ADVERTISEMENT

ഒരിടവേളയ്ക്കു ശേഷം സിനിമയിൽ സജീവമാകുകയാണ് കിഷോർ സത്യ. ‘കഥ ഇന്നുവരെ’ എന്ന വിഷ്ണു മോഹൻ ചിത്രത്തിൽ മേതിൽ ദേവികയുടെ സഹോദരന്റെ വേഷത്തിലാണ് കിഷോർ എത്തുന്നത്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും അടുത്ത സുഹൃദ്ബന്ധം കാത്തു സൂക്ഷിക്കുന്നവരാണ് കിഷോർ സത്യയും മേതിൽ ദേവികയും. ചിത്രത്തിൽ ദേവികയുടെ സഹോദരനായി താൻ അഭിനയിക്കുന്നു എന്ന കാര്യം ദേവികയ്ക്ക് സർപ്രൈസ് ആയിരുന്നുവെന്ന് കിഷോർ പറയുന്നു. സിനിമയുടെ വിേശഷങ്ങളുമായി കിഷോർ സത്യ മനോരമ ഓൺലൈനിൽ...

കഥ ഇന്നുവരെയിലേക്ക്?

മേപ്പടിയാൻ എന്ന സിനിമ കണ്ടതിനു ശേഷം ഞാൻ വിഷ്ണു മോഹനെ വിളിച്ചിരുന്നു. ഒരു ആക്ടർ എന്ന നിലയിൽ അദ്ദേഹത്തിന് എന്നെ അറിയുകയും ചെയ്യാം. അന്നുമുതൽ വിഷ്ണുവുമായി നല്ല സൗഹൃദമാണുള്ളത്. വളരെ യാദൃച്ഛികമായാണ് ഞാൻ ഈ ചിത്രത്തിലേക്ക് എത്തുന്നത്. സിനിമയുടെ ചിത്രീകരണം തുടങ്ങി കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് വിഷ്ണു ഈ ക്യാരക്ടറിനു വേണ്ടി എന്നെ വിളിക്കുന്നത്. മറ്റൊരാൾ ചെയ്യേണ്ടിയിരുന്ന ക്യാരക്ടർ ആണ്. പക്ഷേ അദ്ദേഹത്തിന്റെ ഡേറ്റിന്റെ ചില പ്രശ്നങ്ങൾ കൊണ്ട് ആണ് ചേട്ടനെ വിളിക്കുന്നത് എന്നാണ് വിഷ്ണു അപ്പോൾ പറഞ്ഞത്. ചേട്ടൻ ചെയ്താൽ നന്നായിരിക്കും എന്നും പറഞ്ഞു. സത്യത്തിൽ എനിക്ക് ഒരുപാട് സന്തോഷം തോന്നി. കാരണം വളരെ ജനുവിനായിട്ട് ആണ് വിഷ്ണു ഇക്കാര്യം എന്നോട് അവതരിപ്പിച്ചത്. സാധാരണ ഇത്തരം കാര്യങ്ങളിൽ ആരും ഇതൊന്നും തുറന്നു പറയാറില്ല. അത് വിഷ്ണുവിന്റെ ഒരു ക്വാളിറ്റി ആയിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്.

കഥ കേട്ടപ്പോൾ?

കഥ കേട്ടപ്പോൾ തന്നെ വളരെ രസകരമായി തോന്നി. കഥ പറച്ചിലിന്റെ രീതിയിൽ തന്നെ ഒരു വ്യത്യസ്തതയുണ്ട്. മലയാള സിനിമകളിൽ അധികം കാണാത്ത തരത്തിലുള്ള ഒരു പുതിയ ആഖ്യാന രീതി. വ്യത്യസ്ത പ്രായത്തിലുള്ള നാലുപേരുടെ പ്രണയത്തെ, അതിന്റെ പ്രാധാന്യം ഒട്ടും കുറയ്ക്കാതെ തന്നെ അവതരിപ്പിക്കുന്ന ചിത്രം. അതിൽ തന്നെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ടു പേർ അഭിനയിക്കുന്നു. രസകരമായ ചില മുഹൂർത്തങ്ങൾ കൂടി കൂട്ടിയിണക്കി സ്ക്രീനിലേക്ക് എത്തിക്കുമ്പോൾ അത് പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറും എന്നുള്ളത് കഥ കേട്ടപ്പോൾ തന്നെ എനിക്ക് ഉറപ്പായിരുന്നു.

