ADVERTISEMENT

“നായയ്ക്ക് യജമാനനോടുള്ള വിശ്വാസം അവന്റെ ജന്മവാസനയാണ് .’’ വിനയൻ.

“യജമാനന്റെ ജന്മവാസനയും അതുതന്നെയെന്ന് അവൻ വിശ്വസിച്ചിരിക്കണം.’’ സുചിത്ര.

“ആ നായ നിർഭാഗ്യവാനാണ്. കുടുംബത്തെ രക്ഷപ്പെടുത്തുന്ന വേവലാതിയിൽ യജമാനൻ അതിനെ മറന്നു’’ വിനയൻ.

“താനും ആ കുടുംബത്തിലെ ഒരംഗമാണെന്ന് നായ് വിശ്വസിച്ചിട്ടുണ്ടാവണം.’’ സുചിത്ര.

“അതിന്റെ ദുഃഖം അതുകൊണ്ടുതന്നെ ഇരട്ടിയായി. മരണം മാത്രമല്ല, നായയുടെ മുന്നിലുള്ളത്. ഉപേക്ഷിക്കപ്പെട്ടവൻ എന്ന കടുത്ത വേദനയോടെയുള്ള മരണമാണത്.’’ വിനയൻ.

സാറ ജോസഫിന്റെ ബുധിനിയെന്ന നോവലിലെ കഥാപാത്രങ്ങളായ വിനയനും സുചിത്രയും സംസാരിക്കുന്നത് ഒരു നായയേക്കുറിച്ചാണ്. തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന ചെറുകഥയിലെ ആ നായയെക്കുറിച്ചുതന്നെ. 1935ലാണ് തകഴിയുടെ ഈ കഥ പ്രസിദ്ധീകരിക്കപ്പെട്ടത്. 1924 (കൊല്ലവർഷം 1099) ൽ കേരളത്തിലുണ്ടായ മഹാപ്രളയവുമായി ബന്ധപ്പെട്ടുള്ള കഥാകൃത്തിന്റെ ബാല്യകാലസ്മരണകളാണ് കഥയായി ഉരുവം കൊണ്ടത്. തൊണ്ണൂറ്റിയൊമ്പതിലെ ആ പ്രളയത്തിന് ഈ വർഷം നൂറുവയസായിരിക്കുന്നു. മലയാളത്തിന്റെ ചെറുകഥാചരിത്രത്തിലെ ഏറ്റവും മികച്ച കഥകളിലൊന്നായി ‘വെള്ളപ്പൊക്കത്തിൽ’ എണ്ണപ്പെടുന്നു. കഥയുടെ പ്രമേയവും ആഖ്യാനവും അതിസൂക്ഷ്മായ വിശകലനത്തിനും വ്യാഖ്യാനങ്ങൾക്കും വിധേയമാക്കപ്പെട്ടിട്ടുമുണ്ട്. മനുഷ്യന്റെ സ്നേഹനിരാസവും നന്ദികേടും ഒപ്പം നായയുടെ അചഞ്ചലമായ വിശ്വസ്തതയുമാണ് കഥയുടെ വായനയിൽ തെളിയുന്ന പ്രത്യക്ഷ പാഠങ്ങളിലൊന്ന്.

കഥയുടെ ചുരുക്കം ഇങ്ങനെയാണ്. നാട്ടിലെ ഏറ്റവും പൊക്കംകൂടിയ സ്ഥലമായ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ദേവൻ പോലും കഴുത്തറ്റം വെള്ളത്തിൽ നിൽക്കുന്ന ചിത്രം നൽകിക്കൊണ്ടാണ് കഥയുടെ തുടക്കം. വീട്ടുകാവലിനു നിൽക്കുന്ന ആളുകളൊഴിച്ച് എല്ലാവരും കര തേടിപ്പോയിരിക്കുന്നു. ചേന്നൻ ഒരു രാത്രിയും പകലുമായി വെള്ളത്തിൽത്തന്നെയാണ് നിൽപ്പ്. അവന്റെ തമ്പുരാൻ പ്രാണനും കൊണ്ടു കരപറ്റിയിട്ട് ദിവസം മൂന്നായിട്ടുണ്ട്. ഗർഭിണിയായ ഭാര്യ, നാലു കുട്ടികൾ, ഒരു പൂച്ച, ഒരു പട്ടി എന്നിവരെയാണ് ചേന്നന് സംരക്ഷിക്കാനുള്ളത്. ഇനിയും താമസിച്ചാൽ ജീവൻ അപകടത്തിലാകുമെന്നു തിരിച്ചറിയുന്ന ചേന്നൻ തന്റെ ഭാര്യയേയും മക്കളേയും അതുവഴി വന്ന വള്ളത്തിൽ കയറ്റി രക്ഷപെടുത്തുന്നു. കിട്ടിയ തക്കത്തിനു പൂച്ചയും വള്ളത്തിൽ ചാടിക്കയറുന്നുണ്ട്. എന്നാൽ രക്ഷപ്പെടാനുള്ള തിടുക്കത്തിൽ അറിഞ്ഞോ അറിയാതെയോ പട്ടിയുടെ കാര്യം ആരും ഓർത്തില്ല. ഒട്ടുമുക്കാലും മുങ്ങിയ പുരയുടെ പുറത്ത് അവിടെയും ഇവിടെയും മണത്തുനടന്നു തന്റെ കടമയിൽ മുഴുകിയിരുന്ന പട്ടിക്കായി കാത്തു നിൽക്കാതെ വള്ളം അങ്ങകലെയായി കഴിഞ്ഞിരുന്നു. പിന്നെയൊരു കാത്തിരിപ്പാണ്. ഒരു പകലും രാത്രിയും. തന്റെ വീടിനു കാവലായി യജമാനൻ തിരിച്ചെത്തുന്നതും കാത്തുള്ള പ്രളയക്കടലിലെ ഏകാന്തവാസം. അതിനിടയിൽ വാഴക്കുലയും വൈക്കോലും മോഷ്ടിക്കാനെത്തുന്നവനെ പട്ടി വെറുതെ വിടുന്നില്ല. ഒടുവിൽ മുതല പിടിക്കുന്നതുവരെ അവൻ ആ കുടിലിനു കാവലാകുന്നു.

