ADVERTISEMENT

"ചേച്ചി വീടെത്തി ഇറങ്ങുന്നില്ലേ?" ഓട്ടോക്കാരന്റെ ചോദ്യം കേട്ട് അവൾ ചുറ്റിലും നോക്കി.. ഓഹ് വീടെത്തി... മോൻ ഓട്ടോയിൽ നിന്നും ചാടി ഇറങ്ങി ഗേറ്റിൽ പിടിച്ചു നിൽപ്പായി. നമ്മുടെ വീടെത്തി.. നമ്മുടെ വീടെത്തി.. എന്ന് പറഞ്ഞവൻ തുള്ളിച്ചാടാൻ തുടങ്ങി.. പാവം കുഞ്ഞിന്റെ മുഖത്ത് ഇപ്പോഴാണ് കുറച്ചു നാളായി കാണാതിരുന്ന ചിരി കണ്ടത്. ഓട്ടോയ്ക്ക് ക്യാഷ് കൊടുത്ത് വിട്ടതിനു ശേഷം ബാഗിൽ നിന്നും താക്കോൽ എടുത്ത് ഗേറ്റ് തുറക്കാൻ ശ്രമിച്ചു. ഉപയോഗിക്കാതെ ഇരുന്നത് കാരണം ഗേറ്റിന്റെ താഴ് തുരുമ്പായി.. കറകറ ശബ്ദത്തോടെ ഗേറ്റ് മോൻ തന്നെ തള്ളി തുറന്ന് മുറ്റത്തേക്ക് ഓടി കയറി.. മുറ്റം എല്ലാം കരിയില മൂടി കിടക്കുന്നു. സിറ്റ് ഔട്ടും എല്ലാം പൊടി പിടിച്ചു ചിലന്തി വല ആയി.. പോയിട്ട് ഒരു മാസമേ ആയുള്ളൂ എങ്കിലും ആകെ നാശമായി വീട്. വീടിനകം അതിലും കഷ്ടം.. തൂക്കാതെ വൃത്തികേട് ആയി കിടക്കുന്നു.. വരും വഴി കടയിൽ നിന്നും ഫുഡ്‌ വാങ്ങി ആണ് വന്നത്.. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ എല്ലാം ഇനി ഒന്നേന്നു വാങ്ങണം. മോനു ചായയും വാങ്ങി കൊണ്ടുവന്നതിൽ നിന്നും ചിപ്സും എടുത്ത് കൊടുത്തു.. പിന്നെ മുറികൾ തൂത്ത് വൃത്തിയാക്കി.. പൂജാമുറി തുറന്ന് ഒരുപാട് നാളുകൾക്കു ശേഷം വിളക്ക് കത്തിച്ചു. പ്രാർഥിക്കാൻ ഒന്നും തോന്നിയില്ല. ഗുരുവായൂരപ്പന്റെ പടത്തിന്റെ മുൻപിൽ ഇരുന്നപ്പോൾ കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു.

ആദ്യ വിവാഹത്തിന്റെ ഷോക്കിൽ നിന്നും അവൾ പതിയെ മുക്തയാവാൻ തുടങ്ങിയപ്പോഴാണ് സ്നേഹിക്കപ്പെടാൻ കൊതിച്ചു പോയത്.. ഏതൊരു പെണ്ണിനേയും പോലെ അവളും അതാഗ്രഹിച്ചു. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും.. പ്രണയിക്കാൻ അപ്പോഴും അവൾക്ക് ധൈര്യം ഇല്ലായിരുന്നു. മകനും വലുതാവുന്നു.. അവനും ഒരച്ഛന്റെ സ്നേഹം ആവശ്യമുള്ള സമയം എന്ന് കൂട്ടുകാർ കൂടി നിർബന്ധിച്ചപ്പോൾ അവളിലേക്ക് നിറമുള്ള സ്വപ്‌നങ്ങൾ കടന്ന് വന്നു. ബ്രോക്കർ വഴി വന്നൊരു ആലോചന.. പട്ടാളക്കാരൻ.. പെൻഷൻ ആയിട്ട് ഗൾഫിൽ ജോലി നോക്കുന്നു.. പുനർവിവാഹം.. ആദ്യ ഭാര്യ, കുഞ്ഞും വേർപെട്ട് താമസിക്കുന്നു..  ആദ്യ വിവാഹത്തിലെ പത്തിൽ ഒൻപതു പൊരുത്തം എന്നതിൽ നിന്നും ഒട്ടും മാറ്റമില്ല. ജാതകം നോക്കി പറഞ്ഞപ്പോൾ അമ്മയുടെ മുഖത്ത് സന്തോഷം. ഇതാണ് കുട്ടിയുടെ ജീവിതത്തിൽ വിധിച്ചത്.. നല്ല ബന്ധം എന്നൊക്കെ പിന്നെയും ജ്യോൽസ്യരുടെ മേമ്പൊടി വാക്കുകൾ മനസ്സിൽ കുളിർമഴ പെയ്യിച്ചു.. ആദ്യ ബന്ധത്തിലും ഇതൊക്കെ തന്നെയല്ലേ പറഞ്ഞത് എന്ന ആശങ്ക അപ്പോഴും അവളുടെ മനസ്സിൽ തികട്ടിക്കൊണ്ടിരുന്നു..