kishore-sathya-methil-devika-23

മേതിൽ ദേവിക അടുത്ത സുഹൃത്ത്

ദേവികയും ആയി വർഷങ്ങൾ ആയുള്ള പരിചയമാണ്. ഞങ്ങൾ ഒരുമിച്ച് വനിതാ രത്നം എന്ന ഷോ ചെയ്യുന്ന സമയത്ത് ദേവികയുടെ ഒരു കസിനെ കണ്ടാൽ എന്നെ പോലെ ഇരിക്കും എന്ന് അവർ എപ്പോഴും പറയുമായിരുന്നു. ഈ സിനിമയുടെ ലൊക്കേഷനിൽ ഞങ്ങൾ അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ ഞങ്ങളെ രണ്ടുപേരെയും കണ്ടാൽ ആങ്ങളയും പെങ്ങളും പോലെയാണ് ഉള്ളത് എന്ന് ചിലർ പറഞ്ഞിട്ടുണ്ടെന്നും ദേവിക പറഞ്ഞിരുന്നു. അതിനേക്കാൾ ഉപരി അത്രയും നല്ല സൗഹൃദവും ആണ് ഞങ്ങൾക്കിടയിൽ  ഉള്ളതും. എന്നും കാണാറില്ലെങ്കിലും കമ്യുണിക്കേഷൻ നിലനിർത്താൻ ശ്രമിക്കാറുണ്ട്. ചിത്രത്തിൽ ദേവികയുടെ സഹോദരനായി ഞാൻ അഭിനയിക്കുന്നു എന്ന കാര്യം സത്യത്തിൽ അവർക്ക് വലിയ സർപ്രൈസ് ആയിരുന്നു. ഞാൻ ലൊക്കേഷനിൽ എത്തുന്നത് വരെ അവർ അത് അറിഞ്ഞിരുന്നില്ല. കുറെ നാളുകൾക്ക് ശേഷമാണ് ഞങ്ങൾ രണ്ടുപേരും നേരിൽ കാണുന്നത്. സഹോദരിയുടെ റോൾ ദേവികയാണ് ചെയ്യുന്നത് എന്ന് വിഷ്ണു എന്നോട് പറഞ്ഞിരുന്നു. ആദ്യമായി അവർ സിനിമയിലേക്ക് എത്തുമ്പോൾ അവർക്ക് ഒപ്പം സഹോദരൻ എന്ന നിലയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ എനിക്കും ഒരുപാട് സന്തോഷമുണ്ട്.

ബിജു മേനോനൊപ്പം?

ഞാൻ അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്യുന്ന സമയം മുതൽ ബിജു ചേട്ടനുമായി നല്ല സൗഹൃദമാണ് ഉള്ളത്. സിനിമയിലെ അദ്ദേഹത്തിന്റെ തുടക്കകാലമാണ് അത്. പിന്നീട് കുറച്ചു കാലം ഞാൻ ദുബായിൽ ആയിരുന്നപ്പോൾ അവിടെ നടന്ന ഷൂട്ടിങ് സെറ്റുകളിൽ വച്ചും ഞാൻ അദ്ദേഹത്തെ കാണാറുണ്ട്. ഈ സിനിമയിൽ ദേവികയുടെ പെയർ ആയിട്ടാണ് അദ്ദേഹം ഉള്ളത് എന്നും അറിയാം. പക്ഷേ ആ ലൊക്കേഷനിൽ അദ്ദേഹം എപ്പോഴാണ് വരുന്നത് എന്നൊന്നും അറിയില്ലായിരുന്നു. അങ്ങനെ ഒരു ദിവസം ഷൂട്ടിങ് സമയത്ത് ഞാൻ റെഡിയായി ഇരിക്കുമ്പോൾ ഒരാൾ വന്ന് എന്നെ ബിജു ചേട്ടന്റെ കാരവനിലേക്ക് കൊണ്ടുപോയി. ഞാൻ അവിടെ ഉണ്ട് എന്നറിഞ്ഞ ബിജു ചേട്ടൻ എന്നെ അങ്ങോട്ട്  വിളിപ്പിക്കുകയായിരുന്നു. സത്യത്തിൽ ഒരുപാട് സന്തോഷം തോന്നി. 

