ADVERTISEMENT

മലയാളികളുടെ രുചികളും ആഹാര രീതികളും കാലാന്തരത്തിൽ വത്യാസപ്പെട്ടിട്ടുണ്ട്, ചൈനീസ് നൂഡിൽസും അറേബ്യൻ മന്തിയും ഇറ്റാലിയൻ പാസ്തയും വരെ. എന്നാൽ ചേമ്പിൻതാളും തകരയും നമുക്ക് അപരിചിതവുമല്ല. കാലങ്ങളായി കേരളത്തിൽ വിളഞ്ഞിരുന്ന കാർഷികവിഭവങ്ങളെ കാലാവസ്ഥയിലുള്ള മാറ്റം അഥവാ കനത്ത മഴയും വെയിലും എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് നോക്കുന്നത് കൗതുകകരമാണ്.

പരമ്പരാഗതമായി സദ്യവട്ടങ്ങളിൽ നാലുകൂട്ടം കറികളാണ് പ്രധാനം. എരുപുളി/ മോരുകറി, എരിശ്ശേരി, ഓലൻ, വറുത്തുപ്പേരി. ഓണത്തിന് ഓലന് വേനലിൽ വിളവെടുത്ത മത്തൻ, കുമ്പളങ്ങ, പയർ; ചേമ്പും ചേനയും, നേന്ത്രക്കായും മോരുകറിക്കും എരിശ്ശേരിക്കും. വിഷുവാണെങ്കിൽ മോരുകറിക്ക് വെള്ളരിക്ക, മാങ്ങ, എരിശ്ശേരിക്ക്‌ ചക്ക.  ഇനി അവിയൽ വേണമെങ്കിൽ പച്ചപ്പയർ, കായ, ചേന, മുരിങ്ങക്കായ ,പാവയ്ക്ക.

കാർഷിക കേരളം കാലാവസ്ഥാവ്യതിയാനത്തെ പഴിക്കുമ്പോൾ ഇത് ചേന, കൂർക്ക, കൂവ തുടങ്ങി കിഴങ്ങുവർഗ്ഗ വിളകളെ പൊതുവെ ബാധിച്ചിട്ടില്ലെന്നത് ശുഭകരമാണ്. മരച്ചീനിയും കാച്ചിലും വരൾച്ചയെയും, ചേമ്പും മധുരക്കിഴങ്ങും വെള്ളക്കെട്ടിനെയും ഒരുപരിധിവരെ അതിജീവിക്കുന്നുമുണ്ട്. കിഴങ്ങുവർഗ വിളകൾ പരിമിത സാഹചര്യങ്ങളിലും, കാലാവസ്‌ഥാ വ്യതിയാനത്തിലും ശരാശരി വിളവ് തരുന്നതാണെന്ന് ശ്രീകാര്യത്തുള്ള കിഴങ്ങു വിള ഗവേഷണ കേന്ദ്രത്തിലെ ഡോ. ജി.സുജ ഓർമിപ്പിക്കുന്നു.

ഇഞ്ചി, മഞ്ഞൾ മുതലായവയിൽ കനത്ത മഴ രോഗസാധ്യത അൽപം വർധിപ്പിക്കുന്നെങ്കിൽ കൂടി, നിലവിലെ ഉയർന്ന താപനിലയോട് പൊരുത്തപ്പെടുന്നുണ്ട്.

കദളിയും പൂവനും തുടങ്ങിയ വാഴയിനങ്ങൾ കൃഷിക്കാരന് ആശ്രയിക്കാവുന്നതാണെങ്കിലും ഓണവിപണി മുന്നിൽക്കണ്ടുള്ള നേന്ത്രക്കായ കൃഷി ഇന്ന് ഏറെ വെല്ലുവിളി നേരിടുന്നുണ്ട്. വേനലിൽ കൂടിയ താപനിലയിൽ പ്രായമാകാത്ത വാഴകളിൽ കുല വീഴുന്നത് ഉൽപാദനത്തിൽ ഏറെ കുറവുവരുത്തുന്നുണ്ട്. വാഴക്കൃഷിക്ക് നല്ല നീർവാർച്ചയുള്ള കൃഷിസ്ഥലം തിരഞ്ഞെടുക്കണമെന്നും, ഇന്നത്തെ സാഹചര്യത്തിൽ വേനലിൽ നല്ലതുപോലെ ജലസേചനം അത്യാവശ്യമാണെന്നും, കണ്ണാറ വാഴഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രഫസർ എസ്.ആർ.അഭില നിർദേശിക്കുന്നുണ്ട്. വിദഗ്ധരുടെ നിർദേശാനുസരണം സ്പ്രിംഗ്ലർ സംവിധാനങ്ങൾ ഉപയോഗിച്ച് സാധ്യമെങ്കിൽ വിളയെ താപനിലയോട് പൊരുത്തപ്പെടാൻ സഹായിക്കാം, അങ്ങനെയെങ്കിൽ മൾച്ചിങ് ഷീറ്റ് ഉപയോഗിച്ച് കള നിയന്ത്രിക്കേണ്ടതായി വരും. നേന്ത്രക്കായ്ക്ക് വർഷം മുഴുവൻ വിപണിയുണ്ട് എന്നുള്ളതുകൊണ്ട് കർഷകർ കൃഷിചെയ്യുന്ന സമയം വ്യത്യാസപ്പെടുത്തുകയും കുറഞ്ഞ സമയം കൊണ്ട്  വിളവുതരുന്ന കുള്ളൻ ഇനങ്ങൾ പരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

വേനലിലെ മത്തൻ, വെള്ളരി, കുമ്പളം കൃഷിയെ കാലാവസ്ഥയിൽ ഉണ്ടായ മാറ്റം അലട്ടുന്നില്ല. മഴ മാറിയ കാലങ്ങളിൽ (വേനലിൽ) പച്ചക്കറിയിൽ പരമാവധി പ്രയോജനമുണ്ടാക്കുകയും വർഷത്തിൽ കിഴങ്ങുവർഗവിള കൃഷി ചെയ്യുന്നതുമാണ് അഭികാമ്യം.

സാമ്പാർ പ്രേമികൾ പിണങ്ങരുത്. നിലവിലെ ഉയർന്ന താപനിലയിൽ തക്കാളി, വെണ്ട, വഴുതന, പയർ തുടങ്ങിയ പച്ചക്കറികൾ നല്ല വിളവ് തരുന്നുണ്ട്. എന്നാൽ, മഴമറയോ പോളി‌ഹൗസ് സംവിധാനങ്ങളോ ഇല്ലാതെ പച്ചക്കറി കൃഷി ആരംഭിക്കാൻ വേനലാണ് നല്ലത്. 

കൃഷിയെ പരിചയപ്പെടാൻ തുടക്കക്കാർക്ക് കാർഷിക സർവകലാശാലയുടെ ഡയറക്റ്ററേറ്റ് ഓഫ് എക്സ്റ്റൻഷൻ വികസിപ്പിച്ച ഫെം (FEM) മൊബൈൽ ആപ് ഉപയോഗിക്കാം. 

(ശൈത്യകാല വിളകളെ ഇവിടെ പരാമർശിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com