അമ്മയും ചേച്ചിയും ചേട്ടനും കൂടി ബ്രോക്കറുടെ കൂടെ പെണ്ണ് കാണാൻ എത്തിയപ്പോഴേ അവളെ കണ്ടു ബോധിച്ചു. കുഞ്ഞിനേയും.. ആലോചന വന്നപ്പോഴേ അവൾ ഒരു കണ്ടിഷൻ ബ്രോക്കറോട് പറഞ്ഞിരുന്നു മകനേ കൂടെ നിർത്താമെങ്കിൽ മാത്രം മതി വിവാഹം എന്ന്.. അത് സമ്മതിച്ചാണ് ഈ വരവ്.. മകനേ സ്വന്തം മകനായി നോക്കും.. പൊന്നു പോലെ നോക്കും.. കൈവെള്ളയിൽ വെയ്ക്കും എന്നൊക്കെ ഉള്ള സ്ഥിരം ക്ളീഷേ ഡയലോഗുകൾ.. എന്നാലും അമ്മയ്ക്കും ചേച്ചിക്കും ചേട്ടനും ഇഷ്ടപെട്ട സ്ഥിതിക്ക് വൈകിട്ട് അയാൾക്ക് സംസാരിക്കണം എന്ന് ആവശ്യം വന്നു.. അതിനെന്താ ഫോൺ നമ്പർ അമ്മയുടെ കൈയ്യിൽ കൊടുത്തുവിട്ടു. വൈകിട്ട് അയാളുടെ വിളി വന്നപ്പോൾ സംസാരിച്ചു. മോനോടും അമ്മയോടും ആങ്ങളയോടും സംസാരിച്ചു വെച്ചു. കുഴപ്പം ഇല്ല എന്നൊരു തോന്നൽ ഉണ്ടായെങ്കിലും ചൂട് വെള്ളത്തിൽ വീണ പൂച്ചയ്ക്ക് പച്ചവെള്ളം കണ്ടാലും പേടി ആവുമല്ലോ. അവൾക്ക് അപ്പോഴും പേടി തന്നെ.. അമ്മ, ചേച്ചി എല്ലാരും മുറയ്ക്കു വിളി തുടങ്ങി. എല്ലാർക്കും ഇഷ്ടം.. ഈ വിവാഹം നടത്തണം.. ഗംഭീരമായി നടത്തണം എന്ന അവരുടെ ഡിമാൻഡ് കാരണം അവൾ വിവാഹത്തിൽ നിന്നും ഒരു തവണ പിന്മാറുക കൂടി ചെയ്തു..

