ADVERTISEMENT

കഷ്ടകാലം ആർക്ക് എങ്ങനെ വരുമെന്ന് ആർക്കും പറയാൻ പറ്റില്ല. എങ്കിലും ഇങ്ങനെ വരുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. ജോലി കഴിഞ്ഞ് ക്ഷീണിതനായി ഒന്നു വിശ്രമിക്കാമെന്ന് കരുതി വീട്ടിലെത്തിയപ്പോഴാണ് പൂമുഖ വാതിക്കൽ രണ്ട് അപരിചിതർ. ഒരു പുരുഷനും ഒരു സ്ത്രീയും. ആരാണെന്ന് തീരെ മനസ്സിലായില്ല. എങ്കിലും ചിരിക്കുമ്പോൾ പകരം ചിരിക്കേണ്ടത് ആതിഥ്യ മര്യാദയാണല്ലോ. അതു കൊണ്ട് ഒന്ന് ചിരിച്ചെന്ന് വരുത്തി. "വരണം സാർ. ഞങ്ങൾ എത്ര നേരമായി കാത്തിരിക്കുന്നു." സ്ത്രീ രത്നത്തിന്റെ മൊഴി കേട്ടപ്പോൾ ഞാൻ വിചാരിച്ചു, എന്നെ കാത്തിരിക്കാൻ ഞാൻ വല്ല വി.ഐ.പിയോ മറ്റോ ആണോ? ഞാൻ വീടിനകത്തേക്ക് നോക്കി, പ്രിയതമയെ ഒരിടത്തും കാണാനില്ല. ഒടുവിൽ അടുക്കളയിൽ നിന്ന് കണ്ടു കിട്ടി.

"അല്ല, നിങ്ങൾ എപ്പോൾ വന്നു, അവിടെ അവരുമായി സംസാരിച്ചിരിക്ക്, അപ്പോൾ ഞാൻ ചായയുമായി വരാം.." "ആദ്യം അവരാരാണെന്ന് പറ, നിന്റെ സ്വന്തക്കാരാരെങ്കിലുമാണോ." "എന്റെ ആരുമല്ല, എതോ പത്രത്തിന്റെ ആൾക്കാരാണെന്നാ പറഞ്ഞത്.." മറുപടി കേട്ടപ്പോൾ എന്റെ ആകാംക്ഷ വർധിച്ചു. "പത്രക്കാർക്ക് ഇവിടെന്തു കാര്യം." "അതൊക്കെ അവര് പറയും, നിങ്ങളങ്ങോട്ട് ചെല്ല്" പൂമുഖ വാതിൽക്കൽ ആരെയോ കാത്തിരിക്കുന്നതു പോലെ ഇരിക്കുന്ന അവരോട് ഞാൻ ചോദിച്ചു, "അല്ല, നിങ്ങൾ വന്ന കാര്യം പറഞ്ഞില്ലല്ലോ.." "ആദ്യം ഞങ്ങളെ പരിചയപ്പെടുത്താം, ഞാൻ രമണിക, സ്ത്രീ മിത്രം മാസികയുടെ റിപ്പോർട്ടർ, ഇത് ഞങ്ങളുടെ ഫോട്ടോഗ്രാഫർ രമണൻ.." അപ്പോഴാണ് രമണന്റെ കൈയ്യിലിരിക്കുന്ന ക്യാമറ ഞാൻ ശ്രദ്ധിച്ചത്.

"ഇനി ഞങ്ങൾ വന്ന കാര്യം പറയാം, ഞങ്ങൾ ഒരു സർവ്വേ നടത്തുന്നുണ്ട്. "ഇനിയുമുണ്ടൊരു ജന്മമെങ്കിൽ" എന്നതാണ് വിഷയം.. വിവിധ രംഗങ്ങളിൽ പ്രമുഖരായ പത്ത് ദമ്പതിമാരെ ഇന്റർവ്യൂ ചെയ്ത് അവരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശം.. പ്രധാനമായും ഞങ്ങൾക്ക് അറിയേണ്ടത് അടുത്ത ജന്മത്തിലും നിങ്ങൾ ദമ്പതികളായി തുടരാൻ ആഗ്രഹിക്കുന്നുണ്ടോ എന്നാണ്." രമണിക ചോദിച്ചു നിർത്തി, മറുപടിക്കായി എന്നെ നോക്കി. മറുപടി പറയും മുമ്പ് ഞാൻ അകത്തേക്കും നോക്കി, ഭാര്യ വരുന്നുണ്ടോ എന്ന് നോക്കിയിട്ടു വേണമല്ലോ മറുപടി പറയാൻ. അല്ലെങ്കിൽ ഈ ജന്മത്തിൽ തന്നെ ചിലപ്പോൾ തുടരാൻ കഴിഞ്ഞെന്ന് വരില്ല!