കാരവൻ സംസ്കാരം വന്നപ്പോൾ സൗഹൃദങ്ങൾ എല്ലാം പോയി എന്ന് പലപ്പോഴും പറയുന്നിടത്താണ് ബിജു ചേട്ടനെപ്പോലെ ഒരാൾ ഞാനുണ്ട് എന്ന് അറിഞ്ഞിട്ട് എന്നെ വിളിപ്പിക്കുന്നത്. ഞങ്ങൾ ഒരുപാട് വിശേഷങ്ങൾ അവിടെ വച്ച് പങ്കുവച്ചു. ഒരു സെറ്റിലേക്ക് മുൻപൊക്കെ പോകുമ്പോൾ എല്ലാവരും പുറത്തിരുന്ന് വളരെയധികം സംസാരിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ സൗഹൃദങ്ങൾ ഒക്കെ കുറവാണ് എന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ എനിക്ക് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. കാരവാനിൽ ഉള്ളിലും സൗഹൃദങ്ങൾ സൂക്ഷിക്കുന്നവർ ഒട്ടേറെ പേരുണ്ട്. കാരവൻ സംസ്കാരത്തിന്റെ നെഗറ്റീവ് വശങ്ങൾ മാത്രം സംസാരിക്കുമ്പോൾ അതിന്റെ പോസിറ്റീവ് വശങ്ങൾ കൂടി എല്ലാവരും ശ്രദ്ധിച്ചിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. സെറ്റിലിരുന്ന് വർത്തമാനം പറയുന്നതുപോലെ തന്നെ കാരവാനിലും സൗഹൃദങ്ങൾക്ക് ഇടമുണ്ട്. 

ബിജു ചേട്ടൻ ഇപ്പോൾ നായകൻ ആയിട്ടാണ് അഭിനയിക്കുന്നത്. ഞാൻ വല്ലപ്പോഴും സിനിമയിലേക്ക് എത്തുന്ന ഒരാളും. പക്ഷേ അവിടെയും വലിപ്പച്ചെറുപ്പ വ്യത്യാസമില്ലാതെയാണ് അദ്ദേഹം തന്റെ സൗഹൃദങ്ങളെ സൂക്ഷിക്കുന്നത്. അത് വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. കാരവാനിലും സ്നേഹവും കരുതലും ഒക്കെ സൂക്ഷിക്കുന്ന ആളുകളുണ്ട് എന്നുള്ളത് വളരെ പോസിറ്റീവായ ഒരു കാര്യമാണല്ലോ.

സിനിമയിൽ നിന്നും സീരിയലിലേക്ക്?

