ADVERTISEMENT

ക്രിസ്‌മസ്‌ - ന്യൂ ഇയർ ആവശ്യങ്ങൾക്കുള്ള കുരുമുളക്‌ സംഭരണം ശക്തമാക്കുകയാണ്‌ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും. ആഗോള വിപണിയിൽ പിന്നിട്ട മൂന്നു മാസമായി കുരുമുളകിനു കടുത്ത ക്ഷാമം നേരിടുകയാണ്‌. ബ്രസീലിൽ സീസൺ ആരംഭിക്കുന്നതോടെ സ്ഥിതിഗതികളിൽ മാറ്റം സംഭവിക്കുമെന്ന കണക്കുകൂട്ടലിലാണ് രണ്ടു മാസമായി ഇറക്കുമതി രാജ്യങ്ങൾ നിശബ്‌ദത പാലിച്ചത്‌. എന്നാൽ ആഗോള സുഗന്ധവ്യഞ്‌ജന വിപണിയെ തന്നെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്‌ ബ്രസീലിൽനിന്നും ഇപ്പോൾ പുറത്തു വരുന്നത്‌.

വരണ്ട കാലാവസ്ഥ നിമിത്തം ബ്രസീലിന്റെ പല ഭാഗങ്ങളിലും കാർഷികവിളകൾക്ക്‌ കനത്ത നാശമാണ്‌ സംഭവിക്കുന്നത്‌. ബ്രസീലിലെ എസ്‌പിരിറ്റോ സാന്റോ മേഖല കടുത്ത വരൾച്ചയുടെ പിടിയിലാണ്‌. പ്രധാന കാർഷിക വിളകളിൽ വൻ ഉൽപാദന നഷ്‌ടം വരുത്തുമെന്നാണ്‌ കണക്കാക്കുന്നത്‌. കാപ്പിയും കുരുമുളകുമാണ്‌ ഈ മേഖലയിൽ മുഖ്യമായും കൃഷി ചെയ്യുന്നത്‌. കൊടും വരൾച്ച മൂലം കൃഷിയിടങ്ങളും കർഷകരും കടുത്ത സമ്മർദ്ദത്തിലാണ്‌. കാപ്പി ഉൽപാദനത്തിൽ 40 ശതമാനം ഇടിവ്‌ കണക്കാക്കുമ്പോൾ കുരുമുളകിന്റെ കാര്യത്തിൽ 50 ശതമാനം ഇടിവ്‌ സംഭവിക്കുമെന്ന ഞെട്ടിക്കുന്ന വിവരമാണ്‌ അവിടെ നിന്നും ലഭ്യമാകുന്നത്‌. 

ഉയർന്ന പകൽ താപനിലയും രണ്ടു മാസത്തിലധികമായി തുടരുന്ന കടുത്ത വരൾച്ചയും കുരുമുളകു ചെടികളുടെ വളർച്ചയെ മാത്രമല്ല, കൊടികളിലെ കുരുമുളകു തിരികൾ അടർന്ന്‌ വീഴുന്നതിനും ഇടയാക്കി. വിളകളുടെ ഗുണനിലവാരത്തെ  കാലാവസ്ഥ ബാധിച്ചതായി കർഷകർ. മൂപ്പെത്തും മുൻപേ മുളകുമണികൾ അടർന്നു വീണത്‌ മൊത്തം ഉൽപാദനത്തെ മാത്രമല്ല, ബ്രസീലിയൻ കാർഷിക മേഖലയുടെ സമ്പദ്‌ഘടനയിലും വൻ പ്രത്യാഘാതങ്ങൾക്ക്‌ കാരണമാകുമെന്ന്‌ സാമ്പത്തിക വിദഗ്‌ധർ ഭയപ്പെടുന്നു. കഴിഞ്ഞ വർഷം ബ്രസീൽ 30,786 ടൺ കുരുമുളക്‌ കയറ്റുമതി നടത്തി. എന്നാൽ ഈ വർഷം കയറ്റുമതിയിൽ സംഭവിക്കാൻ ഇടയുള്ള വിള്ളലിനെക്കുറിച്ച്‌ വ്യക്തമായ ധാരണയിലെത്താൻ വൻകിട എക്‌സ്‌പോർട്ടർമാർക്കു പോലും കഴിഞ്ഞിട്ടില്ല.   

