ADVERTISEMENT

കേരളത്തിൽ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം ഏറുകയാണെന്ന് സമീപകാല പഠനങ്ങൾ. 60 വയസ്സിനുമേൽ പ്രായമുള്ള 42 ലക്ഷം പേർ സംസ്ഥാനത്തുണ്ടെന്നാണു കണക്ക്. 6 വയസ്സിനു താഴെയുള്ള കുട്ടികളേക്കാൾ കൂടുതലുണ്ട് 60 കഴിഞ്ഞവര്‍. ജീവിതസായാഹ്നത്തിലേക്കു കരുതി വയ്ക്കാവുന്ന ഏറ്റവും വലിയ മൂലധനം ആരോഗ്യമാണ്. പ്രതിസന്ധികൾ മറികടക്കാനും ജീവിതയാത്ര ആനന്ദകരമാക്കാനും സഹായിക്കുന്ന ഇന്ധനമാണ് ആരോഗ്യം. പ്രായമേറുമ്പോൾ ശാരീരികവും മാനസികവും സാമൂഹികവുമായ സ്വസ്ഥത ഉറപ്പാക്കേണ്ടതുണ്ട്. മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം സംരക്ഷിച്ച് ചുറുചുറുക്കോടെ മുന്നോട്ടു പോകാൻ കൃഷി സഹായിക്കുന്നു.

‘പ്രതിരോധമാണ് ചികിത്സയെക്കാൾ നല്ലത്’ വൈദ്യശാസ്ത്രത്തിലെ ആപ്തവാക്യമാണിത്. രോഗം വരാതെ തടയുക (പ്രൈമറി പ്രിവൻഷൻ), രോഗസങ്കീർണതകൾ തടയുക (സെക്കൻഡറി പ്രിവൻഷൻ), രോഗം സമ്മാനിച്ച വൈകല്യങ്ങൾ മറികടന്ന് സാധാരണ ജീവിതം നയിക്കാൻ പ്രാപ്തമാവുക (ടേർഷ്യറി പ്രിവൻഷൻ) എന്നിവയൊക്കെ സാധ്യമാക്കുന്ന ഔഷധം കൂടിയാണു കൃഷി. 

Credit: bluegame/iStockPhoto
Credit: bluegame/iStockPhoto

ചെറുക്കാം ജീവിതശൈലീരോഗങ്ങള്‍

മുതിർന്നവരെ ഏറ്റവും തളർത്തുന്നത് ജീവിതശൈലീരോഗങ്ങളാണ്. പ്രമേഹവും ഹൈപ്പർ ടെൻഷനും പോലുള്ള രോഗങ്ങള്‍ നിയന്ത്രിക്കാൻ കൃത്യമായ വ്യായാമം അനിവാര്യമാണ്. കൃഷിപ്പണികൾ ശാരീരി കക്ഷമത ഉറപ്പുവരുത്തും. കിളയ്ക്കുന്നതും തടമെടുക്കുന്നതും വെള്ളം കോരുന്നതുമൊക്കെ നല്ല വ്യായാമമുറകളാണ്. ദിവസം 45 മിനിറ്റ് നടക്കുന്നതിനു തുല്യമാണ് പറമ്പിലെ ഒരു മണിക്കൂർ അധ്വാനം. പുറത്തിറങ്ങി നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കും പതിവു വ്യായാമമുറകള്‍ മടുത്തവർക്കും കൃഷിപ്പണികൾ പരീക്ഷിക്കാം. നമ്മുടെ പൂർവികർക്ക് ദുർമേദസ്സില്ലാത്ത അരോഗദൃഢഗാത്രം സമ്മാനിച്ചത് ഹെൽത്ത് ക്ലബ്ബുകളോ ഫിറ്റ്നസ് സെന്ററുകളോ ആയിരുന്നില്ല; പാടത്തെയും പറമ്പിലെയും അധ്വാനമായിരുന്നു. സൂ ര്യപ്രകാശമേറ്റുള്ള അധ്വാനം ആവശ്യത്തിനു വൈറ്റമിന്‍ ഡി ഉറപ്പാക്കും. 

