ADVERTISEMENT

1990കളുടെ തുടക്കത്തിൽ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ ഞാൻ എം.ഫിൽ - പി.എച്ച്.ഡിക്ക് ചേർന്ന കാലം. ഒരു ദിവസം ന്യൂഡൽഹിയിലെ പ്രൗഢഗംഭീരമായ നമ്പർ 1 ജൻപഥ് റോഡിലൂടെ കടന്നുപോകുകയായിരുന്നു. നാഷണൽ ആർക്കൈവ്സിന് എതിർവശത്തായി, ഒരു കാലത്ത് ഇന്ത്യൻ വ്യോമസേനയുടെ ബാരക്കുകളായിരുന്ന വിശാലമായ കാമ്പസും സെൻട്രൽ വിസ്ത മെസ് എന്നറിയപ്പെടുന്ന ഒരു ചെറിയ വെളുത്ത കെട്ടിടവും കാണാമായിരുന്നു. പിന്നീട് കലയുടെയും സംസ്കാരത്തിൻ്റെയും ഗവേഷണത്തിനും പ്രോത്സാഹനത്തിനുമായിപടുത്തുയർത്തിയ ഇന്ത്യയിലെ നമ്പർ 1 സാംസ്കാരിക സ്ഥാപനമായ IGNCA (ഇന്ദിരാ ഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സ്) ആയി ഇവിടം മാറിയിരുന്നു. 1985ൽ സ്ഥാപിതമായ ഐ.ജി.എൻ.സി.എയുടെ സ്ഥാപക ഡയറക്ടർ ആയിരുന്ന കപില വാത്സ്യായൻ എന്ന ദാർശനികയായ അഡ്മിനിസ്ട്രേറ്ററെ അന്ന് ഞാൻ നേരിൽ കണ്ടിട്ടുണ്ടായിരുന്നില്ല. എന്നാൽ ഇന്ത്യൻ അക്കാദമിക ലോകത്തും അഡ്മിനിസ്ട്രേറ്റീവ് മേഖലകളിലും അവരുടെ സവിശേഷസാന്നിധ്യം നിറഞ്ഞു നിന്നിരുന്നു.

വർഷങ്ങൾക്കുശേഷം, വിധി എന്നെ ഈ  സ്ഥാപനത്തിലെത്തിക്കുകയുണ്ടായി.  2009ൽ ഐ.ജി.എൻ.സി.എയിൽ അസോഷ്യേറ്റ് പ്രഫസറായി ജോലിയിൽ പ്രവേശിക്കുമ്പോൾ, ഇന്ത്യയുടെ കലാ സാംസ്കാരിക മേഖലകളിൽ  സമുന്നതയായി നിലകൊണ്ട ആ വ്യക്തിത്വത്തെ നേരിൽ കാണാനും അടുത്ത് പ്രവർത്തിക്കാനും എനിക്ക് അവസരം ലഭിച്ചു. അപ്പോഴേക്കും കപിലാജി താൻ സ്ഥാപിച്ച സെന്ററിന് പുറത്ത് പോകുകയും പുറത്തുനിന്ന് കൊണ്ടുതന്നെ അതിന്റെ തുടർച്ചയിലും വളർച്ചയിലും സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുകയും ചെയ്തു. തുടക്കം മുതലേ, ഐ.ജി.എൻ.സി.എയുടെ രൂപീകരണത്തിന്റെ താത്വികവും പ്രായോഗികവുമായ എല്ലാ ചുമതലകളും വഹിച്ചത് കപില വാത്സ്യായൻ തന്നെയായിരുന്നു. ആ സ്ഥാപനത്തെ സംബന്ധിച്ച ഓരോ ചെറിയ വിശദാംശവും അവർ ശ്രദ്ധാപൂർവ്വം, ഒരു ദർശനത്തോടെയാണ് വിഭാവനം ചെയ്തിട്ടുള്ളത്. അവിടുത്തെ ഓരോ ചെറിയ കല്ലും മരവും  മുതൽ ചുവരുകളും കെട്ടിടവും അതിലെ ഓരോ ഡിപ്പാർട്ട്മെന്റും കാലാതീതമായ കാഴ്ചപ്പാടും പ്രാധാന്യവും വഹിക്കാൻ തുടങ്ങി. 

