ADVERTISEMENT

കോവിഡ്–19 പ്രതിസന്ധി അരുമപരിപാലനരംഗത്തു പുതിയൊരു സംരംഭസാധ്യത തുറന്നു. പെറ്റ് ട്രാൻസ്പോർട്ടിങ്. ലോക്‌ഡൗണിനു മുന്‍പ് അരുമപ്പക്ഷികളെയും മൃഗങ്ങളെയും ദീർഘദൂരത്തേക്ക് അയച്ചിരുന്നത് പ്രധാനമായും ബസുകൾ വഴിയായിരുന്നു. എന്നാൽ, ലോക്‌ഡൗൺ കാലത്ത് ഇതു നടക്കാതെവന്നു. അരുമ വിൽപനയെ ഇതു ബാധിച്ചതോടെ ചെറുകിട സംരംഭകർ ബുദ്ധിമുട്ടിലായി.

ലോക്‌ഡൗൺ പിൻവലിച്ചുതുടങ്ങിയതോടെ പെറ്റ് ‌വിപണി സജീവമായെങ്കിലും ദീർഘദൂര കൈമാറ്റം പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് ഏതാനും യുവാക്കൾ പെറ്റ് ട്രാൻസ്പോർട്ടിങ് സംരംഭം തുടങ്ങിയത്.  ഇന്ന് തിരുവനന്തപുരം മുതൽ കാസർകോട് വരെയും കേരളത്തിനു പുറത്തേക്കുപോലും പെറ്റ് ട്രാൻസ്പോർട്ടിങ് സേവനം ലഭ്യമാണ്.

pet-transporting-4

പ്രത്യേക വാഹനം

അരുമക്കിളികളെയും പൂച്ചകളെയും നായ്ക്കളെയുമൊക്കെ അകലത്തേക്കു കൊണ്ടുപോകേണ്ടിവരുമ്പോൾ അവയ്ക്കു യാത്ര സുഖകരമാവണം. അതിനാല്‍, ചൂട് ക്രമീകരിക്കാനുള്ള സംവിധാനം പെറ്റ് ട്രാൻസ്പോർട്ടിങ് വാഹനങ്ങളിൽ അനിവാര്യം. വാഹനത്തിനുള്ളിലൂടെ വായു കയറിയിറങ്ങിപ്പോകുന്ന വിധത്തില്‍ വെന്റിലേഷൻ ഉണ്ടാവും. എയർകണ്ടീഷൻ വാഹനങ്ങളും ഉപയോഗിച്ചുവരുന്നു.

ചെറുവാഹനങ്ങളും വലിയ വാനുകളുമൊക്കെ പെറ്റ് ട്രാൻസ്പോർട്ടിങ്ങിന് ഉപയോഗിക്കുന്നുണ്ട്. പക്ഷികളെ ഇട്ടിരിക്കുന്ന ബോക്സുകൾ വയ്ക്കാന്‍ പ്രത്യേക റാക്കുകൾ ഇവയിലുണ്ടാവും. വലിയ നായ്ക്കളെയും ആടുകളെയും പശുക്കിടാക്കളെയുമൊക്കെ നിർത്താൻ നിലത്ത് ‌മാറ്റ് വിരിച്ചിട്ടുണ്ടാകും.

പ്രത്യേക ഫീസ്

പക്ഷികളെ വിൽക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കുമുള്ള സേവനമാണ് പെറ്റ് ട്രാൻസ്പോർട്ടിങ്. വ്യത്യസ്ത പക്ഷിമൃഗാദികള്‍ക്കു വ്യത്യസ്ത ഫീസാണ്. ഒരു പെട്ടിക്ക് കുറഞ്ഞത് 300 രൂപ. പെട്ടികളുടെ വലുപ്പവും എണ്ണവും അനുസരിച്ച് ഫീസ് കൂടും. 

pet-transporting-2

പായ്ക്കിങ് ശ്രദ്ധയോടെ

അരുമയ്ക്ക് ആശ്വാസപ്രദമാകണം പായ്ക്കിങ്. ഒപ്പം എന്താണ‌ു ബോക്സിലുള്ളതെന്ന് ട്രാൻസ്പോർട്ട് ചെയ്യുന്നവർക്ക് അറിയാനും കഴിയണം. ഒന്നിനെയും തിക്കിനിറയ്ക്കാന്‍ പാടില്ലെന്നു നിർദേശം നൽകാറുണ്ടെന്ന് സംരംഭകര്‍ പറയുന്നു. പെറ്റ് ട്രാൻസ്പോർട്ടിങ് സംരംഭങ്ങള്‍ അരുമവിപണിക്കു കൂടുതൽ കരുത്തു പകരുന്നുണ്ടെന്നാണ് ഈ രംഗത്തുള്ളവരുടെ അഭിപ്രായം. 

അരുമപ്രേമിയിൽനിന്ന് സംരംഭകനായി

pet-transporting-sq
സക്കീർ ബാബു (വലത്ത്)

കോവിഡ് ലോക്‌ഡൗൺ കാലത്താണ് മലപ്പുറം പെരിന്തൽമണ്ണ മാടല വീട്ടിൽ എം.സക്കീർ ബാബു പെറ്റ് ട്രാൻസ്പോർട്ടിങ് സംരംഭം തുടങ്ങിയത്. കോവിഡ് കാലത്ത് പൊതുഗതാഗതം തടസ്സപ്പെട്ടത് അരുമവില്‍പനയെ ബാധിച്ചു. അരുമവളർത്തലിലെ താൽപര്യമാണ് ഇതിലൊരു സംരംഭസാധ്യതയുണ്ടല്ലോ എന്നു തിരിച്ചറിയാൻ സഹായിച്ചതെന്നു സക്കീർ. ഒരു ചെറിയ വാഹനത്തിൽ ഏതാനും ബോക്സുകൾ എത്തിച്ചുകൊടുത്താണ് തുടക്കം. ഇന്ന് 5 വാഹനങ്ങളിലേക്കു സംരംഭം വളര്‍ന്നു. സക്കീർ ഉൾപ്പെടെ 9 യുവാക്കൾക്ക് വരുമാനമാർഗവുമായി.

നിയമപ്രകാരം വളര്‍ത്താവുന്ന ഏതു ജീവിയെയും സക്കീര്‍ വാഹനത്തിൽ കൊണ്ടുപോകും. കോഴി, തത്തകൾ, പൂച്ച, നായ, ആട് തുടങ്ങിയ ജീവികളെയാണ് പ്രധാനമായും കൊണ്ടുപോകുന്നത്. ചെറിയ പശുക്കിടാങ്ങളെയും കൊണ്ടുപോകാറുണ്ട്. വാഹനത്തിലെ മറ്റു ജീവികൾക്കു ബുദ്ധിമുട്ട് ഉണ്ടാകുമെന്നതിനാല്‍ വലിയ പശുക്കളെ കൊണ്ടുപോകാറില്ല. കേരളത്തിനു പുറത്തേക്കും എത്തിക്കാറുണ്ട്. തൃശൂരിൽ എത്തി ച്ചശേഷമാണ് മറ്റു സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുന്നത്. തിരുവനന്തപുരം–കാസർകോട് ദേശീയപാത യിലൂടെയാണ് പ്രധാന സർവീസ്. വലിയ വാഹനമാണ് ഈ സർവീസ് നടത്തുന്നത്. എംസി റോഡ് വഴി ചെറിയ വാഹനവും സർവീസ് നടത്തുന്നുണ്ട്. 

ഫോൺ: 98096 92799

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com