ADVERTISEMENT

'ക്രൂക്ക്ഡ് ഹൗസ്' ഒരു പസിലാണ്. സ്വന്തം വീടിനുള്ളിലെ കൊലപാതകിയെ കണ്ടെത്താൻ സോഫിയ ലിയോണൈഡ് എന്ന പെൺകുട്ടി നടത്തുന്ന അന്വേഷണമാണ് ഈ പസിൽ. കോടികൾ വിലമതിക്കുന്ന സ്വത്ത് ആർക്കാണ് വേണ്ടാത്തത്? മൂന്ന് തലമുറകൾ ഒരുമിച്ച് താമസിക്കുന്ന ലിയോണൈഡ്സ് കുടുംബത്തില്‍ ഏകാധിപതിയെ പോലെ വാണ അരിസ്റ്റൈഡ് എന്ന തന്റെ മുത്തശ്ശന്റെ മരണകാരണം തിരയുന്ന സോഫിയയെ സഹായിക്കുന്നത് അവളുടെ പ്രണയതാവ് ചാൾസ് ഹേവാർഡാണ്. 

1949-ൽ പ്രസിദ്ധീകരിച്ച അഗത ക്രിസ്റ്റിയുടെ ആകർഷകമായ ഒരു നിഗൂഢ നോവലാണ് 'ക്രൂക്ക്ഡ് ഹൗസ്'. സങ്കീർണ്ണമായ ഇതിവൃത്തത്തിനും അപ്രതീക്ഷിത ട്വിസ്റ്റുകൾക്കും പേരുകേട്ട ഈ നോവൽ, പ്രസിദ്ധീകരിച്ച് 75 വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു ക്ലാസിക്കായി ഇന്നും തുടരുന്നു. ത്രീ ഗേബിൾസ് എന്നറിയപ്പെടുന്ന വിശാലമായ ഇംഗ്ലീഷ് എസ്റ്റേറ്റിന്റെ പശ്ചാത്തലത്തിൽ ലിയോണൈഡ് കുടുംബത്തിലെ കാരണവരായ അരിസ്റ്റൈഡ് ലിയോണിഡസിന്റെ പെട്ടെന്നുള്ള മരണത്തോടെയാണ് കഥ ആരംഭിക്കുന്നത്. വിഷം മൂലമുണ്ടായ മരണം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിൽ സംശയം വീഴുമ്പോൾ, എല്ലാവരും രഹസ്യങ്ങൾ സൂക്ഷിക്കുന്നുവെന്നും ആരെയും വിശ്വസിക്കാൻ കഴിയില്ലെന്നും നാം മനസ്സിലാക്കുന്നു. 

അരിസ്റ്റൈഡിന്റെ ആദ്യ ഭാര്യ മാർസിയ മരിച്ചുപോയിരുന്നു. അവരുടെ സഹോദരി എഡിത്താണ് അന്നുമുതൽ വീട്ടുകാരെ പരിപാലിക്കുന്നത്. അവർക്കിപ്പോൾ 70 വയസ്സു കഴിഞ്ഞു. അരിസ്റ്റൈഡിന്റെ രണ്ടാമത്തെ ഭാര്യ ബ്രെൻഡ, പ്രായം കുറഞ്ഞൊരു സ്ത്രീയാണ്. വൃദ്ധനായ അരിസ്റ്റൈഡിനെ അവൾ സ്വത്തിനു വേണ്ടിയാണ് വിവാഹം ചെയ്തത് എന്ന തോന്നൽ വീട്ടിലെ എല്ലാവർക്കുമുണ്ട്. അരിസ്റ്റൈഡിന് രണ്ടു ആൺമക്കളാണ് ഉള്ളത്. മൂത്തമകനും അരിസ്റ്റൈഡിന്റെ പ്രിയങ്കരനുമായ റോജർ ഒരു ബിസിനസുകാരനെന്ന നിലയിൽ പരാജയമാണ്. പിതാവ് സമ്മാനിച്ച കാറ്ററിംഗ് ബിസിനസ്സ് പരാജയപെട്ടതോടെ, ദൂരെയെവിടെയെങ്കിലും ലളിതമായ ജീവിതം നയിക്കാനാണ് അയാള്‍ ആഗ്രഹിക്കുന്നത്. കഠിനവും വികാരരഹിതവുമായ അഭിരുചികളുള്ള  ക്ലെമൻസികയാണ് റോജറിന്റെ ഭാര്യ. ശാസ്ത്രജ്ഞയായ അവർക്കും ഭർത്താവിന്റെ കുടുംബസമ്പത്ത് ഒരിക്കലും ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല. 

