ADVERTISEMENT

അമേരിക്കയിലെ പുരാതന കടലോര പട്ടണമായ ചാൾസ്റ്റൺ ഉദ്യാനങ്ങളാലും പ്രസിദ്ധമാണ്. ഈ നഗരത്തിലെ തുറമുഖവും പുരാതന കത്തീഡ്രലുകളുമൊക്കെ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ ചരിത്രപ്രസിദ്ധമായ ബൂണീ ഹാൾ, മാഗ്‌നോളിയ ഉദ്യാനങ്ങള്‍ കാണാതെ മടങ്ങാറില്ല. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള ഇവ രണ്ടും കറുത്ത വർഗക്കാരുടെ അടിമത്തത്തിന്റെ സ്മാരകങ്ങൾ കൂടിയാണ്. കറുത്ത വർഗക്കാരായ തൊഴിലാളികളെ ഉപയോഗിച്ച് വിപുലമായി കൃഷി ചെയ്തിരുന്ന ഫാമിനുള്ളിലെ ബംഗ്ലാവും ചുറ്റുമുള്ള വലിയ ഉദ്യാനവുമാണ് ഇവിടത്തെ മുഖ്യ ആകർഷണം. നടന്നാൽ തീരാത്തത്ര വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന രണ്ട് ഉദ്യാനങ്ങളും അമേരിക്കൻ ചരിത്രത്തിന്റെ ഭാഗമാണ്. അമേരിക്കൻ സർക്കാർ ഇവയെ പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഉദ്യാനങ്ങളിലെ പൂച്ചെടികളിൽ നല്ല പങ്കും നമ്മുടെ നാട്ടിൽ കാണുന്നവയാണെന്ന സവിശേഷതയുമുണ്ട്.

ബൂണീ ഹാൾ ഗാർഡൻ

മേജർ ജോൺ ബൂണീയുടെ നേതൃത്വത്തില്‍ 16–ാം നൂറ്റാണ്ടില്‍ ഈ തോട്ടത്തിനും ഉദ്യാനങ്ങള്‍ക്കുമായി കറുത്തവർഗ അടിമകൾ ചെയ്ത അധ്വാനവും ഒഴുക്കിയ വിയർപ്പും ചരിത്രത്തിന്റെ ഭാഗമാണ്. അവര്‍ അന്നു താമസിച്ചിരുന്ന ലായങ്ങൾ ഇന്നും സ്മാരകങ്ങളായി ശേഷിക്കുന്നു. ജോൺ ബൂണീയുടെ മകൻ മുഖ്യ വഴിയോരത്ത് നട്ടുവളർത്തിയ എയ്ഞ്ചൽ ഓക്ക് മരങ്ങൾ ഇന്ന് ആരെയും ആകർഷിക്കുന്ന വൃക്ഷ മുത്തശ്ശികള്‍. ഇവയിലുൾപ്പെടെ മരങ്ങളിലെല്ലാം നിറയെ നരച്ച നീളൻ താടിപോലെ ഞാന്നുവളരുന്ന സ്പാനിഷ് മോസ് ആരെയും വിസ്മയിപ്പിക്കും. ഇതിപ്പോള്‍  ഡെസ്റ്റിനേഷൻ വെഡിങ്ങിന് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ്. 18–ാം നൂറ്റാണ്ടിൽ ജോൺ ബൂണീയിൽനിന്ന് ഈ തോട്ടം ഹെൻറി ഹോൾബെർക്ക്, ജോൺ എന്നിവർ വാങ്ങി വലുപ്പവും മോടിയും കൂട്ടി. എയ്ഞ്ചൽ ഓക്ക് മരങ്ങൾ തണൽ നൽകുന്ന പ്രധാന പാത കൂടതല്‍ ഭംഗിയാക്കി. പരുത്തിയും അമേരിക്കൻ വാൽനട്ട് മരങ്ങളുമായിരുന്നു തോട്ടത്തിലെ  മുഖ്യ വിളകള്‍. 1935 ൽ ഹോൾബെർക്കിൽനിന്ന് അലക്സാണ്ട്ര സ്റ്റോണും തോമസ് സ്റ്റോണും ചേര്‍ന്നു വാങ്ങിയ ശേഷം വാർഷിക പച്ചക്കറിവിളകളായ ടുമാറ്റോ, കാബേജ്, ഉരുളക്കിഴങ്ങ് തുടങ്ങിയവയായി മുഖ്യ വിളകൾ. 

american-garden-3

പൂന്തോട്ടത്തിലെ പൂത്തടങ്ങളിൽ പൂവിട്ടുനിൽക്കുന്നത് ചെമ്പരത്തി, ചെത്തി, കൊങ്ങിണി, മിനി ആന്തൂറിയം, ചൈനീസ് ബോൾസം, വിൻകാ, സ്പൈഡർ ലില്ലി, പെൻറ്റാസ്, സീനിയ, ഹൈഡ്രാഞ്ചിയ എന്നിങ്ങനെ നമുക്കു പരിചിതമായ ഇനങ്ങള്‍. നമ്മുടെ നാട്ടിലെ ഏതോ പൂന്തോട്ടത്തിൽ എത്തിയ പ്രതീതി. ചാൾസ്റ്റണിലെ കാലാവസ്ഥയിൽ കടുത്ത മഞ്ഞുകാലം ഇല്ലാത്തതുകൊണ്ട് ഇവയെല്ലാം വര്‍ഷം മുഴുവൻ കേടാകാതെ നിലനിൽക്കും. എന്നാൽ, സമൃദ്ധമായി പൂവിടുക ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള വേനലിലാണ്.  

