ADVERTISEMENT

മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഇല്ലെന്നും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും ‘അമ്മ’ സംഘടനയുടെ വൈസ് പ്രസിഡന്റ് ജയന്‍ ചേർത്തല. ‘അമ്മ’ ഷോയുമായി ബന്ധപ്പെട്ട തിരക്കുകളിലായതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിക്കാൻ വൈകിയതെന്നും ജയൻ ചേർത്തല മാധ്യമങ്ങളോടു പറഞ്ഞു. സിനിമയിൽ വേതന ഏകീകരണം വേണമെന്ന കാര്യത്തിലും ജയൻ അഭിപ്രായം പറയുകയുണ്ടായി. സിനിമയൊരു കച്ചവടമാണെന്നും തിയറ്ററുകളില്‍ ആളുകളെ കൊണ്ടുവരുന്ന താരങ്ങൾക്കാണ് കോടികൾ പ്രതിഫലമായി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘‘അമ്മ ഷോ നടക്കുന്ന സമയത്താണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നത്. അന്നതിന്റെ റിഹേഴ്സലും പരിപാടികളുമൊക്കെ നടക്കുകയാണ്. മൂന്ന് ദിവസം തുടർച്ചയായി റിഹേഴ്സലുണ്ടായിരുന്നു. വൈകുന്നേരും മാധ്യമങ്ങൾ ഹോട്ടലിൽ വരുകയും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കുകയുമായിരുന്നു. ആ സാഹചര്യമായതുകൊണ്ടാണ് വിഷയത്തിൽ കൂടുതൽ പഠിച്ചിട്ട് സംസാരിക്കാമെന്നു പറഞ്ഞത്.

സിനിമയിൽ അങ്ങനെ കുഴപ്പമുണ്ടെന്നു വിശ്വസിക്കുന്നവരല്ല ഞങ്ങളാരും, സിനിമ ഞങ്ങളുടെ ഉപജീവന മാർഗമാണ്. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു റിപ്പോർട്ട് വന്നപ്പോൾ അങ്കലാപ്പിലായിപ്പോയി എന്നത് സത്യമാണ്. 17 എക്സിക്യൂട്ടിവ് മെംബേഴ്സ് ഉണ്ട്. അവർ പ്രതിനിധാനം ചെയ്യുന്ന 506 മെംബേഴ്സ് ഉണ്ട്. അവരുടെ അഭിപ്രായങ്ങൾ കൂടി ചോദിച്ചറിയണം. അല്ലാതെ ചാനലിൽ വന്ന് നമ്മുടെ വ്യക്തിപരമായ അഭിപ്രായം പറയുന്നത് ശരിയാണോ? ഇപ്പോൾ ഞാൻ പറയുന്നതും എന്റെ വ്യക്തിപരമായ അഭിപ്രായമാണ്.

‘അമ്മ’ ഷോ ഉണ്ടായതുകാരണം എക്സിക്യൂട്ടിവ് കമ്മിറ്റി കൂടുവാൻ സാധിച്ചില്ല. ‘അമ്മ’ ഇരകൾക്കൊപ്പമാണ്. വിഷയത്തിൽ അന്വേഷണം നടന്ന് കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ ഒരാളെപ്പോലും സംരക്ഷിക്കില്ല. അതിനുദാഹരണം ഉണ്ടല്ലോ. 