ജീവിതസായാഹ്നത്തിലെ ഏകാന്തതയും വിരസതയും മടുപ്പും ഒഴിവാക്കി മാനസികോല്ലാസത്തോടെ സന്തോഷമായി ജീവിക്കാൻ ചെടികളും പൂക്കളുമൊക്കെ സഹായിക്കും. വിഷാദവും അമിത ഉത്കണ്ഠയും ജീവിതസായാഹ്നത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്ന ലഘുമനോരോഗങ്ങളാണ്. ഇവയെ മറികടക്കാൻ ഔഷധചികിത്സയ്ക്കു പരിമിതികളുണ്ട്. പാർശ്വഫലങ്ങൾ വേറെയും

കഠിനാധ്വാനം പറ്റാത്തവർക്ക് പൂന്തോട്ടനിർമാണവും അടുക്കളത്തോട്ട പരിപാലനവും പോലെ ലഘുവായ പണികള്‍ ചെയ്യാം. റോസാച്ചട്ടിയിലെ മണ്ണ് ഇളക്കിക്കൊടുക്കുന്നതും പയറിനു പടർന്നു കയറാൻ പന്തലിടുന്നതും പാവക്കായ്ക്ക് കൂട് കെട്ടുന്നതുമൊക്കെ ആയാസമില്ലാത്ത പണികളാണല്ലോ. പറമ്പിലെ പണികള്‍ പൊണ്ണത്തടിയും കുടവയറുമൊക്കെ ഒഴിവാക്കി ശരീരഭാരം നിയന്ത്രിച്ചു നിർത്താന്‍ സഹായിക്കും. ശരീരഭാരം കുറയുന്നത് രക്തസമ്മർദം കുറയ്ക്കും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ഇരുന്നും കുനിഞ്ഞും നിവർന്നുമൊക്കെയുള്ള പണികൾ പ്രമേഹത്തെ പ്രതിരോധിക്കാനും വരുതിയിലാക്കാനും നന്ന്. ശരീരഭാരം കുറയുന്നതിലൂടെ ഇൻസുലിൻ പ്രവർത്തനക്ഷമത കൂടുന്നതാണ് പ്രമേഹനിയന്ത്രണത്തിനു സഹായകമാകുന്നത്.

Credit: nd3000/iStockPhoto
Credit: nd3000/iStockPhoto

ഒരുമയുടെ ആരോഗ്യം

ഭക്ഷണത്തിനും പ്രാർഥനയ്ക്കുമായി ഒത്തുചേർന്നിരുന്നപോലെ കുടുംബാംഗങ്ങൾ കൃഷിപ്പണിക്കായും വീട്ടുമുറ്റത്തും പറമ്പിലും ഒത്തുചേരട്ടെ. പ്രദേശത്തെ വയോജനങ്ങൾക്കും സംഘടിച്ചു കൃഷിക്കിറങ്ങാം. ഏകാന്തത നീങ്ങും, ആശ്വാസവും ആനന്ദവും കൈവരും. സ്ഥലമില്ലാത്തവർക്ക് മട്ടുപ്പാവിലും കൃഷി ചെയ്യാം. കൂട്ടുകുടുംബസംവിധാനത്തിന്റെ തകർച്ചയെ തുടർന്ന് വീടുകളിൽ ആളില്ലാതായ പ്രശ്നം മറികടക്കാൻ ഇത്തരം കൂട്ടായ്മകൾക്കു കഴിയും. പെൻഷൻ സംഘടനകളും സീനിയർ സിറ്റിസൺ ഫോറവുമൊക്കെ വയോജനങ്ങളുടെ കൂട്ടുകൃഷി പ്രോത്സാഹിപ്പിക്കണം. സാങ്കേതിക അറിവുകൾക്കായി അടുത്തുള്ള കൃഷിഭവനിൽ ബന്ധപ്പെടാം. കാർഷിക പ്രസിദ്ധീകരണങ്ങളിലൂടെയും അറിവു നേടാം.

