ADVERTISEMENT

കുറച്ച് ദിവസങ്ങൾക്കു ശേഷമാണ് ഇന്ന് വീട്ടിൽ നിന്നും പുറത്തിറങ്ങുന്നത്. ശനിയാഴ്ച ആയതുകൊണ്ട് ചന്തയിൽ പോയി സാധനങ്ങൾ വാങ്ങാം എന്നു കരുതി ഇറങ്ങിയതാണ്. വീട്ടിൽ വണ്ടിയുണ്ടെങ്കിലും അതെടുത്ത് ഓടിക്കാൻ പേടിയാണ്. പിന്നെ അതുമാത്രമല്ല ബസ് സ്റ്റോപ്പ് വരെ നടന്നുപോകുമ്പോൾ ആളുകളെയൊക്കെ കാണാനും സംസാരിക്കാനും പറ്റുമല്ലോ, അതൊക്കെ കാരണം ബസ്സിലാണ് മിക്കപ്പോഴും ചന്തയിലേക്കുള്ള യാത്ര. ഇന്നും ആ പതിവ് തെറ്റിച്ചില്ല. ചന്തയിൽ പോയി മടങ്ങുംവഴി സ്കൂളിൽ ഒപ്പം പഠിച്ച സന്തോഷിനെ കണ്ടു. ദൂരെ നിന്നും രണ്ടുപേരും കണ്ടിട്ടും കണ്ണിൽ നോക്കി പരസ്പരം ഇത് ഞാൻ ഉദ്ദേശിക്കുന്ന ആളാണോ എന്ന മട്ടിൽ ആലോചിക്കാൻ തുടങ്ങി. അവസാനം അരികിൽ എത്തിയതിനു ശേഷം ഉറച്ച വിശ്വാസത്തോടെ രണ്ടുപേരും കൈകൊടുത്ത് പുണർന്ന് കുശലാന്വേഷണത്തിൽ ഏർപ്പെട്ടു. അടുത്തുള്ള കടയിൽ നിന്നും നാരങ്ങാവെള്ളവും കുടിച്ച് ഞങ്ങൾ രണ്ടുപേരും അരമണിക്കൂറോളം ഓരോരോ കാര്യങ്ങളും പറഞ്ഞ് ഓർമ്മകൾ അയവിറക്കാൻ തുടങ്ങിയിരുന്നു അപ്പോഴേക്കും. കുറേയേറെ വർഷങ്ങൾക്കു ശേഷമാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. അതിനാൽ തന്നെ കുറച്ച് നേരം കൂടി ഇരുന്ന് കാര്യങ്ങളൊക്കെ സംസാരിക്കണമെന്നുണ്ടായിരുന്നു. എന്നാൽ ചുട്ടുപൊള്ളുന്ന ചൂടും ക്ഷീണവും അതിനു സമ്മതം മൂളിയില്ല.

അങ്ങനെ ചന്തയിൽ നിന്നും മടങ്ങി വീട്ടിലെത്തിയപ്പോൾ ഏകദേശം രണ്ടു മണിയോളം ആയി. ഇനി ഊണ് തയാറാക്കി കഴിക്കുന്നത് നടപ്പുള്ള കാര്യമല്ല എന്ന് മനസിലാക്കിയ ഞാൻ അടുക്കളയിൽ എന്തെങ്കിലും പലഹാരമോ അല്ലെങ്കിൽ രാവിലത്തെ ബാക്കിയുള്ള ദോശയോ മറ്റെന്തെങ്കിലും ഉണ്ടോ എന്നു നോക്കുന്നതിനിടയിൽ അപ്പുറത്തെ വീട്ടിലെ ശ്രീമോൾ വന്നു എന്നെ അന്വേഷിക്കുന്നു. അവിടെ വിരുന്നുകാർ വന്നതു പ്രമാണിച്ച് കോഴിയിറച്ചി കൂട്ടാൻ വെച്ചിട്ടുണ്ട്. അത് പറയാൻ വന്നതാണ്. ഞാൻ ചന്തയിൽ പോയ ഇടയ്ക്ക് വന്നു നോക്കിയിരുന്നു. എന്നെ കണ്ടതുമില്ല, ഫോണിൽ വിളിച്ചപ്പോഴോ എടുക്കുന്നതുമില്ല. അപ്പോഴാണ് ആ ഫോണിന്റെ കാര്യം ഞാൻ തന്നെ ഓർക്കുന്നത്. ഇന്നത് ശരിക്കും മറന്നു വെച്ചതാണ്. ചിലപ്പോഴൊക്കെ മനഃപൂർവം അത് വീട്ടിൽ വെച്ചിട്ട് പോയിക്കളയും. എന്തായാലും ഞാൻ വന്നു കയറിയ സമയവും ശ്രീമോൾ വിളിക്കാൻ വന്ന സമയവും നല്ല പൊരുത്തമുള്ളതാണ്. ഉച്ചയ്ക്ക് പട്ടിണിയായില്ല എന്ന് മാത്രമല്ല, ഊണ് പൊടിപൊടിക്കുകയും ചെയ്തു.

