ADVERTISEMENT

ദക്ഷിണേന്ത്യൻ കാപ്പിക്കർഷകർ ഉയർന്ന വിലയെ വീണ്ടും ഉറ്റുനോക്കുന്നു. പ്രതികൂല കാലാവസ്ഥ നിമിത്തം ഇന്ത്യയിൽ കാപ്പി വിളവ്‌ അടുത്ത സീസണിൽ കുറയുമെന്ന സൂചനകളാണ്‌ ഉൽപാദക കേന്ദ്രങ്ങളിൽനിന്നും പുറത്തുവരുന്നത്‌. വർഷത്തിന്റെ ആദ്യ പാദത്തിലെ കടുത്ത വേനലും പിന്നീടുണ്ടായ ശക്തമായ മഴയും കാപ്പിച്ചെടികൾ പൂക്കുന്നതിനു തടസമായി. കേരളത്തിലും കർണാടകത്തിലും 2024-25 സീസണിൽ കാപ്പി ഉൽപാദനം ഇടിയുമെന്നാണ്‌ തോട്ടം മേഖലയുടെ വിലയിരുത്തൽ.  

ഫെബ്രുവരി‐ഏപ്രിലിലെ പതിവിലും ഉയർന്ന താപനില ഉൽപാദക മേഖലയിൽ കാപ്പിച്ചെടികൾ പൂക്കുന്നതിനു തടസമായി. കാലവർഷത്തിന്റെ തുടക്കത്തിൽ നിലനിന്ന കനത്ത പേമാരി തോട്ടം മേഖലയിൽ വൻ പ്രത്യാഘാതം സൃഷ്ടിച്ചത്‌ വിളയെ ഇത്രമാത്രം ബാധിക്കുമെന്ന്‌ അന്നു കർഷകർ കണക്ക്‌ കൂട്ടിയില്ല. കർണാടകത്തിലെ മുഖ്യ കാപ്പി ഉൽപാദക മേഖലയായ ചിക്കമംഗലൂരിൽ ഏകദേശം 47 ശതമാനം അധിക മഴ ലഭിച്ചപ്പോൾ കൂർഗ്ഗ്, ഹസ്സൻ മേഖലയെയും മഴ കാര്യമായി ബാധിച്ചു.  

പല ഭാഗങ്ങളിലും കാപ്പിക്കുരു പൊഴിഞ്ഞു വീണത്‌ കണക്കിലെടുത്താൽ മുന്നിലുള്ള സീസണിൽ ഉൽപാദനം 20–30 ശതമാനം ഇടിയാമെന്ന്‌ കർണാടകത്തിലെ കാപ്പിക്കർഷകർ. അതേസമയം കാപ്പി പ്ലാന്റേഴ്‌സ്‌ അസോസിയേഷന്റെ വിലയിരുത്തലിൽ ഉൽപാദനം 20 ശതമാനം കുറയുമെന്നാണ്‌. എന്നാൽ വിളവ്‌ കഴിഞ്ഞ വർഷത്തേക്കാൾ താഴുമെന്നാണ്‌ കാപ്പി ഗ്രോവേഴ്‌സ്‌ അസോസിയേഷൻ പറയുന്നത്. 

Image Credit: wundervisuals/ Istock
Image Credit: wundervisuals/ Istock

കാപ്പി ഉൽപാദനം സംബന്ധിച്ചുള്ള കണക്കു കൂട്ടൽ വിവിധ സംഘടനകളിൽ നിന്നും വരുന്നുണ്ടെങ്കിലും അവർ ആരും തന്നെ വിളവ്‌ ഉയരുമെന്ന്‌ അവകാശപ്പെടുന്നില്ല. അതായത്‌ ഒക്‌ടോബറിൽ ആരംഭിക്കുന്ന പുതിയ കാപ്പി വർഷത്തിൽ ഇന്ത്യയുടെ മൊത്തം ഉൽപാദനത്തിൽ വൻ ഇടിവ്‌ സംഭവിക്കും. ഏപ്രിൽ‐മേയ്‌ മാസങ്ങളിൽ അര നൂറ്റാണ്ടിനിടയിൽ കേരളം അഭിമുഖീകരിച്ച ഏറ്റവും ഉയർന്ന താപനില സൃഷ്‌ടിച്ച വരൾച്ചയുടെ ആഘാതം നമ്മുടെ കാപ്പിത്തോട്ടങ്ങളെയും ബാധിച്ചിരുന്നു. പിന്നീട്‌ തെക്കുപടിഞ്ഞാൻ കാലവർഷത്തിന്റെ വരവ്‌ വയനാടൻ കാപ്പിത്തോട്ടങ്ങളെ പിടിച്ചുലച്ചത്‌ ചില്ലറയല്ല. നിലവിൽ വയനാട്ടിൽ ഉണ്ട കാപ്പി 54 കിലോ 11,700 രൂപയിലും പരിപ്പ്‌ 38,500 രൂപയിലുമാണ്‌ വ്യാപാരം നടക്കുന്നത്‌. കട്ടപ്പനയിൽ റോബസ്റ്റ കാപ്പി കിലോ 224 രൂപയിലും റോബസ്റ്റ പരിപ്പ്‌ 370 രൂപയിലുമാണ്‌. 

