ADVERTISEMENT

അടുക്കളപ്പുറത്ത് ആകെയുള്ള ഇത്തിരി പോന്ന സ്ഥലത്ത് രാധ ഒരു "പൂവൻ"വാഴ നട്ടു. അവൾക്ക് സ്വന്തമായി വരുമാനമൊന്നും ഉണ്ടായിരുന്നില്ല. രാധ ചോദിച്ചതനുസരിച്ച് തൊട്ടടുത്ത വീട്ടിലെ രാമൻ സൗജന്യമായി കൊടുത്തതായിരുന്നു വാഴ കന്ന്. അവൾ വാഴക്ക് വീട്ടിലെ ഭക്ഷ്യ അവശിഷ്ടങ്ങൾ അപ്പപ്പോൾ ഇട്ടു കൊടുത്തു. ചപ്പു ചവറുകൾ അടിച്ചു കൂട്ടി. പാത്രം കഴുകുന്ന വെള്ളം ഒഴിച്ചു കൊടുത്തു. വാഴ വളർന്നു. കുല വന്നു. നോക്കിക്കോ, ഇത് ഞാൻ വിൽക്കും. ഒരു പൈസ ഒരാൾക്കും തരില്ല. അവൾ ആരോടെന്നില്ലാതെ ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരുന്നു.

സാമാന്യത്തിലധികം വലിപ്പമുണ്ടായിരുന്നു കുലയ്ക്ക്.. അവൾ പറഞ്ഞതനുസരിച്ച് ഓട്ടോക്കാരനെ വിളിച്ചു കുല കൊണ്ടുപോയി കടയിൽ കൊടുക്കുവാൻ ഏർപ്പാടാക്കിയത് ഭർത്താവു കണ്ണനായിരുന്നു. ഇരുപത് കിലോ തൂക്കമുണ്ടായിരുന്നു കുലയ്ക്ക്. കിലോയ്ക്ക് നാൽപത് രൂപ തോതിൽ എണ്ണൂറ് രൂപ. അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഓട്ടോ കൂലി എൺപതു രൂപ കണ്ണൻ കൈയ്യിൽ നിന്നും കൊടുത്തു.. കുല വിറ്റ് കിട്ടിയ പൈസ വീടിന്റെ പിറകുവശത്ത് പോയിരുന്ന് അവൾ അഞ്ചെട്ട് തവണ എണ്ണി.. നോട്ടുകൾ തിരിച്ചും മറിച്ചും നോക്കി. പിന്നെ ബ്ലൗസിനുള്ളിൽ തിരുകി.  ആരെങ്കിലും കാണുന്നോ എന്ന് നോക്കി പതുക്കെ അകത്ത് വന്ന് പഴയ സാരികൾക്കിടയിലെവിടെയോ ഒളിപ്പിച്ചു. അവളുടെ മുഖം ഉദയ സൂര്യനെപ്പോലെ പ്രകാശിച്ചു.

മൂന്നു പകലുകൾ വേച്ചു വേച്ചും ആടിയാടിയും രാവിന്റെ സ്വച്ഛതയിലേക്ക് മുഖം കുത്തി വീണുറങ്ങി. നാലാം പകൽ സന്ധ്യാനേരം ഒരു കൈയ്യിൽ തേഞ്ഞു തീരാറായ വള്ളിച്ചെരിപ്പുകളും തോളിൽ ഉടുമുണ്ടുമായി കണ്ണനെ രണ്ടുപേർ ചേർന്ന് താങ്ങി വീടിന്റെ ഉമ്മറത്ത് കൊണ്ടിരുത്തി. അയാൾ അവിടെ ഇരുന്ന് ആടിയാടി മറിഞ്ഞു വീണു. കൊണ്ടു വന്നാക്കിയവരിൽ ഒരാളുടെ അർഥം വെച്ചുള്ള നോട്ടം രാധയിലെ സ്ത്രീയെ രോഷാകുലയാക്കിയെങ്കിലും അവൾ സ്വയം നിയന്ത്രിച്ചു. വന്നവർ ഒന്നും പറയാതെ പോയതോടെ രാധ അകത്തേക്ക് കുതിച്ചു. താൻ അടുക്കി വെച്ചിരുന്ന പഴയ സാരികൾ ഇളക്കി മറിച്ചിട്ടിരിക്കുന്നു. നിസ്സഹായയായി അവൾ ഇരുന്നേറെ നേരം കരഞ്ഞു. തന്നെ കഷ്ടപ്പെടുത്തുന്ന ആസ്ത്മ വീണ്ടും വരുന്നതവളറിഞ്ഞു. അരിക്കലത്തിൽ ഒന്നും ശേഷിക്കുന്നില്ല എന്നറിഞ്ഞ് പിന്നെയും പിന്നെയും നോക്കി. റേഷൻ വാങ്ങാൻ കാശില്ലാതെ അരി കുറഞ്ഞ വിലക്കൂടുതലിൽ അയൽപക്കത്ത് കൊടുത്ത് അധിക വില തുകക്കുള്ള കുറഞ്ഞ അരി മാത്രമായിരുന്നു ഏക ആശ്രയം. അതും തീർന്നു. 

അവൾ ആരും കാണാതെ സാരിത്തുമ്പിൽ കെട്ടിയിട്ടിരുന്ന പത്ത് രൂപാ തുട്ട് അഴിച്ചെടുത്ത് ഒമ്പത് വയസ്സുകാരനായ മകനെ വിളിച്ചു കൊടുത്തുകൊണ്ടു പറഞ്ഞു. മോനിതിന് കടയിൽ നിന്നും മിക്ചറൊ ബിസ്കറ്റൊ വാങ്ങി വാ. കടയിൽ നിന്നും കൊണ്ടുവന്ന മിക്ചർ അവൾ കടയിൽ പോയി വന്ന മകനും, ഇളയവൾ ഏഴുവയസ്സുകാരിക്കുമായി ഒരു പാത്രത്തിലിട്ട് നൽകി. ഓരോ ഗ്ലാസ് പച്ച വെള്ളവും. അതിനും പഞ്ഞമാണ്. പൊതു ടാപ്പിൽ കഴിഞ്ഞ മൂന്ന് ദിവസമായി വെള്ളമില്ല. കഞ്ഞി ഇല്ലേ അമ്മേ...? കുട്ടികൾ ചോദിച്ചു. അവളൊന്നും പറഞ്ഞില്ല. അവളൊരമ്മയല്ലേ? മിക്ചർ പൊതിഞ്ഞു വന്ന പത്രക്കടലാസിന്റെ കഷ്ണത്തിലേക്ക് അവൾ നോക്കി. അടച്ചു പൂട്ടിയ മുന്നൂറ് ബാറുകൾ വീണ്ടും തുറക്കുന്നു. അമ്മയെന്തിനാ അമ്മേ കരയുന്നത്? കരഞ്ഞാലും ചിരിച്ചാലും അത് കാണുവാൻ ആരെങ്കിലും ഉണ്ടെങ്കിലല്ലേ മക്കളേ അതിന്നർഥമുള്ളു.. അമ്മ കരയുന്നില്ല. പാട്ടവിളക്കിലെ നീല മണ്ണെണ്ണ തീർന്നു കരിന്തിരി കത്തി തുടങ്ങിയിരുന്നു. അവൾ അത് കെടുത്തി മുട്ടുകളിൽ തല താങ്ങി കിട്ടാത്ത ശ്വാസം ആഞ്ഞു വലിച്ചു.

English Summary:

Malayalam Short Story ' Poovan Kula ' Written by Joy P. J.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com