ഒരു വീട്ടില്‍ പത്തുകുട്ടികളുണ്ടെങ്കിൽ പത്ത് അഭിപ്രായമാകും പറയുക. എന്റെ വീട്ടിൽ തന്നെ എന്റെ അഭിപ്രായമായിരിക്കില്ല മകന്റെ അഭിപ്രായം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഞാൻ പറഞ്ഞു, ഇക്കാര്യത്തിൽ ഉടനെ നമ്മൾ പ്രതികരണം. എന്നിലെ രാഷ്ട്രീയക്കാരനായിരിക്കാം അങ്ങനെ പറയാൻ പ്രേരിപ്പിച്ചത്. ഈ വിഷയത്തിൽ ഉടൻ മറുപടി പറയണം, വച്ചുനീട്ടിക്കൊണ്ടുപോകരുത് എന്നാണ് പറഞ്ഞത്. ജനങ്ങൾ ടിക്കറ്റെടുത്ത് കാണുന്ന സിനിമയുടെ പൈസകൊണ്ട് ജീവിക്കുന്നവരാണ് ഞങ്ങൾ. ഞങ്ങളുടെ ആദ്യത്തെ പ്രതിബദ്ധത ജനങ്ങളോടാണ്. അതുപോലെ അമ്മയിലെ ഓരോ അംഗങ്ങളും അത് ആണായാലും പെണ്ണായാലും അവരോട് നമുക്ക് സംഘടനാ തലത്തിൽ പ്രതിബദ്ധയുണ്ട്.

എന്റെ കൂടെ മറ്റ് ആളുകളും ഇതേ അഭിപ്രായം പറഞ്ഞു. അതിൽ ഞങ്ങളെ ആദ്യം പിന്തുണച്ചത് ലാലേട്ടനാണ്. സിദ്ദിഖ് ഇക്കയും പറഞ്ഞു നമുക്ക് പ്രതികരിക്കാം. പിന്നീട് ഇതിൽ ചർച്ച ചെയ്തു. അപ്പോൾ ഒന്നുരണ്ടു പേര്‍ പറഞ്ഞു, ഇതിൽ പഠിക്കാതെ കാര്യങ്ങൾ പറയരുത്. അത് ബഹുസ്വരതാണ്. അതിനെ അംഗീകരിച്ചുകൊണ്ടാണ് മുന്നോട്ടുപോയത്. അല്ലാതെ വേർതിരിവോ ചേരിതിരിവോ ഉണ്ടായിട്ടില്ല.

ഞാന്‍ 2009ൽ ‘അമ്മ’യുടെ അംഗത്വം എടുത്ത ആളാണ് ഞാന്‍. 2008ൽ ഒരു വനിത അംഗം സംഘടനയുടെ മുന്നിൽ ഒരു പരാതിയുമായി വന്നിരുന്നു. അന്നതിന് ഉത്തരം കിട്ടിയില്ല. അതുമായി ബന്ധപ്പെട്ടാണ് അവർ വീണ്ടും ഇക്കാര്യം ഈ  ഈ ഇരുപതാം തിയതി ‘അമ്മ’യ്ക്കു മെയിൽ ആയി അയയ്‌ക്കുന്നത്. കുറച്ച് തിരക്കുകളും പ്രശ്നങ്ങളും കാരണം ഞങ്ങൾക്കതിൽ പ്രതികരിക്കാൻ സാധിച്ചില്ല. അതൊരു കൃത്യവിരോധമാണോ എന്നു നോക്കിയാൽ തെറ്റ് തന്നെയാണ്. അതല്ലാെത വേറൊരു പരാതിയും വന്നിട്ടില്ല.

ഞാൻ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച ആളാണ്. ഡയലോഗ് പോലുമില്ലാതെ സിനിമകളിൽ വന്നുപോയിട്ടുണ്ട്. പിന്നീട് അസി. ഡയറക്ടറായി, എഴുത്തുകാരനായി. അവസാനം ഒരു സീരിയൽ ഹിറ്റായപ്പോൾ നടനായി മാറുകയായിരുന്നു. ആദ്യ കാലങ്ങളിൽ ഞങ്ങളടക്കം ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്.

ഈ അടുത്തുണ്ടായ സംഭവം പറയാം. ഞാനും ഇന്ദ്രൻസേട്ടനുമടക്കം ഞങ്ങൾ ഒരു അഞ്ച് അഭിനേതാക്കളുണ്ട്. അവരുടെ ഒരു നൂറ്റമ്പത് ജൂനിയർ ആർടിസ്റ്റുകളുണ്ട്. ഇവർക്കൊക്കെ കാരവാൻ സിസ്റ്റം കൊടുക്കാൻ പറ്റുമോ? അവർ പൊതുശൗചാലയമാണ് ഉപയോഗിച്ചത്. എങ്കിൽപോലും എല്ലാവരും ഉപയോഗിക്കുമ്പോൾ കുറച്ച് മോശമാകും.

