ADVERTISEMENT

കഠിനാധ്വാനികളായ കർഷകരുടെ നാടാണ് എറണാകുളം ജില്ലയുടെ കിഴക്കൻ മലയോരം. പശ്ചിമഘട്ട മലനിരയുടെ ഈ താഴ്‌വാരഭൂമിയിൽ വിളയുന്ന വാഴപ്പഴത്തിനും പൈനാപ്പിളിനും സുഗന്ധവിളകൾക്കുമെല്ലാം സവിശേഷമായ രുചിയും ഗുണവുമുണ്ട്. ഈ രുചിപ്പെരുമ നാട്ടിലും മറുനാട്ടിലുമെത്തിക്കുകയാണ് തട്ടേക്കാട് കർഷക കമ്പനി. പക്ഷിസങ്കേതത്തിന്റെ പേരിൽ പണ്ടേ പ്രശസ്തമാണ് കോതമംഗലത്തിനു സമീപമുള്ള തട്ടേക്കാട്. ഇനിയങ്ങോട്ട് ആരോഗ്യകരമായ ഭക്ഷ്യോൽപന്നങ്ങളുടെ പേരിലും തട്ടേക്കാട് പ്രശസ്തമാകുമെന്ന് അത്മവിശ്വാസത്തോടെ പറയുന്നു കമ്പനി മാനേജിങ് ഡയറക്ടറും കർഷകനുമായ സാബു വർഗീസും സഹകർഷകരും. വർഷങ്ങളായി തട്ടേക്കാട്ടുള്ള  വിഎഫ്പിസികെ വിപണിയുടെ ഭാഗമായുള്ള കർഷകരാണ് 4 വർഷം മുൻപ് കമ്പനിയായി വളർന്നത്. കർഷകരിൽനിന്ന് ഓഹരിയെടുത്തും ധനകാര്യസ്ഥാപനങ്ങളുടെ പിന്തുണയോടെയും രൂപീകരിച്ച കമ്പനിയിൽ അറുനൂറിലേറെ കർഷകര്‍ അംഗങ്ങളാണ്.  

thattekkad-3

ഭക്ഷ്യോൽപന്ന നിർമാണത്തിനായി മൂന്നേകാൽ കോടിയിലേറെ രൂപ ചെലവിട്ടു സ്ഥാപിച്ച മികച്ച അടിസ്ഥാന സൗകര്യങ്ങള്‍. വിളകൾ സംഭരിച്ചു സൂക്ഷിക്കാനും സംസ്കരിച്ച് മൂല്യവർധിത ഉൽപന്നങ്ങളാക്കി വിപണിയിലെത്തിക്കാനും ആധുനിക യന്ത്രസംവിധാനങ്ങള്‍. അതുകൊണ്ടുതന്നെ ഓരോ ഭക്ഷ്യോൽപന്നവും ഒട്ടും ഗുണമേന്മ ചോരാതെ ഉപഭോക്താക്കളിലെത്തിക്കാൻ കഴിയുന്ന ന്നതായി സാബു വർഗീസ്. വിവിധയിനം ചിപ്സുകളാണ് പ്രധാന ഉൽപന്നം. നേന്ത്രൻ, ചക്ക, പച്ചക്കറികൾ, മധുരക്കിഴങ്ങ് തുടങ്ങി ഒട്ടേറെ വിളകളുടെ ചിപ്സ് തയാര്‍. 

നേന്ത്രനിലൂടെ നേട്ടം

തട്ടേക്കാട് മേഖലയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഇനങ്ങൾ നേന്ത്രനും പൈനാപ്പിളുമെന്ന് സാബു. വിഎഫ്പിസികെ വിപണിയിൽ ഏറ്റവും കൂടുതൽ എത്തുന്ന ഇനവും നേന്ത്രൻ തന്നെ. പഴവും, പച്ചക്കായയും കൊണ്ടുള്ള രണ്ടിനം ചിപ്സ് ഒരുക്കുന്നുണ്ട്. വാക്വം ഫ്രയിങ് സാങ്കേതികവിദ്യയിലാണ് നേന്ത്രപ്പഴം ചിപ്സ് ഉണ്ടാക്കുന്നത്. പരമ്പരാഗതരീതിയിൽ ഉണ്ടാക്കുന്ന ചിപ്സിൽ എണ്ണയുടെ അംശം 30 ശതമാനമുള്ളപ്പോൾ വാക്വം ഫ്രയിങ് ചിപ്സിലത് 8 ശതമാനത്തിൽ താഴെ മാത്രം. ആരോഗ്യപ്രശ്നം പേടിച്ച് ചിപ്സ് കഴിക്കാൻ മടിക്കുന്നവർക്കും ധൈര്യമായി കഴിക്കാം. പക്ഷേ, ഉൽപാദനച്ചെലവേറുന്നതിനാൽ വില കൂടും. പച്ചക്കായ ചിപ്സ് തയാറാക്കുന്നതിനും പരമ്പരാഗതരീതിയെക്കാൾ സൗകര്യപ്രദവും ആരോഗ്യകരവുമായ സംവിധാനമാണ് കമ്പനിക്കുള്ളത്. സാധാരണരീതിയിൽ ചിപ്സ് വറുക്കുമ്പോൾ അവസാനം കോരുന്നത് കൂടുതൽ നേരം എണ്ണയിൽക്കിടന്നു കരിഞ്ഞു തുടങ്ങിയിരിക്കും. ഇതൊഴിവാക്കി, ഒറ്റത്തവണയായി കോരാനും എണ്ണ നന്നായി വർന്നുപോകാനും സൗകര്യമുള്ളതാണ് ഇവിടത്തെ യൂണിറ്റ്. ഉപ്പേരിക്കും ശർക്കരവരട്ടിക്കും കനം നോക്കി കായ അരിഞ്ഞെടുക്കാനും യന്ത്രസൗകര്യമുണ്ട്. ചിപ്സിന് എന്നും വിപണിയുണ്ടെങ്കിലും ഓണക്കാലത്തു ഡിമാൻഡ് കുതിച്ചു കയറും. ഓണക്കാലത്ത് ചിപ്സ്, ശർക്കരവരട്ടി ഉല്‍പാദനത്തിലായിരുന്നു കൂടുതൽ ശ്രദ്ധ. ഉൽപന്നങ്ങൾ ടാഗ്രോ ബ്രാൻഡിലാണ് വിപണിയിലെത്തിക്കുന്നത്.

thattekkad-1

നാട്ടിലും മറുനാടുകളിലും ഭക്ഷ്യോൽപന്നവിപണിക്കു മികച്ച വളർച്ചയുണ്ട്. കൃഷിയിടങ്ങളിൽത്തന്നെ തയാറാക്കുന്ന ശുദ്ധ കാർഷികോൽപന്നങ്ങൾക്ക് മൂല്യം വർധിക്കുന്നുമുണ്ട്. എന്നാൽ, ആഗോളവിപണിയിൽ വൻകിടക്കാരോടു മത്സരിക്കാൻ കഴിയണം. ഇതിന് ആരോഗ്യകരമായ നിർമാണരീതിയും ആഗോള നിലവാരമുള്ള പായ്ക്കിങ്ങും നിർണായകം. ഇതു രണ്ടും ഉറപ്പാക്കാൻ കമ്പനിക്കു കഴിയുന്നുവെന്നു സാബു വർഗീസ് പറയുന്നു. 

ഫോൺ: 6238699607

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com