സിന്ധു, ഗംഗ, ഗോദാവരി, കാവേരി, നർമ്മദ എന്നീ നദികളിൽ നിന്ന് സെൻട്രൽ വിസ്ത കാമ്പസിലേക്ക് കൊണ്ടുവന്ന പാറക്കല്ലുകൾ കൊണ്ട് ന്യൂഡൽഹി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഐജിഎൻസിഎ ലാൻഡ്‌സ്‌കേപ്പിന് അവർ തറക്കല്ലിട്ടു. കൂടാതെ അശ്വത, ന്യഗ്രോധ, അശോക, അർജ്ജുന, കദംബ എന്നീ അഞ്ച് വൃക്ഷങ്ങൾ അഞ്ചു ഡിപ്പാർട്ട്മെന്റുകളുടെ പ്രതീകാത്മക വൃക്ഷങ്ങളായി നട്ടുപിടിപ്പിച്ചു. പ്രബുദ്ധതയും ഭൂതകാലത്തിന്റെയും വർത്തമാനത്തിന്റെയും പരസ്പരബന്ധവും, പുനരുജ്ജീവനവും നവീകരണവും അതിന്റെ സ്ഥാപകമൂല്യങ്ങളായിരുന്നു.   പരമ്പരാഗത ഫോക് - ക്ലാസിക്കൽ കലകളുടെയും ആധുനിക സമകാലിക കലാരീതികളുടെയും പഠനത്തിനും സംരക്ഷണത്തിനുമായി തനതായ ഒരു ഇന്ത്യൻ രീതിശാസ്ത്രം തന്നെ പുനർനിർവചിച്ചെടുക്കേണ്ടതുണ്ടെന്ന് അവർ മനസ്സിലാക്കി. 

കപില വാത്സ്യായൻ എ.പി.ജെ. അബ്ദുൾ കലാമിനൊപ്പം
കപില വാത്സ്യായൻ എ.പി.ജെ. അബ്ദുൾ കലാമിനൊപ്പം

പി.എച്ച്.ഡി ബിരുദത്തിനായി അമേരിക്കക്ക് പോയ ഉടൻ തന്നെ അവർ ഗൗരവമായി തുടങ്ങിയ അന്വേഷണമായിരുന്നു അത്. ഫെലോഷിപ്പ് ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങാൻ അവർ തീരുമാനിച്ചു. സ്വത്വാന്വേഷണപരമായ യാത്രയുടെ തുടക്കമായിരുന്നത്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്ന് പിന്നീട് പി.എച്ച്.ഡി എടുത്തു. മധുര, കന്യാകുമാരി മുതൽ പാലക്കാട് വരെ കാൽനടയായും ബസുകളിലും യാത്ര ചെയ്ത അവർ കേരള കലാമണ്ഡലത്തിലെത്തി.  അവരുടെ കേരളത്തിലെ യാത്രകളെ തീർത്ഥാടനം എന്നാണ് അവർതന്നെ വിശേഷിപ്പിച്ചിട്ടുള്ളത്. (കേരള ക്ഷേത്രത്തിന്റെ കലകൾ, 2015, പേജ് 25). കേരള കലാമണ്ഡലവുമായും കാലടി സംസ്കൃത സർവകലാശാലയുമായും ഓംചേരി എൻ.എൻ.പിള്ള, ജി. ശങ്കരപ്പിള്ള, ലീലാ ഓം ചേരി, കെ.ജി. പൗലോസ്, തുടങ്ങിയ നിരവധി പ്രമുഖരുമായും ചേർന്ന് ഡൽഹിയിൽ അവർ കേരളപഠനങ്ങൾക്ക് മുൻതൂക്കം നൽകി.

