ADVERTISEMENT

കൂൺകൃഷി Part-5

മികച്ച രീതിയിൽ കൂൺ കൃഷി ചെയ്യുന്ന കർഷകരോട് കൂൺകൃഷിയിൽ താൽപര്യമുള്ളവർ സ്ഥിരം ചോദിക്കുന്ന ചോദ്യങ്ങൾ ഇതിന് ഇവിടെ ഡിമാൻഡ് ഉണ്ടോ? വിൽക്കുന്നത് എങ്ങനെയാണ്? വലിയ തോതിൽ ഉൽപാദിപ്പിച്ചാൽ വിൽക്കാൻ കഴിയുമോ? എന്നിങ്ങനെയാണ്. എന്നാൽ, ഒരിക്കലും വാണിജ്യാടിസ്ഥാനത്തിൽ ആരംഭിച്ച്, വൻ തോതിൽ ഉൽപാദിപ്പിച്ചശേഷം വിപണി കണ്ടെത്തേണ്ട വിളയല്ല കൂൺ എന്ന് ഈ മേഖലയിലുള്ള ഓരോ കർഷകരും പറയും. ഇന്ന് മികച്ച രീതിയിൽ വിപണി പിടിച്ച കർഷകരെല്ലാംതന്നെ ചെറിയ തോതിൽ തുടങ്ങി കൃഷി പഠിച്ച് ഘട്ടം ഘട്ടമായി വളർന്നവരാണ്. കാരണം മറ്റു പച്ചക്കറികളെപ്പോലെ കൂണിനെ ഒരു അവശ്യ വസ്തു എന്ന തോതിൽ ആരുംതന്നെ പരിഗണിക്കുന്നില്ലെന്നതു തന്നെ കാരണം. അതുകൊണ്ടുതന്നെ ഇരുന്നിട്ടേ കാൽ നീട്ടാവൂ എന്നു പറയുന്നതുപോലെതന്നെയാണ് കൂൺകൃഷിയുടെയും കാര്യം. ഓരോ കർഷകരും തങ്ങളുടേതായ മാർക്കറ്റ് കണ്ടെത്താൻ പല രീതികളും സ്വീകരിക്കാറുമുണ്ട്. അതുകൊണ്ടുതന്നെ വിപണിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് പരാമർശിക്കാം.

ഗ്രൂമിങ് ആൻഡ് പാക്കിങ്

നേരത്തെ സൂചിപ്പിച്ചതുപോലെതന്നെ കേരളത്തിലെ സാധാരണക്കാർക്കിടയിൽ കൂൺ ഒരു അവശ്യ ഇനമല്ല. എന്നാൽ, കഴിക്കണമെന്നു തോന്നിൽ അത് ഉൾപ്പെടുത്തുകയും ചെയ്യും. അതുകൊണ്ടുതന്നെ ആരെയും ആകർഷിക്കുന്ന വിധത്തിൽ വൃത്തിയായി പായ്ക്ക് ചെയ്തു വേണം കൂൺ വിപണിയിൽ എത്തിക്കാൻ. വായുസഞ്ചാരത്തിനും കൂൺ കേടാകാതെ ഇരിക്കുന്നതിനുമായി ട്രേ പാക്കിങ് രീതിയാണ് ഇന്ന് കൂൺ കർഷകർ അഥവാ സംരംഭകർ സ്വീകരിച്ചിരിക്കുന്നത്. വിളവെടുത്ത കൂണിന്റെ ചുവട്ടിൽ പറ്റിപ്പിടിച്ചിരിക്കുന്ന അറക്കപ്പൊടിയൊക്കെ മുറിച്ചു നീക്കി വൃത്തിയായിട്ടായിരിക്കണം പായ്ക്ക് ചെയ്യേണ്ടത്. അതുപോലെ ട്രേയിൽ കൂണിതളിന്റെ അടിഭാഗം മുകളിൽ വരുന്ന വിധത്തിൽ വേണം അടുക്കേണ്ടത്. ഇനം അനുസരിച്ച് കൂണിന്റെ മുകൾ ഭാഗത്തിന് നിറംമാറ്റമുണ്ടാകാം. എന്നാൽ, അടിഭാഗം വെളുത്ത നിറത്തിലായിരിക്കും. 

പാക്കിങ് സൈസ്

പൊതുവെ 200 ഗ്രാമിന്റെ പാക്കറ്റ് ആയിട്ടാണ് കർഷകർ വിപണിയിൽ എത്തിക്കുന്നത്. ഓരോ പ്രദേശം അനുസരിച്ച് വിലയിലും മാറ്റം വരും. നമ്മുടെ സംസ്ഥാനത്ത് 200 ഗ്രാം കൂണിന് 80 മുതൽ 100 വരെ രൂപ പരമാവധി ചില്ലറ വിലയുണ്ട്. 200 ഗ്രാം പാക്കിന് 90 രൂപ വിലയിട്ടാണ് പെരുമ്പാവൂരിലെ കൂൺകർഷകയായ അനിത ജലീലിന്റെ വിൽപന. ഇതുകൂടാതെ 115 രൂപയുടെ ചെറിയ പായ്ക്കുമുണ്ട്. ഇതിന് 50 രൂപയാണ് വിൽപന. ചെറിയ പായ്ക്കറ്റിനാണ് ഡിമാൻഡ് കൂടുതൽ.

