ADVERTISEMENT

പ്രിയ സുഹൃത്തേ, 

ഏതൊരു ദിവസത്തേക്കാളുമേറെ സന്തോഷത്തോടെയാണ് ഈ കത്ത് എഴുതുന്നത്. കഥയിലോ നോവലിലോ ഉള്ള പിരിമുറുക്കം ഒരു ലേഖനത്തിൽ കാണുക അപൂർവ്വമാണ്. പ്രത്യേകിച്ച് ചില വിഷയങ്ങളുടെ പരിഗണനയിൽ രസച്ചരടിനെക്കുറിച്ചോ അതിന്റെ ഭംഗത്തെക്കുറിച്ചോ ലേഖികയ്ക്ക് ചിന്തിക്കേണ്ടതില്ല. അക്കാദമിക്ക് നിലവാരത്തിലുള്ള പ്രബന്ധങ്ങളിൽ അതുകൊണ്ടുതന്നെ ആ വിഷയത്തിന്റെ ഗൗരവം എടുത്തു കാണാനാവും. എഴുത്തുകാരിയും പരിഭാഷകയുമായ ജുംപ ലാഹിരിയുടെ 'Translating Myself and Others’ എന്ന ലേഖനസമാഹാരം വായിച്ചുതീരുമ്പോൾ ഇങ്ങനെയും ഗൗരവമേറിയ ഒരു വിഷയത്തെ എഴുതാനാവും എന്ന അത്ഭുതമുണ്ടാവും. ഫിക്ഷനിലെ അടക്കമുള്ള എഴുത്ത് ഗുണം അതിസമർത്ഥമായി ഉൾച്ചേർത്തുകൊണ്ടാണ് ഇതിലെ ഓരോ പ്രബന്ധവും അവർ രചിച്ചിരിക്കുന്നത്.

jhumpa-lahiri-ALBAVIGARAY
ജുംപ ലാഹിരി, Image Credit: ALBA VIGARAY

നോവലിസ്റ്റ്, പരിഭാഷക എന്നീ കർമമണ്ഡലങ്ങളിൽ വ്യാപൃതയായ ഒരാളുടെ അപൂർണമായ ആത്മകഥയായി ഈ പുസ്തകത്തെ കാണുന്നതിൽ തെറ്റില്ലന്നു തോന്നുന്നു. ബംഗാളികളായ മാതാപിതാക്കൾ, ജനനം ലണ്ടനിൽ, വളർച്ച അമേരിക്കയിൽ, എഴുത്ത് ഇംഗ്ലീഷിൽ, ആദ്യ പുസ്തകത്തിന് പുലിസ്റ്റർ സമ്മാനം, പിന്നീട് ഇറ്റാലിയൻ ഭാഷാപഠനം ഇറ്റാലിയൻ ഭാഷയിൽ എഴുത്തും പരിഭാഷയും. നേർരേഖയിൽ ചരിക്കുക എന്ന ഭൂരിപക്ഷമനുഷ്യരുടേയും സഹജസ്വഭാവത്തിന് വിരുദ്ധമായാണ് ലാഹിരി തന്റെ രചനാജീവിതം തെരഞ്ഞെടുത്തത്. ഇംഗ്ലീഷിൽ നിന്നും ഇറ്റാലിയൻ ഭാഷയിലേക്കുള്ള ചുവടുമാറ്റമായിരുന്നു അത്. പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കേ മദ്ധ്യവയസ്സിൽ മറ്റൊരു ഭാഷയിൽ വിദ്യാരംഭം കുറിക്കുകയും നിരന്തര ധ്യാനപരിശ്രമത്തിലൂടെ ആ ഭാഷയെ തന്റെ വരുതിയിലാക്കുകയും ചെയ്തു അവർ. ഈ കാലത്ത് അവർ നിരന്തരമായി കേൾക്കേണ്ടി വന്ന ചോദ്യമാണ് എന്തിന് ഇറ്റാലിയൻ?