വയോജനങ്ങളിൽ മാനസിക പിരിമുറുക്കം ഇന്നു കൂടുതലാണ്. പല വീടുകളിലും വൃദ്ധദമ്പതികൾ ഒറ്റപ്പെട്ടു കഴിയുന്നു. മക്കളും പേരക്കുട്ടികളുമൊക്കെ വിദേശരാജ്യങ്ങളിലായിരിക്കും. ജീവിതസായാഹ്നത്തിലെ ഏകാന്തതയും വിരസതയും മടുപ്പും ഒഴിവാക്കി മാനസികോല്ലാസത്തോടെ സന്തോഷമായി ജീവിക്കാൻ ചെടികളും പൂക്കളുമൊക്കെ സഹായിക്കും. വിഷാദവും അമിത ഉത്കണ്ഠയും ജീവിതസായാഹ്നത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്ന ലഘുമനോരോഗങ്ങളാണ്. ഇവയെ മറികടക്കാൻ ഔഷധചികിത്സയ്ക്കു പരിമിതികളുണ്ട്. പാർശ്വഫലങ്ങൾ വേറെയും. മരുന്നുകളെ ആശ്രയിക്കാതെ ശുഭാപ്തി വിശ്വാസത്തോടെ ശിഷ്ട ജീവിതം നയിക്കാൻ കൃഷിയുൾപ്പെടെയുള്ള ഹോബികൾ ഉപകരിക്കും. നാം നട്ടുവളർത്തിയ പനിനീർച്ചെടിയും പിച്ചിയും മുല്ലയുമൊക്കെ പൂവിട്ടു കാണുമ്പോൾ മനസ്സ് ഉല്ലാസഭരിതമാകും. ഇതു ശരീരത്തില്‍ സ്ട്രെസ് ഹോർമോണുകളായ ആഡ്രിനാലിൻ, കോർട്ടിസോൺ എന്നിവയുടെ അളവു കുറയ്ക്കും. സന്തോഷ ഹോർമോണുകളായ സിറട്ടോണിൻ, ഡോപമിൻ, എൻഡോർഫിനുകൾ, ഓക്സിട്ടോസിൻ എന്നിവയുടെ ഉൽപാദനം കൂട്ടും. ഒപ്പം, രാസവളങ്ങളും രാസകീടനാശിനികളും പ്രയോഗിക്കാതെ നാം ഉൽപാദിപ്പിക്കുന്ന വിളവുകൾ ഉദരരോഗങ്ങളിൽനിന്നും ഫുഡ് അലർജിയിൽനിന്നും സംരക്ഷിക്കും. ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞ, രോഗാതുരത കൂടിയ മുതിർന്ന പൗരന്മാര്‍ക്ക് ഏറെ ഗുണകരമാണത്. വയസ്സായിക്കൊള്ളട്ടെ, എന്നാൽ വയസ്സനും വയസ്സിയുമാകാതിരിക്കാം. ജീവിതസായാഹ്നത്തിലും പ്രസരിപ്പു നിലനിര്‍ത്തുക. അതിന് ഉറപ്പായും കൃഷി ഉപകരിക്കും.  

ഇതുകൂടി ശ്രദ്ധിക്കുക 

പണിയെടുക്കുമ്പോൾ ശാരീരിക സുരക്ഷ ഉറപ്പാക്കണം. മുറിവുകളുണ്ടാകാതെ നോക്കണം. വീഴാതെ ശ്രദ്ധിക്കണം. ചെടികൾ നടുമ്പോഴും മണ്ണിളക്കുമ്പോഴുമെല്ലാം കയ്യുറ ധരിക്കാം. പണിയെടുക്കുമ്പോൾ നെഞ്ചുവേദനയോ കിതപ്പോ ശ്വാസംമുട്ടലോ അനുഭവപ്പെട്ടാൽ പണി നിർത്തി വിശ്രമിക്കണം. പിന്നീട് വൈദ്യസഹായം തേടണം. ആസ്മയും അലർജിയുമുള്ളവർ കീടനാശിനികളും രാസവളങ്ങളുമൊക്കെ ഉപയോഗിക്കുമ്പോൾ മാസ്ക് ധരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com