ഐ.ജി.എൻ.സി.എയിൽ വരുന്ന പുതിയ ഗവേഷകർ ഓരോരുത്തരും അതിന്റെ ദർശനം മനസ്സിലാക്കുകയും അതിൽ പങ്കുചേരുകയും ചെയ്യണമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇന്ത്യാ ഇന്റർനാഷണൽ സെൻ്ററിൽ ഏഷ്യാ പ്രോജക്റ്റിലെ അവരുടെ ചെറിയ ഓഫീസ്മുറിയിൽ അവർ നടത്തിയ എല്ലാ മീറ്റിംഗുകളും ഒരു ലക്ഷ്യത്തോടെയായിരുന്നുവെന്ന് ഞാൻ ഓർക്കുന്നു. അവർ ആദ്യം മുതൽ സ്വയം വിഭാവനം ചെയ്യുകയും അക്കാലത്തെ പ്രമുഖ വ്യക്തികളുമായി കൂടിയാലോചിച്ച്, തീക്ഷ്ണമായ താൽപ്പര്യത്തോടും ഉദ്ദേശത്തോടും കൂടി സൂക്ഷ്മമായി കെട്ടിപ്പടുക്കുകയും ചെയ്ത ഐ.ജി.എൻ.സി.എയിൽ നിന്ന് പുറത്തുപോയതിനുശേഷവും അവിടുത്തെ സെമിനാറുകളിലും എക്സിബിഷനുകളിലും അവർ പങ്കെടുക്കുകയും അർത്ഥവത്തായ ഇടപെടലുകൾ നടത്തുകയും ചെയ്തു. അവരുടെ ഉദ്ദേശം പ്രാഥമികമായി അതിന്റെ ഉറച്ച ഗവേഷണ അടിത്തറയും അതിന്റെ ആധികാരികതയും സ്വയംഭരണവും സംരക്ഷിക്കുക എന്നതായിരുന്നു. എല്ലാ മീറ്റിംഗുകളിലും പൊതുപരിപാടികളിലും അവർ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു, പുതിയ തലമുറയിലെ ഗവേഷകരോടും ഉദ്യോഗസ്ഥരോടും ആശയവിനിമയത്തിലായിരിക്കാൻ അവർ പ്രത്യേക ശ്രദ്ധ വച്ചു. തന്റെ ജീവിതത്തിന്റെ അവസാന ദിവസംവരെ സ്വന്തം കുഞ്ഞിനെപ്പോലെ പരിപാലിച്ച സ്ഥാപനത്തിന്റെ കാഴ്ചപ്പാടും പ്രത്യേകതകളും മുന്നോട്ട് കൊണ്ടുപോകാൻ അവർ പ്രയത്നിച്ചു. സ്ഥാപനത്തിന് വെളിയിൽ നിന്നുകൊണ്ട് തന്നെ അവർ ഫലങ്ങൾ ഉളവാക്കി.

ഐ.ജി.എൻ.സി.എ കൂടാതെ, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ നിരവധി പ്രമുഖ സാംസ്‌കാരിക സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിൽ അവർ പ്രധാന പങ്കു വഹിച്ചു. അക്കാലത്തെ മികച്ച വ്യക്തിത്വങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അപൂർവാവസരങ്ങൾ അവർക്ക് ലഭിച്ചു. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, മൗലാനാ അബ്ദുൽ കലാം ആസാദ്, ഡോ. എസ് രാധാകൃഷ്ണൻ തുടങ്ങിയ രാഷ്ട്രനേതാക്കളും കമലാദേവി ഛതോപാദ്ധ്യായ, അരുണാ അസഫ് അലി, രുക്മിണി ദേവി അരുൺഡേൽ, ഡോ. ഗ്രേസ് ലൂയിസ് മക്കാൻ മോർലി തുടങ്ങിയ ബൗദ്ധിക പ്രമുഖരും അക്കൂട്ടത്തിൽ ഉൾപ്പെടുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സ്ഥാപന നിർമ്മാതാക്കളിൽ പ്രഥമസ്ഥാനത്ത് വരാനുള്ള അസാധാരണമായ കഴിവും ധിഷണയും അവർക്കുണ്ടായിരുന്നു. ഭാരതത്തിന്റെ മഹത്തായ ദാർശനികരാൽ പരിപോഷിപ്പിക്കപ്പെടാനുള്ള ഭാഗ്യവും കപിലാജിക്ക് ലഭിച്ചു. 

