ADVERTISEMENT

രഘു, പതിവിലും ഉന്മേഷത്തോടെയാണ് ഇന്ന് ഓഫീസിലെത്തിയത്. നാളേറെയായുള്ള കാത്തിരിപ്പിനും മാനസിക പീഡനത്തിനും ഇന്നലെ അറുതി വന്നിരിക്കുന്നു. ജയശ്രീയുമായുള്ള വിവാഹമോചനം ഇന്നലെ കോടതി ഉത്തരവിലൂടെ ലഭിച്ചതിന്റെ ആശ്വാസത്തിലായിരുന്നിരിക്കണം.. "എന്താ സാറേ... ഇന്ന് വല്യ സന്തോഷത്തിലാണല്ലോ...." എന്ന സഹപ്രവർത്തകന്റെ ചോദ്യത്തിന് മുന്നിൽ ഒരു നിറപുഞ്ചിരിയിൽ മറുപടിയൊതുക്കി. മണി പത്താകുന്നതേയുള്ളൂ പക്ഷേ ഓഫീസിനു മുന്നിൽ അപേക്ഷകളും പരാതികളുമായി ബഹുജനം കാത്തിരിക്കുന്നു എത്ര പേരാ ഓഫീസിൽ.. "അയ്യപ്പേട്ടാ... ഓരോരുത്തരെ കടത്തിവിടൂ" എന്ന് പ്യൂൺ അയ്യപ്പൻ നായരോട് വിളിച്ചു പറഞ്ഞു. പുറത്തേക്ക് വന്ന അയ്യപ്പൻ നായർ അൽപം ഒച്ച ഉയർത്തി തന്നെ പറഞ്ഞു.. "ടോക്കൺ കിട്ടിയവർ ഒന്ന് വരി വരിയായി നിന്നേ.. ആ ചോന്ന കളർ ഷർട്ടിട്ട ചേട്ടാ മാസ്ക് നേരെ വെക്ക്.. ഇത് കാലം തെറ്റിയ കാലമാ... സൂക്ഷിച്ച ദുഖിക്കണ്ടാ...." ഓരോരുത്തരുടെ അപേക്ഷയും പരിശോധിച്ച് വേണ്ടത് ചെയ്യാനുള്ള കുറിപ്പോടെ അതാത് മേശകളിലേയ്ക്ക് രഘു അയച്ചു കൊണ്ടിരുന്നു. 

അടുത്തതായി കയറി വന്ന വൃദ്ധയുടെ മുഖം കണ്ട് രഘു ആദ്യം ഒന്ന് പകച്ചു.. വേഗം കസേരയിൽ നിന്ന് എഴുന്നേറ്റ് തന്റെ മുന്നിലുള്ള വരിഞ്ഞു കെട്ടിയ കസേര ചൂണ്ടി പറഞ്ഞു.. "അമ്മയിരിക്കൂ.. എന്ത് പറ്റി..?? ആ വൃദ്ധയുടെ കൈയ്യിലിരുന്ന മുഷിഞ്ഞ കടലാസു കഷ്ണം വാങ്ങി നോക്കി..." അൽപം വിറയാർന്ന സ്വരത്തിൽ തന്നെ ചോദിച്ചു... "എന്ത് സംഭവിച്ചു അമ്മയ്ക്ക്?? ജയശ്രീ എന്തിനാ അമ്മയെ ഇറക്കി വിട്ടത്?? അതും ഇത്രയും ശാരീരികമായി വയ്യാത്ത അവസ്ഥയിൽ...'' ''അയ്യപ്പേട്ടോ വേഗം ഒരു കാപ്പി വാങ്ങി വാ..." അമ്മ രഘുവിനെ തന്നെ നോക്കിയിരുന്നു.. തെറ്റ് പറ്റിപ്പോയി എന്ന മുഖഭാവം ആ കണ്ണുകളിൽ വായിച്ചെടുക്കാൻ ആർക്കും സാധിക്കുമായിരുന്നു.

കാപ്പി വാങ്ങി വന്ന അയ്യപ്പൻ നായരുടെ മുഖത്തെ ആശ്ചര്യവും ആകാംക്ഷയും അദ്ദേഹത്തെ കൊണ്ട് അത് ചോദിപ്പിക്കുക തന്നെ ചെയ്തു... ''സാറേ... ആരായിത്.??" "പറയാം അയ്യപ്പേട്ടാ... പിന്നെ പറയാം" അയ്യപ്പൻ നായരുടെ കൈയ്യിൽ നിന്ന് കാപ്പി വാങ്ങിയ അമ്മ അത് ആർത്തിയോടെ ഊതിക്കുടിച്ചു.. ഇനി പറയൂ അമ്മേ... എന്താണ് സംഭവിച്ചത്?? "ഇന്നലെയാ മോനേ... അല്ല സാറേ... അവൾ എന്ന വീട്ടീന്ന് ഇറക്കി വിട്ടത്" "അമ്മയെന്നെ സാറെന്ന് വിളിച്ച് കളിയാക്കുവാണോ?? എന്നെ മകനായിട്ട് കാണാൻ പറ്റുമെങ്കിൽ മോനേ എന്ന് തന്നെ വിളിച്ചോളൂ.. ഞാനും ജയശ്രീയും തമ്മിലേ പിരിഞ്ഞിട്ടുള്ളൂ.. ഇന്നലെയാണ് കോടതി ഉത്തരവ് വന്നത്..." "അമ്മയെന്നാണ് വടുവഞ്ചാലിൽ നിന്ന് ഇവിടെ എത്തിയത്. ജയശ്രീയാണോ കൊണ്ട് വന്നത്..??" "മോനേ ഞാൻ വന്നിട്ട് അഞ്ചാറ് മാസമായി... പലപ്പോഴും നിന്നെ ഒന്ന് കാണണമെന്ന് അവളോട് പറയുകയും ചെയ്തു.. അപ്പോഴൊക്കെ നീ വല്യ തിരക്കിലാണെന്ന് നുണ പറഞ്ഞ്  ഒഴിവാക്കുകയായിരുന്നു എന്നെ.. അവളുടെ യാത്രകൾ അത്ര പന്തിയല്ലെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ... അവളുടെ ഔദാര്യത്തിൽ ജീവിക്കുന്ന എന്റെ പരിമിതികൾ..."