ഈ റിപ്പോർട്ടിന് അടിസ്ഥാനപരമായ കാര്യങ്ങൾ നോക്കുകയാണെങ്കിൽ അന്നൊന്നും കാരവാൻ സംസ്കാരം മലയാള സിനിമയിൽ വന്നിട്ടില്ല. തുണി മറച്ചുപിടിച്ചൊക്കെയാണ് മരത്തിന്റെ ചുവട്ടിൽപോയി വസ്ത്രം മാറിയിരുന്നത്. അത് മലയാള സിനിമയുടെ പഴയകാലമാണ്. ഇപ്പോൾ അത് മാറി. കാരവൻ വന്നു, എല്ലാവർക്കും സൗകര്യങ്ങൾ വന്നു. ജൂനിയർ, സീനിയര്‍ എന്നുപോലും അതിൽ നോക്കാറില്ല.

സിനിമയിൽ വേതന ഏകീകരണം എന്തുകൊണ്ട് ഉണ്ടാകുന്നില്ലെന്ന് റിപ്പോർട്ടിൽ ചോദിക്കുന്നുണ്ട്. ഇതൊരു കച്ചവടമാണ്. മോഹൻലാലിന്റെ സിനിമ തിയറ്ററിൽവരുമ്പോൾ ഇടിച്ചുതള്ളിയാണ് ആളുകൾ വരുന്നത്. അതിന്റെ കലക്‌ഷനും പൈസയും വലുതാണ്. ഞാൻ നായകനായാൽ എന്റെ ഭാര്യപോലും സിനിമ കാണാൻ വരില്ല. ലാലേട്ടനു കൊടുക്കുന്ന അത്രയും കോടികൾ എനിക്കു വേണമെന്നു പറഞ്ഞാൽ അതൊരു വിവരമില്ലായ്മ അല്ലേ. മാഡം അന്വേഷിച്ചപ്പോൾ മലയാള സിനിമയിൽ പത്ത് പതിനഞ്ച് സൂപ്പർസ്റ്റാറുകൾ ഉണ്ട്, ഇവര്‍ക്ക് ഭയങ്കര പൈസ കിട്ടുന്നുണ്ട്. അവിടെ അഭിനയിക്കാൻ വരുന്ന ജൂനിയർ ആർട്ടിസ്റ്റുകൾക്ക് 350 രൂപയാണ് കിട്ടുന്നത്. മാഡത്തിന്റെ കാഴ്ചപ്പാട് സോഷ്യലിസ്റ്റ് കാഴ്ചപ്പാടായിരിക്കും. ആ ചിന്തയിൽ നിന്നു വന്നതാകും പതിനഞ്ച് പവർ ഗ്രൂപ്പ്.

പതിനഞ്ച് വർഷമായി സിനിമയില്‍ ഉള്ള ആളാണ് ഞാൻ. അങ്ങനെയൊരു പവർ ഗ്രൂപ്പ് സിനിമയിലുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതുണ്ടെങ്കിൽ പുതിയ തലമുറയിലെ ആളുകൾ കടന്നുവരുമോ? പ്രേമലു സിനിമയൊക്കെ നോക്കൂ. പവർ ഗ്രൂപ്പ് തടസം നിന്നാൽ ഈ ആളുകളൊക്കെ എങ്ങനെ വരും. കഴിഞ്ഞ വർഷം 160 സിനിമകളിറങ്ങി, ഈ സിനിമകളൊക്കെ നിയന്ത്രിക്കുന്നത് ഈ പവർ ഗ്രൂപ്പ് ആണോ? അങ്ങനെയൊന്നില്ല. വിനയൻ ചേട്ടൻ പറഞ്ഞതിനെക്കുറിച്ച് ഞാൻ യോജിക്കുന്നില്ല.’’–ജയൻ ചേർത്തലയുടെ വാക്കുകൾ.

English Summary:

No Power Groups in Mollywood" Declares AMMA VP, Addresses Hema Committee Delay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com