കഥയുടെ അവസാനഭാഗം ഇങ്ങനെയാണ്.

‘‘വെള്ളമിറങ്ങിത്തുടങ്ങിയതോടെ ചേന്നൻ നീന്തിത്തുടിച്ച് പട്ടിയെ അന്വേഷിച്ച് കൊട്ടിലിലേക്കു വരികയാണ്. ഒരു തെങ്ങിൻചുവട്ടിൽ പട്ടിയുടെ ശവശരീരം അടിഞ്ഞുകിടക്കുന്നത് ചേന്നൻ കാണുന്നു. ഓളങ്ങൾ അതിനെ മെല്ലെ ചലിപ്പിക്കുന്നുണ്ട്. പെരുവിരൽ കൊണ്ട് ചേന്നൻ അതിനെ തിരിച്ചും മറിച്ചും ഇട്ടുനോക്കി. അതവന്റെ പട്ടിയാണെന്നു സംശയം തോന്നി. ഒരു ചെവി മുറിഞ്ഞിരിക്കുന്നു. തൊലി അഴുകിപ്പോയിരുന്നതിനാൽ നിറം എന്തെന്നറിഞ്ഞുകൂടാ’’

യജമാനന്റെ ഗൃഹത്തിനു മരണംവരെ കാവൽ നിന്ന സ്വാമിഭക്തനായ ആ മൃഗത്തെക്കുറിച്ചാണ് വിനയനും സുമിത്രയും ഗൗരവമായി സംസാരിക്കുന്നത്. കുടുംബത്തെ രക്ഷപെടുത്തുന്ന വേവലാതിയിൽ ചേന്നൻ തന്റെ അരുമയെ മറന്നു പോകുന്നുണ്ട്. മനുഷ്യന്റെ കണ്ണിൽ പട്ടിയേക്കാൾ വില മനുഷ്യർക്കു തന്നെയാവുമെന്നുറപ്പ്. പക്ഷേ നായയുടെ കണക്കു പുസ്തകത്തിൽ യജമാനനോടുള്ള വിശ്വസ്തതയും വിശ്വാസവും എന്നതിനപ്പുറം മറ്റൊരു തിരഞ്ഞെടുപ്പ് അസാധ്യമാണെന്ന് ഈ കഥ അടിവരയിട്ടു പറയുന്നു. പരിസ്ഥിതി, മനുഷ്യൻ, വ്യവസ്ഥിതി തുടങ്ങി വ്യത്യസ്ത തലങ്ങളിൽ പല അടരുകളിൽ പാരായണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വെള്ളപ്പൊക്കത്തിൽ എന്ന ചെറുകഥയ്ക്ക് നിരവധി വിലയിരുത്തലുകൾ ഉണ്ടായിട്ടുണ്ട്. എങ്കിലും ഒരു സാധാരണക്കാരന്റെ വായനയിൽ പ്രളയം വിഴുങ്ങിയ കുടിലിന്റെ മുകളെടുപ്പിൽ ഒരു നായ തന്റെ യജമാനന്റെ ഭവനത്തിനു കാവലായി അവന്റെ തിരിച്ചുവരവിനായി ഏകനായി കാത്തിരിക്കുന്ന പ്രത്യക്ഷാർഥം നൂറു വർഷങ്ങൾക്കു ശേഷവും ദീപ്തമായി നിലനിൽക്കുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com