ബ്രസീലിയൻ കുരുമുളക്‌ ഒരു മാസം കൊണ്ട്‌ ന്യൂയോർക്ക്‌ തുറമുഖത്ത്‌ എത്തിക്കാനാകുമെന്ന ആശ്വാസത്തിലായിരുന്നു അമേരിക്കൻ സുഗന്ധവ്യഞ്‌ജന ഇറക്കുമതിക്കാർ. എന്നാൽ ബ്രസീലിലെ വിളനാശം മൂലം ബെല്ലാം തുറമുഖത്തുനിന്നുള്ള ചരക്കു വരവിൽ പ്രതീക്ഷ അർപ്പിക്കുന്നതിൽ കഴമ്പില്ലെന്നു വൈകിയ വേളയിൽ യുഎസ്‌ ബയർമാരുടെ തിരിച്ചറിവ്‌ അവരെ മറ്റൊരു വലിയ ചോദ്യത്തിനു മുൻപിലാണ്‌ എത്തിച്ചിരിക്കുന്നത്‌. കുരുമുളകിനായി ഇനി എങ്ങോട്ട്‌ തിരിയും ? 

അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഡിസംബർ വരെയുള്ള ഡിമാൻഡിന്‌ ആവശ്യമായ ചരക്കു സംഭരണത്തിനുള്ള ഒരുക്കത്തിലാണ്‌. എന്നാൽ, എവിടെ നിന്നും കുരുമുളക്‌ സംഘടിപ്പിക്കുമെന്ന കാര്യത്തിൽ വ്യക്തമായ ഒരു ധാരണയിലെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. എല്ലാകാലത്തും യുഎസ്‌‐യൂറോപ്യൻ ബയർമാരുടെ രക്ഷയ്‌ക്ക്‌ എത്തിയിരുന്ന വിയറ്റ്‌നാം മുളകായിരുന്നു, എന്നാൽ അവിടത്തെ സ്ഥിതി നിത്യേനെ ഗുരുതരമാകുന്നു. കാർഷിക മേഖലയിൽ കുരുമുളകു നീക്കം ചുരുങ്ങിയതോടെ വില ഉയർത്തിയിട്ടും ചരക്ക്‌ കണ്ടെത്താനായില്ല. കയറ്റുമതിക്കാർക്ക്‌ ഓർഡർ പ്രകാരമുള്ള ഷിപ്പ്‌മെന്റുകൾ യഥാസമയം പൂർത്തിയാക്കാൻ മുളക്‌ വിദേശ രാജ്യങ്ങളിൽ നിന്നും സംഘടിപ്പിക്കേണ്ടി വന്നു. 

Black pepper (Image credit: Khunaoy/ShutterStock)
Black pepper (Image credit: Khunaoy/ShutterStock)

ഇന്താനേഷ്യൻ എക്‌സ്‌പോർട്ടർമാരെയാണ്‌ വിയറ്റ്‌നാം മുളകിനായി വട്ടം പിടിച്ചത്‌. പ്രതികൂല കാലാവസ്ഥയിൽ അവിടെയും വിളവ്‌ ചുരുങ്ങിയതിനാൽ കൂടുതൽ ഇടപാടുകൾക്ക്‌ താൽപര്യം കാണിക്കാതെ ജക്കാർത്തയിലെ കയറ്റുമതി സമുഹം വിയറ്റ്‌നാം ഓർഡറുകളിൽ നിന്നും സാവധാനം പിൻവലിഞ്ഞു. ജൂലൈ ഷിപ്പ്‌മെന്റിന്‌ മഡഗാസ്‌കർ, കംബോഡിയ മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മുളക്‌ ശേഖരിച്ചാണ്‌ കയറ്റുമതി ഓർഡറുകൾ പലതും ഒരു വിധം ഒപ്പിച്ചത്‌. ഡിസംബർ വരെയുള്ള അഞ്ചു മാസക്കാലയളവിലെ ഷിപ്പ്‌മെന്റുകൾ യഥാസമയം പൂർത്തിയാക്കണമെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കണം. എന്നാൽ നിലവിൽ മുൻനിരയിലുള്ള ഒട്ടുമിക്ക രാജ്യങ്ങളിലെയും കർഷകരുടെ പത്തായങ്ങൾ ശൂന്യമായ അവസ്ഥയിലാണ്‌.   

വർഷാരംഭത്തിൽ എൽ -നിനോ കാലാവസ്ഥാ വ്യതിയാനമാണ്‌ വിയറ്റ്‌നാം കർഷകരുടെ ഉറക്കം കെടുത്തിയതെങ്കിൽ പിന്നിട്‌ ലാ-നിന പ്രതിഭാസത്തെയാണ്‌ വിയറ്റ്‌നാം കുരുമുളകു കർഷകരെ കാത്തിരുന്നത്‌. കുരുമുളക് തോട്ടങ്ങൾ ഇതു മൂലം വേണ്ട വിധം പരിപാലിക്കാൻ അവർക്കായില്ല. വിയറ്റ്നാമിൽ കുരുമുളക്‌ ഉൽപാദനം ഉയർന്ന്‌ നിൽക്കുന്ന മലയോര മേഖലകളായ ഗിയ ലായ്, ഡാക് ലക്, ഡാക് നോങ് മേഖലയിലും തെക്കു കിഴക്കൻ മേഖലയിലെ ബിൻ ഫുവോക്ക്, ഡോങ് നായ്, ബാ റിയ വുങ് ടൗ എന്നിവിടങ്ങളിൽ സർക്കാർ നടത്തിയ സർവേകളിൽ കൃഷിയുടെ വീസ്‌തീർണം 50 ശതമാനം കുറയുമെന്നാണ്‌ കണക്കാക്കുന്നത്‌.  