2015 ലാണ് ലാഹിരി റോമിലേക്ക് താമസത്തിനായി പോകുന്നത്. അന്നുമുതൽ അവർ നിരന്തരമായി കേൾക്കുന്ന ചോദ്യമാണ് എന്തിനാണ് നിങ്ങൾ ഞങ്ങളുടെ ഭാഷ സംസാരിക്കുന്നത്? ഞാനീ ഭാഷയെ സ്നേഹിക്കുന്നു ഇതുമായാരു ബന്ധം ഇഷ്ടപ്പെടുന്നു എന്ന് അവർ വിശദീകരിക്കാൻ ശ്രമിക്കുമ്പോളാവട്ടെ ചോദ്യകർത്താക്കൾ സംതൃപ്തരാവുന്നില്ല. ഹ്രസ്വമായ ഉത്തരമാണങ്കിൽ: ഞാൻ എനിക്കായിത്തീർത്തുന്ന ഉറപ്പ്. ഇതെല്ലാമാണ് ഇറ്റാലിയൻ ഭാഷയിലേക്ക് തന്നെ അടുപ്പിച്ച് നിർത്തുന്നതെന്ന ഉത്തരം ഇവരെ അസന്തുഷ്ടരാക്കുന്നതിൽ മറ്റൊരു കാരണവും കൂടിയുണ്ടാവാം. എല്ലാം ആവശ്യത്തിനായി മാത്രമെന്ന പ്രയോജനവാദത്തിൽ കേവലമൊരിഷ്ടമെന്നത് സ്വീകാര്യമല്ല.അപ്പോൾ എന്തുകൊണ്ട്? എന്തിന്? എന്ന ചോദ്യമുയരുക സ്വാഭാവികമാണല്ലോ. മാത്രവുമല്ല, ഈ ചോദ്യത്തിൽ അവർ ഊന്നുന്ന 'ഞങ്ങൾ' എന്ന പ്രയോഗത്തിൽ പ്രത്യക്ഷമായിട്ടുള്ള ഒരു 'നിങ്ങൾ' ഉണ്ട്. അതായത് ഞങ്ങളുടേതാണ് ഈ ഭാഷ. ഈ ഭാഷയിലേക്കുള്ള കടന്നു കയറ്റമെന്തിന് എന്നാണവർ അർത്ഥമാക്കുന്നത്. ഈ 'ഞങ്ങൾ' 'നിങ്ങൾ' ദ്വന്ദ്വത്തെ നിരന്തരം അഭിമുഖീകരിക്കേണ്ടിവന്ന എഴുത്തുകാരിയാണ് ലാഹിരി.

jhumpa-lahiri-books

എഴുത്തുകാരിയെന്ന നിലയിൽ അവർക്കൊരു മാതൃഭാഷയില്ലെന്ന് ലാഹിരി  വിശ്വസിക്കുന്നു. അനുഭവപരമായി ആ അവസ്ഥയെ ലാഹിരി ഭാഷപരമായ അനാഥത്വമായി കാണുന്നു. മാതൃഭാഷാ ബോധത്തിനപ്പുറത്തേക്കുള്ള ഇഷ്ടമെന്ന വികാരത്തിലധിഷ്ഠിതമായ പ്രയാണമാണ് ലാഹിരിയെ വ്യത്യസ്തയാക്കുന്നത്. അവർ ചിന്തിക്കുന്ന, എഴുതുന്ന, ഭാഷയെ വെടിഞ്ഞ് മറ്റൊരു ഭാഷയെ പരിഗ്രഹിക്കുമ്പോൾ ജുംപ ലാഹിരി സ്വയം ദേശാധിഷ്ഠിതമായൊരു ഭാഷാജീവനത്തെ അതിലംഘിക്കുകയാണ്. ഈ അതിലംഘനമാണ് അവരെ ഒരു കടന്നുകയറ്റക്കാരിയെപ്പോലെ കണ്ടുകൊണ്ട് നിഷ്കളങ്കമെന്ന് തോന്നിപ്പിക്കുന്ന ചെറുവിചാരണകൾക്ക് മുന്നിലെത്തിക്കുന്നത്.

എന്നാൽ തന്റെ ഇറ്റാലിയൻ ഭാഷാനുഭവത്തെ അവർ മൂന്ന് രൂപകങ്ങളിലൂടെ വ്യക്തമാക്കാൻ ശ്രമിക്കുന്നു. രണ്ട് എഴുത്തുകാരികളുടെ പുസ്തകങ്ങളിൽ നിന്നാണ് ഈ താക്കോൽ രൂപകങ്ങൾ  അവർക്ക് ലഭിക്കുന്നത്. ഇറ്റലിക്ക് പുറത്ത് ആരുമേയറിയാത്ത ലല്ല റൊമാനോയും എലിന ഫെരാന്റയുമാണ് ആ എഴുത്തുകാർ. ലല്ല റൊമാനോയുടെ പുസ്തകത്തിലെ സ്വപ്നത്തിനെക്കുറിച്ചുള്ള വിശേഷണത്തിന് 'വാതിൽ' എന്നാണ് അവർ പ്രയോഗിച്ചിരിക്കുന്നത്. ഇതാണ് ലാഹിരി പ്രഥമരൂപകമായി പറയുന്നത്. ഏറെ പ്രയാസപ്പെട്ട് ഇറ്റാലിയൻ ഭാഷയുടെ പലവാതിലുകളും അവർ തുറന്നു. ഓരോ വാതിൽ തുറക്കുമ്പോഴും അത് മറ്റൊരു വാതിലിലേക്ക് നയിച്ചു. ഏതൊരു വൈദേശിക ഭാഷ പഠിക്കുമ്പോഴും അവൾ  പ്രധാന രണ്ട് കവാടങ്ങൾ തുറക്കേണ്ടതുണ്ട്. ഒന്ന് ആകലനം രണ്ട് സംസാരഭാഷ. ഇതിനിടയിൽ പദവ്യവസ്ഥ, വ്യാകരണം, പദസമ്പത്ത്, അർത്ഥങ്ങളുടെ സൂക്ഷ്മഭേദം, ഉച്ചാരണം എന്നീ ചെറുവാതിലുകളുണ്ട് അതും അത്രയേറെ പ്രാധാന്യമുള്ളതാണ്. ലാഹിരിയുടെ അഭിപ്രായത്തിൽ ഇറ്റാലിയൻ വാതിലുകൾ അന്യപ്രവേശനമില്ലാത്തവയല്ല അവ എല്ലാം സ്വാഗതം ചെയ്യുന്നു.