അമ്മ ഒന്ന് നിർത്തി.. കണ്ണിൽ നിന്നുതിർന്നു വീണ കണ്ണുനീർത്തുള്ളി, ഉടുത്തിരുന്ന നേരിയതിന്റെ തലപ്പുകൊണ്ട് തുടച്ചു.. "മോനേ... നിനക്കറിയാരുന്നല്ലോ നാട്ടിൽ ഞാൻ സന്തോഷത്തോടെയാ ജീവിച്ചു വന്നത്. ആ സമയത്ത് നിങ്ങൾ പുതിയ ഫ്ലാറ്റ് വാങ്ങിയെന്നും പറഞ്ഞാണ് എന്നെ ഈ ഊരും പേരും അറിയാത്തിടത്തേക്ക് പറിച്ചു നട്ടത്.. ഞാൻ ശരിക്കും ശ്വാസം മുട്ടുകയയിരുന്നു ഈ നഗര ജീവിതം... എനിക്കത് നരക ജീവിതമായിപ്പോയി.. ഞാൻ തിരിച്ചു പോകണം എന്ന് പലതവണ അവളോട് പറഞ്ഞു... പലപ്പോഴും ഞാൻ ഒറ്റയ്ക്കാണ് ആ തടവറയിൽ കഴിഞ്ഞത് പല ദിവസങ്ങളിലും അവൾ അവിടെ വന്നിട്ടേയില്ല.. എനിക്ക് ആഹാരം പോലും നൽകിയില്ല.. നിന്റെ അടുത്ത് വന്നതാണെന്ന് എന്നോട് നുണ പറയുകയായിരുന്നു കുഞ്ഞേ... ഞാനെല്ലാം അറിഞ്ഞപ്പോഴേക്കും സകലതും അവൾ നഷ്ടപ്പെടുത്തിയിരുന്നു..." "കീർത്തികെട്ട പ്രവൃത്തികളിലൂടെ നഷ്ടപ്പെട്ടതൊന്നുമിനി തിരിച്ചു പിടിക്കാവുന്നതായിരുന്നില്ലമ്മേ...'' ''ഇന്നലെ രാത്രി വളരെ വൈകി മദ്യപിച്ചുവന്ന അവളെ ഞാൻ വഴക്ക് പറയുകയും, ശാസിക്കയും ചെയ്തതിനാണ് എന്നെ രാത്രി തന്നെ അവൾ ഇറക്കി വിട്ടത്..''

രഘു സകലതും നിർന്നിമേഷനായി കേട്ടിരുന്നതേയുള്ളൂ.. "അമ്മ വിഷമിക്കാതെ.... ഈ കാര്യത്തിൽ എനിക്ക് ചെയ്യാൻ പറ്റുന്നതൊക്കെയും ഞാൻ ചെയ്യാം... അമ്മേ... ഞാനും ജയശ്രീയും പിരിഞ്ഞതിന്റെ കാരണവും മറ്റൊന്നല്ല.. ഈ നുണ പറച്ചിലും, വഴിവിട്ട ജീവിതവും ഒന്നു മാത്രമാണ്... അമ്മേ... പറന്നു മാത്രം ശീലമുള്ളതിനെ  പിടിച്ചു കൂട്ടിലടച്ചാലും, ഭക്ഷണം കൊടുത്താലും, ഒരിക്കൽ തുറന്നു വിട്ടാൽ അത് വീണ്ടും പറന്നു പോകും... അതായിരുന്നു ജയശ്രീ.. പറക്കാൻ ആഗ്രഹിക്കുന്നതൊക്കെ പറക്കട്ടെ... കൂടണയാൻ ആഗ്രഹിക്കുന്നതൊക്കെ കൂടണയട്ടെ... ഒന്നിനെയും, ആരേയും നിർബന്ധിക്കരുത് ഒന്നിന് വേണ്ടിയും...'' ആ വൃദ്ധയെ സംരക്ഷിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്ത്... മകൾക്കെതിരെ നിയമ നടപടികൾക്കു ശുപാർശ ചെയ്ത് അന്ന് വൈകിട്ട് ഓഫീസ് വിട്ടിറങ്ങുന്ന രഘുവിന്റെ മനസ്സ് ഏറ്റവും ശാന്തത അനുഭവിച്ച ആനന്ദത്തിലായിരുന്നു. ഏറെ നാളത്തെ വേദനകൾക്ക് മുകളിൽ ഒരു കുളിർ തെന്നൽ പോലെ ഒരു നന്മ ചെയ്തതിന്റെ ആനന്ദം...

Content Summary: Malayalam Short Story ' Koodanayatha Kilikal ' Written by Radhakrishnan Souparnika

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com