേക്ക് പുതിയ പന്നികളെയും പന്നികുഞ്ഞുങ്ങളെയും വാങ്ങുന്നത് താൽകാലികമായി ഒഴിവാക്കണം. ബ്രീഡിങ്ങിനു വേണ്ടി ഫാമിലേക്ക് പുതിയ ആൺപന്നികളെ കൊണ്ടുവരുന്നതും ഫാമിലെ പന്നികളെ പുറത്തുകൊണ്ടുപോവുന്നതും തൽക്കാലത്തേക്കു നിർത്തിവയ്ക്കണം. വിപണത്തിനായി ഫാമിൽ നിന്നും പുറത്തുകൊണ്ടുപോവുന്ന പന്നികളെ തിരിച്ച് കൊണ്ടുവരുന്ന സാഹചര്യത്തിൽ മൂന്നാഴ്ച പ്രത്യേകം മാറ്റിപാർപ്പിച്ച് ക്വാറന്റൈൻ നൽകുന്നത് രോഗപകർച്ച തടയും. പന്നിയിറച്ചിയും പന്നിയുൽപന്നങ്ങളും ഫാമിനുള്ളിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണം.

2. പന്നിഫാമും പരിസരവും അണുവിമുക്തമാക്കി സൂക്ഷിക്കുന്നതിനും ജൈവസുരക്ഷാമാർഗങ്ങൾ പൂർണമായും പാലിക്കുന്നതിനും മുഖ്യപരിഗണന നൽകണം. ഫാമിനകത്ത് ഉപയോഗിക്കാൻ പ്രത്യേകം വസ്ത്രങ്ങളും പാദരക്ഷകളും ഉറപ്പുവരുത്തണം. ഫാമിൽ അനാവശ്യ സന്ദർശകരുടെയും വാഹനങ്ങളുടെയും പോക്കുവരവ് കർശനമായി നിയന്ത്രിക്കണം. മറ്റ് പന്നിഫാമുകൾ സന്ദർശിക്കുന്നതും ഒഴിവാക്കണം. പുറത്തുനിന്നു വരുന്നവർ ഫാമിൽ പ്രവേശിക്കുന്നത് ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ അവരുടെ വാഹനങ്ങളും പാദരക്ഷകളും അണുവിമുക്തമാക്കണം. പുറത്തുനിന്ന് ഫാമിലേക്ക് ഉപകരണങ്ങൾ കൊണ്ടുവരുമ്പോഴും അണുവിമുക്തമാക്കിയതിനു ശേഷം മാത്രമേ ഫാമിനുള്ളിൽ കയറ്റാവൂ. ബ്ലീച്ചിങ് പൗഡർ മൂന്ന് ശതമാനം ലായനി ഫാമുകളിൽ ഉപയോഗിക്കാവുന്ന എളുപ്പത്തിൽ ലഭ്യമായ അണുനാശിനിയാണ്. ഒരു ലീറ്റർ വെള്ളത്തിൽ മുപ്പത് ഗ്രാം ബ്ലീച്ചിങ് പൗഡർ എന്ന അനുപാതത്തിൽ ചേർത്തിളക്കി ഇരുപത് മിനിട്ടിന് ശേഷം തെളിവെള്ളം അണുനാശിനി ആയി കൂടും പരിസരവും ഉപകരണങ്ങളും വൃത്തിയാക്കാൻ ഉപയോഗിക്കാം. മൂന്ന് ശതമാനം സോഡിയം ഹൈഡ്രോക്സൈഡ് ലായനി, നാല് ശതമാനം അലക്കുകാര ലായനി (സോഡിയം കാർബണേറ്റ് ), കുമ്മായം എന്നിവയും കൂടും പരിസരവും വൃത്തിയാക്കാൻ അണുനാശിനികൾ ആയി ഉപയോഗിക്കാം. ഒരു ശതമാനം വീര്യമുള്ള പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഫാമിലെ തൊഴിലാളികളുടെ കൈകാലുകൾ അണുവിമുക്തമാക്കാനായി ഉപയോഗിക്കണം. ഫാമിന്റെ ഗേറ്റിൽ അണുനാശിനി നിറച്ച് വാഹങ്ങളുടെ ടയർ ഡിപ്പ്, ഫുട്ട് ഡിപ്പ് എന്നിവ ക്രമീകരിക്കണം. ഫോർമലിൻ ലായനി 3 മില്ലിലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ എന്ന അനുപാതത്തിൽ ചേർത്ത് ടയർ ഡിപ്പ്, ഫുട്ട് ഡിപ്പ് എന്നിവയ്ക്കായി ഉപയോഗിക്കാം.

