ADVERTISEMENT

ചോദ്യം 5

അവസരങ്ങളുണ്ടായിട്ടും കേരളത്തിലെ കൃഷിയിൽ നിക്ഷേപിക്കാൻ മടിക്കുന്നവർക്ക് ആത്മവിശ്വാസം നൽകാൻ എന്തു മാറ്റമാണ് ഇപ്പോൾ കൃഷിവകുപ്പ് / സർക്കാർ വാഗ്ദാനം ചെയ്യുന്നത്?

ഒന്നാമതായി കൃഷിയെക്കുറിച്ചുള്ള കാഴ്ചപ്പാട്‌ മാറ്റാൻ ശ്രമം ഉണ്ടാവും. കേരള ഉൽപന്നങ്ങൾക്ക് ബ്രാൻഡിങ്ങിനൊപ്പം ആകർഷകമായ പാക്കിങ് കൂടി ഏർപ്പെടുത്തുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ( IIPM) ബന്ധപ്പെട്ടു ധാരണ പത്രം ഒപ്പുവയ്ക്കുകയും തുടർ നടപടികൾ നടത്തി വരികയുമാണ്. മൂല്യ വർധിത ശൃംഗലയിലെ വിവിധ ഘട്ടങ്ങളിലെ പ്രവർത്തനങ്ങൾക്ക് സംരംഭകർക്കു കൈത്താങ്ങായി സർക്കാർ പദ്ധതികളുമുണ്ട്‌. കാബ്കോ (കേരള ആഗ്രികൾച്ചറൽ ബിസിനസ്‌ കമ്പനി) എന്ന സിയാൽ മോഡലിലുള്ള പുത്തൻ സർക്കാർ സംരംഭം കൃഷിയുമായി ബന്ധപ്പെട്ട ബിസിനസ് സാധ്യതകൾ യാഥാർഥ്യമാക്കാൻ വേണ്ടി മാത്രമുള്ളതാണ്. എഐ ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ കർഷകന്റെ ഉൽപാദനം വർധിപ്പിക്കാനും നല്ല വില ലഭിക്കാനും നിയോഗിച്ച് തുടങ്ങുകയാണ്. പിഎം ഫസൽ ബീമ യോജന മുഖാന്തരമുള്ള വിള ഇൻഷുറൻസ് പൂർണമായും ടെക്നോളജി അടിസ്ഥാനപ്പെടുത്തി നഷ്ടപരിഹാരം ഓട്ടോമാറ്റിക് ആയി ബാങ്ക് അക്കൗണ്ടിൽ എത്തിക്കുന്ന രീതിയിലായി. 

കാർഷിക അടിസ്ഥാന സൗകര്യ വികസന നിധി  2 കോടി രൂപവരെയുള്ള വായ്പകൾക്ക് 7 വർഷം വരെ പലിശ സബ്‌സിഡിയായി നൽകുന്ന പദ്ധതിയാണ്. പ്രാഥമിക സംസ്കരണ കേന്ദ്രങ്ങൾ, വെയർ ഹൗസുകൾ, റീഫർ വാൻ സംവിധാനം, പായ്ക്ക് ഹൗസുകൾ, റൈപ്പനിങ് ചേംബർ തുടങ്ങിയ കാർഷിക അടിസ്ഥാന സൗകര്യ നിർമിതികൾക്കായി AIF പദ്ധതി കർഷകർക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. www.agriinfra.dac.gov.in വഴി കർഷകർക്ക് കൂടുതൽ വിവരങ്ങൾ അറിയുവാനും ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുവാനും കഴിയും. 

ഹോർട്ടികൾച്ചർ മേഖലയുടെ സമഗ്ര വികസനത്തിനായുള്ള  നോഡൽ ഏജൻസിയായി സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷനും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. സംസ്കരണവും വിപണവും സംബന്ധിച്ച അടിസ്ഥാന സൗകര്യങ്ങളായ പായ്ക്ക് ഹൗസ്,  പ്രീ കൂളിംഗ് യൂണിറ്റ്,  റീഫർവാനുകൾ, പ്രിസർവേഷൻ യൂണിറ്റ്, ഗ്രാമീണ വിപണികൾ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക്  മിഷൻ ധനസഹായവും നൽകുന്നുണ്ട് (SHM വെബ്സൈറ്റ് www.shm.kerala.gov.in, whatsapp no: 9188954089). കൃഷിഭവൻ വഴിയുള്ള സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തിവരുന്നു. 

ചോദ്യം 6

കാർഷികോൽപാദനത്തിലൂടെ കോടീശ്വരനായി വളർന്ന ഒരാളെ പോലും കേരളത്തിൽ കാണാൻ കഴിയില്ല. അതേസമയം വ്യവസായ - വാണിജ്യ- സേവന മേഖലകളിൽ അത്തരക്കാർ സൃഷ്ടിക്കപ്പെടുന്നുണ്ടു താനും എന്തു കൊണ്ടാവാം ഇത്?

പ്ലാന്റേഷൻ മേഖലയിലെ കൃഷിയിലൂടെ കോടീശ്വരന്മാരെ സൃഷ്ടിച്ച നാടാണ് കേരളം. കൃഷിയെന്നാൽ നെല്ലും തെങ്ങും മാത്രമാണെന്ന പൊതുബോധമാണ് ഈ കാഴ്ചയെ മറയ്ക്കുന്നത്. സ്കൂൾ മാഷ് മുതൽ രാഷ്ട്രീയ നേതാക്കൾ വരെ സ്വയം കർഷകനായി വിശേഷിപ്പിക്കുകയും, ഉത്സാഹത്തോടെ തൊടിയിലും ടെറസിലും ‘കൃഷി’ ചെയ്യുന്ന കാഴ്ച നമുക്ക് കാണാം. എന്നാൽ ഇതിൽ പലരും ‘ടൈം പാസ്/സെൽഫി’ കർഷകർ മാത്രമാണ്. കൃഷിയിലൂടെ സ്വന്തം വീട്ടിലെ ആവശ്യങ്ങൾ പോലും നിറവേറ്റാൻ പറ്റാത്ത കർഷകനെങ്ങനെ കോടീശ്വരനാവും? അവകാശപ്പെടുന്ന പോലെ കേരളത്തിലെ മൂന്നു കോടി ജനങ്ങളിൽ 40 ലക്ഷം കർഷകരുണ്ടെങ്കിൽ അതിൽ കൃഷി മുഖ്യവരുമാന മാർഗമായിട്ടെത്ര പേരുണ്ടാവും? ഇതിനിടയിൽ യഥാർഥ കർഷകനെ മഷിയിട്ട് കണ്ടെത്താൻ പാടാണ്. സ്വാഭാവികമായും കൂടുതൽ കാണുന്ന കാഴ്ചകളാൽ പൊതുബോധം സ്വാധീനിക്കപ്പെടും. സത്യത്തിൽ കൃഷിയും അനുബന്ധ ബിസിനസുകളുമാണ് മറ്റേതു മേഖലയെക്കാളും എണ്ണത്തിൽ ലക്ഷപ്രഭുക്കന്മാരെയും കോടീശ്വരന്മാരെയും സൃഷ്ടിക്കുന്നത്. ഇന്നും ആദായനികുതി നിയമത്തിന്റെ സെക്ഷൻ 10 (1) പ്രകാരം കാർഷിക- അനുബന്ധ മേഖലകളിൽ നിന്നുള്ള വരുമാനം പൂർണമായും നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com