ADVERTISEMENT

ഇനി സ്വസ്ഥയായിരിക്കൂ. സത്യത്തിന്റെ നഗ്ഗത കൊണ്ട് ഞാൻ നിന്റെ കണ്ണെഴുതാൻ പോവുകയാണ്. കണ്ണു ചിമ്മുകയോ തലയനക്കുകയോ അരുത്. എന്റെ വിരലിലെ നഖമെങ്ങാനും നിന്റെ കണ്ണിൽ കൊണ്ടെങ്കിലോ? 

പ്രേത ഭാഷണത്തിലെ സി. അയ്യപ്പന്റെ വരികൾ തന്നെയാണ് ഈ പുസ്തകത്തിന് ആമുഖമാകേണ്ടത്. അനുഭവങ്ങളുടെ സത്യസന്ധത എന്നൊന്നുണ്ടെങ്കിൽ അതു തെളിഞ്ഞുകത്തുന്നവയാണ് മലയാളത്തിലെ ദലിത് ചെറുകഥകൾ. ടി.കെ.സി. വടുതല മുതൽ പുതിയ തലമുറയിലെ കാവ്യ അയ്യപ്പൻ വരെയുള്ളവരുടെ പച്ചയായ ജീവിതാഖ്യാനങ്ങൾ വായിക്കുമ്പോൾ കണ്ണു ചിമ്മാൻ തോന്നാം. അസ്വസ്ഥത അനുഭവപ്പെടാം. അതിലും കൂടുതലായി കണ്ണിൽ കുപ്പിച്ചില്ല് കുത്തിയിറക്കുന്നതുപോലെ തോന്നാം. കണ്ടതൊന്നുമായിരുന്നില്ല കാഴ്ചകൾ. കേട്ടതൊന്നും ആയിരുന്നില്ല ജീവിതം. കൊന്നുതള്ളിയ പ്രേതങ്ങളാണു സംസാരിക്കുന്നത്. സവർണതയുടെ ഏതു കൊട്ടകൊത്തളങ്ങളും തകർന്നുവീഴാവുന്ന ചൂടും ചൂരുമുള്ള അക്ഷരങ്ങൾ കത്തിമുനയുടെ മൂർച്ചയിൽ എഴുന്നുനിൽക്കുകയാണ്. അവഗണിക്കാനോ ഉപേക്ഷിക്കാനോ കഴിയില്ല. ഉൾക്കൊള്ളുക. പാഠം പഠിക്കുക. ആത്മാർഥമായി പശ്ചാത്തപിക്കുക. ഇനിയുള്ള ലോകത്തെങ്കിലും ഇനിയും ഇത്തരം കഥകൾ പിറക്കാതിരിക്കാൻ ആത്മാവിനെ കഴുകിവെടുപ്പാക്കി, ശരീരത്തിൽ സത്യസന്ധരായി, പുത്തൻ ജീവിതം രചിക്കുക. 

മനുഷ്യരേക്കാൾ ദൈവങ്ങൾ ചോദ്യം ചെയ്യപ്പെടുന്നു എന്നതാണു മലയാളത്തിലെ ദലിത് കഥകളുടെ സവിശേഷതകളിലൊന്ന്.

ഞാൻ മുകളിലേക്കു നോക്കി, ഹൃദയം തകർന്നു വിലപിച്ചു. ഏലീ, ഏലീ, ലമ്മാ, ശബഗ്ദാനി, എന്റെ ദേവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്? എന്തുകൊണ്ട് ഈ ലോകം ഇങ്ങനെയായി എന്ന ചോദ്യം ദൈവത്തിനോടല്ലാതെ ആരോടാണു ചോദിക്കേണ്ടത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും വീണ്ടും വീണ്ടും പുലരാൻ അനുവാദം കൊടുത്തത് വേറെയാരാണ്. സ്വന്തം സഹോദരങ്ങളായ മനുഷ്യരെ ജാതി പറഞ്ഞും വിളിച്ചും മാറ്റിനിർത്തി ജീവിക്കാനും ചൂഷണം ചെയ്യാനും സമ്മതിച്ചതാരാണ്. തലമുറകളായി വിദ്വേഷം ആവർത്തിച്ചിട്ടും കോരനു കുമ്പിളിൽ തന്നെ കഞ്ഞി വിളമ്പിയ ജീവിതഗതി ആരാണു മാറ്റേണ്ടത്. നിയമം കയ്യിലെടുക്കാനാണോ നിശ്ശബ്ദമായി അനുശാസിക്കുന്നത്? ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾ നീളുകയാണ്. 

