ADVERTISEMENT

ഒരു മനോഹരമായ കുന്നിൻചെരുവിലായിരുന്നു ആ വീട്. ആ വീടിനെ ഇഷ്ടപ്പെടാതിരിക്കാൻ അതിലുണ്ടായിരുന്ന ഓരോരുത്തർക്കും അവരുടേതായ കാരണങ്ങളും ഉണ്ടായിരുന്നു. ചെരുവിൽ വീടിനോടു ചേർന്ന കളിയിടത്തിൽ പന്ത് താഴേക്ക് ഉരുണ്ടുകൊണ്ടിരുന്നു. ആ കുട്ടികളുടെ ഓരോ കളിയും അവസാനിച്ചിരുന്നത് അങ്ങനെയായിരുന്നു. "എന്നാണ് നമ്മൾ ശരിക്കുമൊന്ന് കളിക്കുക." കുട്ടികൾ സങ്കടപ്പെട്ടു. ആ വീട്ടിലെ സ്ത്രീ - അവളുടെ കുട്ടിക്കാലം എന്നത് ചുറ്റും പൂന്തോട്ടം നിറഞ്ഞ ഒരു ഗൃഹത്തിലായിരുന്നു. അവയ്ക്കിടയിൽ ഒരു പൂച്ചെടിയായി അവളും വളർന്നു. പിന്നീട് ഇവിടേക്ക് പറിച്ചുനട്ടപ്പോൾ അവളിലെ മോഹങ്ങൾ വാടിക്കൊഴിഞ്ഞു. 

ഒരു നാൾ ആ സ്ത്രീ കുന്നും കയറി വന്നത് വിജയ ഭാവത്തോടെ കൈയ്യിലൊരു ചെടിയുമായിട്ട് - അവൾക്കിഷ്ടപ്പെട്ട ഏതോ പുഷ്പത്തെ നൽകാൻ പോന്നത്. ദൂരെയുള്ള 'അയൽപക്ക'ത്തു നിന്നും നീണ്ട ശ്രമങ്ങൾക്കൊടുവിൽ നേടിയതാണത്. കോരിച്ചൊരിയുന്ന ഒരു രാത്രിയിൽ മഴയുടെ ദംശനമേറ്റ് വിറപൂണ്ടുനിൽക്കുന്ന തന്റെ ചെടിയേയും ചിന്തിച്ച് അവൾ കിടന്നു. അപ്പോഴും പ്രതീക്ഷകളായിരുന്നു. എന്നാൽ പിറ്റേന്ന് രാവിലെ മുറ്റത്ത് ആ ചെടിയില്ല. ആ ചെരുവിൽ ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് ശക്തി പ്രാപിച്ചതിനെ ചെറുക്കാൻ മാത്രം വേരോട്ടം ആ സസ്യത്തിനുണ്ടായിരുന്നില്ല. നഷ്ടപ്പെട്ടെങ്കിലും ജഡം പോലും ഇല്ലാത്തത് ആർക്കും താങ്ങാവുന്നതല്ലല്ലോ.

സ്വാഭാവികമായും ആ കുന്നിൻ ചെരുവിൽ വീടു വെച്ച തന്റെ ഭർത്താവിനു നേർക്ക് ശകാരങ്ങളോടെ അവൾ പെയ്തിറങ്ങി. ശരിക്കൊന്ന് കളിക്കാനാകാത്തതിൽ അതൃപ്തി പൂണ്ട ആ കുട്ടികളുടെ പിന്തുണയും അന്നേരം ലഭിച്ചതിനാൽ കാലവർഷം കനത്തു. ഒന്നിച്ചുള്ള ആക്രമണത്തിൽ ഒറ്റപ്പെട്ട് പതറിപ്പോയ അയാൾ വേഗം വീടിനു മുൻവശത്തേക്കിറങ്ങി. ഉമ്മറപ്പടിയിൽ ഇരുന്ന് സ്വസ്ഥതക്കായി ദൂരെയുള്ള ഏതെങ്കിലും കാഴ്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ചു. എന്നാൽ ചെരിഞ്ഞ പ്രതലം അയാളുടെ കണ്ണുകളെ ആനയിച്ചത് താഴ്ചയിലേക്കായിരുന്നു. ആ ആഴം അയാളെ അസ്വസ്ഥനാക്കുകയും ഭയമുളവാക്കുകയും ചെയ്തു. "നാശം പിടിച്ച വീട്. " ഒടുവിൽ അയാളും പറഞ്ഞു പോയി. എന്തിനേയും നേരിടാനുറച്ച് അയാൾ വീണ്ടും അകത്തേക്ക് കയറിപ്പോയി.

അന്നേരം കുന്നിനുതാഴെ അടിവാരത്ത് ഒരു കാർ വന്നുനിന്ന് രണ്ടുപേരിറങ്ങി - ആ പ്രദേശത്തിന്റെ പ്രകൃതിരമണീയതയിൽ മനംമയങ്ങിയ യുവദമ്പതികൾ. ദൂരെ ആ വീടിനുനേരെ വിരൽ ചൂണ്ടി അവൾ പറഞ്ഞു: "നോക്കൂ, പെയിന്റിങ്ങിലും സ്വപ്നങ്ങളിലും കാണാറുള്ള കുന്നിൻചെരുവിലെ വീട്. അവിടെയൊക്കെ പാർക്കണം. എത്ര പ്രശാന്തിയും സമാധാനവും, അല്ലേ ഡിയർ?'' ''അതേയതേ." പ്രിയതമൻ തലകുലുക്കി സമ്മതിച്ചു. പാവം മർത്യരെന്തറിവൂ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com