ഉച്ചയൂണും കഴിഞ്ഞ് തിരിച്ച്‌ വീടിന്റെ ഉമ്മറത്ത് വന്ന് ഇരുന്നപ്പോൾ നല്ല തണുത്ത കാറ്റും മുറ്റത്ത് മാവിന്റെ തണലും. എന്നാൽ പിന്നെ അവിടെ തന്നെ ഇരുന്ന് കളയാം എന്നു കരുതി ഉമ്മറപ്പടിയിലിരുന്ന് പത്രവും വായിച്ച് കാക്കയുടെ വായിട്ടുള്ള ഒച്ചയും കേട്ട് ഇരിക്കവേ മയക്കം വന്നു തുടങ്ങി. സഹിക്കാനാവാതെ വന്നപ്പോൾ പത്രം മടക്കിവെച്ച് തോർത്തുകൊണ്ട് കാൽകസേരയിലെ പൊടിയും തട്ടി അവിടെയങ്ങ് കൂടി. കാൽ രണ്ടും മുകളിലേക്ക് നീട്ടിവെച്ച് ഞാൻ മയക്കത്തിലാണ്ടു. ആ മയക്കത്തിനിടയ്ക്ക് എപ്പോഴോ ഞാൻ അന്നു നടന്ന സംഭവങ്ങളൊക്കെ ഓർക്കാൻ തുടങ്ങി. അങ്ങനെ ചന്തയിൽ നടന്ന സംഭാഷണങ്ങളും എന്റെ ഓർമ്മയിലേക്ക് കടന്നു വന്നു. ഒരോർമ്മ മറ്റൊന്നിലേക്ക് എന്നെ വലിച്ചു കൊണ്ടുപോയികൊണ്ടേയിരുന്നു. അങ്ങനെ മനസ്സ് അലഞ്ഞുകൊണ്ടു ചെന്നെത്തിയത് നാലാം ക്ലാസ്സിലെ മുറിയിലേക്കാണ്. അക്കാലത്ത് അവിടെ നടക്കാറുണ്ടായിരുന്ന സംഭവങ്ങളും സംഭാഷണങ്ങളും എന്റെ മനസ്സിലേക്ക് വന്നു തുടങ്ങി. പെട്ടെന്ന് എന്റെ ശ്രദ്ധ പോയത് മിക്കപ്പോഴും രണ്ടാം നിരയിലെയോ മൂന്നാം നിരയിലെയോ ബെഞ്ചിൽ ഇരിക്കുന്ന ഒരു പെൺകുട്ടിയിലേക്കാണ്. ഉമ. ഉമ എന്നാണ് ആ കുട്ടിയുടെ പേര്. മുഴുവൻ പേര് ഉമാപാർവ്വതി. ഞങ്ങളെ അന്നൊക്കെ മലയാളം പഠിപ്പിച്ചിരുന്ന അധ്യാപികയുടെ മകളാണ് ഉമ. പഠനത്തിലും കലയിലുമൊക്കെ ഒരുപോലെ തന്റെ കഴിവ് തെളിയിച്ച പ്രതിഭയാണ് ഉമ. പക്ഷേ എനിക്കിഷ്ടം ആ കുട്ടിയുടെ നിഷ്‌കളങ്കമായ പുഞ്ചിരിയാണ്. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് പലർക്കും ഉള്ള ഒന്നാണ് പുഴുപ്പല്ല്. അത് ഉമയുടേയും ലക്ഷണങ്ങളിൽ ഒന്നായിരുന്നു. അവൾ ചിരിക്കുമ്പോൾ അതങ്ങനെ തെളിഞ്ഞു കാണും.