വിയറ്റ്‌നാം നടപ്പു വർഷം ആദ്യ ഏഴു മാസക്കാലയളവിൽ മൊത്തം 1,64,357 ടൺ കുരുമുളക്‌ വിവിധ രാജ്യങ്ങളിലേക്ക്‌ കയറ്റുമതി നടത്തി. അതിൽ 1,45,330 ടൺ കുരുമുളകും 19,027 ടൺ വെള്ളക്കുരുമുളകുമായിരുന്നു. വിയറ്റ്‌നാമിന്റെ കുരുമുളക്‌ കയറ്റുമതി വിറ്റുവരവ് 764 ദശലക്ഷം ഡോളറിലെത്തി നിൽക്കുന്നു. മുന്നിലുള്ള അഞ്ച്‌ മാസക്കാലയളവിൽ അവർ ലക്ഷ്യമിടുന്നത്‌ ഒരു ബില്യൺ ഡോളർ കയറ്റുമതിയെയാണ്‌. എന്നാൽ അതിനായി എവിടെ നിന്നും കുരുമുളക്‌ കണ്ടെത്തുമെന്ന കാര്യത്തിൽ യാതോരു തീരുമാനവും ആയിട്ടില്ല.

black-pepper-peter-6

വിയറ്റ്‌നാം കയറ്റുമതിക്കാരുടെ ഗോഡൗണുകൾ ഏതാണ്ട്‌ ശൂന്യമാണ്‌. മഡഗാസ്‌കറിൽ നിന്നും കംബോഡിയയിൽ നിന്നും കിട്ടാവുന്ന പരമാവധി ചരക്ക്‌ വിയറ്റ്‌നാം ഇതിനകം സംഘടിപ്പിച്ചു. ജൂലൈയിൽ നടത്തിയ വിളവെടുപ്പിൽ ഇന്തൊനീഷ്യയിൽ ഇനി ഏകദേശം 20,000-25,000 ടൺ ചരക്കുണ്ടെന്നാണ്‌ കണക്കാക്കുന്നത്‌. എന്നാൽ ഈ സ്‌റ്റോക്ക്‌ വച്ച്‌ അവർ വിലപേശുകയാണ്‌. കയറ്റുമതിക്കാർ വാരമധ്യം 7700 ഡോളർ വരെ ആവശ്യപ്പെട്ടതായാണ്‌ യൂറോപ്യൻ റീസെല്ലർമാരിൽ നിന്നുള്ള വിവരം. അതേസമയം ജക്കാർത്തയിൽ നിന്നും 7500 ഡോളറിനും ഓഫറുകൾ ഇറങ്ങുന്നുണ്ടെങ്കിലും തിരക്കിട്ട്‌ പുതിയ കരാറുകളിൽനിന്നും കയറ്റുമതിക്കാർ അകന്ന്‌ മാറുന്നതായാണ്‌ സൂചന. 

ബ്രസീൽ 6800 ഡോളറും വിയറ്റ്‌നാം 7000 ഡോളറും ആവശ്യപ്പെട്ടു. അതേസമയം രൂക്ഷമായ ചരക്കു ക്ഷാമത്തെ തുടർന്ന്‌ മലേഷ്യൻ കുരുമുളക്‌ വില ടണ്ണിന്‌ 8500 ഡോളറായി ഉയർന്നു. ഇതിനിടയിൽ ആഗോള കുരുമുളക്‌ വിപണിയിലെ ചക്രവർത്തിയായ ഇന്ത്യയുടെ നിരക്ക്‌ ടണ്ണിന്‌ 8200 ഡോളറിലാണ്‌. മറ്റു രാജ്യങ്ങളുടെ വിലയുമായി താരതമ്യം ചെയുമ്പോൾ നമ്മുടെ മുളകുവിലയിൽ കാര്യമായ അന്തരം ഇല്ലാത്ത സാഹചര്യത്തിൽ ക്രിസ്‌മസിന്‌ മുന്നേ വീശിയടിക്കാൻ ഇടയുള്ള യൂറോ‐അമേരിക്കൻ ഓർഡറുകൾ വയനാടൻ മലനിരകളെയും ഹൈറേഞ്ചിനെയും കോരിത്തരിപ്പിക്കുമോ?       

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com