രണ്ടാമത്തെ രൂപകമാണ് അന്ധത. 'റൊമാനോയുടെ അവസാനത്തെ ഡയറി'യിൽ അവരുടെ അവസാനകാലത്തെ ചിന്തകളും കുറിപ്പുകളുമാണുള്ളത്. കാഴ്ച നഷ്ടമായ കാലത്താണ് ഈ ഡയറി അവർ എഴുതുന്നത്. അന്ധത അവരുടെ ചിന്തയ്ക്ക് വിഘാതമായിരുന്നില്ല. അതവരെ കൂടുതൽ ഊർജ്ജസ്വലയാക്കി. 'ഞാനെഴുതുന്നത് എന്തെന്ന് എനിക്ക് കാണാനാവുന്നില്ല' എന്ന് അവർ എഴുതിയിട്ടുണ്ട്.ഇറ്റാലിയൻ ഭാഷയിൽ താൻ എഴുതിയതിന്റെ മൂല്യനിർണ്ണയത്തിനുള്ള പരാധീനതയെ ലാഹിരി തന്റെ ഭാഗികമായ അന്ധതയായാണ് കാണുന്നത്. റൊമാനോയുടെ അന്ധത ശാരീരിക ക്ലേശമാണങ്കിൽ ലാഹിരിയുടേത് ആലങ്കാരികമാണ്. അവരുടേത് നാൾക്കുനാൾ കാഴ്ച ക്ഷയിക്കുമ്പോൾ ലാഹിരി ഭാഷാനുഭവത്തിലൂടെ പുതിയ കാഴ്ച നേടുന്നു. 

മൂന്നാമത്തെ രൂപകം ഒട്ടുമുകളം (graft) ആണ്. എലിന ഫെരാന്റയുടെ 'The Lost Daughter' എന്ന നോവലിൽ നിന്നുമാണ് ലാഹിരിയത് സ്വീകരിക്കുന്നത്. സസ്യസംബന്ധമായ ഈ പ്രയോഗത്തിന്റെ അർത്ഥം ഉൾച്ചേർക്കൽ എന്നാണ്. ഈയൊരു വാക്കിന് ലാഹിരിയെ സംബന്ധിച്ച്  മനശാസ്ത്രപരമായും രാഷ്ട്രീയമായും സർഗാത്മകവുമായ  സൂക്ഷ്മാർത്ഥഭേദങ്ങൾ ഉണ്ട്. ലാഹിരിയിൽ ഒന്നല്ല, നിരവധി ഉൾച്ചേർക്കലുകളുടെ പരമ്പരയുണ്ടെന്ന് അവർ പറയുന്നു.cഇന്ത്യയിൽ നിന്നു കുടിയേറിയ കാലം മുതൽക്ക് ഇങ്ങനെ ഒട്ടിച്ചേർക്കപ്പെട്ട ഒരു പരമ്പര! ഇപ്പോൾ അവർ മറ്റൊരു ഭാഷയിലേക്ക് തന്നെ ചേർക്കുവാൻ ശ്രമിക്കുന്നു. ഇതിൽ നിന്നുണ്ടാവുന്ന ഫലത്തിന്റെ ഗുണമേന്മയിൽ അവർ സംശയാലുവുമാണ്. എന്നാൽ ഈ ഉൾച്ചേർക്കലിലൂടെ നിങ്ങൾക്ക് നിങ്ങളുടെ നഗരത്തെ, പൗരത്വത്തെ, ശരീരത്തെ, ലിംഗസ്ഥാനത്തെ, കുടുംബത്തെ, മതത്തെ മാറ്റാനാവുമെന്ന് ലാഹിരി പറയുന്നു. അപരിചിതമായൊരു ഭാഷയുമായുള്ള കൂടിച്ചേരലിൽ അതിരുകൾ വിസ്മൃതമാവും എന്ന് അവർ വിശ്വസിക്കുന്നു. അവിടെ 'എന്റെ'  'നിങ്ങളുടെ' എന്ന ഭാഷ അപ്രസക്തമാവും. അതുകൊണ്ട് അവർ കൂടുതൽ വാതിലുകൾ തുറക്കുന്നു, വ്യത്യസ്ത കാഴ്ചകൾ കാണുന്നു, അവർ മറ്റൊന്നിലേക്ക് കൂടിച്ചേരുന്നു.

