ADVERTISEMENT

‘‘പുതുമ ചോരാത്ത മാങ്കോസ്റ്റിൻ പഴങ്ങൾക്കാണ് ഡിമാൻഡ്. അതുകൊണ്ടുതന്നെ മുൻകൂട്ടി ഓർഡർ എടുത്തു മാത്രമാണ് ഇവ വിളവെടുക്കുന്നതും കയറ്റി അയയ്ക്കുന്നതും’’– ചാലക്കുടി പരിയാരം മൂത്തേടൻവീട്ടിലെ മനു പറഞ്ഞു. കേരളത്തിലെതന്നെ അറിയപ്പെടുന്ന മാങ്കോസ്റ്റിൻ കർഷകനായ മെർളിന്റെ മകനാണ് മനു. സഹോദരൻ മിഥുനുമായി ചേർന്ന് അച്ഛന്റെ കൃഷിയെ അഗ്രോ ബിസിനസായി വളർത്തുകയാണ് മനു. മെർളിൻ ഫാം എന്ന ബ്രാൻഡിലാണ് ഇവരുടെ പഴങ്ങളുടെ വിപണനം.

mangosteen-6

മൂന്നു ഘടകങ്ങളാണ് പ്രധാനമായും മാങ്കോസ്റ്റിന്‍വില നിർണയിക്കുന്നതെന്ന് മനു. സീസൺ–ഓഫ്സീസണിലെ ലഭ്യത, കായ്കളുടെ വലുപ്പവും ഭംഗിയും, ആകെ ലഭ്യത. ഓഫ് സീസണ്‍ അവസാനത്തിൽ പുതിയ സീസൺ തുടങ്ങിയെന്നറിയിച്ചു വരുന്ന പഴങ്ങൾക്ക് പ്രീമിയം വിലയാണ്. കേരളത്തിൽ  മാങ്കോസ്റ്റിൻ ആദ്യം വിളവെടുക്കുന്നത് ചാലക്കുടിയിലാണെന്ന് മിഥുന്റെ അച്ഛനും മാങ്കോസ്റ്റിൻ കൃഷിയിലെ പ്രമുഖനുമായ മെർളിൻ ചൂണ്ടിക്കാട്ടി. കാലാവസ്ഥ ശരിയായി വന്നാൽ ഇവിടെ ഡിസംബറിൽ പൂവിടും ഏപ്രിലിൽ വിളവെടുത്തു തുടങ്ങും. ഇവിടെ കായ്കൾ തീരുമ്പോഴേക്ക് പത്തനംതിട്ടമേഖലയിലെ കായ്കൾ വിളവെടുപ്പിനു പാകമാകും. ഓഗസ്റ്റ് – സെപ്റ്റംബറിൽ വയനാട് മേഖലയിലെ കായ്കൾ കൂടി വിളവെടുത്തശേഷമേ സീസൺ അവസാനിക്കൂ. ചുരുക്കത്തിൽ ഏപ്രിൽ മുതൽ സെപ്റ്റംബർവരെ നമ്മുടെ സംസ്ഥാനത്തുനിന്ന് മാങ്കോസ്റ്റിൻ കയറ്റിവിടാനാകും. 

mangosteen-2
മനുവും മിഥുനും പിതാവ് മെർളിനൊപ്പം

ഈ വർഷം കിലോയ്ക്ക് ശരാശരി 400 രൂപ വില കിട്ടി. എന്നാൽ, വേനൽക്കാലമായതിനാലും മറ്റെങ്ങും കിട്ടാനില്ലാത്തതിനാലും ഏപ്രിലിൽ വിളവെടുക്കുന്ന കായ്കൾക്ക് പ്രീമിയം വില ലഭിക്കാറുണ്ട്. ഈ വർഷം ഏപ്രിലിൽ കിലോയ്ക്ക് 600 രൂപ നിരക്കിലാണ് സീസൺ ആരംഭിച്ചത്. മഴക്കാലത്ത് ഉൽപാദനം വർധിക്കുന്നതോടെ വില 200 രൂപവരെ താഴാറുണ്ട്. എന്നാൽ, വിളവ് മോശമായതിനാലാവണം ഈ വർഷം വില 400നു താഴേക്കു പോയില്ല– അദ്ദേഹം പറഞ്ഞു. കാഴ്ചയ്ക്ക് ആകർഷകമായ വലിയ കായ്കൾക്കു മികച്ച വില ലഭിക്കും.   വിളവെടുപ്പിനുശേഷം ലഭിച്ച കായ്കളുടെ അളവും ഭംഗിയും സീസണുമൊക്കെ കണക്കിലെടുത്താണ് ഓരോ ദിവസവും വില നിശ്ചിയിക്കുക. സീസണിൽ ഉൽപാദനം ഏറ്റവും വർധിക്കുമ്പോൾ കിലോയ്ക്ക് 120 രൂപ വരെ വില താഴാറുണ്ട്. ഒരു സീസണിൽത്തന്നെ വ്യത്യസ്ത വില വരുന്നതിനാൽ 5 വർഷത്തെ ശരാശരിവില നിർണയിക്കുക പ്രയാസമാണ്. എങ്കിലും 200 രൂപ പ്രതീക്ഷിക്കാം.