Agatha-book

റോജറിനോടുള്ള പിതാവിന്റെ മുൻഗണനയിൽ കഷ്ടപ്പെട്ട ആളാണ് ഇളയ മകൻ ഫിലിപ്പ്. പുസ്തകങ്ങളുടെ ലോകത്തേക്ക് ഒതുങ്ങി പോയ ഫിലിപ്പ് കൂടുതൽ സമയവും ലൈബ്രറിയിലാണ് ചെലവഴിക്കുന്നത്. ഫിലിപ്പിന്റെ ഭാര്യ മഗധ ഒരു നടിയാണ്. എല്ലാ കാര്യങ്ങളെയും നാടകീയമായി കാണാനാണ് അവർക്ക് താൽപര്യം. ഫിലിപ്പിന്റെയും മഗധയുടെയും മൂത്ത മകളാണ് സോഫിയ. സോഫിയയുടെ അനുജന്റെ പേര് യൂസ്റ്റസ് എന്നും അനുജത്തിയുടെ പേര് ജോസഫൈൻ എന്നുമാണ്. പോളിയോ ബാധിച്ച, പതിനാറുകാരനായ യൂസ്റ്റസ് സുന്ദരനും ബുദ്ധിമാനുമാണെങ്കിലും തന്റെ വൈകല്യത്തിൽ മനംനൊന്താണ് ജീവിക്കുന്നത്. പന്ത്രണ്ടു വയസ്സുള്ള ജോസഫൈൻ ബുദ്ധിമതിയും ഡിറ്റക്ടീവ് കഥകളിൽ അഭിനിവേശമുള്ളവളുമാണ്. വീട്ടിലെ എല്ലാവരെയും നിരീക്ഷിക്കലാണ് അവളുടെ പ്രധാന പണി. അവൾ തന്റെ നിരീക്ഷണങ്ങൾ ഒരു നോട്ട്ബുക്കിൽ രഹസ്യമായി എഴുതി വെയ്ക്കാറുമുണ്ട്.

വിദേശകാര്യ ഓഫീസിൽ ജോലി ചെയ്യുന്ന സോഫിയ, ഈ കേസ് അന്വേഷിക്കുവാൻ അവളുടെ പ്രണയതാവായ ചാൾസിനോട് അഭ്യർത്ഥിക്കുന്നു. കുട്ടികളുടെ അദ്ധ്യാപകനായി വീട്ടിൽ താമസിച്ച് ജോലി ചെയ്യുന്ന ലോറൻസ് ബ്രൗണുമായി ബ്രെൻഡ രഹസ്യമായി പ്രണയത്തിലാണെന്ന് അവർ കണ്ടെത്തുന്നു. മാത്രമല്ല വിൽപത്രപ്രകാരം സ്വത്ത് മുഴുവനും അരിസ്റ്റൈഡ് എഴുതി വെച്ചിരിക്കുന്നത് സോഫിയക്കാണ് എന്ന അറിവ് ബാക്കിയുള്ള എല്ലാവരിലേക്കും സംശയം തിരിക്കുന്നു. അരിസ്റ്റൈഡിന്റെ കർക്കശസ്വഭാവത്തിൽനിന്ന് രക്ഷ നേടി സ്വത്തുമായി ജീവിക്കുവാൻ നടത്തിയ പദ്ധതി ആകാം കൊലപാതകമെന്ന് ചാൾസിന് തോന്നുന്നു, അതോ സ്വത്ത് നൽകാത്തതിന്റെ ദേഷ്യമാണോ? 