സ്വാതന്ത്ര്യ സമരസേനാനികളുടെ കുടുംബപശ്ചാത്തലമാണ് കപില വാത്സ്യായന്റേത്. ശ്രീനഗറിലേക്ക് കുടിയേറിയ പഞ്ചാബികുടുംബം. മുത്തശ്ശി ദേവകി അന്നത്തെ കാലത്ത് പെൺകുട്ടികൾക്ക് വേണ്ടി ഒരു മതേതരസ്കൂൾ ആരംഭിച്ച സ്ഥാപന നിർമ്മാതാവായിരുന്നു. ശ്രീനഗറിൽ, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ആദ്യപരിശ്രമമായിരുന്നു അത്. കപില വാത്സ്യായൻ 1928, ഡിസംബർ 25ന് ന്യൂഡൽഹിയിലാണ് ജനിച്ചത്. കപിലയുടെ വിദ്യാഭ്യാസത്തിന്റെ തുടക്കനാളുകളിൽ, ശാന്തിനികേതനിൽ വെച്ച് ടാഗോർ തന്നെ കവിത ചൊല്ലാൻ അവരെ പ്രേരിപ്പിക്കുകയും നന്ദലാൽ ബോസ് ചിത്രകല പഠിപ്പിക്കുകയും ചെയ്തു. പിന്നീട് കഥകിലും മണിപ്പൂരിയിലും പരിശീലനം നേടി. ഭരതനാട്യവും ഒഡീസിയും അഭ്യസിച്ചു.

കപില വാത്സ്യായൻ ലേഖികയോടൊപ്പം, Image Credit: Special Arrangement
കപില വാത്സ്യായൻ ലേഖികയോടൊപ്പം, Image Credit: Special Arrangement

കേരളത്തെയും കേരളീയരെയും വളരെയധികം ഇഷ്ടപ്പെട്ടിരുന്ന കപിലാജി ഇവിടുത്തെ കൂടിയാട്ടവും കഥകളിയും പോലുള്ള കലാരൂപങ്ങൾക്ക് കേരളത്തിനു പുറത്ത് വലിയ പ്രചാരം നൽകി. എന്നാൽ കേരളത്തിലെ സ്ത്രീപ്രധാനമായ സാമൂഹിക വ്യവസ്ഥിതിയും ദേവതാസങ്കല്പങ്ങളും വേണ്ടവിധം പഠിയ്ക്കപ്പെട്ടിട്ടില്ലെന്ന് അവർ മനസ്സിലാക്കി. കേരളത്തിന്റെ ഫോക് - ക്ലാസിക്കൽ കലാരൂപങ്ങളും ശില്പനൃത്ത സ്റ്റൈലുകളും നാനാവിധ ജീവിതശൈലികളും ചേർത്ത് പഠിക്കേണ്ടതിന്റെ ആവശ്യകതയിൽ നിന്ന് കേരളക്ഷേത്ര ഗവേഷണപദ്ധതി അവർ ആവിഷ്കരിച്ചു.

