ADVERTISEMENT

അവിടെ ആകെ ആറുപേരേ  ഉണ്ടായിരുന്നുള്ളൂ. അവർ അതിവേഗം കുഴിയെടുത്തു. കുഴിയെടുത്തു കഴിഞ്ഞപ്പോൾ അതിലൊരാൾ ബീഡിയെടുത്തു കത്തിക്കാൻ ശ്രമിച്ചു. അപ്പോൾ അമ്മ പറഞ്ഞു, "എന്റെ മകന് ബീഡിയുടെ മണം ഇഷ്ടമല്ല". അയാൾ ബീഡി കെടുത്തി. എല്ലാവരും നിശബ്ദമായിരിക്കണം. അവൻ ഉറങ്ങുകയാണ്. അവനെ ഉണർത്താതെ  വേണം ചടങ്ങുകൾ പൂർത്തിയാക്കാൻ. ചടങ്ങ് എന്നുപറയാൻ ഒന്നുമില്ല. അവനെ കുഴിയിൽ ഇറക്കിവെക്കണം, കുഴി മൂടണം. തിരിച്ചറിയാതിരിക്കാനായി, അതിന് മുകളിൽ വളർന്ന ഒരു മരം നടണം, അതിന്റെ വേരുകൾ അവനിലേക്കിറക്കിവെക്കണം. അവൻ അതിലൂടെ പടർന്നു മരത്തിനൊപ്പം വളർന്നു വലുതാകും. ഇലകളിലൂടെ ലോകം കാണും, അവനിൽ വെളിച്ചം നിറയും.

ഇന്നലെ രാത്രി മുതൽ ഉൾക്കാട്ടിലേക്ക് മകനെ ചുമന്നു നടന്നതാണ്. തുടർച്ചയായി പെയ്യുന്ന മഴ തന്നെ ആശ്വസിപ്പിക്കുകയാണെന്ന് തോന്നി. ഇത്രയും ദിവസം പെയ്യാതിരുന്ന മഴ ഇന്ന്, ഇപ്പോൾ അവനെ യാത്രയാക്കാനാണ് പെയ്തുകൊണ്ടിരിക്കുന്നത്. നെറുകയിൽ വീഴുന്ന ജലം, തലക്കുള്ളിലെ അഗ്നിപർവതം തണുപ്പിക്കാൻ പോന്നതല്ല, എങ്കിലും ആരോ പറഞ്ഞയച്ച ചെറുസാന്ത്വനം പോലെതോന്നി. ഒരു തെളിവും അവശേഷിക്കരുത്. ഗ്രാമത്തിൽ എത്തുന്നതിന് മുമ്പേത്തന്നെ എല്ലാവരും വ്യത്യസ്ത സ്ഥലങ്ങളിലേക്ക് പോയിരിക്കണം. 

അമ്മ വീട്ടിൽ വന്നു ഒന്ന് മയങ്ങിക്കാണും. വാതിലിൽ ആരോ മുട്ടുന്നു. ആജാനബാഹു ആയ ഒരാൾ. സ്പെഷ്യൽ ഫോർസിൽ നിന്നാണ്. അമ്മ സഹകരിക്കണം. ഇന്നലെ രാത്രി നടന്ന വെടിവെപ്പിൽ പരിക്കേറ്റ രണ്ടുപേരെ ഞങ്ങൾ പിടിച്ചിരുന്നു. മൂന്നാമന് വെടികൊണ്ടു എന്നാണ് അവർ പറഞ്ഞത്. തിരഞ്ഞിട്ടും  ഞങ്ങൾക്ക് അയാളുടെ ശരീരം കണ്ടെത്താനായില്ല. ആളെ തിരിച്ചറിഞ്ഞു ഞങ്ങൾ രാത്രിതന്നെ ഇവിടെ വന്നിരുന്നെങ്കിലും, അമ്മയിവിടെ ഉണ്ടായിരുന്നില്ല. അമ്മ അവരുടെ സംഘടനയിൽ ഇല്ല എന്ന് ഞങ്ങൾക്ക് അറിയാം. എന്നാൽ മകന്റെ മൃതദേഹം ഞങ്ങൾക്ക് വേണം. അത് തിരിച്ചറിഞ്ഞു, നടപടികൾ പൂർത്തിയാക്കി, മൃതദേഹം അമ്മക്ക് തന്നെ വിട്ടുതരാം, ആവശ്യമെങ്കിൽ സംസ്കരിക്കുന്നതിനുള്ള സഹായങ്ങളും ചെയ്തുതരാം. 