ഇതിനിടെ കൊലയാളിയെ തനിക്കറിയാമെന്ന് പറഞ്ഞ ജോസഫൈനെ, തലയ്ക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തപ്പെടുന്നു. സംശയത്തിന്റെ പേരിൽ ബ്രെൻഡയും ലോറൻസും അറസ്റ്റിലാകുന്നു. എന്നാൽ അവർ കസ്റ്റഡിയിലായിരിക്കുമ്പോൾ, ജോസഫൈന് വേണ്ടി വെച്ചിരുന്ന കൊക്കോ കുടിച്ച് കുട്ടികളുടെ നാനി മരിക്കുന്നതോടെ കൊലയാളി ഇപ്പോഴും തങ്ങളിൽ ഉണ്ടെന്ന് വീട്ടുകാർ തിരിച്ചറിയുകയും ബ്രെൻഡയെയും ലോറൻസിനെയും വെറുതെ വിടുകയും ചെയ്യുന്നു. ജോസഫൈന്റെ ജീവനെക്കുറിച്ച് ഭയന്ന ചാൾസ്, കൊലപാതകിയുടെ പേര് വെളിപ്പെടുത്താൻ അവളെ നിർബന്ധിക്കുന്നു. 

ആ സമയം എഡിത്ത് അവിടെ വന്ന്, ജോസഫൈനെ ഐസ്ക്രീം സോഡ വാങ്ങി തരാമെന്ന് പറഞ്ഞ് കാറിൽ തന്നോടൊപ്പം പുറത്തേക്ക് കൊണ്ടു പോകുന്നു. ഒരു പാറക്കെട്ടിന് മുകളിലൂടെ പോയ കാർ കൊക്കയിലേക്ക് വീണ് ഇരുവരും മരണപ്പെടുന്നു. ഈ വാർത്ത അറിഞ്ഞ ചാൾസ്, എഡിത്തിന്റെ മുറി പരിശോധിക്കുമ്പോഴാണ് എല്ലാവരെയും നടുക്കുന്ന സത്യം പുറത്തു വരുന്നത്. എഡിത്ത് എഴുതിയ ഒരു കത്തും ജോസഫൈനിന്റെ നോട്ട്ബുക്കും ലഭിക്കുന്ന ചാൾസ്, കൊലയാളി ജോസഫൈനാണ് എന്ന് മനസ്സിലാക്കുന്നു. രഹസ്യ നോട്ട്ബുക്കിൽ "ഇന്ന് ഞാൻ മുത്തച്ഛനെ കൊന്നു" എന്ന തുടങ്ങുന്ന ഭാഗത്ത് അവൾ അത് വിശദമായി എഴുതിട്ടുണ്ട്. 

അഗത ക്രിസ്റ്റി, Image Credit: Popperfoto/Getty Images
അഗത ക്രിസ്റ്റി, Image Credit: Popperfoto/Getty Images

ബാലെ പഠിക്കാൻ പണം നൽകാത്തതിനാൽ ജോസഫൈന് മുത്തച്ഛനോട് തോന്നിയ ദേഷ്യമാണ് അദ്ദേഹത്തിന്റെ മരുന്ന് ഉപയോഗിച്ച് തന്നെ അരിസ്റ്റൈഡിനെ കൊല്ലാൻ അവളെ പ്രേരിപ്പിച്ചത്. എന്നാൽ തന്റെ നേർക്ക് ആര്‍ക്കും സംശയമില്ല എന്നത് അവൾക്ക് രസകരമായി തോന്നി. അവൾ എന്നും വായിച്ചിരുന്ന ഡിറ്റക്ടീവ് കഥകൾ പോലെ ഒന്ന് അവളുടെ വീട്ടിൽ തന്നെ നടക്കുന്നു എന്നതും ആ പന്ത്രണ്ടു വയസ്സുകാരിയെ ആനന്ദിപ്പിച്ചു. എന്നും തിരക്കിലായ കുടുംബാംഗങ്ങളിൽ നിന്ന് ശരിയായ ശ്രദ്ധ കിട്ടാതെ വളർന്ന ജോസഫൈന്, കൊല നടന്ന വീട്ടിൽ എല്ലാവരും തന്നെ നന്നായി പ്രാധാന്യം നൽകി നോക്കുന്നു എന്നത് സന്തോഷം നൽകി. തനിക്ക് ലഭിച്ച ശ്രദ്ധ ആഹ്ളാദിച്ച അവൾ, അതിന്റെ അളവ് കൂട്ടുവാൻ വേണ്ടിയാണ് സ്വയം മറിഞ്ഞു വീണ് മുറിവുണ്ടാക്കിയത്. കൊലയാളിയെ തനിക്കറിയാമെന്നതിനാലാണ് ഇതെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചതോടെ അവൾക്ക് ആ വീട്ടിൽ വലിയ കരുതൽ ലഭിക്കുന്നു. 