മാഗ്‌നോളിയ ഗാർഡൻ

പൂന്തോട്ടത്തിലെവിടെയും മാഗ്‌നോളിയ മരങ്ങള്‍. വേനലിൽ പൂവിടുന്ന ഈ മരത്തിന്റെ, വെള്ളത്താമരപോലുള്ള സുഗന്ധിപ്പൂക്കള്‍ക്കും അടിഭാഗത്തുള്ള മങ്ങിയ ചെമ്പു നിറമുള്ള വലിയ ഇലകള്‍ക്കും ഏഴഴകാണ്. ഇവിടെ മറ്റൊരു ആകർഷണം അസേലിയ എന്ന പൂച്ചെടിയാണ്. നമ്മുടെ നാട്ടിൽ മൂന്നാറിലും മറ്റു തണുപ്പുള്ള പ്രദേശങ്ങളിലും വളരുന്ന അസേലിയ ഈ ഉദ്യാനത്തിൽ അതിർവേലിക്കാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഈ കൃഷിയിടത്തിന്റെ ഒരു ഭാഗത്തുകൂടി ഒഴുകുന്ന ആഷ്‌ലിപ്പുഴയുടെ കൈവഴിയും അതിനു കുറുകെ തൂവെള്ള നിറത്തിലുള്ള തടിപ്പാലവും സന്ദർശകരുടെ ഇഷ്ട ഫോട്ടോ പോയിന്റ് ആണ്.

american-garden-2

മാഗ്‌നോളിയ ഗാർഡന്റെ ചരിത്രം നോക്കിയാൽ, 16–ാം നൂറ്റാണ്ടിൽ തോമസ് ഡ്രേറ്റനും ഭാര്യ ആനും ഹെക്ടർ കണക്കിന് വിസ്തൃതിയിൽ കിടന്ന തരിശുഭൂമി വാങ്ങി കൃഷിയിടമാക്കി. താമസിക്കാൻ മണിമാളികയും പണിതു. ഇതിനെല്ലാം ഇവർ ബാർബഡോസിലെ കറുത്ത വർഗ അടിമകളെയാണ് പ്രയോജനപ്പെടുത്തിയത്. ആദ്യകാലത്ത് നെല്ലായിരുന്നു മുഖ്യ കൃഷി. നെല്ലിനു നനയ്ക്കാന്‍ ആഷ്‌ലി നദിയുടെ കൈവഴികളിൽ തടയണകൾ നിർമിച്ച് കൃഷിക്കു വേണ്ടത്ര വെള്ളമെത്തിച്ചു. അടിമകളുടെ കഠിനാധ്വാനത്തില്‍ നല്ല വിളവും വരുമാനവും ഇവർക്കു ലഭിച്ചു. 15 തലമുറകൾക്കിപ്പുറം ഇന്നും ഈ കൃഷിയിടവും ഉദ്യാനവുമെല്ലാം ഡ്രേറ്റാൻ കുടുംബത്തിന്റെ സ്വത്താണ്. ഇന്നു പക്ഷേ കറുത്ത വർഗ അടിമകൾ ഇല്ല. ബംഗ്ലാവ് സന്ദർശകർക്കായി തുറന്നു കൊടുത്തിരിക്കുന്നു. അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് ബംഗ്ലാവ് തീയിട്ടു നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഉദ്യാനവും ബംഗ്ലാവ് ഉൾപ്പടെയുള്ള കെട്ടിടങ്ങളും പഴമയുടെ പ്രൗഢി നിലനിർത്തിക്കൊണ്ടുതന്നെ പിന്നീടു  പല തവണ നവീകരിച്ചു.  

മാഗ്‌നോളിയ ഉദ്യാനത്തിലെ മറ്റൊരു പ്രധാന ആകർഷണം നിറയെ പൂവിട്ടു നിൽക്കുന്ന ക്രേപ്പ് മിർട്ടിൽ മരങ്ങളാണ്. നമ്മുടെ ഉഷ്ണമേഖലാ കാലാവസ്ഥയിലും നന്നായി പുഷ്പിക്കുന്ന ഈ മരം വെള്ള, ചുവപ്പ്, കടും പിങ്ക് നിറത്തിൽ പൂങ്കുലകളുമായി പൂന്തോട്ടത്തില്‍  പലയിടത്തും കാണാം. പല ആകൃതിയിലും വിസ്തൃതിയിലും പുൽത്തകിടികളുമുണ്ട്. നടപ്പാതയോടു ചേർന്നും പുൽത്തകിടിക്ക് അതിരായും പൂത്തടങ്ങളും. നമ്മുടെ നാട്ടില്‍ സുലഭമായ സ്പൈഡർ ലില്ലി, കോളിയസ്, അലങ്കാര കലാഡിയം ഇനങ്ങൾ,  പെൻറ്റാസ്, ബ്രൊമിലിയഡ് ഇനങ്ങൾ എന്നിവയെല്ലാം പൂത്തടങ്ങൾ ഒരുക്കാൻ ഉപയോഗിച്ചിട്ടുണ്ട്. ബൂണി ഹാൾ ഗാർഡനിലെന്നപോലെ ഇവിടെയും മരങ്ങളിലെല്ലാം സ്പാനിഷ് മോസ് നീളത്തിൽ ഞാന്നുവളരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com