സിനിമയിൽനിന്ന് സീരിയലിലേക്ക് പോയ ഒരാളായതുകൊണ്ടുതന്നെ ടെലിവിഷൻ ആക്ടർ എന്ന നിലയിൽ ആരും എന്നെ സമീപിച്ചിട്ടില്ല. സീരിയലുകൾ ചെയ്യുമ്പോഴും വളരെ സിലക്ടീവ് ആയിട്ടാണ് തിരഞ്ഞെടുക്കാറുള്ളത്. കുറേയധികം വർക്കുകൾ ഏറ്റെടുത്ത് ചെയ്യുന്നതിനേക്കാൾ കുറച്ച് സിലക്ടീവായി ചെയ്യുന്നതാണ് നല്ലതെന്ന് തോന്നിയതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതും. ടെലിവിഷനുകളിൽ പലപ്പോഴും ലോങ്ങ് ടൈം കമ്മിറ്റ്മെന്റുകൾ ആയതുകൊണ്ട് സിനിമയിലെ അവസരങ്ങൾ ചിലപ്പോൾ ഒഴിവാക്കേണ്ടതായും വരാറുണ്ട്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം രണ്ടും ഒരേപോലെ കൊണ്ടുപോകാൻ സാധിച്ചിട്ടുണ്ട്. ഒരു സീരിയൽ കഴിഞ്ഞാൽ ചിലപ്പോഴൊക്കെ ഞാൻ ബ്രേക്കുകൾ എടുക്കാറുണ്ട്. അങ്ങനെ ആണ് നല്ല നല്ല പ്രോജക്ടുകളിലേക്ക് എത്തുന്നതും.

പുത്തൻ തലമുറയോട്?

സിനിമ ചെയ്യണം എന്ന ആഗ്രഹത്തോടെ കൂടി സീരിയലിലേക്ക് എത്തിപ്പെടുന്ന ഒരുപാട് പേരുണ്ട്. അതിനുവേണ്ടി പരിശ്രമിക്കുന്നവരും ഉണ്ട്. പക്ഷേ ഫോക്കസ് ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ്. കൂടുതൽ പേരും തുടർച്ചയായി സീരിയലുകളിലേക്ക് പോവുകയാണ് പതിവ്. ഒരേസമയം സീരിയലും സിനിമയും ചെയ്യുന്ന ഒട്ടേറെ പേർ നമുക്ക് ചുറ്റുമുണ്ട്. അതിനുദാഹരണമാണ് നടി ശ്രീലക്ഷ്മി. അവർക്ക് സ്റ്റേറ്റ് അവാർഡും ടെലിവിഷൻ അവാർഡും ലഭിച്ചിട്ടുണ്ട്. സിനിമയിൽ തിരക്ക് കുറയുന്ന സമയത്ത് സീരിയലുകൾ ചെയ്യുന്ന ഒട്ടേറെ പേർ ഉണ്ട്. സുകുമാരി ചേച്ചി, കൽപന ചേച്ചി, കെപിഎസി ലളിത ചേച്ചി, മഞ്ജു പിള്ള, രശ്മി ബോബൻ തുടങ്ങിയവരൊക്കെ ഒരേസമയം സിനിമയും സീരിയലും ചെയ്തിട്ടുണ്ട്. 

സീരിയലിൽ നിന്ന് ഒരു ബ്രേക്ക് എടുത്ത് സിനിമയ്ക്കു വേണ്ടി മാത്രം പരിശ്രമിച്ചാൽ ഉറപ്പായും അതിന് കഴിയും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. സീരിയൽ ചെയ്യുമ്പോൾ ഡേറ്റ് പ്രശ്നം വരും എന്ന് ഉറപ്പുള്ളത് കൊണ്ട് സീരിയൽ അഭിനേതാക്കളെ സിനിമയിൽ കാസ്റ്റ് ചെയ്യാൻ പ്രൊഡക്‌ഷനിലുള്ള പലരും റിസ്ക് എടുക്കാറില്ല. അതും സാഹചര്യങ്ങൾ മൂലമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. മനോജ് കെ. ജയൻ, ബിജു മേനോൻ ഇവരൊക്കെ ടെലിവിഷനിൽ നിന്നാണ് സിനിമയിലേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ പരിശ്രമിച്ചാൽ ഉറപ്പായും രണ്ടും സാധ്യമാണ് എന്നാണ് എന്റെ പക്ഷം.