പക്ഷേ ജോസഫൈനെ പഠിക്കാനായി സ്വിറ്റ്സർലൻഡിലേക്ക് അയയ്ക്കാൻ മഗധയെ പ്രോത്സാഹിപ്പിക്കുന്ന തന്റെ നാനിയെ അവൾക്ക് ഇഷ്ടപ്പെടുന്നില്ല. അവളെ "വിഡ്ഢിയായ കൊച്ചു പെൺകുട്ടി" എന്ന് വിളിച്ചതും അതിന്റെ ആക്കം കൂട്ടുന്നു. അങ്ങനെ തനിക്ക് പകർത്തി വെച്ചിരുന്ന കൊക്കോയിൽ വിഷം ചേർത്തശേഷം അത് തനിക്ക് വേണ്ട, നാനി കുടിച്ചോളൂ എന്ന പറയുന്നതും ജോസഫൈനാണ്. പക്ഷേ നാനിയുടെ മരണത്തിൽ സംശയം തോന്നിയ എഡിത്ത്, ജോസഫൈനിന്റെ നോട്ട്ബുക്ക് കണ്ടെത്തിയതോടെ തകർന്നു പോകുന്നു. താൻ വളർത്തി വലുതാക്കിയ കുട്ടിയെ കുറ്റവാളിയായി കാണുവാൻ അവർ ആഗ്രഹിച്ചില്ല. എന്നാൽ ജോസഫൈനിനെ വെറുതെ വിട്ടാൽ അപകടകാരിയായ അവൾ വെറും രസത്തിന്റെ പേരില്‍ ആരെയും കൊല്ലാൻ തയ്യാറാകും എന്ന് തിരിച്ചറിഞ്ഞതോടെയാണ് എല്ലാം അവസാനിപ്പിക്കാൻ അവർ തീരുമാനിക്കുന്നത്. 

ചാൾസിനായി എഴുതിയ കുറിപ്പിൽ ഇക്കാര്യം ചാൾസും സോഫിയയും അല്ലാതെ ആരും അറിയരുതെന്നും തന്റെ കുട്ടിയെക്കുറിച്ച് ആളുകൾ മോശം പറയുന്നത് ഇഷ്ടപ്പെടുന്നില്ല എന്നും താൻ പൊലീസിനായി എഴുതിയ ആത്മഹത്യാ കുറിപ്പിൽ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം താൻ ഏറ്റൊടുക്കുന്നുവെന്ന് പറഞ്ഞിട്ടുണ്ടെന്നും എഡിത്ത് വിശദീകരിച്ചിരിക്കുന്നു. ജോസഫൈൻ ജയിലിലോ അഭയകേന്ദ്രത്തിലോ കഷ്ടപ്പെടാൻ ആഗ്രഹിക്കാത്തതിനാലാണ് കാർ അപകടത്തിൽ എല്ലാം അവസാനിപ്പിക്കാൻ എഡിത്ത് തീരുമാനിച്ചത് എന്ന സത്യം ആ എഴുപതുകാരി തന്റെ കുടുംബത്തെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്നതിന് തെളിവാണ്.

കൃത്യമായ സ്നേഹവും പരിഗണനയും ലഭിക്കാതെ വന്ന ജോസഫൈൻ ചെയ്തു കൂട്ടിയ കാര്യങ്ങളിലൂടെ കുടുംബബന്ധങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുകയാണ് അഗത ക്രിസ്റ്റി. മറഞ്ഞിരിക്കുന്ന രഹസ്യങ്ങളുടെ ഒരു സൂക്ഷ്മരൂപമാണ് ഇതിനുള്ളിലെ വീട്. എല്ലാവർക്കും കൊല്ലുവാൻ കാരണം ഉണ്ടായിരുന്നവെങ്കിലും ആരും പ്രതീക്ഷിക്കാത്ത ചില ചെയ്തികളാണ് കൊലയ്ക്ക് ഹേതുവായി തീരുന്നത്. അവസാന നിമിഷംവരെയും ആകാംഷ നിലനിർത്തുന്ന കൃതി, ലോകത്തിലെ മികച്ച ക്രൈം നോവലുകളിൽ ഒന്നാണ്. 

English Summary:

Unveiling the Hidden Secrets of Agatha Christie's Masterpiece: Crooked House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com