ഞങ്ങൾ പഠിച്ചിരുന്ന സ്‌കൂളിന് അടുത്തുതന്നെയാണ് ഉമയുടെ വീട്. ബാക്കി കുട്ടികളൊക്കെ ചിലപ്പോൾ ക്ലാസ്സ് തുടങ്ങുന്നതിനും വളരെ മുൻപ് തന്നെ സ്‌കൂളിൽ എത്തിയിരുന്നെങ്കിൽ ഉമ അവളുടെ അമ്മയുടെ കൂടെ ക്ലാസ്സ് തുടങ്ങുന്നതിന് തൊട്ട് മുൻപായിരിക്കും എത്തുന്നത്. എന്നും രാവിലെ ക്ലാസ്സിലെത്തിയാൽ ബാഗ് വെച്ചിട്ട് അല്ലെങ്കിൽ ചിലപ്പോൾ അത് നിലത്തുവെയ്ക്കാതെ തോളിൽ തൂക്കിയിട്ടു തന്നെ ഞങ്ങൾ കുട്ടികൾ മറ്റുള്ളവരുടെ കൂടെ പോയി സംസാരിക്കും. ചിലപ്പോൾ എന്തെങ്കിലും രീതിയിലുള്ള കളികൾക്കായി മാത്രമാണ് ക്ലാസ്സിൽ രാവിലെ സമയത്തിനും മുൻപ് എത്താറുണ്ടായിരുന്നത്. എന്തൊക്കെയാണെങ്കിലും ക്ലാസ്സിൽ അധ്യാപകർ എത്തിയതു കണ്ടു കഴിഞ്ഞാൽ എല്ലാവരും നാലുദിശയിലേക്കും ഓട്ടമായിരിക്കും. കടന്നൽ കൂട്ടിൽ കല്ലെറിഞ്ഞതുപോലെ. പെട്ടെന്ന് ക്ലാസ്സ്മുറിയിൽ നിശബ്ദത പരക്കും. പിന്നീട് പുസ്തകത്തിലെ താളുകൾ മറിയുന്നതിന്റെയോ അല്ലെങ്കിൽ പിറുപിറുക്കുന്നതിന്റെയോ ശബ്ദം. ഇത് എല്ലാ ദിവസത്തെയും പതിവാണ്. വെള്ളിയാഴ്ച വൈകുന്നേരം ആയിക്കഴിഞ്ഞാൽ രണ്ടുദിവസത്തെ അവധി കിട്ടിയതിന്റെ സന്തോഷമൊക്കെ ഉണ്ടെങ്കിലും പിന്നീട് തിങ്കളാഴ്ച വരെയുള്ള ഒരു നീണ്ട കാത്തിരിപ്പും ഉണ്ടാകും, വീണ്ടും ക്ലാസ്സ്മുറിയിൽ ചെന്ന് ആ ശബ്ദങ്ങൾ ഉണ്ടാക്കാനും ശബ്ദങ്ങൾ കേൾക്കാനും.

ഉമ വരാറുള്ള സമയം എല്ലാവർക്കും കൃത്യമായി അറിയാം. അതുപോലെ തന്നെ അവൾ വരുന്ന സമയത്ത് ആ വഴിയിലൊന്നു നല്ലതുപോലെ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരുന്നാൽ നിങ്ങളുടെ ശ്വാസത്തിന്റെ കൂടെ ഒരു പ്രത്യേക സുഗന്ധം കൂടി ഇന്ദ്രിയത്തിന് അറിയാൻ സാധിക്കും. പിന്നീട് എനിക്കതു ശീലവും ഹരവുമായി. കണ്ണും പൂട്ടി ഇരുന്നാലും അവളുടെ അത്തറിന്റെ ഗന്ധം എന്നെ അവളുടെ വരവ് അറിയിക്കും. അതൊക്കെയൊരു കാലമെന്ന് എനിക്ക് തോന്നിത്തുടങ്ങി. അന്ന് ഞാനടക്കം കുറേയേറെ പേർ അവളുടെ ശ്രദ്ധ നേടാൻ ചെയ്യാറുണ്ടായിരുന്ന അഭ്യാസങ്ങളും അടവുകളും എന്റെ മനസ്സിലേക്ക് വന്നു. ഒരു പ്രത്യേക സന്തോഷവും പുഞ്ചിരിയും ആ ഓർമ്മകൾ എനിക്കു സമ്മാനിച്ചു. ഉമയുടെ പിറകെ നടന്ന് ശല്യപ്പെടുത്തിയിട്ടില്ലെങ്കിലും കുട്ടിക്കാലത്തെ വികൃതിയെന്നവണ്ണം എപ്പോഴോ ഒരു ചെറിയ മോഹം തോന്നിയിട്ടുണ്ടായിരുന്നു. ആദ്യ പ്രണയം എന്നൊക്കെ ആളുകൾ സംഭാഷണങ്ങളിൽ ഉപയോഗിക്കുമ്പോൾ എന്റെ മനസ്സിലേക്ക് പതിയുന്നത് ഉമയുടെ ആ പുഴുപ്പല്ല് കാട്ടിയുള്ള ചിരിയാണ്. നാല് വർഷത്തോളം ഒരുമിച്ച് പഠിച്ചിട്ടും എനിക്ക് ഇങ്ങനെയൊരു പ്രതീതി അവളോട് തോന്നിത്തുടങ്ങിയത് നാലാം ക്ലാസ്സിലാണ്. നാലിനു ശേഷം ഞാൻ സ്‌കൂൾ മാറി. പിന്നീട് ഞങ്ങൾ തമ്മിൽ യാതൊരുവിധ ബന്ധവും ഉണ്ടായിട്ടില്ല. 

