ADVERTISEMENT

ഈ വർഷം മാർച്ചിലാണ് കുട്ടനാട് മേഖലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സ്ഥലത്തും, ഒരു കിലോമീറ്റർ ചുറ്റളവിലുമുള്ള എല്ലാ വളർത്തു പക്ഷികളെയും ദയാവധം ചെയ്തു മറവു ചെയ്തു. എന്നാൽ, ജൂൺ അവസാനമായപ്പോഴേക്കും അസുഖം കൂടുതൽ മേഖലകളിലേക്കു വ്യാപിച്ചു. ദയാവധം കൊണ്ട് ഈ രോഗത്തെ തടഞ്ഞു നിർത്താൻ കഴിഞ്ഞില്ല എന്നു വ്യക്തം. പിന്നെന്തിന് ദയാവധം? എന്ന് ചോദിക്കുന്നവർ ഏറെയാണ്. ലോകമൃഗാരോഗ്യ സംഘടന(OIE)യുടെ മാർഗനിർദേശങ്ങൾ പ്രകാരമാണ് യൂറോപ്യൻ രാജ്യങ്ങളെപ്പോലെ, പകർച്ചവ്യാധികളുടെ കാര്യത്തിൽ ഇന്ത്യയും പ്രവർത്തിക്കുന്നത്. അസുഖം റിപ്പോർട്ട് ചെയ്താൽ ആ മേഖലയിലുള്ള പക്ഷിമൃഗാദികളെ കൊന്നൊടുക്കണമെന്നാണ് OIE നിഷ്കർഷിക്കുന്നത്. മനുഷ്യരിലേക്കു ചെറിയ തോതിലെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ (ഇന്ത്യയിലുൾപ്പെടെ) ഈ രോഗം പകർന്നിട്ടുണ്ട്. മനുഷ്യരിലും മരണ നിരക്ക് കൂടുതലാണ്. വളരെ പെട്ടെന്ന് ജനിതകമാറ്റം സംഭവിക്കാൻ കഴിവുള്ള വൈറസുകളാണ് പക്ഷിപ്പനിക്ക് കാരണമാകുന്നത്. അതിനാൽ എപ്പോൾ വേണമെങ്കിലും ഒരു ജനിതകമാറ്റം സംഭവിച്ച് വൈറസ്ബാധ ഉണ്ടായാൽ, മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് ഈ രോഗം പടർന്നുപിടിക്കുന്ന സ്ഥിതിയുണ്ടാവും. ചിന്തിക്കുന്നതിലുമപ്പുറമാവും മരണനിരക്ക്. ഇത് മുന്നിൽ കണ്ടാണ് OIE വേണ്ട മുൻകരുതൽ നിഷ്കർഷിക്കുന്നതും അസുഖം വന്ന പക്ഷികളെ കൊന്നൊടുക്കുന്നതും. 

കാക്ക, കൊക്ക്, പ്രാവ്, മയിൽ തുടങ്ങിയ പറന്നു നടക്കുന്ന പക്ഷികളിലും വീര്യം കൂടിയ H5N1 ഇനത്തിൽപ്പെട്ട പക്ഷിപ്പനി വൈറസ് ബാധിച്ചതായി അവയുടെ പോസ്റ്റ്മോർട്ടത്തിൽനിന്നും കണ്ടെത്തുകയുണ്ടായി. ഈ സാഹചര്യം വളരെ ഗൗരവത്തോടെ കാണേണ്ടതാണ്. വളർത്തു പക്ഷികളെ കൊന്നൊടുക്കുകയോ, കൂട്ടിലിടുകയോ ചെയ്യാം. എന്നാൽ അസുഖവാഹകരായി പറന്നു നടക്കുന്ന കാക്കയേയും, കൊക്കിനേയും ദേശാടനപക്ഷികളെയും എന്തു ചെയ്യാം? ഒരു സ്ഥലത്ത് കൊന്നൊടുക്കിയിട്ടും മറ്റു സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നതെന്തു കൊണ്ട്?

ഈ അസുഖം ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു പടരുന്നതെങ്ങനെയെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. 

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് ചില നിർദേശങ്ങൾ

1. സ്ഥിരമായി ദേശാടനപ്പക്ഷികളെത്തുന്ന കുട്ടനാടൻ മേഖലയിൽ (കുറച്ച് വർഷങ്ങൾ) തുറന്നുവിട്ട് കോഴി, താറാവ് തുടങ്ങിയവയെ വളർത്തുന്ന രീതി അവസാനിപ്പിക്കണം. ദേശാടനപ്പക്ഷികളും, കാക്ക, കൊക്ക് പോലുള്ള പക്ഷികളും അവയുടെ വിസർജ്യവും വളർത്തു പക്ഷികളുമായി സമ്പർക്കത്തിൽ വരുന്നത് ഒഴിവാക്കണം. 