വിൽപനവഴികൾ

mushroom-5-sq

കട്ടിലിന്റെ താഴെ ഡാർക്ക് റൂം സെറ്റ് ചെയ്ത് 15 ബെഡുകളുമായി കൂൺകൃഷി തുടങ്ങിയ അനിത ഇന്ന് രണ്ടു വലിയ ഹാർവെസ്റ്റിങ് ഷെഡുകളിൽ കൂൺ വളർത്തുന്നു. ഒപ്പം കൂൺവിത്തുൽപാദനവുമുണ്ട്. എന്നാൽ, ഇതൊന്നും ഒറ്റ ദിവസംകൊണ്ട് വളർത്തിയതല്ല. കൃഷി പഠിച്ച്, സമീപ പ്രദേശങ്ങളിലെ പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവകളിൽ കയറിയിറങ്ങി കണ്ടെത്തിയ മാർക്കറ്റിലൂടെ വിപണി പിടിച്ച് വളർന്നതാണ്. ഒന്നും രണ്ടും പാക്കറ്റുകൾ കടകളിൽ വച്ചും കൂൺ വിൽക്കപ്പെടും എന്ന പോസ്റ്റർ പതിപ്പിച്ചുമൊക്കെയാണ് ഉപഭോക്താക്കൾക്ക് കൂൺ പരിചയപ്പെടുത്തിയത്. ഇന്ന് ദിവസം ശരാശരി 5 കിലോ കൂൺ വിൽക്കാൻ കഴിയുന്നുമുണ്ട്. 200 ഗ്രാം പായ്ക്കിന് 20 രൂപയും 115 ഗ്രാം പായ്ക്കിന് 10 രൂപയുമാണ് വ്യാപാരികൾക്ക് മാർജിൻ നൽകുന്നത്. അതായത് 200 ഗ്രാം വിൽക്കുമ്പോൾ 70 രൂപയും 115 ഗ്രാമിന് 40 രൂപയും അനിതയ്ക്ക് ലഭിക്കുന്നുണ്ട്. 

സൂക്ഷിപ്പുകാലം

സൂക്ഷിപ്പുകാലം കുറവുള്ള ഭക്ഷ്യോൽപന്നമാണ് കൂൺ. എന്നാൽ, ശീതീകരണിയിൽ സൂക്ഷിച്ചാൽ ഒരാഴ്ച വരെ കേടാകാതെ ഇരിക്കും. സൂപ്പർമാർക്കറ്റുകളിൽ ഇത്തരം ഉൽപന്നങ്ങൾ സൂക്ഷിക്കാൻ സംവിധാനം ഉള്ളതുകൊണ്ടുതന്നെ അവിടെ ഉൽപന്നം സുരക്ഷിതമായിരിക്കും. എന്നാൽ, നമ്മുടെ നാട്ടിലെ പ്രധാന വിൽപനകേന്ദ്രങ്ങളായ പച്ചക്കറിക്കടകൾ പോലുള്ളിടങ്ങളിൽ ഇതിന് സാധ്യത കുറവാണ്. അവിടെ വിറ്റു പോകുന്ന അളവിൽ മാത്രമാണ് നൽകുക. ഇനി വിൽക്കാതെ വന്നാൽ പിറ്റേന്ന് തിരിച്ചെടുത്തുകൊണ്ട് പോരുകയാണ് പതിവെന്ന് അനിത പറയുന്നു. കാരണം, ഉപഭോക്താക്കളുടെ സംതൃപ്തിയാണ് വിപണിയുടെ അടിത്തറ. അതിന് കോട്ടം തട്ടാതെ നോക്കേണ്ടത് ഒരു കർഷകന്റെ ഉത്തരവാദിത്തമാണ്. കൂൺ അൽപം വാടിയാലും ഉപയോഗയോഗ്യമാണ്. അതുകൊണ്ടുതന്നെ വിൽക്കാതെ വരുന്നത് നമുക്ക് വീട്ടാവശ്യത്തിന് ഉപയോഗിക്കാം.

നൽകാം നമ്മുടെ സന്തോഷത്തിന്, അവരുടെയും

വ്യാപാരികളുമായി നല്ലൊരു ബന്ധം വളർത്തിയെടുക്കുന്നത് കൂണെന്നല്ല, ഏതൊരു കാർഷിക വിളയുടെയും വിൽപനയ്ക്ക് കർഷകർക്ക് ഗുണകരമാകും. അതുകൊണ്ടുതന്നെ കൂൺ വിൽപനയ്ക്ക് നമ്മെ സഹായിക്കുന്ന വ്യാപാരികൾക്കും സൂപ്പർ മാർക്കറ്റിലെ സെയിൽസ്മാൻമാർക്കുമൊക്കെ വല്ലപ്പോഴും ഒരു ഗിഫ്റ്റ് ആയി കൂൺ പാക്കറ്റ് നൽകാം.‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com