ADVERTISEMENT

സുഗന്ധവിളകൾ കൃഷി ചെയ്യുന്നവർ ഏറെയുണ്ട് നമ്മുടെ സംസ്ഥാനത്ത്. ഇടക്കാലത്തുണ്ടായ വിലയിടിവ് കുരുമുളകും ഏലവും ഉൾപ്പെടെയുള്ളവയ്ക്കു തിരിച്ചടിയായെങ്കിലും വിപണി മെച്ചപ്പെട്ടതോടെ ഏലത്തിലും കുരുമുളകിലുമെല്ലാം കാർഷകർക്കു താൽപര്യമേറുന്നുണ്ട്. ആഗോള വിപണി ലക്ഷ്യമിട്ട് സുഗന്ധ വിളകളുടെ മൂല്യവർധനയിലേക്കു വരുന്ന സംരംഭകരുടെ എണ്ണവും കേരളത്തിൽ വർധിച്ചിട്ടുണ്ട്. സുഗന്ധവിള സംരംഭകർക്കാവശ്യമായതിന്റെ ചെറിയൊരു ശതമാനം പോലും ഉൽപന്നങ്ങൾ ഇവിടെനിന്നു സംഭരിക്കാൻ കഴിയില്ലെങ്കിലും ഈ രംഗത്തു കാണുന്ന വളർച്ച സംസ്ഥാനത്തെ സംരംഭകരെ ആകർഷിക്കുന്നു.  

തൃശൂർ ജില്ലയിൽ ചാലക്കുടിക്കടുത്ത് കുഴൂരിൽ പ്രവർത്തിക്കുന്ന ഭൂമി നാച്വറൽ സൊലൂഷൻസ് അങ്ങനെയൊരു സംരംഭമാണ്. സുഗന്ധവിളകളിൽനിന്ന് തൈലം (essential oils) വേർതിരിച്ച് ഭക്ഷ്യസംസ്കരണ വിപണിയിലേക്കും ന്യൂട്രാസ്യൂട്ടിക്കൽ / വെൽനെസ് വിപണികളിലേക്കും കയറ്റുമതി ചെയ്യുന്ന സംരംഭമാണ് 2006ൽ ആരംഭിച്ച ഭൂമി നാച്വറൽ സൊലൂഷൻസ്.

bhumi-naturals
കെ.ജയചന്ദ്രൻ

ജാതിക്കയിൽനിന്നു സുഗന്ധതൈലങ്ങൾ വേർതിരിച്ചു കയറ്റുമതി ചെയ്താണു തുടക്കമെന്ന് സംരംഭത്തിന്റെ മാനേജിങ് ഡയറക്ടർ കെ.ജയചന്ദ്രൻ. താമസിയാതെ കുരുമുളക്, ഇഞ്ചി, മഞ്ഞൾ, ഏലം എന്നിങ്ങനെ വ്യത്യസ്ത സുഗന്ധവിളകളിലേക്കു വളർന്നു. ഒപ്പം, ഭക്ഷ്യസംസ്കരണ വിപണിയിൽ വൻ ഡിമാൻഡ്  ഉള്ള ഒലിയോറെസിൻ ഉൽപാദനവും ആരംഭിച്ചു. 

മികച്ച സാധ്യതകൾ

ആഗോളതലത്തിൽ മികച്ച വളർച്ചനിരക്കുള്ള വിപണിയാണ് സുഗന്ധതൈലങ്ങളുടേത്. അതു മുന്നിൽക്കണ്ട് ഇന്തൊനീഷ്യയും ബ്രസീലും വിയറ്റ്നാമും പോലുള്ള രാജ്യങ്ങൾ സുഗന്ധവിളക്കൃഷിയുടെ വിസ്തൃതി വർഷം തോറും വർധിപ്പിക്കുകയും കൃഷിയിൽ ഹൈടെക് സാങ്കേതികവിദ്യകൾ പ്രയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് ജയചന്ദ്രൻ. അവരുടെ വളർച്ചയുടെയും ദീർഘവീക്ഷണത്തിന്റെയും പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ നമ്മുടെ കൃഷി ഒട്ടും മത്സരക്ഷമമല്ലെന്നും അദ്ദേഹം പറയുന്നു.