കോഫി ബോർഡ്‌ 2023-24ൽ മൊത്തം 3.74 ലക്ഷം ടൺ കാപ്പി ഉൽപാദനമാണ്‌ കണക്കാക്കിയത്‌. ഇതിൽ 2.61 ലക്ഷം ടൺ റോബസ്റ്റയും 1.13 ലക്ഷം ടൺ അറബിക്കയും വിളയുമെന്നാണ്‌ സീസണിനു മുന്നേ പ്രവചിച്ചത്‌. എന്നാൽ കഴിഞ്ഞ സീസണിലെ വിളവ്‌ സംബന്ധിച്ച അന്തിമ കണക്ക്‌ അവർ ഇനിയും പുറത്തുവിട്ടിട്ടില്ല. ഇതിനിടെ ഉൽപാദകരെ ഏറെ സമ്മർദ്ദത്തിലാക്കുന്നത്‌ തുലാവർഷത്തിന്റെ വരവിനെയാണ്‌. നവംബർ- ഡിസംബറിൽ മഴ കനത്താൽ തോട്ടം മേഖലയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന്‌ കർഷകർ. 

ആഗോള കാപ്പി ഉൽപാദകരാജ്യങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ ബ്രസീലിൽനിന്നും അത്ര ശുഭകരമായ വാർത്തകളല്ല പുറത്തുവരുന്നത്‌. പിന്നിട്ട 43 വർഷത്തിനിടയിലെ ഏറ്റവും കടുത്ത വരൾച്ചയെ അവിടത്തെ മുഖ്യ കാപ്പി ഉൽപാദക മേഖലകൾ അഭിമുഖീകരിച്ചു. 1981നു ശേഷമുള്ള ഏറ്റവും രൂക്ഷമായ വരൾച്ച തോട്ടം മേഖലയെ അക്ഷരാർഥത്തിൽ പിടിച്ചുലച്ചു. അതേസമയം ഏപ്രിൽ മുതൽ നിലനിന്ന തുടർച്ചയായ മഴ കാപ്പിച്ചെടികൾ പുഷ്‌പിക്കുന്നതിനു തിരിച്ചടിയായത്‌ 2025-26 സീസണിൽ കാപ്പി വിളവ് കുറയാൻ ഇടയാക്കും. 2024ലെ ബ്രസീലിയൻ കാപ്പി ഉൽപ്പാദനം 58.8 ദശലക്ഷം ചാക്കുകളാണ്‌ പ്രതീക്ഷിച്ചതെങ്കിലും ഉൽപാദനം 54.8 ദശലക്ഷം ചാക്കായി ചുരുങ്ങുമെന്നാണ്‌ ഏറ്റവും പുതിയ വിലയിരുത്തൽ. 

coffee-karshakasree

അന്താരാഷ്‌ട്ര തലത്തിൽ ഉയർന്ന അളവിൽ റോബസ്റ്റ കാപ്പി ഉൽപാദിപ്പിക്കുന്ന വിയറ്റ്‌നാമിലും കൃഷിനാശം സംഭവിച്ചു. കഴിഞ്ഞവാരം വീശിയടിച്ച യാഗി ചുഴലികാറ്റിൽ കാപ്പിത്തോട്ടങ്ങൾക്ക്‌ നേരിട്ട തിരിച്ചടി എത്രയെന്നത്‌ സംബന്ധിച്ച്‌ അവർ ഇനിയും വിലയിരുത്തി തുടങ്ങിയിട്ടില്ല. എന്നാൽ ഒട്ടുമിക്ക കാപ്പിത്തോട്ടങ്ങളും വെള്ളക്കെട്ടിലാണ്‌. സെപ്‌റ്റംബറിൽ അവസാനിക്കുന്ന സീസണിൽ വിയറ്റ്‌നാമിൽ കാപ്പി ഉൽപാദനം 20 ശതമാനം ഇടിഞ്ഞു. ഇത്‌ ആഗോള കാപ്പി വില മുന്നേറാൻ സാഹചര്യം ഒരുക്കും. ഉൽപാദകരാജ്യങ്ങളിൽ നിന്നുള്ള പ്രതികൂല വാർത്തകളെ തുടർന്ന്‌ ഏതാനും ദിവസങ്ങളായി രാജ്യാന്തര അവധി വ്യാപാര കേന്ദ്രങ്ങളിൽ കാപ്പി വില വീണ്ടും ചൂടുപിടിച്ചു. ബ്രസീലിയൻ കാപ്പി വിളവിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ രാജ്യാന്തര അവധി വ്യാപാരത്തിൽ ഉൽപ്പന്ന വില 2011നു ശേഷമുള്ള ഏറ്റവും ഉയർന്ന തലത്തിലേക്ക്‌ കഴിഞ്ഞ രാത്രി ചുവടുവച്ച്‌, 13 വർഷത്തിനിടയിൽ ആദ്യമായി 318 ഡോളറിലേക്കു കയറി. അന്നു രേഖപ്പെടുത്തിയ 380 ഡോളറിലെ ഉയർന്ന വില നിലവിലെ ബുൾ റാലിയിൽ കാപ്പി മറികടക്കുമോ?   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com