വരാനുള്ളത് വഴിയിൽ തങ്ങില്ലെന്നു പറഞ്ഞപോലെയായി കാര്യങ്ങൾ.. അയാൾ ഗൾഫിൽ നിന്നും അമ്മയേയും മകനേയും തന്നെയും വിളിച്ചു വിശേഷങ്ങൾ തിരക്കുന്നതിൽ അവൾ സന്തോഷിച്ചു. കൂടെ അമ്മയും മകനും.. മകൻ ഒരു സങ്കടം വന്നാൽ കൂടി അയാളെ വിളിച്ചു സംസാരിച്ചു അവൻ സന്തോഷം കണ്ടെത്തി.. അവനും അയാൾ അച്ഛൻ എന്ന രീതിയിൽ നല്ല സംരക്ഷണം നൽകി. അമ്മയെ വിളിച്ചും ഇനി അവളെ സങ്കടപ്പെടുത്തില്ല എന്ന വാക്ക് കൂടെ കൂടെ നൽകാനും മറന്നില്ല.. പക്ഷെ അപ്പോഴൊക്കെയും അവൾക് ഉള്ളിൽ ഒരു ശതമാനം എവിടെയോ ഒരു പേടി.. സെക്കന്റ് മാര്യേജ് ആണ്. ഇതും ഫെയിൽ ആയാൽ നാട്ടുകാർ ബന്ധുക്കൾ കൂട്ടുകാർ എല്ലാവരും കുറ്റപ്പെടുത്തും കളിയാക്കും.. പിന്നെ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല.. അയാളോട് വിളിക്കുമ്പോൾ എല്ലാം അവൾ ഒന്നേ ആവശ്യപ്പെടാറുള്ളു.. എന്തെങ്കിലും ഇഷ്ടക്കേട് ഉണ്ടെങ്കിൽ വിവാഹത്തിന് മുൻപ് പിന്മാറണം.. അത് കഴിഞ്ഞാൽ പിന്നെ മരണം കൊണ്ടേ വേർപിരിയാവു.. ഇല്ലേൽ ജീവിതം അവസാനിപ്പിക്കേണ്ടി വരും. അയാൾ ഗൾഫിൽ ആയതിനാൽ നിശ്ചയം നടത്തി കഴിഞ്ഞു 6 മാസം കാലയളവ് ഉണ്ടായിരുന്നു. ആദ്യ വിവാഹ മോചനം കഴിഞ്ഞു ഒന്നുമില്ലായ്മയിൽ നിന്നും ചിട്ടി പിടിച്ചൊക്കെ ഉണ്ടാക്കിയ കുറച്ചു സ്വർണം മാത്രം ആയിരുന്നു അവളുടെ കൈമുതൽ.. ഒരു വിവാഹം അല്ലെ ഡ്രസ്സ്‌, മറ്റ് കാര്യങ്ങൾ ഇവയ്ക്കൊക്കെ ആയി കുറച്ചു ക്യാഷ് ലോൺ കൂടി എടുത്ത്.. സന്തോഷകരമായ കാര്യം നടക്കുകയല്ലേ.. മനസ്സിൽ ആധി ഉണ്ടെങ്കിലും താൻ കാരണം അവരുടെ സന്തോഷം കളയേണ്ട..