elena-ferrante-book-lost-daughter

ഇനിയും ഒരുപാട് എഴുതണമെന്നുണ്ട്. ഒരു കാര്യം കൂടിപ്പറയട്ടെ. അന്റോണിയോ ഗ്രാംഷിയെക്കുറിച്ച് മനോഹരമായ ഒരു ലേഖനം ഉണ്ട്. അതിൽ ഗ്രാംഷിയുടെ ഒരു കത്തിലെ വരിയുണ്ട് 'That was the worst part of my translation journey' ട്രാൻസ്‌ലേഷൻ (traduzione) എന്നത് ഇറ്റലിയിലെ ബ്യൂറോക്രാറ്റിക് ഭാഷയിൽ സംശയാലുക്കളോ തടവുകാരോ ആയ വ്യക്തികളുടെ കാരാഗൃഹത്തിൽനിന്നുള്ള സഞ്ചാരത്തെ സൂചിപ്പിക്കുവാനാണ് ഉപയോഗിക്കുന്നത്. തടവുകാരെക്കുറിച്ചും ഭാഷയെക്കുറിച്ചും ഒരേ ഭവശാസ്ത്രപരമായ ഛായാരൂപത്തിൽ ചിന്തിക്കുവാൻ ലാഹിരിക്ക് ഈ പ്രയോഗം പ്രേരണ നൽകി.

ഭാഷ അധികാരത്തിന്റെ മുഖം കാട്ടുന്ന നിരവധി സന്ദർഭങ്ങൾ ചരിത്രത്തിലുണ്ട്. മുസോളിനിയുടെ കാലത്ത് ഇറ്റാലിയൻ ഭാഷയിലെ കൊടുക്കൽ വാങ്ങലുകൾ പൂർണമായും നിരോധിച്ചിരുന്നു. സ്വന്തം ഭാഷാപ്രയോഗങ്ങൾപ്പുറത്തുനിന്നുള്ള ഒന്നുമേതന്നെ സ്വീകരിക്കുന്നതിൽ വിലക്കുണ്ടായിരുന്നു. ഗ്രാംഷിയാവട്ടെ ഫ്രഞ്ചും ജർമ്മനും സംസ്കൃതവും പഠിക്കുന്നതിൽ തത്പരനായിരുന്നു. ഗ്രാംഷിയിൽ ലാഹിരിയെപ്പോലെ ഇഷ്ടമെന്ന വികാരമായിരുന്നില്ല അതിൽ രാഷ്ട്രീയ താത്പര്യം വ്യക്തമായിരുന്നു. അദ്ദേഹം ജയിലിനുള്ളിലേക്ക് നിഘണ്ടുക്കളാണ് ആവശ്യപ്പെട്ടത്. ആദ്യം ആരോഗ്യം രണ്ടാമത് ഭാഷ ഇതായിരുന്നു ഗ്രാംഷിയുടെ ജയിൽവാസകാലത്തെ പരിഗണനകൾ. 'എന്റേത്' 'ഞങ്ങളുടേത്' എന്ന സ്വാർത്ഥമോഹികളുടെതായ ലോകത്ത് ലാഹിരിയുടെ ഭാഷാപരമായ കുടിയേറ്റത്തിന് തീർച്ചയായും രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. അത് അവർ അനുഭവിക്കുന്ന സങ്കീർണാവസ്ഥയെ അടുത്തറിയുമ്പോൾ മാത്രമാവും വ്യക്തമാവുക. ഇറ്റാലിയൻ ഭാഷയിൽ എഴുതിത്തുടങ്ങിയപ്പോൾ അവർ നേരിട്ട ധർമ്മസങ്കടവും വ്യക്തമാവും. 'പദകോശം' എന്ന നമ്മുടെ ഭാഷാപ്രയോഗം ലാഹിരിയുടെ ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള വാക്കായി കാണാനാവും.

സമയമുണ്ടെങ്കിൽ ജുംപ ലാഹിരിയുടെ പുതിയ പുസ്തകമായ 'റോമൻ സ്റ്റോറീസും' വായിക്കുമെന്ന് കരുതട്ടെ. 

സസ്നേഹം 

UiR

English Summary:

Pulitzer Winner Jhumpa Lahiri Redefined Identity, Migration and Meaning in Translating Myself and Others

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com