വർഷങ്ങളായി ഒരേ ലുക്ക്

ഒരു ആക്ടറുടെ ഇൻവസ്റ്റ്മെന്റ് എന്ന് പറയുന്നത് അയാളുടെ ശരീരമാണ്. അത് കൃത്യമായി നന്നായി സൂക്ഷിക്കേണ്ടത് അയാളുടെ ഉത്തരവാദിത്വമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഈ മേഖലയിൽ തുടരണമെന്നുണ്ടെങ്കിൽ ലൈഫ് സ്റ്റൈലും ആഹാരരീതിയും ഒക്കെ കൃത്യമായി പാലിക്കണം. കാരണം എല്ലാ മനുഷ്യർക്കും പ്രായമായി കൊണ്ടിരിക്കുകയാണ്. നടന്മാർക്കും അതേപോലെ തന്നെയാണ്. ചെറുപ്പമായിരിക്കുന്നു എന്ന് കേൾക്കാൻ ഇഷ്ടമില്ലാത്തവർ കുറവാണല്ലോ. ഗ്രേസ് ഫുൾ ഏജിങ് എന്ന രീതിയിലേക്ക് അതിനെ പരിഗണിച്ചാൽ എല്ലാവർക്കും ചെറുപ്പം നിലനിർത്താവുന്നതേയുള്ളൂ. എന്റെ ആഹാരരീതിയിൽ ഞാനത് ശ്രദ്ധിക്കാറുണ്ട്. ചില ഇഷ്ടങ്ങളൊക്കെ ത്യജിക്കേണ്ടിവരും. ഉപ്പും മധുരവും ഒക്കെ വളരെയധികം കുറച്ച ഒരാളാണ് ഞാൻ. പക്ഷേ ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ളതൊക്കെ കഴിക്കുകയും ചെയ്യാറുണ്ട്. അതിനൊപ്പം തന്നെ വ്യായാമവും ചെയ്യാറുണ്ട്. 

പോസിറ്റീവ് റിവ്യൂസ് ലഭിക്കുമ്പോൾ?

ന്യൂജൻ സിനിമകൾ എന്ന കാറ്റഗറിയിൽ പുറത്തുവന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങളിൽ പലപ്പോഴും അച്ഛനമ്മമാരോ അല്ലെങ്കിൽ പ്രായമായിട്ടുള്ള ക്യാരക്ടറുകളും ഒക്കെ കുറവായിട്ടാണ് ഇപ്പോൾ വരുന്നത്. അതേസമയം ഇമോഷനൽ കണക്ടിവിറ്റി ഉള്ള ചിത്രങ്ങളും പുറത്തിറങ്ങുന്നുണ്ട്. അത്തരത്തിലൊരു ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട്. പ്രണയം എന്നു പറയുന്നത് ഏതൊരു പ്രായക്കാർക്കും എപ്പോഴും കണക്ട് ചെയ്യാവുന്ന ഒരു വികാരം ആണല്ലോ. നാല് വ്യത്യസ്ത പ്രായത്തിലുള്ള ആളുകളുടെ പ്രണയം പ്രമേയമാക്കി ഒരു ചിത്രം ഒരുക്കുമ്പോൾ അത് എല്ലാവർക്കും കണക്ട് ചെയ്യാൻ സാധിക്കും. ഹോം പോലെയുള്ള ചിത്രങ്ങൾ എല്ലാവർക്കും ഇമോഷനലി കണക്ട് ചെയ്തതാണ്. അതിൽ മാനുഷികമായ കാര്യങ്ങളാണ് പറഞ്ഞു പോയിട്ടുള്ളതും. അത്തരം ചിത്രങ്ങളുടെ ഭാഗമാകുന്നത് വളരെ അഭിമാനമുള്ള കാര്യമാണ്. അത് പ്രേക്ഷകർ സ്വീകരിച്ചു എന്ന് പറയുമ്പോൾ ഒത്തിരി സന്തോഷവും ഉണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം തിരഞ്ഞെടുക്കുന്ന ചിത്രം വിജയിക്കുമ്പോൾ ഉള്ള എല്ലാ സന്തോഷവും ഉണ്ട്.

English Summary:

Chat with Kishore Sathya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com