സഹിച്ചുമടുത്തവരാണ് പലരും. എത്രയോ പേർ ദുർമരണങ്ങൾക്ക് ഇരയായി. അല്ലെങ്കിലും, രണ്ടാം തരവും മൂന്നാം തരവും പൗരൻമാരായി മരിച്ചവർ പോലും കൊല്ലപ്പെടുകയായിരുന്നില്ലേ. അവരുടെ വശം കുറ്റിയറ്റിട്ടില്ല. പറയാനുള്ളത് അവർ പറയുക തന്നെ ചെയ്യും. അതിനു സാഹിത്യത്തെ മാധ്യമമാക്കിയപ്പോൾ സംഭവിച്ച ഉൾക്കരുത്താണ് ദലിത് കഥകൾക്ക് സ്വന്തം കാലിൽ നിൽക്കാൻ കരുത്ത് നൽകുന്നത്. 

ബഹുമാനപ്പെട്ട കോടതി എന്താണു ചോദിച്ചത്. കൊലക്കുറ്റം സമ്മതിക്കുന്നുവെന്നോ? 

ഇതെങ്ങനെ കുറ്റമാവും. ഞാൻ കർതൃദാസൻ. അവന്റെ തിരുവചനം അരയ്ക്കു കെട്ടിയവൻ. യഹോവയുടെ പ്രമാണമനുസരിക്കുന്നവൻ. അവന്റെ പ്രമാണമനുസരിച്ചാണു ഞാൻ ശിക്ഷ കൊടുത്തത്. 

പോൾ ചിറക്കരോടിന്റെ നായകൻ പറയുന്നത് കോടതിയോട് മാത്രമല്ല. ശിക്ഷിക്കാനും ശിക്ഷ നടപ്പാക്കാനും നിയോഗിക്കപ്പെട്ട ഈ ലോകത്തിലെ എല്ലാ ന്യായാന്യായ സംവിധാനങ്ങളോടുമാണ്. 

എന്തേ ആരും ഉത്തരം പറയുന്നില്ല. ഉത്തരമല്ല വേണ്ടത്. വെറും വാക്കുകളേ വേണ്ട. നീതി തന്നെയാണു വേണ്ടത്. അതിനു മനുഷ്യരെ ഒറ്റവർഗം എന്ന് അംഗീകരിക്കുകയും അതനുസരിച്ചുള്ള പെരുമാറ്റവുമാണു വേണ്ടത്. 

അപ്പോൾ, എനിക്കെന്റെ ശവക്കുഴിയിലേക്കു മടങ്ങാതെ നിവൃത്തിയില്ലല്ലോ. കടുകിന്റെ കാര്യം മറക്കരുത്. നിനക്കു ഞാൻ എന്റെ സ്വാതന്ത്ര്യം തരുന്നു. ഞാൻ വിട്ടുമാറി എന്നതിന്റെ തെളിവിന് നീ നിന്റെ കാലുകളിലേക്കു നോക്കൂ. എവിടെ, എവിടെ, ആ ചങ്ങല? 

നൂറ്റാണ്ടുകളായി ആ ചോദ്യം മുഴങ്ങുന്നുണ്ട്. കണ്ടിട്ടും കാണാതെ പോയ ചങ്ങല. സ്വതന്ത്രമാണെന്ന വിശ്വാസത്തിൽ കാലുകൾ മുന്നോട്ടുവച്ചപ്പോൾ പിന്നോട്ടു പിടിച്ചുവലിച്ച, അതേ ചങ്ങല. കാണാൻ കഴിഞ്ഞില്ലെങ്കിലെന്ത്. ഇല്ല, ഇല്ല എന്ന് എത്രവട്ടം ആവർത്തിച്ചിട്ടെന്ത്. ആ ചങ്ങലയെ വലിച്ചുപൊട്ടിച്ചും, ഇനി ഒരു ചങ്ങലയും ആരെയും പിടിച്ചുവലിക്കില്ലെന്ന് ഉറപ്പിക്കാനും കൂടിയാണ് ദലിത് കഥകൾ അക്ഷരങ്ങളിലൂടെ കത്തുന്നത്. എന്നും കണ്ണിനെ ഈറനണിയിക്കുന്ന ഈ പാട്ടിന്റെ ചേലിൽ പുലയന്റെ വേദന, സ്നേഹം, ത്യാഗം, ഭാവി, പ്രതീക്ഷ ഇതെല്ലാമുണ്ട്. അതാണ് ഓർമയിലെന്നും നിറയുന്ന കണ്ണമ്പുലയന്റെ പാട്ട്. അതിന്റെ തുടർച്ച പുതിയ കാലം, പുതിയ രീതിയിൽ ഏറ്റുപിടിച്ചിരിക്കുന്നു. 

മലയാളത്തിലെ ദലിത് ചെറുകഥകൾ 

സമാഹരണം: എം.ആർ. രേണുകുമാർ 

ഡി.സി ബുക്സ് ‌

വില: 599 രൂപ

English Summary:

Book ' Malayalathile Dalit Cherukathakal ' by M. R. Renukumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com