ADVERTISEMENT

നടനും നാടകപ്രവർത്തകനുമായ അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സുഹൃത്തും സഹപ്രവർത്തകനുമായ കോട്ടയം രമേശ്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രം അനിലിനെപ്പോലെ കോട്ടയം രമേശിനും വലിയൊരു വഴിത്തിരിവായിരുന്നു. ചിത്രത്തിന്റെ ഡ്രൈവർ കുമാരൻ ഏറെ പ്രേക്ഷകശ്രദ്ധ നേടിയപ്പോൾ സന്തോഷിച്ചവരിൽ അനിലുമുണ്ടായിരുന്നെന്ന് കോട്ടയം രമേശ് ഓർക്കുന്നു. 

 

പൊൻമുടിയിലെ സെറ്റിലേക്ക് കാണാനെത്തിയപ്പോൾ യാത്ര പറയാൻ നേരം, അനിൽ കെട്ടിപ്പിടിച്ചു പറഞ്ഞത് ഇപ്പോഴുമുണ്ട് കോട്ടയം രമേശിന്റെ കാതുകളിൽ... 'ചേട്ടാ, അച്ഛന്റെ സ്ഥാനത്താണ് നിങ്ങളെ ഞാൻ കാണുന്നത്'– എന്ന്. കോവിഡ് സൃഷ്ടിച്ച സാമൂഹിക അകലത്തിന്റെ കാലത്തിലും ഗാഢമായിരുന്നു ആ സുഹൃദ്ബന്ധം. പ്രിയസുഹൃത്തിന്റെ ഓർമകളുമായി കോട്ടയം രമേശ് മനോരമ ഓൺലൈനിൽ.  

 

സെറ്റിലെ തർക്കങ്ങൾ

 

kottayam-ramesh-2

ഞങ്ങൾ കൂടുതൽ അടുപ്പത്തിലാകുന്നത് അയ്യപ്പനും കോശിയും എന്ന സിനിമയുടെ സെറ്റിൽ വച്ചാണ്. ആ ഷൂട്ടിങ് വളരെ രസകരമായിരുന്നു. ഞങ്ങൾ പരസ്പരം തർക്കിക്കും. പ്രഫഷനൽ നാടകക്കാരും അമച്വർ നാടകക്കാരും പരസ്പരം യോജിക്കില്ലെന്നാണ് പറയുക. പൈസയ്ക്കു വേണ്ടി നാടകം കളിക്കുന്നവരാണ് പ്രഫഷനൽ നാടകക്കാർ... നാടകമേ ജീവിതം എന്നു കരുതി നടക്കുന്നവരാണ് അമച്വർ നാടകപ്രവർത്തകർ. ഇതൊക്കെ പറഞ്ഞ് ഞങ്ങൾ കുറെ തർക്കിക്കും. 

 

ഒടുവിൽ കണ്ടത്

 

പൊൻമുടിയിൽ എനിക്കൊരു വർക്കുണ്ടായിരുന്നു. അവിടേക്ക് അനിൽ എന്നെ കാണാൻ വന്നിരുന്നു. അതായിരുന്നു ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച. അന്ന് എന്റെ മുറിയിൽ ഒരുപാടു സമയം ചെലവഴിച്ചിരുന്നു. നടൻ സുധി കോപ്പയും ഒപ്പമുണ്ടായിരുന്നു. അന്നു കുറെ സംസാരിച്ചു. പോകാൻ നേരം പറഞ്ഞു, 'ചേട്ടാ... ചേട്ടനെന്റെ ചേട്ടൻ മാത്രമല്ല, എന്റെ അച്ഛന്റെ സ്ഥാനത്തു കൂടിയാണ് ഞാൻ ചേട്ടനെ കാണുന്നത്' എന്ന്. ഇതും പറഞ്ഞ് കെട്ടിപ്പിടിച്ചാണ് യാത്രയായത്. മരിക്കുന്നതിന്റെ തലേദിവസം വരെ ഞങ്ങൾ മെസേജ് അയച്ചിരുന്നു. 

 

അനിലിനെ അവസാനമായി ഒരു നോക്ക് കാണാൻ കഴിഞ്ഞില്ല. പാലക്കാട്‌ മോഹൻലാലിൻറെ ആറാട്ട് എന്ന സിനിമയുടെ ഷൂട്ടിലാണ്.  കോവിഡ് നിയമങ്ങൾ കർശനമായി നോക്കേണ്ടതുകൊണ്ട് പുറത്തേക്കു ഇറങ്ങാൻ കഴിയാത്ത സാഹചര്യമായിപ്പോയി.  അതിൽ അതിയായ വിഷമം ഉണ്ട്.

 

ഒന്നും വിട്ടു പറയില്ല

 

അങ്ങനെ പെട്ടെന്ന് കമ്പനി ആകുന്ന ആളല്ല അനിൽ. പുള്ളിക്ക് മനസിന് ഇഷ്ടപ്പെട്ട കുറച്ച് ആളുകളുണ്ട്. ആ കൂട്ടത്തിൽ ഞാനുമുണ്ട്. ചേട്ടനൊക്കെ എപ്പോഴേ സിനിമയിൽ വരേണ്ട ആളായിരുന്നെന്ന് എന്നോട് ഇടയ്ക്ക് പറയും. ഇനിയും സമയമുണ്ടെന്ന് പറഞ്ഞ് ആശ്വസിപ്പിക്കും. ഒരു പ്രത്യേക മനസാണ് അനിലിന്റെ. അദ്ദേഹത്തിനു വ്യക്തിപരമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അതൊന്നും ആരോടും പറയില്ല. ഞാൻ എന്റെ പ്രശ്നങ്ങൾ സുഹൃത്തുക്കളോടൊക്കെ പറയാറുണ്ട്. എന്നാൽ അനിൽ ഒന്നും വിട്ടു പറയില്ല. എല്ലാം മനസിലൊതുക്കും. അതുകൊണ്ട് ഒന്നും ചോദിക്കാറില്ല.  കാര്യങ്ങൾ മുഖം നോക്കാതെ പറയേണ്ട ആളുകളോട് തുറന്നു പറയാൻ അനിലിന് യാതൊരു മടിയുമില്ല. പുള്ളിയുടെ രീതി അങ്ങനെയാണ്. 

 

വേർപാട് വലിയ സങ്കടം

 

വരുന്ന എല്ലാ പടങ്ങളും അനിൽ ചെയ്യാറില്ലായിരുന്നു. എല്ലാം കൊണ്ടും തൃപ്തികരമെന്നു തോന്നുന്ന പടങ്ങളെ കമ്മിറ്റ് ചെയ്യൂ. അല്ലെങ്കിൽ എത്ര വലിയ പടമാണെന്നു പറഞ്ഞാലും ചെയ്യില്ല. അനിലിന്റെ വേർപാട് ഓർക്കുമ്പോഴേ വലിയ വിഷമമാണ്. സങ്കടമെന്നാൽ വെറും സങ്കടമല്ല... വലിയ സങ്കടം! വലതു കൈ കൊണ്ട് കൊടുത്തിട്ട് ഇടതുകൈ കൊണ്ട് തട്ടിപ്പറയ്ക്കും എന്നൊക്കെ പറയാറില്ലേ... അതുപോലൊരു അവസ്ഥയാണ്. സിനിമയിൽ നല്ല അവസരങ്ങൾ വന്നുകൊണ്ടിരിക്കുന്ന സമയത്തു തന്നെ ഇങ്ങനെ പോകണമായിരുന്നോ? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com