ADVERTISEMENT

കേരളത്തിൽ ഭൂമി പാട്ടത്തിനെടുത്ത് വിപുലമായി കൃഷി നടത്തുന്നവർ നേരിടുന്ന പ്രശ്നങ്ങൾ കർഷകശ്രീ മാസിക ചൂണ്ടിക്കാട്ടിയിരുന്നല്ലോ. കാർഷിക മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും കാഴ്ചപ്പാടുകളുമെല്ലാം കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത് പങ്കുവയ്ക്കുന്നു. 

ചോദ്യം 1

കൃഷിയിൽ വലിയ ലാഭസാധ്യതയുണ്ടെന്ന് ഒരു അഭിമുഖത്തിൽ താങ്കൾ പറയുകയുണ്ടായി, തുണ്ടുവൽക്കരിക്കപ്പെട്ട കേരളത്തിലെ കൃഷിയിൽ ഈ ലാഭം തീരെ ആകർഷകമല്ലെന്നത് വാസ്തവമല്ലേ? കൂടുതൽ വിസ്തൃതിയിൽ ഉൽപാദനം നടത്തിയാൽ മാത്രമല്ലേ വലിയ ലാഭം നേടി ജീവിതം മെച്ചപ്പെടുത്താനാകൂ?

പരമ്പരാഗത രീതിയിൽ, പരമ്പരാഗത വിളവുകൾ കൃഷി ചെയ്താൽ തുണ്ട് ഭൂമിയിൽ വലിയ ലാഭം പ്രതീക്ഷിക്കേണ്ടതില്ല എന്നത് 100% സത്യം തന്നെയാണ്. വിസ്തൃതി കൂടിയാൽ വരുമാനവും ലാഭവും കൂടും എന്നതിൽ തർക്കമില്ല. എന്നാൽ ഇന്നത്തെ കാലത്ത്‌ കർഷകർക്ക് ഇടത്തരം വിസ്തൃതിയിലുള്ള ഭൂമിയിലും ആകർഷകമായ ലാഭം നേടാൻ കഴിയുന്ന സാഹചര്യമാണ്‌. പണ്ടുകാലത്ത് അസാധ്യമായ കാര്യം, ഇന്ന് സാധ്യമാണ്. ശാസ്ത്രസാങ്കേതികവിദ്യ അത്രമേൽ പുരോഗമിച്ചിട്ടുണ്ട്. കേരളത്തിലെ കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ചതും, വിപണിയിൽ നല്ല ഡിമാൻഡ് ഉള്ളതുമായ വിളകൾ  തിരഞ്ഞെടുത്ത്, ആധുനിക സാങ്കേതിക വിദ്യകളായ ഹൈഡ്രോപോണിക്സ്‌, അക്വാപോണിക്സ്‌, പ്രിസിഷൻ ഫാമിങ്, പോളിഹൗസ്, വെർട്ടിക്കൽ ഫാമിങ് തുടങ്ങിയവ ഉപയോഗിച്ചുള്ള സംരംഭങ്ങളാണ്‌ പരിമിതമായ ഭൂവിസ്തൃതിയിലും ലാഭം കണ്ടെത്തുന്നത്. നെല്ലും, വയലും, റബറും, കുരുമുളകും, ഏലവും മാത്രമല്ലല്ലോ കൃഷി. പഴം, പച്ചക്കറി, മഷ്റൂം, പൂക്കൾ - എല്ലാം കൃഷി തന്നെയാണ്. 

ചെറിയ വിസ്തൃതിയിൽ കൃഷി ചെയ്യുന്ന ചെറുകിട കർഷകർ ‘അഗ്രിഗേഷൻ’ മോഡലിൽ പരസ്പരം സഹകരിച്ച് പ്രോസസിങ്, പാക്കേജിങ് തുടങ്ങിയ മൂല്യവർധന-വിപണന മാർഗങ്ങളിലേക്കു കൂടി ഇറങ്ങിയാൽ കൂടുതൽ ലാഭം കണ്ടെത്താം. ലാഭം കയ്യിൽ വരുന്നത് നേരിട്ട് കൃഷിയിൽ നിന്നാവില്ല, മൂല്യവർധനയിൽ നിന്നായിരിക്കും. സംസ്കരിച്ചാൽ വിപണിയിലെ വിലയിടിവുള്ള സമയത്ത് ഉൽപന്നങ്ങൾ വിൽക്കാതെ പിടിച്ചുനിൽക്കാനുമാവും. ലോകമെമ്പാടുമുള്ള വിപണികളിൽ നമ്മുടെ ഉൽപ്പന്നങ്ങൾക്ക് വലിയ ഡിമാൻഡുണ്ട്.  നമ്മുടെ കർഷകരുടെ വരുമാനവും ജീവിത നിലവാരവും മെച്ചപ്പെടണമെങ്കിൽ കൃഷിയെ ഒരു ബിസിനസ് ആയി കാണണം. അൽപം മാറി ചിന്തിക്കണം. 

തുടരും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com