"മറുപടി എന്തായാലും ധൈര്യമായി പറയാം സാർ" രമണിക പറഞ്ഞു. ധൈര്യത്തിന് കുറവുണ്ടായിട്ടൊന്നുമല്ല രമണികേ, ഇന്റർവ്യൂ കഴിഞ്ഞ് നിങ്ങളങ്ങ് പോകും. പിന്നെ ഇവിടെ ജീവിക്കേണ്ടത് ഞാനും ഭാര്യയുമാണല്ലോ? ഞാൻ തിരിച്ചൊരു ചോദ്യം ചോദിച്ചു "രമണിക വിവാഹിതയാണോ?" എന്നെ കണ്ടാൽ അങ്ങനെ തോന്നുമോ എന്ന മട്ടിൽ അവൾ പറഞ്ഞു "അല്ല സാർ, ആലോചനകൾ പലതും വരുന്നുണ്ട്, എന്റെ സങ്കൽപ്പത്തിലുള്ളൊരാളെ ഇതു വരെ കിട്ടിയില്ല.." എന്തൊക്കെയാവാം അവളുടെ സങ്കൽപ്പങ്ങൾ എന്നാർക്കറിയാം, ഏതായാലും സങ്കൽപ്പത്തിനൊത്ത ഒരാളെ തന്നെ കിട്ടട്ടെയെന്ന് ആശംസിച്ചു കൊണ്ട് ഫോട്ടോഗ്രാഫറോട് ഞാൻ ചോദിച്ചു. "രമണൻ വിവാഹിതനാണോ?" ഏതു നിമിഷവും ഫോട്ടോയെടുക്കാൻ റെഡിയായി നിന്ന രമണൻ പറഞ്ഞു "അതേ സാർ."

മറ്റൊന്നും കൊണ്ട് ചോദിച്ചതല്ല, വിവാഹിതർക്കേ വിവാഹിതരുടെ പ്രശ്നങ്ങൾ മനസ്സിലാവൂ "ഈ ജന്മത്തിൽ തന്നെ എങ്ങനെയെങ്കിലും ഒന്ന് അഡ്ജസ്റ്റ് ചെയ്തു പോകാൻ നോക്കുമ്പോഴാണ് അടുത്ത ജന്മത്തിലും ഇതു തന്നെ മതിയോ എന്ന നിങ്ങളുടെ ചോദ്യം." "സാറേ, ഞങ്ങൾ ഏറ്റവും ഒടുവിലാ ഇവിടെ വന്നത്. ഇതിനു മുമ്പ് ചോദിച്ച ഒൻപത് പേരും ഇതേ അഭിപ്രായം തന്നെയാ പറഞ്ഞത്.." പിന്നെ ശബ്ദം താഴ്ത്തി രമണിക പറഞ്ഞു, "സാറിന്റെ ഭാര്യയുടെ അഭിപ്രായവും ഇതു തന്നെയാണ്.." ഞങ്ങളുടെ അഭിപ്രായ ഐക്യത്തെപ്പറ്റി ഞാൻ അത്ഭുതം കൊള്ളവേ അവൾ ചായയുമായെത്തി. "ഏതായാലും ഇനി നിങ്ങളുടെ ഒരു ഗ്രൂപ്പ് ഫോട്ടോ ഏടുക്കാം."

ഫോട്ടോയ്ക്ക് പോസു ചെയ്യുമ്പോൾ എന്നെപ്പറ്റി എന്തൊക്കെയാ ഭാര്യ അവരോട് പറഞ്ഞത് എന്ന ചിന്തയിലായിരുന്നു ഞാൻ, അവളും അതു തന്നെ ആയിരിക്കണം ആലോചിച്ചത്. "ഒന്നു കൂടി ചോദിച്ചോട്ടെ, സാറിന്റെ സങ്കൽപ്പത്തിലുള്ള ഒരു ഭാര്യയെത്തന്നെയാണോ സാറിന് കിട്ടിയത്." അപ്പോഴേക്കും അടുത്ത ചോദ്യം, ഇവർ കുടുബ കലഹം ഉണ്ടാക്കിയിട്ടേ പോകൂ എന്ന് തോന്നുന്നു. "നമുക്ക് വേണമെങ്കിൽ വേറെ വല്ല വിഷയവും സംസാരിക്കാം.." "ശരി സാർ, എങ്കിൽ നമുക്ക് നിർത്താം. വൈഫിനോട് പറഞ്ഞേക്കൂ, അടുത്ത ലക്കം തന്നെ ഇതു കവർ സ്റ്റോറിയായി ഞങ്ങൾ കൊടുക്കുന്നുണ്ട്.. താങ്ക്യൂ സാർ. ഞങ്ങളിറങ്ങട്ടെ.."

ഏതായാലും അടുത്ത ലക്കം സ്ത്രീമിത്രം മാസിക ഭാര്യ ആവശ്യപ്പെടും എന്നുറപ്പ്, അപ്പോഴെന്തെങ്കിലും പറഞ്ഞ് ഒഴിയണം.. ഇന്റർവ്യൂ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ നോക്കണേ, ഇനിയുമൊരു ജന്മമുണ്ടെങ്കിൽ ഇന്റർവ്യൂവും സർവ്വേയുമൊക്കെ നിരോധിക്കാൻ അധികാരമുള്ള ഒരാളാക്കി ജനിപ്പിക്കണേ എന്ന പ്രാർഥനയോടെ ഞാൻ അകത്തേക്ക് നടന്നു..

English Summary:

Malayalam Short Story ' Ningalude Swantham Lekhakan ' Written by Naina Mannanchery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com