നുണപറയാൻ എനിക്കറിയില്ല, ഞാനത് പഠിച്ചിട്ടുമില്ല. എന്നാൽ സംസ്കാരം കഴിഞ്ഞ മകനെ മാന്തിയെടുത്ത് നിങ്ങൾക്ക് തരുന്ന ഒരമ്മയുടെ വേദന നിങ്ങൾക്ക് മനസ്സിലാകുമെന്ന് ഞാൻ കരുതുന്നു. എല്ലാ അമ്മമാരും, എനിക്ക് എന്റെ സ്വന്തം അമ്മയെപ്പോലെയാണ്. അമ്മയുടെ മകൻ അവൻ വിശ്വസിക്കുന്ന തത്വസംഹിതകളിൽ ഉറച്ചുനിന്നു, അതിനോട് കൂറ് പുലർത്തി ജീവിച്ചു. അവന് അവന്റെ കാഴ്ചപ്പാടുകൾ ശരിയായിരിക്കാം. എന്നാൽ അത് തെറ്റാണെന്ന് അവരെ പറഞ്ഞു വിശ്വസിപ്പിച്ചു ശരിയായ ദിശയിൽ അവരെ തിരിച്ചുകൊണ്ടുവരുന്നതിൽ നാം പരാജയപ്പെട്ടു. അമ്മയുടെ മകന്റെ മരണം ഞങ്ങളുടെ വിജയമല്ല, ഞങ്ങളുടെ പരാജയമാണ്. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ ഞാനും അമ്മയും പരാജയപ്പെട്ടിരിക്കുന്നു. 

മകനെ അടക്കം ചെയ്ത സ്ഥലം അമ്മ എനിക്ക് കാണിച്ചുതരണം. ഞങ്ങളുടെ ആളുകൾ കുഴി തുറന്നു പുറത്തെടുക്കും. ഒരുപക്ഷേ അവിടെത്തന്നെ അടക്കം ചെയ്യാൻ സർക്കാർ അനുവദിച്ചു എന്ന് വരില്ല. ഇവിടെ ഈ വീട്ടിൽ സംസ്കരിക്കാനുള്ള നടപടികൾ ഞാൻ സ്വീകരിച്ചുകൊള്ളാം. അമ്മക്ക് വിരോധമില്ലെങ്കിൽ ഞാൻ മകനുവേണ്ടി വേണ്ട കർമ്മങ്ങൾ ചെയ്യാം. അമ്മേ, ഞാൻ എന്റെ ജോലിയാണ് ചെയ്യുന്നത്. പ്രതികാരമോ, ഉന്മൂലനമോ എന്റെ ജീവിതലക്ഷ്യമല്ല. അമ്മ മുന്നിൽ നടന്നു. അവർ കുഴി തുറന്നു മൃതദേഹം പുറത്തെടുത്തു, ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മാർട്ടം, ഔദ്യോഗിക സ്ഥിതീകരണത്തിനും ശേഷം മൃതദേഹം അമ്മക്ക് വിട്ടുകൊടുത്തു. അമ്മയോട് പറഞ്ഞപോലെത്തന്നെ എല്ലാ സംസ്കാര ചടങ്ങുകളും അയാൾത്തന്നെ നടത്തി. 

എല്ലാം കഴിഞ്ഞു പിരിയുമ്പോൾ അയാൾ അമ്മയോട് പറഞ്ഞു. അമ്മയുടെ മകൻ ഉൾപ്പെടെയുള്ള സംഘം ഒരുദിവസം ഞാനും കുടുംബവും താമസിച്ചിരുന്ന കാട്ടിനുള്ളിലുള്ള ഇൻസ്‌പെക്ഷൻ ബംഗ്ലാവിൽ മിന്നലാക്രമണം നടത്തി. എന്റെ അമ്മ അവരുടെ വെടിയുണ്ടകൾക്ക് ഇരയായി. എന്റെ അമ്മയുടെ സംസ്കാരം ഞാൻ എന്റെ കൈകൾകൊണ്ട് ചെയ്തു, നിർഭാഗ്യവശാൽ അമ്മയുടെ മകന്റെ സംസ്കാരവും ഞാൻ തന്നെ ചെയ്യേണ്ടി വന്നു. ജീവിതത്തിന്റെ നിറം എന്താണെന്ന് എനിക്കറിയില്ല. അമ്മക്ക് എന്താവശ്യമുണ്ടെങ്കിലും എന്നെ അറിയിക്കാനോ, വന്നുകാണാനോ മടിക്കരുത്. 

English Summary:

Malayalam Short Story ' Jeevithathinte Niram ' Written by Kavalloor Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com