പിന്നീട് കുറേ വർഷങ്ങൾക്ക് ശേഷം, എന്റെ ഓർമ്മ ശരിയാണെങ്കിൽ ഞാൻ സന്തോഷിനെ കണ്ടതുപോലെ എവിടെയോ പുറത്തുവെച്ച് കണ്ടിട്ടുണ്ട്. പക്ഷേ അന്ന് അവൾക്കെന്നെ മനസ്സിലായോ എന്ന് എനിക്ക് അറിയില്ല. അന്നും ഞാൻ ആ വ്യക്തി ഉമയാണോ എന്ന ആശങ്കയിൽ ചിന്തിച്ചുകൊണ്ടേയിരിക്കുകയും അവൾ എന്റെ അരികിലൂടെ കടന്നുപോവുകയും ചെയ്തു. അങ്ങനെ അന്ന് ഒരു സംസാരവും നടന്നിട്ടില്ല. പിന്നീട് മറ്റു സുഹൃത്തുക്കൾ വഴി അവൾ പുറത്ത് എവിടെയോ പോയി ഉപരിപഠനം നടത്തുകയാണെന്ന് മാത്രമേ അറിയാൻ സാധിച്ചിരുന്നുള്ളൂ. എന്തായാലും ഇതുപോലെയുള്ള ചില സമയങ്ങളിൽ അവളുടെ ഓർമ്മകൾ എന്റെ മനസ്സിലേക്ക് ആളനക്കം ഇല്ലാത്ത മുറിയിലേക്ക് വാതിലിൽ തട്ടാതെ ഇടിച്ചു കയറി വരുന്ന രീതിയിൽ അന്നൊക്കെ നടന്നിട്ടുള്ള കാര്യങ്ങൾ ഓടിക്കയറും. ഒന്നാലോചിച്ചാൽ അതും നല്ലതാണ്, മനസ്സിനു വീണ്ടും യൗവനം ആസ്വദിക്കാമല്ലോ.

പണ്ടത്തെ ഓർമ്മകളിലേക്ക് പടിയിറങ്ങിപോയപ്പോൾ സമയം പോയതറിഞ്ഞില്ല. സന്ധ്യയായി ഇപ്പോൾ. വീട്ടിൽ മറ്റാരും ഇല്ലാത്തതുകൊണ്ട് ഞാൻ തന്നെ വേണം വിളക്കുകൊളുത്താനും വീട്ടിലെ മറ്റു കാര്യപരിപാടികളൊക്കെ നോക്കി നടത്താനും. പിന്നെ അയൽവാസികളൊക്കെ നല്ല സഹകരണം ആയതുകൊണ്ട് ഈ വയസ്സുകാലത്തും ബുദ്ധിമുട്ടുകൾ ഇല്ലാതെ സുഖമായി ജീവിക്കുന്നു. ശ്രീകുട്ടിയാണ് എനിക്ക് ബലം. ആൾ ഡിഗ്രിക്ക് പഠിക്കുകയാണെങ്കിലും ഒഴിവുകിട്ടുന്ന തക്കം നോക്കി ഇപ്പുറത്തേക്ക് വരും. ഞങ്ങൾ ചിലപ്പോൾ നാട്ടുവിശേഷങ്ങളോ അല്ലെങ്കിൽ എന്റെ കാലഘട്ടത്തിലെ കാര്യങ്ങളോ ശ്രീകുട്ടിയുടെ കോളജിൽ നടക്കുന്ന കാര്യങ്ങളോ, അങ്ങനെ എന്തെങ്കിലുമൊക്കെ സംസാരിച്ച് സമയം കളയും. പിന്നെ ചിലപ്പോൾ ഞാൻ ആ കുട്ടിയേയും കുട്ടി എന്നെയും എന്തെങ്കിലും പുതിയ വിഭവങ്ങൾ ഉണ്ടാക്കാൻ പഠിപ്പിക്കും. ശ്രീകുട്ടി പറയാറ് ഞങ്ങൾ തമ്മിൽ നല്ല "വൈബ്" ആണ് എന്നാണ്. ആ വാക്കിന്റെ അർഥം എനിക്കറിയില്ല. കുറേ പ്രാവശ്യം കേട്ടതിനു ശേഷമാണ് എനിക്കത് ശരിക്ക് നാവിൽ വരുന്നതുതന്നെ. എന്തായാലും ഞങ്ങൾ നല്ല കൂട്ടാണ്. അതുകൊണ്ട് ജീവിതം സ്വൈര്യക്കേടില്ലാതെ ഇങ്ങനെ നല്ല രീതിയിൽ ആസ്വദിച്ചു പോകുന്നു.

English Summary:

Malayalam Short Story ' Kalukaserayile Ormaputhukkal ' Written by Anandhu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com