mangosteen-1

മൊത്തക്കച്ചവടക്കാർക്കും ഓൺലൈൻ വിപണനക്കാർക്കുമാണ് ഇവർ പ്രധാനമായും പഴങ്ങൾ എത്തിക്കുന്നത്. മാങ്കോസ്റ്റിൻ മൊത്തവിലയ്ക്കു വാങ്ങി ഓൺലൈൻ ചാനലുകളിലൂടെ വിൽക്കുന്ന ഒട്ടേറെ സംരംഭകരുണ്ടെന്ന് മിഥുൻ. അവരും മുൻകൂട്ടി ഓർഡർ എടുത്താണ് പഴങ്ങൾ വാങ്ങുക. ഉൽപന്നം എത്തുന്ന മുറയ്ക്ക് ചെറു പാക്കറ്റുകളിലാക്കി ആവശ്യക്കാരുടെ വീടുകളിലെത്തിക്കും. സ്വന്തമായുള്ള 5 ഏക്കറിലെ പഴങ്ങളാണ് ഇവരുടെ മുഖ്യ സ്രോതസ്സ്. കൂടാതെ, പരിചയക്കരായ കൃഷിക്കാരുടെ തോട്ടങ്ങൾ ഏറ്റെടുത്ത് വിളവെടുപ്പും വിൽപനയും നടത്താറുണ്ട്. കഴിഞ്ഞ വർഷം ആകെ 43 ടൺ മാങ്കോസ്റ്റിനാണ് കൃഷിക്കാരിൽനിന്നു വാങ്ങിയത്. സ്ഥിരമായി 25 കൃഷിക്കാരിൽനിന്ന് മാങ്കോസ്റ്റിനും റംബുട്ടാനും വാങ്ങും. നേരിട്ടു കയറ്റുമതിയില്ലെങ്കിലും കയറ്റുമതിക്കാർക്കു നൽകാറുണ്ടെന്ന് മിഥുൻ പറഞ്ഞു. നിലവാരമേറിയ കായ്കൾ വേർതിരിച്ച് ക്രയ്റ്റുകളിലാക്കി എത്തിച്ചുകൊടുക്കുമ്പോൾ പ്രീമിയം വില കിട്ടും.

തോട്ടമടിസ്ഥാനത്തിൽ മാങ്കോസ്റ്റിൻ കൃഷിചെയ്യുന്ന രീതി വർധിക്കുകയാണ്. സംസ്ഥാനത്തെ ആകെ ഉൽപാദനത്തിന്റെ 60 ശതമാനത്തോളം ഇപ്പോൾ തോട്ടങ്ങളിലാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ഉൽപാദനം 40% കണ്ടു വർധിച്ചിട്ടുണ്ട്. ആനുപാതികമായി വിപണിയും വികസിച്ചു. കേരളത്തിൽ ഒതുങ്ങിനിന്ന  മാങ്കോസ്റ്റിൻ വിപണി ഇപ്പോൾ മറ്റു സംസ്ഥാനങ്ങളില്‍ മാത്രമല്ല വിദേശരാജ്യങ്ങളിലുമുണ്ട് പുതുതലമുറ കൊണ്ടുവന്ന മാറ്റം മെർളിൻ ചൂണ്ടിക്കാട്ടി.

mangosteen-3

ഇന്ത്യയിലെ ഏറക്കുറെ എല്ലാ സംസ്ഥാനങ്ങളിലേക്കും ഇവിടെനിന്നു മാങ്കോസ്റ്റിൻ കയറ്റി അയയ്ക്കുന്നുണ്ടെന്ന് മിഥുൻ പറഞ്ഞു. ഈ സീസണിൽ മുംബൈയിലേക്കു മാത്രം 3 ടണ്ണിലേറെയാണ് ചാലക്കുടിയിൽനിന്നു കയറിപ്പോയത്. പുണെ, കോൽക്കത്ത, റായ്‌പുർ, ന്യൂഡൽഹി, ബെംഗളൂരു, ചെന്നൈ, ഗോവ, ഹൈദരാബാദ്, അഹമ്മദാബാദ്, നാഗ്പുർ, വിജയവാഡ, തിരുപ്പതി, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കൊക്കെ പതിവായി മാങ്കോസ്റ്റിൻ അയയ്ക്കാറുണ്ട്. ഒരിടത്തും ഓർഡർ പൂർണമായി നൽകാൻ കഴിയാറില്ലെന്നതാണ് വാസ്തവം. മുംബൈയിലേക്ക് ഈ വർഷം അയച്ചതിന്റെ ഇരട്ടിയിലേറെ നൽകിയാൽപോലും ആവശ്യക്കാർ ബാക്കിയുണ്ടാവുമെന്നതാണ് സ്ഥിതി – മിഥുൻ പറഞ്ഞു. ഒരിടത്തും തുടർച്ചയായി നൽകാറില്ലെന്നതിനാൽ വിലപേശൽ പോലുമില്ലാതെ വാങ്ങാൻ അവിടത്തെ കച്ചവടക്കാർ തയാറാണ്– അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ഉൽപാദനത്തിന്റെ 70 ശതമാനവും സംസ്ഥാനത്തിനു പുറത്താണ് വിൽക്കുന്നത്. ഇവിടത്തെക്കാൾ കിലോയ്ക്ക് 100 രൂപവരെ അന്യ സംസ്ഥാന വിപണികളിൽ അധികവില കിട്ടും– മിഥുൻ പറഞ്ഞു.

കാലാവസ്ഥമാറ്റം നേരിയ തോതിലെങ്കിലും മാങ്കോസ്റ്റിനെ ബാധിച്ചത് ഈ വർഷം മാത്രമാണെന്ന് മനു ചൂണ്ടി ക്കാട്ടി. മുൻപേ എത്തിയ മഴ വിളവർധനയ്ക്കു തടസ്സമായി. എന്നാൽ, ഉൽപാദനം കുറഞ്ഞതോടെ വില കൂടുകയും ചെയ്തു– മനു പറഞ്ഞു.

ഫോൺ: 9446689478

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com