3. പന്നിഫാമുകളിൽ രോഗബാധകൾ പൊട്ടിപ്പുറപ്പെടുന്നതിന്റെ പ്രധാന വഴികളിലൊന്ന് പന്നികൾക്ക് ഹോട്ടൽ -മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള അവശിഷ്ടങ്ങളും മിച്ചാഹാരവും തീറ്റയായി നൽകുന്ന സ്വിൽ ഫീഡിങ് രീതിയാണ്. സ്വിൽ ഫീഡിങ് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഹോട്ടൽ -മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ ഇരുപത് മിനിറ്റെങ്കിലും വേവിച്ചുമാത്രം പന്നികൾക്ക് നൽകാൻ ശ്രദ്ധിക്കണം.

4. പന്നിപനി സ്ഥിരീകരിച്ച ഫാമുകളിലെ പന്നികൾക്ക് കോഴി - പോത്ത്- പന്നി എന്നിവയെ കശാപ്പ് ചെയ്യുന്ന അറവുശാലയിലെ മാലിന്യം തീറ്റയായി നൽകിയതായി കർഷകർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ മാംസം അടങ്ങിയ അറവുമാലിന്യങ്ങൾ പന്നികൾക്ക് തീറ്റയായി നൽകുന്നത് പരിമിതപ്പെടുത്തുന്നതാണ് ഉചിതം. പന്നിക്കശാപ്പ് ശാലകളിൽ നിന്നും, അതുപോലെ പന്നികൾക്കൊപ്പം കോഴികളെയും പോത്തുകളെയും കശാപ്പ് ചെയ്യുന്ന കേന്ദ്രങ്ങളിൽ നിന്നുമുള്ള അറവുമാലിന്യം പന്നികൾക്ക് ഒരു കാരണവശാലും തീറ്റയായി നൽകാതിരിക്കാൻ ശ്രദ്ധിക്കണം. കശാപ്പ് നടക്കുന്ന സ്ഥലങ്ങളിലും പന്നിമാംസ വിൽപന കേന്ദ്രങ്ങളിലും പോയി വന്നതിനു ശേഷം വസ്ത്രവും പാദരക്ഷകളും മാറാതെയും ശുചിയാക്കാതെയും ഫാമിനുള്ളിൽ കയറി പന്നികളുമായി ഇടപഴകരുത്.

5. കാട്ടുപന്നികൾ ധാരാളമായി കാണപ്പെടുന്ന മേഖലകൾ കേരളത്തിൽ ധാരാളമുണ്ട്. കാട്ടുപന്നികൾ കാണപ്പെടുന്ന പ്രദേശങ്ങളോടെ ചേർന്ന് പന്നിഫാമുകളും നിരവധി പ്രവർത്തിക്കുന്നുണ്ട്. ആഫ്രിക്കൻ പന്നിപ്പനി വ്യാപിപ്പിക്കുന്നതിൽ കാട്ടുപന്നികൾക്ക് വലിയ പങ്കുണ്ട്. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ വർഷം ചത്ത കാട്ടുപന്നികളിൽ ആഫിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ പന്നിഫാമുകളിലും പരിസരങ്ങളിലും കാട്ടുപന്നികളെ നിയന്ത്രിക്കാനുള്ള നടപടികൾ വേണ്ടതുണ്ട് . കാട്ടുപന്നികളെ ആകർഷിക്കുന്ന രീതിയിൽ തീറ്റ അവശിഷ്ടങ്ങൾ ഫാമിലും പരിസരത്തും നിക്ഷേപിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പന്നികൾ കഴിച്ചതിനു ശേഷം ബാക്കിവരുന്ന തീറ്റ അലക്ഷ്യമായി കൂട്ടിയിടാതെ സംസ്കരിക്കണം. കാട്ടുപന്നികളിൽ ഉയർന്നനിരക്കിൽ അസ്വാഭാവിക മരണം ശ്രദ്ധയിൽ പെട്ടാൽ മൃഗസംരക്ഷണവകുപ്പിൽ വിവരം അറിയിക്കണം.

English Summary:

New Ban on Pig Farming Near Public Sector Farms to Prevent Swine Fever

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com