വിവാഹം അമ്പലത്തിൽ വെച്ചു ഏവരുടെയും സാന്നിധ്യത്തിൽ നടത്തി... താലികെട്ട് സമയം ഭഗവാൻ ശീവേലിക്ക് ആയി പുറത്തു എഴുന്നള്ളിയപ്പോൾ ഏവരും ഒരേ സ്വരത്തിൽ പറഞ്ഞു ഭഗവാൻ അനുഗ്രഹിക്കാനായി പുറത്തേക്ക് വന്നതാണെന്ന്.. പക്ഷെ വിവാഹം കഴിഞ്ഞപ്പോൾ മുതൽ ഇന്നലെ വരെ കണ്ട മുഖങ്ങൾ അല്ലായിരുന്നു ആ അമ്മയ്ക്കും മകനും.. സ്വർണം കുറഞ്ഞു പോയതിനാലാവാം.. അന്ന് പെണ്ണുകാണാനായി അമ്മ വന്നപ്പോഴേ പറഞ്ഞത്.. അന്ന് അവർ സമ്മതിച്ചതുമാണ്.. അതുവരെ സ്നേഹമായി സംസാരിച്ച അയാളും അവളെ ഒഴിവാക്കി ടിവി കണ്ടുകൊണ്ട് അവിടെ തന്നെ കിടന്നുറങ്ങുന്ന പതിവിലേക്കും പോയി.. മോനെ കൂടെ നിർത്തുന്നതിലെ ഇഷ്ടക്കേട് അവർ കാണിക്കാൻ തുടങ്ങി.. ദിവസങ്ങൾ നീളെ അവൾക്ക് ഒരു കാര്യം ബോധ്യം ആയി അയാൾ തന്നിൽ നിന്നും ഒഴിഞ്ഞു മാറുകയാണെന്നു.. അയാളുടെ പെൻഷൻ വരുന്ന ബാങ്ക് അക്കൗണ്ട് എടിഎം എല്ലാം അമ്മയുടെ കൈകളിൽ ആയതിനാൽ അയാളുടെ കൈവശം നയാ പൈസ എടുക്കാൻ ഇല്ല.. വിവാഹത്തിന്റെ പിറ്റേന്ന് മുതൽ തന്നെ പണയം വെയ്ക്കാൻ ഓരോന്നായി എടുത്ത് കൊണ്ട് പോയി. അയാളിൽ അപ്പോഴുള്ള വിശ്വാസം കൊണ്ട് എതിർക്കാനും പോയില്ല. ഒരു മാസം കൊണ്ട് തന്നെ അവൾ പലപ്പോഴായി ചിട്ടി പിടിച്ചുണ്ടാക്കിയ ഇരുപതു പവൻ അങ്ങനെ ബാങ്ക് ലോക്കറിൽ ആയി. 

ശേഷിക്കുന്ന ഒരു മൊട്ട് കമ്മൽ മാത്രമായപ്പോൾ ആകെ ഉള്ള വസ്തുവിന്റെ പ്രമാണത്തിലേക്ക് ആയപ്പോൾ തരില്ല എന്ന ഒറ്റ വാക്കിൽ അമ്മയും മകനും ഉറഞ്ഞു തുള്ളി. മോനെ സ്കൂളിൽ കൊണ്ടുവിട്ടിട്ട് തൽക്കാലം ലഭിച്ച ജോലിയ്ക്ക് അവൾ പോയെങ്കിലും കുറച്ചു കഴിഞ്ഞു അയാളുടെ ഫോൺ എത്തി നിന്റെയും മോന്റെയും സാധനങ്ങൾ നിന്റെ വീട്ടിൽ എത്തിച്ചിട്ടുണ്ടെന്നു. അങ്ങനെയാണ് പിന്നെയും ഒരു തിരിച്ചു വരവ് വന്നത്.. വിവാഹം കഴിഞ്ഞതോടുകൂടി  ഒറ്റയ്ക്കു ആയതിനാൽ അമ്മയെ നാത്തൂൻ കൂട്ടിക്കൊണ്ടു പോയിരുന്നു. കടയിൽ നിന്നും വാങ്ങി കൊണ്ട് വന്ന ഭക്ഷണം കുഞ്ഞിന് കൊടുത്തിട്ട് അവൾ  കിടന്നു. തലയണ നനഞ്ഞു കുതിർന്നു. ഏങ്ങലടിയുടെ ശബ്ദം മോൻ കേൾക്കാതിരിക്കാനായി പുതപ്പിലേക്ക് മുഖമമർത്തി. ഒറ്റയ്ക്കു മരിക്കാൻ അവൾക്ക് വയ്യ.. കുഞ്ഞിനോട് നമുക്ക് മരിക്കാം എന്ന് പറഞ്ഞപ്പോൾ എന്തിനു? എന്നുള്ള മറു ചോദ്യത്തെ അവൾക്ക് നേരിടാൻ പറ്റിയില്ല.. അന്ന് മരിക്കാതെ ജീവിതത്തെ നേരിട്ടത് ആ കുഞ്ഞു ചോദ്യം കൊണ്ടായിരുന്നു. ഇന്ന് മകൻ അമേരിക്കയിൽ ഉന്നത ജോലി കിട്ടി.. ആ അമ്മയും മകനും പല രാജ്യങ്ങളിൽ യാത്ര ചെയ്തു അവരുടെ സന്തോഷം കണ്ടെത്തുന്നു..

English Summary:

Malayalam Short Story ' Nerkazhchakal ' Written by Deepa R. Adoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com