സാമൂഹ്യമാറ്റത്തിൽ കലകളുടെ സുപ്രധാന പങ്കിനെപ്പറ്റി അവർ അങ്ങേയറ്റം ബോധവതിയായിരുന്നു. അതുപോലെതന്നെ കലാരൂപങ്ങളുടെ സമഗ്രപഠനവും ഡോക്യുമെന്റേഷനും എത്ര അനിവാര്യമാണെന്നും. എണ്ണമറ്റ ഗ്രാമീണകലകളും കരകൗശലങ്ങളും ഇന്നും ജീവിക്കുന്ന പാരമ്പര്യങ്ങളായി (Living Traditions) നിലനിൽക്കുന്നുണ്ട്. ഇന്ത്യയുടെ കലാസാംസ്കാരിക പാരമ്പര്യത്തിന്റെ ആഴവും പരപ്പും തൊട്ടറിഞ്ഞ ആർട്ട് ഹിസ്റ്റോറിയനായിരുന്നു ഡോ. കപില വാത്സ്യായൻ. ആറു ദശാബ്ദങ്ങളോളമുള്ള യുനെസ്കോയിലെ കപിലാജിയുടെ പ്രവർത്തനം ഇന്ത്യയിലെ മാത്രമല്ല, സൗത്ത് ഏഷ്യയിലെയും ലോകത്തെല്ലായിടത്തുമുള്ള കലാസാംസ്കാരിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശാലവീക്ഷണം വളർത്തി. 'ക്ലാസിക്കൽ ഇൻഡ്യൻ ആർട്സ് ഇൻ ലിറ്ററേച്ചർ ആൻഡ് ആർട്സ്', 'ദ് സ്ക്വയർ ആൻഡ് ദി സർക്കിൾ ഓഫ് ദി ഇൻഡ്യൻ ആർട്സ്', ഗീതാഗോവിന്ദത്തെക്കുറിച്ച് എട്ടു വാള്യങ്ങൾ, 'ഡാൻസ് ഇൻ ഇൻഡ്യൻ പെയിന്റിംഗ്' തുടങ്ങി ഇരുപതോളം ഗവേഷണ പ്രസിദ്ധീകരണങ്ങൾ അവരുടേതായിട്ടുണ്ട്.

കപില വാത്സ്യായനെ ഓർക്കുമ്പോൾ നമുക്ക് മുൻപിൽ തെളിയുന്നത് പ്രഗത്ഭമായ കലാസാംസ്കാരിക നേതൃത്വത്തിന്റെ എന്നും തിളങ്ങുന്ന ഉദാഹരണമാണ്. ഇന്ത്യൻ വൈജ്ഞാനിക മണ്ഡലത്തിലെ ഉജ്ജ്വലമായ സ്ത്രീ സാന്നിദ്ധ്യം. ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ സ്ത്രീകളുടെ സാമൂഹികാവസരങ്ങളും രാഷ്ട്രീയ സാംസ്ക്കാരിക നേതൃത്വവും പ്രാതിനിധ്യവും തന്നെ ഇന്നും വളരെ തുച്ഛമാണെന്നിരിക്കെ, കപില വാത്സ്യായനെപ്പോലുള്ള ബഹുമുഖ പ്രതിഭാശാലികൾ നമുക്ക് വളരെയധികം പ്രചോദനമാകേണ്ടതാണ്. വിവിധ മേഖലകളിൽ ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച കപില വാത്സ്യായനെ തേടി എണ്ണമറ്റ അവാർഡുകളും അംഗീകാരങ്ങളും രാജ്യത്തിനകത്തും പുറത്തും നിന്നെത്തി. 2007 മുതൽ 2012 വരെ രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. 2011ൽ അവരുടെ മികച്ച സംഭാവനകൾ മുൻനിർത്തി രാഷ്ട്രം പദ്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചു. കപില വാത്സ്യായൻ 2020 സെപ്തംബർ പതിനാറിന് ന്യൂഡൽഹിയിൽ അന്തരിച്ചു.

English Summary:

Rememebering Kapila Vatsyayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com