ഭക്ഷ്യസംസ്കരണ വിപണിക്കൊപ്പം തന്നെ ന്യൂട്രാസ്യൂട്ടിക്കൽ വിപണിയും വളരുന്നുണ്ട്. രോഗപ്രതിരോധത്തോടും സുഖജീവന(wellness)ത്തോടുമുള്ള താൽപര്യം ന്യൂട്രാസ്യൂട്ടിക്കൽ വിപണിയുടെ വളർച്ച വേഗത്തിലാക്കുന്നു. ഈ മേഖലയിൽ എറ്റവും ആവശ്യമുള്ള അസംസ്കൃത വസ്തു തന്നെ സുഗന്ധവിളകൾ. എന്നാൽ, അതു മുന്നിൽക്കണ്ട് നമ്മുടെ കൃഷി വളരുന്നില്ലെന്ന് ജയചന്ദ്രൻ.

നേട്ടം നല്‍കുന്ന വിളകൾ

മേൽപറഞ്ഞ മൂല്യവർധിത വിപണികളുടെ വളർച്ച നോക്കുമ്പോൾ ജാതി, ഏലം, കുരുമുളക്, മഞ്ഞൾ എന്നിവയുടെ കൃഷിക്കു മികച്ച സാധ്യതയുണ്ടെന്നാണ് ജയചന്ദ്രന്റെ പക്ഷം. അത്രയ്ക്കുണ്ട് ആഗോള വിപണിയിൽ അവയ്ക്കു ഡിമാൻഡ്. അതേസമയം ഇവയുടെ കൃഷിയിൽ മത്സരിച്ചു മുന്നേറുന്ന രാജ്യങ്ങളുണ്ടെന്നു മറക്കരുത്. അതായത്, ഹൈടെക് കൃഷിരീതികൾ അവലംബിച്ച്, വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദനം സാധ്യമാക്കിയാൽ മാത്രമേ നമുക്കും ആഗോളവിപണിയിൽ നേട്ടമുണ്ടാക്കാനാവുകയുള്ളൂ.  

അതു നടക്കണമെങ്കില്‍ കൃഷിയിലേക്കു പുതുതലമുറയും വരണം. 40–45 വയസ്സോടെ ഐടിയിൽനിന്നു വിരമിക്കുന്ന ഒട്ടേറെപ്പേരുണ്ട്. യുവത്വത്തിൽത്തന്നെ വിരമിക്കുന്ന അവര്‍ രണ്ടാം ഇന്നിങ്സായി മറ്റേതെങ്കിലും രംഗം തിരഞ്ഞെടുക്കുന്നു. അവരിൽ കൃഷി തിരഞ്ഞെടുക്കുന്നവരുമുണ്ട്. അവരെപ്പോലുള്ളവർക്ക് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങളൊരുക്കാൻ സർക്കാരുകൾക്കും നൂലാമാലകളില്ലാതെ വായ്പ നല്‍കാൻ ബാങ്കുകൾക്കും കഴിയണം. ഇത്തരം ചെറുപ്പക്കാർക്കു ഹൈടെക് കൃഷിയുടെ സയൻസും ആ ഗോള വിപണിയുടെ നേട്ടവും കൈപ്പിടിയിലൊതുക്കാൻ കഴിയും. അങ്ങനെയെങ്കിൽ കൃഷിയുടെ, വിശേഷിച്ചും സുഗന്ധവിളക്കൃഷിയുടെ ആഗോളസാധ്യതകൾ നമുക്കും കൂടുതൽ പ്രയോജനപ്പെടുത്താനാകുമെന്ന് ജയചന്ദ്രൻ പറയുന്നു. 

www.bhoominaturals.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com