2. സ്ഥിരമായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്ന സ്ഥലത്ത് വാക്സീൻ നൽകണം. നിലവിൽ ഇന്ത്യയിൽ വാക്സീൻ നൽകുന്നതിന് അനുമതിയില്ല. OIEയുടെ മാർഗനിർദേശ പ്രകാരം അനുവദിക്കുന്നില്ലെന്നുള്ളതാണ് കാരണം. എന്നാൽ ചില രാഷ്ട്രങ്ങൾ പക്ഷിപ്പനിക്കെതിരെ വാക്സീൻ ഉപയോഗിക്കുന്നുണ്ട്. ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുമുണ്ട്. 

3. പറന്നു നടക്കുന്ന പറവകളിലുൾപ്പെടെ പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തിൽ അസുഖത്തിന്റെയും സാഹചര്യത്തിന്റെയും ഗുരുതരാവസ്ഥ, ആവശ്യമായി സ്ഥിതി വിവര കണക്കുകളും, റിപ്പോർട്ടും സഹിതം സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, കേന്ദ്രസർക്കാരിന് സമർപ്പിക്കുകയും, ദയാവധത്തിനപ്പുറം, വാക്സിനേഷൻ പോലുള്ള നടപടികളിലേക്കു കടക്കുന്നതിനു വേണ്ട നിയമ നിർമാണത്തിനായി മുൻകൈയെടുക്കേണ്ടതുമാണ്. മുൻപ് ഈ വിഷയം പാർലമെന്റിൽ വരെ ചർച്ച ചെയ്തിട്ടുള്ളതാണ്. പുതിയ മന്ത്രിസഭയിൽ കേന്ദ്രമൃഗസംരക്ഷണ മന്ത്രി കേരളത്തിൽനിന്നുള്ള സ്ഥിതിക്ക് കാര്യങ്ങൾ ബോധ്യപ്പെടുത്താനും അനുകൂല തീരുമാനമെടുക്കാനും കഴിയണം. 

4. ശാസ്ത്രീയമായി വളർത്തുന്ന സർക്കാർ ഫാമുകളിൽ എങ്ങനെ അസുഖം ബാധിക്കുന്നുവെന്ന് കണ്ടെത്തണം. 

5. തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് വ്യാവസായികാടിസ്ഥാനത്തിൽ കോഴി വളർത്തുന്നതിൽ ഏറെയും. സ്വന്തമായി ഹാച്ചറി, ഫീഡ് മിൽ, കോഴി ഫാം, വാക്സീൻ ഉൽപാദനം വരെ ഉള്ളവരാണ് വൻകിടക്കാരായ ഇവിടങ്ങളിലെ കമ്പനികൾ. നാളിതുവരെ ഈ വൻകിടക്കാരുടെ കോഴിവളർത്തല്‍ കേന്ദ്രത്തിൽ അല്ലെങ്കിൽ ഇവരുടെ മേൽനോട്ടത്തിൽ വളരുന്ന കോഴിഫാമിൽ (കേരളത്തിലുൾപ്പെടെ) പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടില്ല. എന്തുകൊണ്ട്? ഇതും പഠന വിധേയമാക്കണം. റിപ്പോർട്ട് വന്നാലും മറച്ചുവെക്കുന്നതാണോ? അതോ വാക്സീൻ ഇറക്കുമതി ചെയ്ത് കോഴികൾക്കു നൽകുന്നതു കൊണ്ടാണോ? കുറ്റമറ്റ രീതിയിൽ ജൈവസുരക്ഷ ഉറപ്പാക്കുന്നത് കൊണ്ടാണോ?

6. ‘ഭയം വേണ്ട, ജാഗ്രത മതി’ എന്ന മുദ്രാവാക്യം മാറ്റി, ‘ഭയവും വേണം, ജാഗ്രതയും വേണം’ എന്നാക്കണം. ഈ രോഗം പകരാനുള്ള സാധ്യതകളെക്കുറിച്ചും സാഹചര്യത്തെക്കുറിച്ചും പൊതുജനങ്ങൾക്ക് ബോധവൽക്കരണം നടത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com